Skip to main content

Posts

Showing posts from 2019

സിനിമയുടെ 'സാ....'

സിനിമയില്‍ ശബ്ദം വരുന്നതിന് (1920ല്‍) മുന്‍പുതന്നെ സംഗീതത്തെ സിനിമ കൂട്ടുപിടിച്ചിരുന്നു.  സിനിമയുടെ അകത്തെ അംഗഘടകമായല്ല.  പുറത്തുനിന്നുള്ള സഹായിയായിട്ട്.  നിശബ്ദസിനിമയുടെ ആദ്യകാലത്ത് തിയറ്ററിനകത്താണ് പ്രോജക്ടര്‍ വെച്ചിരുന്നത്.  പ്രൊജക്ടറിന് പ്രത്യേകമായ ബൂത്ത് ഇല്ലായിരുന്നു. അന്ന് ചലചിത്രം അക്ഷരാര്‍ത്ഥത്തില്‍ ചലിക്കുന്ന ചിത്രങ്ങള്‍ മാത്രമായിരുന്നു.  ഇരുണ്ട സിനിമാശാലയില്‍ ചലിക്കുന്ന ചിത്രങ്ങള്‍ കണ്ടിരിക്കുമ്പോള്‍ ചെവിയില്‍ വന്നടിക്കുക പ്രൊജക്ടറിന്റെ അലോസരപ്പെടുത്തുന്ന അപശബ്ദമാണ്.  ശബ്ദശല്യം വേറെയും: കസേരകള്‍ നീക്കുമ്പോള്‍, ചുമയ്ക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍...  എന്തിനേക്കാളുമേറെ നിശബ്ദതയായിരുന്നു സിനിമാനുഭവത്തെ ദുഷ്‌കരമാക്കിയത്.  സിനിമയെ രക്ഷിക്കാന്‍ എന്തു ചെയ്യേണ്ടൂ എന്ന് ആലോചിക്കുകയായിരുന്നു അതിന്റെ കമ്പക്കാര്‍.    പ്രശ്‌നം പരിഹരിക്കാന്‍ സംഗീതത്തിന്റെ സഹായം തേടി.  മാര്‍ച്ചിങ് സോങ്, ദേശഭക്തി ഗാനം എന്നിവ മുതല്‍ ഓപ്പര സംഗീതം, സിംഫണി എന്നിവ വരെ ഏത് സിനിമയ്ക്കും പാര്‍ശ്വശബ്ദമായി ഉപയോഗിക്കപ്പെട്ടു.  ചലിക്കുന്ന ചിത്രവുമായി സംഗീതത്തിന് എന്തെങ്കിലും ബന്ധം വേണമെന്ന് ആര്‍ക്കും തോന്നിയിരു

സംഗീതത്തിന്റെ പാണ്ടികശാല

ആഭരണങ്ങളും വിലപിടിപ്പുള്ള ലോഹങ്ങളും വാങ്ങാന്‍ വന്‍ തുക ചിലവിടുന്നത് ചില രാജാക്കന്മാരുടെ പതിവായിരുന്നു.  1896 ല്‍ ബറോഡ നാട്ടുരാജ്യത്തിന്റെ രാജാവ്, സായാജിറാവു ഗെയ്ക്ക്വാദ് മൂന്നാമന്‍ (1881 - 1939),  പരിചാരകരോട് താത്കാലികമായി തനിക്കും ഭാര്യയ്ക്കും ശയിക്കാന്‍ ഒരു വെള്ളിക്കട്ടില്‍ ഉണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കി.  സ്വര്‍ണ്ണക്കട്ടില്‍  കേടുപാടുകള്‍ തീര്‍ത്ത് കിട്ടുന്നതുവരെ ഉപയോഗിക്കാന്‍.  അക്കാലത്ത് ലോകത്തിലെ മുന്‍നിര പണക്കാരില്‍ എട്ടു പേരിലൊരാളായിരുന്നു സായാജിറാവു.  അതിനു മുന്‍പ് ഭരിച്ചിരുന്ന ഖണ്ടെര്‍റാവുവിന് സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും പീരങ്കികളുണ്ടായിരുന്നു, മുത്തുകള്‍ കൊണ്ട് നെയ്ത പരവതാനിയുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍വേണ്ടി മാറ്റിവെച്ച 36 ലക്ഷം രൂപ ഭാര്യയ്ക്ക് കൊട്ടാരം പണിയാന്‍വേണ്ടി വകമാറ്റി ചെലവിട്ടു എന്ന കുപ്രസിദ്ധിയും ഖണ്ടെര്‍റാവുവിനുണ്ട്.  എന്നാല്‍ ഉദാരമായ ഭരണം, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാന്‍ വേണ്ടത് ചെയ്യല്‍, കലാപാരമ്പര്യങ്ങളെ സംരക്ഷിക്കല്‍ എന്നീ പ്രവര്‍ത്തികളാല്‍ സായാജിറാവു തന്റെ ഭാരണത്തിന്റെ അവസാന ഭാഗത്ത് വ്യത്യസ്തനായി.      സായാജ

