Skip to main content

ഇതും കടന്നുപോകും

 'This, too, will pass' (ഇതും കടന്നുപോകും). മുഖത്ത് സ്വതവേയുള്ള ചരിയില്‍ മറ്റൊരു അവ്യക്തമായ ചിരി. ഒരു അസ്തിത്വവാദിയുടെ ചരി. കോഴിക്കോട് യൂനിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സിന്റെ മുന്‍പില്‍ വെച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പിആര്‍കെ ഇങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരിലേയ്ക്കും ആ അസംബന്ധ ചിരി പടര്‍ന്നു പിടിച്ചു. ജനുവരി ആറിന് അദ്ദേഹം നിയതിയോടൊപ്പം നടന്നുപോയി. ആ കാലവും കടന്നുപോയി.


അഞ്ച് ദിവസത്തെ സെമിനാറുകളുടെ ഉദ്ഘാടന പ്രസംഗം പിആര്‍കെ യുടേതായിരുന്നു. ആശയങ്ങളിലൂടെ വിശദമായ ഒരു പുറംവര. ജ്ഞാനത്തിലും ഭാവത്തിലും തീര്‍ത്ത വാസ്തുശില്‍പംപോലെ. ഏവരും വികാരഭരിതരായി. ശ്രോതാക്കളുടെ മനക്കണ്ണാടികളില്‍ നോക്കി അദ്ദേഹവും അല്‍പ്പമൊന്ന് ഇടറിയതുപോലെ. നീണ്ട ഹസ്തഘോഷം.

ബ്രഹ്‌മപുത്രന്‍ നയിക്കുന്ന സുഹൃത്സംഘത്താല്‍ ക്ഷണിക്കപ്പെട്ട് പിആര്‍കെ പല തവണയായി കോഴിക്കോട് സന്ദര്‍ശിക്കുന്നു. 'കോഴിക്കോടിനെ കോട്ടയത്തേയ്ക്ക് താത്കാലികമായി മാറ്റിയ കാലത്ത്' കോട്ടയത്തും. ഒന്ന് സങ്കല്‍പ്പിച്ചു നോക്കു. സയന്‍സിനെക്കുറിച്ച് കോട്ടയം ടൗണ്‍ഹാളില്‍ ഒരു പ്രസംഗം നടത്തുന്നത്. സയന്‍സ് ശീലിക്കാത്ത നാട്ടില്‍ ഒരു വൈകുന്നേരം -- ആളുകള്‍ക്ക് ടൗണ്‍ഹോളില്‍ വെറുതെ ഒന്ന് കയറിനോക്കാന്‍ തോന്നുന്ന നേരത്ത് -- പിആര്‍കെ ഇംഗ്ലീഷില്‍ സയന്‍സ് പ്രസംഗിക്കുന്നു. പിടി തോമസിന്റെ തത്സമയ വിവര്‍ത്തനം. പിആര്‍കെ യെ വിവര്‍ത്തനം ചെയ്തതിന്റെ ലഹരി ഇപ്പോഴും പിടി യില്‍ ഇറങ്ങിയിട്ടില്ല.

നീഛ, വിറ്റ്‌ഗെന്‍സ്‌റ്റൈന്‍ തുടങ്ങിയ നിരവധി തത്വചിന്തകരേയും നോവലുകളേയും ഉദ്ധരിച്ചുകൊണ്ട് സയന്‍സിനെ ചിന്തയുടെ ലേബില്‍ വെച്ച് പരിശോധിക്കുന്നു. ഏഴു ദിവസം തുടര്‍ച്ചയായി രാവിലെ മുതല്‍ വൈകുന്നേരം വരെ ഏകാംഗ സെമിനാര്‍. 'തിരിഞ്ഞുനോക്കുമ്പോള്‍ സയന്‍സ് യുക്തിഭദ്രമാണ്; വര്‍ത്തമാനവും പ്രയാണവും, പക്ഷെ, ക്രിയാത്മകമാണ്, യുക്തിഭദ്രമല്ല' എന്നൊക്കെയുള്ള രസികന്‍ നിരീക്ഷണങ്ങളും... തളരാതെ ചിന്തിച്ച പിആര്‍കെ. ഇടവേളകളില്‍ സിഗരറ്റ് വലിക്കുന്നത് കാണാനും നല്ല ചന്തം. പുകച്ചുരുളില്‍ ചിന്ത കറങ്ങിപ്പറക്കുന്നതുപോലെ.

ഓരോ ദിവസവും സെമിനാറിനു ശേഷം അപ്രത്യക്ഷമാവില്ല. സൗഹൃദ സംഘത്തില്‍ കൂടും. ഒരിക്കല്‍ ഒരു സന്ധ്യയ്ക്ക് ഒരു ചിന്തകന്‍ അദ്ദേഹത്തെ വാഗ്വാദത്തിന് ക്ഷണിച്ചു. മുന്‍പരിചയമില്ല. ക്ഷണം സ്വീകരിച്ചു. എന്തായിരുന്നു പരിപാടി എന്ന് ചോദിച്ചപ്പോള്‍, 'ഒരു അഭിനേതാവും ഒരു പ്രേക്ഷകനും അടങ്ങിയ, മങ്ങിയ വെളിച്ചത്തില്‍, നാടകമായിരുന്നു' എന്നു പറഞ്ഞ് കുലുങ്ങിച്ചിരിച്ചു. ഓരോ വരവിനും കഴിഞ്ഞ കാഴ്ചയെ ചേര്‍ത്തുകൂട്ടി കൂടുതല്‍ സുഹൃത്താവുന്ന പ്രകൃതം.

കോവിഡ് കാലത്ത് വെബിനാറില്‍ ഒരിക്കല്‍ കുറച്ചുനേരത്തേയ്ക്ക് കേള്‍വിക്കാരനായി വന്നു. ഈമെയിലിലൂടെ ചിന്തകള്‍ പ്രസരിപ്പിച്ചു. വാട്‌സാപ്പിലൂടെ സൗഹൃദം വിളമ്പി. സാധാരണയായി എന്തിനും, അല്‍പ്പം വൈകിയാലും, മറുപടി തരുമായിരുന്നു. മെറി ക്രിസ്മസ് വിഡിയോ അയച്ചിരുന്നു. ബ്ലൂ ടിക്ക് കണ്ടു. മറുപടിയില്ല.

മുകുന്ദനുണ്ണി

Comments

Popular posts from this blog

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...