കബാബിന്റെ മണമുള്ള സ്വരങ്ങള്‍

പഞ്ചാബില്‍നിന്നും കണ്ടെടുത്ത ഒരു അപൂര്‍വ്വ സൃഷ്ടിയായിരുന്നു ബഡേ ഗുലാം അലി ഖാന്‍.  വരണ്ടൊഴുകിക്കൊണ്ടിരുന്ന പാട്യാല ഖരാനയുടെ വൈകി വന്ന വസന്തംപോലെ.  അവിഭക്ത ഇന്ത്യലെ ശ്രോതാക്കളെ ആ വസന്തത്തിന്റെ ഇടിമുഴക്കം ഞെട്ടിച്ചിരുന്ന കാലം.   അന്ന് ദില്ലിയില്‍ സംഗീതോത്സവത്തിലും മറ്റും പങ്കെടുക്കാന്‍ വരുന്ന സംഗീതജ്ഞര്‍ക്ക് ആതിഥ്യം നല്‍കി പരിചരിക്കുന്നതില്‍ ഭ്രമമുള്ളവരുണ്ടായിരുന്നു.  ഒരിക്കല്‍ ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന ബഡേ ഗുലാം അലി ഖാന് സംഘാടകയായ നിര്‍മലാ ജോഷിയുടെ വീട്ടിലാണ് താമസം തയ്യാറാക്കിയിരുന്നത്.  സംഘാടക തിരക്കിലായതുകൊണ്ട് സത്കരിക്കാനുളള ചുമതല ഷീലയുടേതായി.  ഷീല ധറിന് അന്ന് പതിനാറ് വയസ്സ്.  പുറംലോകത്തിലേയ്ക്കും സംഗീതവേദികളിലേയ്ക്കും ചുവടുവെയ്ക്കാന്‍ ഒരുങ്ങിനിന്ന സമയം.  'റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാറില്‍ വരുന്ന അദ്ദേഹത്തെ വീട്ടില്‍ കയറുമ്പോള്‍ ആദരവോടെ സ്വീകരിക്കുകയും കുളി കഴിഞ്ഞ് നിര്‍മലാജി തയ്യാറാക്കിയ ഭക്ഷണം കഴിച്ച് ഒരുങ്ങുന്നതുവരെ കാത്തിരിക്കുകയും കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന്റെ മൈതാനംവരെ, കച്ചേരിയ്‌ക്കൊരുക്കിയ വേദി വരെ, അദ്ദേഹത്തിന് കാറില്‍ അകമ്പടി സേവിക്കാനുമായിരുന്നു

ഒരു ബെല്‍ജിയന്‍ വാദ്യത്തിന്റെ ദ്രാവിഡ ഭാവം

ഏകദേശം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് പാശ്ചാത്യ ജാസ്സ് സംഗീതം ഇന്ത്യയില്‍ പ്രചരിച്ചുതുടങ്ങിയത്.  അക്കാലത്ത് മുംബൈയിലും കൊല്‍ക്കത്തയിലുമൊക്കെ ആഫ്രിക്കന്‍-ആമേരിക്കക്കാര്‍ ജാസ്സ് അവതരിപ്പിക്കാറുണ്ടായിരുന്നു.  വിദേശ രാജ്യങ്ങളിലേയ്ക്ക് ആനന്ദയാത്രകള്‍ നടത്തിയിരുന്ന ഇന്ത്യന്‍ രാജാക്കന്മാര്‍ ജാസ്സ് സംഗീതം കേട്ട് ഭ്രമിക്കാന്‍ തുടങ്ങിയിരുന്നു.  നാട്ടില്‍ തിരിച്ചെത്തിയ രാജാക്കന്മാര്‍ അവരുടെ സദസ്സുകളിലേയ്ക്ക് ജാസ്സ് സംഗീതത്തെ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു.  അങ്ങനെയിരിക്കെ, മൈസൂര്‍ കൊട്ടാരം വക ബാന്‍ഡ് സെറ്റ് അവതരിപ്പിച്ച സംഗീതപരിപാടി കേള്‍ക്കാനിടയായ ഒരു ബാലനെ സാക്‌സോഫോണിന്റെ നാദം വല്ലാതെ ബാധിച്ചു.  അവന്‍ ഉപകരണത്തിന്റെ പേര് ചോദിച്ചറിഞ്ഞു.  നാഗസ്വരം പഠിക്കുന്നുണ്ടായിരുന്ന ആ കുട്ടിയ്ക്ക് ഇനി മുതല്‍ സാക്‌സോഫോണ്‍ മതി എന്നായി.  കുട്ടിയുടെ വാശിക്ക് വഴങ്ങി നാഗസ്വരവിദ്വാനായ അച്ഛന്‍, താനിയപ്പ, ഒരു സാക്‌സോഫോണ്‍ വാങ്ങിക്കൊടുത്തു. ആ കുട്ടിയാണ് ലോകപ്രശസ്തനായിത്തീര്‍ന്ന സാക്‌സോഫോണിസ്റ്റ് കദ്രി ഗോപാല്‍നാഥ്.  ഒരു സാധാരണ സംഗീതജ്ഞനെപ്പോലെ വളര്‍ന്ന കദ്രി മംഗലാപുരത്തും പരിസരങ്ങളിലും സാക്‌സോഫോണ്‍ കച്ചേരി

വരയിലെഴുതിയ കവിത

മോഹനന്റെ രേഖാചിത്രങ്ങള്‍ ഒന്നിനേയും കുറിച്ചല്ല.  സങ്കല്‍പ്പനങ്ങളുടെ സഹായമില്ലാത നേരിട്ട് സംവേദനം ചെയ്യപ്പെടുന്നവയാണ് അവ.  ആ രേഖകളെ നോക്കുമ്പോള്‍ നാം അനുഭവിക്കുന്നത് ആ രേഖകള്‍ നോക്കുന്ന ലോകത്തെയാണ്.  നമ്മുടെ നോട്ടം രേഖകളുടെ ചക്രവാളങ്ങളോളം ചെല്ലണം, കാഴ്ച വാചാലമായിത്തുടങ്ങാന്‍.  ചിത്രങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന നോട്ടങ്ങളിലല്ല അവ തെളിയുക.  പകരം മനുഷ്യരുടെ മുഖത്തു നോക്കുന്നതുപോലെ വേണം നോക്കാന്‍.  അഭിസംബോധനയിലൂടെയാണ് ഈ ചിത്രങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുക.  പണ്ട് ഒരു സ്വപ്‌നത്തിനു പിന്നാലെ ഇറങ്ങിപ്പോയപ്പോള്‍ കണ്ട കാഴ്ചകളാണ് ഇപ്പോഴും പറഞ്ഞു തീരാതിരിക്കുന്നത്.  പഴംകഥയല്ല.  പഴയ കാഴ്ചകളിലേയ്ക്കുള്ള പുതിയ നോട്ടങ്ങളുടെ കാഴ്ച.  ഓരോ പുതിയ കാഴ്ചയിലും പഴയതിന്റെ ചുരുണ്ടും വിടര്‍ന്നും നീണ്ടുവരുന്ന മുഖങ്ങളുണ്ട്.  ഓരോ പഴയ കാഴ്ചയിലും കോര്‍ത്തുപിടിക്കുന്ന വിരലുകളുണ്ടെന്ന് പുതിയ വരകള്‍ തൊട്ടുകാണിക്കുന്നു.    കടലിലൂടെ കപ്പല്‍ കയറിപ്പോകുന്ന ശാഖകള്‍ അറ്റെങ്കിലും പൂവിട്ടു നില്‍ക്കുന്ന മരം, കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ കാഴ്ചയില്‍ കൂമ്പിട്ട ചെടിക്കൂട്ടങ്ങള്‍, സുന്ദരിയുടെ ചേല കാറ്റില്‍ പറന്ന

പൂക്കള്‍ കേട്ട പാട്ട്

എഴുത്തുകാരിയും സംഗീതജ്ഞയുമായിരുന്ന ഷീല ധറിന്റെ വീട്ടില്‍ വീണ്ടും വീണ്ടും ക്ഷണിക്കപ്പെട്ടിരുന്ന അതിഥിയായിരുന്നു ഉസ്താദ് ബുന്ദു ഖാന്‍.  ദില്ലിയിലെ അവരുടെ ബംഗ്ലാവില്‍ എല്ലാ ആഘോഷങ്ങള്‍ക്കും - ഹോളിയായാലും കല്യാണമായാലും സാംസ്‌കാരിക സമ്മേളനമായാലും - ഉസ്താദിന്റെ സാരംഗി വാദനമാണ് ആകര്‍ഷകമായ മുഖ്യം ഇനം.  നിരവധി അംഗങ്ങളുള്ള വീട്ടുകാരും ക്ഷണിക്കപ്പെട്ടവരും ഉസ്താദിന്റെ സംഗീതം നന്നായി ആസ്വദിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.  സദസ്സിലുള്ളവര്‍ക്ക് സംഗീതത്തില്‍ ജ്ഞാനമുണ്ടായിരുന്നതുകൊണ്ട് മാത്രമല്ല പൊതുവില്‍ ക്ലാസിക്കല്‍ സംഗീതം ഉദാത്തമാണെന്നും തിരഞ്ഞുപിടിച്ചു കേള്‍ക്കേണ്ടതാണെന്നുമുള്ള ആദര്‍ശം അക്കാലത്തെ വരേണ്യസമുഹത്തിന് ഉണ്ടായിരുന്നതുകൊണ്ടുകൂടി.   ഷീലയുടെ അച്ഛന്‍ ഓരോ തവണയും നടത്തുന്ന ആമുഖ പ്രസംഗങ്ങളും അവിടെയുള്ളവരില്‍ സംഗീതത്തോടുളള ബഹുമാനം വര്‍ദ്ധിപ്പിച്ചു. ഒരു ആമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ബുന്ദു ഖാന്റെ സാധകത്തെക്കുറിച്ചാണ്.  വിരലിന്റെ നഖങ്ങളില്‍ രക്തം പൊടിയുവോളം ബുന്ദു ഖാന്‍ സാരംഗി അഭ്യസിച്ചുകൊണ്ടിരിക്കും.  എന്നാലും നിര്‍ത്തില്ല.  ഗുരു നിര്‍ത്താന്‍ പറയുന്നതുവരെ തുടരും.  മറ്റൊരു ആമുഖത്തില്‍ അ

സാഹസികതയെ കാത്ത് സംഗീതം

'സംഗീതം നിരന്തരം മാറിക്കൊണ്ടിരിക്കണം.  നമ്മെ സ്വയം ക്ഷീണിപ്പിച്ചല്ലാതെ ആവര്‍ത്തനം നമുക്ക് താങ്ങാനാവില്ല.' - ഇമ്മാന്വല്‍ കാന്റ് സംഗീതത്തിലെ ഒരു മനോഹരമായ സങ്കല്‍പ്പമാണ് മനോധര്‍മ്മം.  പാട്ടിലെ സ്വാതന്ത്ര്യമാണ്, ഭാവനാവിലാസത്തില്‍ മുഴുകലാണ്, മനോധര്‍മ്മം.  അത് സംഗീതനിര്‍മ്മാണത്തിനകത്തുതന്നെയുള്ളതാണ്.  പുറത്തുനിന്നെടുത്ത് സംഗീതത്തില്‍ പ്രയോഗിക്കുന്ന ഒന്നല്ല.  കംപോസ് ചെയ്യുക എന്നാല്‍, പാശ്ചാത്യ സംഗീതത്തില്‍, ഭാവനാവിലാസത്തില്‍ മുഴുകലാണ്.  ഭാവന രേഖപ്പെടുത്തി ഉറപ്പിക്കുന്നതോടെ കോംപസിഷന്‍ പൂര്‍ത്തിയാവുന്നു.  അവതരിപ്പിക്കുമ്പോള്‍ ആ സ്വരാങ്കനങ്ങളെ വീണ്ടും സ്വന്തം മനോധര്‍മ്മത്തിനനുസരിച്ച് പുനരാവിഷ്‌കരിക്കുന്നതിലേയ്ക്ക് സൃഷ്ടിപരത നീളുന്നു.  ഇന്ത്യന്‍ സംഗീതത്തില്‍ കൃത്യതയ്ക്കുവേണ്ടി സ്വരാങ്കനം ചെയ്തു വെയ്ക്കുന്നില്ല.  പകരം തത്സമയം മനോധര്‍മ്മം ചെയ്യാന്‍വേണ്ടി പരിശീലിക്കുകയാണ്.  ക്ലാസിക്കല്‍ സംഗീതത്തെക്കുറിച്ചുള്ള പൊതുധാരണകളില്‍ മനോധര്‍മ്മം എന്ന ആശയം മങ്ങിയ നിഴല്‍പോലയേ തെളിയുന്നുള്ളൂ.  അതിന് പ്രധാന കാരണം സംഗീതത്തെ ഭരിക്കുന്ന പ്രത്യയശാസ്ത്രമാണ്.  കര്‍ണ്ണാടക സംഗീതത്തിലാണെങ്കില്‍ അടിസ്ഥാന രചയി

മസ്തിഷ്‌കത്തിന്റെ പാട്ട്

ജീവികളുടെ കഴിവുകളെല്ലാം അതിജീവനവുമായി ബന്ധപ്പെട്ടതാണ്.  എന്നാല്‍ മനുഷ്യന്റെ പ്രധാനപ്പെട്ട കഴിവുകളിലൊന്നായ സംഗീതവാസന പ്രത്യക്ഷത്തില്‍ ഒരു ധര്‍മ്മവും നിര്‍വ്വഹിക്കുന്നില്ല.  ഡാര്‍വിന് നിഗൂഢമായി തോന്നിയ കാര്യങ്ങളിലൊന്നാണ് മനുഷ്യന്റെ സംഗീതക്കഴിവ്.  പരിണാമപ്രക്രിയകളിലൊന്നും സംഗീതം ഒരു അവശ്യഘടകമാകുന്നില്ല.  പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ഈ പരിപാടിയ്ക്കുവേണ്ടി മനുഷ്യര്‍ ജീവിതത്തിന്റെ വലിയ ഒരു ഭാഗം ചെലവിടുന്നത് എന്തുകൊണ്ടായിരിക്കാം?   സംഗീതം മനുഷ്യര്‍ക്ക് എന്താണ് എന്ന് പഠിക്കാന്‍ ഒരു അന്യഗ്രഹ ജീവി ഭൂമിയിലെത്തി എന്നു കരുതുക.  ആ ജീവിയുടെ നോട്ടത്തില്‍ സംഗീതം അര്‍ത്ഥമില്ലാത്ത ശബ്ദത്തിന്റെ പലതരം മാതൃകകള്‍ മാത്രമായിരിക്കും.  പക്ഷെ മനുഷ്യര്‍ അവരുടെ സമയത്തിന്റെ വലിയൊരു ഭാഗം ചിലവഴിക്കുന്നത് സംഗീതം ഉണ്ടാക്കിയും കേട്ടുമാണ് എന്ന് ആ ജീവി കാണുന്നു.  ഇത്രയേറെ പ്രിയമുള്ളതിനാല്‍ സംഗീതം, ഏറ്റവും ചുരുങ്ങിയത് മനുഷ്യര്‍ക്ക്, ഒരു വിഡ്ഡിത്തമായിരിക്കാനിടയില്ല എന്ന് മനസ്സിലാക്കി, താന്‍ കഥയറിയാതെ ആട്ടം കാണുകയാണെന്ന് എന്ന് തിരിച്ചറിഞ്ഞ്, ജീവി സ്വഗ്രഹത്തിലേയ്ക്ക് മടങ്ങുകയേയുള്ളു.        സംഗീതത്തില്‍ പ്രസ്താവനയില്ല, സ

രാഗത്തിന്റെ വേരുകള്‍

സാമൂഹികജീവിതം സംസ്‌കാരങ്ങളെയുണ്ടാക്കി.  ഭൂപ്രദേശങ്ങളുടെ കിടപ്പു മുതല്‍ നിരവധി സ്വാധീനഘടകങ്ങള്‍ സംസ്‌കാരങ്ങളെ വ്യത്യാസപ്പെടുത്തി.  പരസ്പരം കെട്ടുപിണഞ്ഞ സംസ്‌കാരങ്ങളിലെ ചില പൊതുധാരകള്‍ കാലങ്ങളിലൂടെ സഞ്ചരിച്ച് ഇവിടെ, ഇന്നിലൂടെയും, ഒഴുകുന്നുണ്ട്.  ഇന്ത്യന്‍ സംഗീതത്തില്‍ അങ്ങനെ ഒഴുകി വന്ന രൂപങ്ങളുണ്ട്.  ഇറാന്‍, ഇന്ത്യ, അറേബ്യ എന്നീ ഭൂപ്രദേശങ്ങളിലെ സംസ്‌കാരങ്ങളില്‍ ഉണ്ടായിവന്ന പൊതു സംഗീതമേഖലയില്‍നിന്ന് ഉത്ഭവിച്ചൊഴുകിയെത്തിയത്.  ചരിത്രത്തിന്റെ ഈ പ്രവാഹത്തില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ നോട്ടം പതിഞ്ഞത് ഇന്ത്യ-അറബി പാരസ്പര്യത്തേക്കാള്‍ ഇന്ത്യ-ഇറാന്‍ ഭാവസ്രോതസ്സുകളിലേയ്ക്കാണ്, പ്രത്യേകിച്ച് മദ്ധ്യകാലഘട്ടത്തിനു ശേഷം.   ഇസ്ലാമിനു മുന്‍പുള്ള അറബികളുമായി ഇന്ത്യയ്ക്ക് കച്ചവട ബന്ധങ്ങളുണ്ടായിരുന്നു.  കച്ചവടക്കാര്‍ക്ക് തീര്‍ച്ചയായും സംഗീതമുണ്ടായിരുന്നു.  പ്രാകൃതമായ ഉപകരണവാദ്യങ്ങള്‍, അനുഷ്ഠാനഗാനങ്ങള്‍, ബെഡോയിന്‍ എന്ന അറേബ്യന്‍ നാടോടികള്‍ പാടുന്ന മരുഭൂമിയിലെ യാത്രാഗാനങ്ങള്‍, സ്ത്രീ അടിമ ഗായികമാര്‍, ഹ്യൂഡാ എന്നറിയപ്പെടുന്ന ഒട്ടക-സാരഥി പാട്ടുകള്‍, തന്ത്രീവാദ്യങ്ങള്‍, നാദബദ്ധമല്ലാത്ത താളവാദ്യം എന്നിവ അറേബ്യന്

ഗായികയിലെ വ്യക്തിയും സമൂഹവും

കുട്ടികളുടെ വികൃതി നിഷ്‌കളങ്കതകൊണ്ട് ആകര്‍ഷകമാണ്.  മുതിര്‍ന്ന ഒരാള്‍ അഹങ്കരിക്കുന്നതും ക്ഷോഭിക്കുന്നതും വികൃതിപോലെ ആകര്‍ഷകമല്ല.  പക്ഷെ ചില സന്ദര്‍ഭങ്ങളിലെങ്കിലും നാം അത്തരം ചിലരോടൊപ്പം നിന്നുപോകും.  അവയുടെ വേര് വേദനയില്‍ ആണ്ടുകിടക്കുന്നതാണെങ്കില്‍.  മാനംകെടുത്തുന്നവര്‍ക്കു നേരേയുള്ള നിര്‍ദ്ദോഷമായ കലാപമാണെങ്കില്‍.  കേസര്‍ബായീ കേര്‍കര്‍ എന്ന അതിഗംഭീര ഗായികയുടെ പരുഷമായ പെരുമാറ്റവും ചീത്തവിളിയും പിടിവാശിയും ഭ്രാന്തും മനുഷ്യത്വത്തിന്റെ പ്രഖ്യാപനങ്ങളായിരുന്നു.  ലോകപ്രശസ്ത ഗായികയായിട്ടും ദേവദാസിയായതുകൊണ്ടുമാത്രം മുഖ്യധാരാ സമൂഹം കല്‍പ്പിച്ച ഭ്രഷ്ടിനെതിരെ അവര്‍ ആക്രോശിച്ചെങ്കില്‍ അത് ന്യായമായ പ്രതികരണംതന്നെ.    ശിവാജി പാര്‍ക്കിലെ തന്റെ മൂന്നു നിലയുള്ള ബംഗ്ലാവിനു ചുറ്റും സൂക്ഷ്മശ്രദ്ധയോടെ നട്ടു വളര്‍ത്തിയ ചെടികളില്‍നിന്ന് ആരെങ്കിലും പൂ മോഷ്ടിക്കാന്‍ വന്നാല്‍ അവരുടെ തലയിലേയ്ക്ക് കേസര്‍ ഒന്നാം നിലയില്‍നിന്ന് ഒരു കുടം വെള്ളം മറിയ്ക്കും.  വളര്‍ത്തുന്നവര്‍ താലോലിച്ചുകൊണ്ട് പൂ പറിക്കുമ്പോള്‍ മോഷ്ടിക്കുന്നവര്‍ ചെടിയെ നശിപ്പിച്ചുകൊണ്ടാണ് പൂ പറിക്കുക.  ഇതേ കാരണംകൊണ്ടുതന്നെയായിരുന്നു കേസര്‍ തന്റെ പാട്ട്

രാഗത്തിന്റെ ആത്മകഥ

രാഗം സംഗീതത്തിന്റെ ഒരു ഒഴിവാക്കാനാവാത്ത ഘടകമല്ല.  രാഗം എന്ന സങ്കല്‍പ്പനം ഉണ്ടാകുന്നതിനു മുന്‍പും ഇന്ത്യയില്‍ സംഗീതം ഉണ്ടായിരുന്നു.  പാശ്ചാത്യസംഗീതത്തിലെ സ്‌കെയില്‍ എന്ന സങ്കല്‍പ്പനത്തോടു സാദൃശ്യമുള്ള 'ഗ്രാമ'വും അനുബന്ധങ്ങളായ 'മൂര്‍ച്ഛന', 'ജാതി' എന്നിവയുമായിരുന്നു അക്കാലത്തെ സംഗീതത്തിന്റെ ആന്തരരൂപങ്ങള്‍ എന്ന് സാംബമൂര്‍ത്തി പറയുന്നു (P. Sambamurti, Ragas of South Indian Music - Their Origin and Evolution, Music Academy Journal (1935-37).  ക്രിസ്തുവിനു മുന്‍പ് ഏകദേശം ഒന്നാം നൂറ്റാണ്ടുവരെ, ഭരതന്റെ കാലംവരെ, അങ്ങനെയായിരുന്നു.  നാട്യശാസ്ത്രത്തില്‍ രാഗം എന്ന പദം ഉപയോഗിച്ചുകാണുന്നുമില്ല.  ഭരതന്‍ പറയുന്നത് 'ജാതി'കളെക്കുറിച്ചാണ്.  'ജാതി'കള്‍ പൗരാണിക സംഗീതസങ്കല്‍പ്പനമായ 'ഗ്രാമ'ത്തില്‍നിന്നുണ്ടായതാണ്.   മതംഗന്റെ കാലത്താണ്, ഏകദേശം അഞ്ചാം നൂറ്റാണ്ടില്‍, ഇന്ത്യന്‍ സംഗീതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നത്.  മതംഗന്‍ രചിച്ച ബൃഹദ്ദേശി പൂര്‍ണ്ണമായി നമുക്ക് ലഭ്യമല്ല.  ലഭ്യമായ അധ്യായങ്ങള്‍ Trivandrum Sanskrit Series ല്‍ അച്ചടിച്ചിട്ടുണ്ട്.  മറ്റ

ഓര്‍മ്മകളുടെ സംഗീതമുറി

കോല്‍ഹാപൂരില്‍ ഏതാണ്ട് ഒന്‍പതാം നൂറ്റാണ്ടില്‍ പണിത ഒരു അമ്പലമുണ്ട്.  അതില്‍ രത്‌നക്കല്ലുകളില്‍ തീര്‍ത്ത മഹാലക്ഷ്മിയുടെ ബിംബവും ലക്ഷ്മിയുടെ രക്ഷയ്ക്കായി അടുത്ത് കല്ലില്‍ കൊത്തിയ ഒരു വീരസിംഹവുമുണ്ട്.  ചുറ്റും ആയിരം തൂണുകള്‍. ശാഹു മഹാരാജാവിന്റെ പഴയ കൊട്ടാരത്തിന് പിന്നില്‍ പഞ്ചഗംഗാനദിയുടെ തീരത്താണ് അമ്പലം.    രാവിലെ എട്ടുമണിയുടെ പ്രാര്‍ത്ഥനയ്ക്കു മുന്‍പ് പാട്ടുവേണം എന്നാണ് ചിട്ട.  കൊട്ടാരസംഗീതജ്ഞരുടെ കുടുംബത്തില്‍പ്പെട്ടവരാരെങ്കിലും തന്നെ വേണമെന്ന് രാജാവിന് നിര്‍ബന്ധമുണ്ടായിരുന്നു.  നാഥന്‍ ഖാനായിരുന്നു പാടിക്കൊണ്ടിരുന്നത്.  അദ്ദേഹം ബോംബേയ്ക്ക് പോയശേഷം അല്ലാദിയാ ഖാന്റെ ഏറ്റവും ഇളയ പുത്രനായ ഭുര്‍ജി ഖാന്‍ പാടാന്‍ നിയോഗിക്കപ്പെട്ടു.  എന്നും രാവിലെ അരമണിക്കൂര്‍ ഭുര്‍ജി ഖാന്‍ പാടി.  രാഗങ്ങളും രാഗിണികളും.  പക്ഷികളെക്കുറിച്ചും മഴയെക്കുറിച്ചും കൃഷ്ണന്‍ രാധയെ പ്രേമത്തിന്റെ വര്‍ണ്ണമഴയില്‍ കുളിപ്പിച്ചതിനെ കുറിച്ചും.  ലക്ഷ്മി സംപ്രീതയായി. ഭുര്‍ജി ഖാന്റെ ഗംഭീരമായ പാട്ടിനു ചുറ്റം ഭക്തര്‍ കൂടിയിരിക്കും.  കൂട്ടത്തില്‍ പാവാടയും ബ്ലൗസുമിട്ട് താടിക്ക് കൈ കൊടുത്തു ശ്രദ്ധിച്ചിരിക്കുന്ന ഒരു കൊച്ചു ബാലികയുണ്ടായി

ന്യായവൈശേഷികപരിചയം

'കണാദം പാണിനീയം ച സര്‍വ്വശാസ്‌ത്രോപകാരകം' (തര്‍ക്കവും വ്യാകരണവും എല്ലാ ശാസ്ത്രങ്ങള്‍ക്കും ഉപകാരപ്രദമാണ്) ഉറവിടങ്ങള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു (ബി.സി.ഇ. 2000) മുന്‍പ് വേദങ്ങള്‍ ഉണ്ടായിരുന്നു.  വേദങ്ങള്‍ പലതരം വിഷയങ്ങളെക്കുറിച്ച്് പ്രതിപാദിക്കുന്നുണ്ട്.  ദൈവങ്ങളോടുള്ള പ്രാര്‍ത്ഥന മുതല്‍ അഗ്നിയില്‍ ഹോമിക്കുന്നതിന്റെ നിയമങ്ങളും തന്ത്രവും സംഗീതവുംവരെ.  ഈ വിഷയങ്ങളിലെല്ലാം അന്തര്‍ലീനമായ ഒരു അടിയൊഴുക്കെന്നപോലെ ഒരു അന്വേഷണം കടന്നുപോകുന്നുണ്ട്.  ആനുഭവികലോകത്തിന്റെ വൈവിധ്യങ്ങളുടെ ആധാരമായ ഒരു സത്തിനു (ഏകം സത്്) നേരേയുള്ള അന്വേഷണം.  അതോടൊപ്പം സര്‍വ്വപദാര്‍ത്ഥങ്ങളുടേയും ഉത്ഭവം സത്തില്‍നിന്നാണോ ശൂന്യതയില്‍ നിന്നാണോ എന്നുള്ള അന്വേഷണവും.  വേദത്തില്‍ മുന്‍കൂര്‍ രൂപപ്പെട്ട സങ്കല്‍പ്പങ്ങളുണ്ട്.  ഋത (സത്യം അല്ലെങ്കില്‍ ധാര്‍മ്മികക്രമം), കര്‍മ്മം, മരണാനന്തര ജീവിതം എന്നീ സങ്കല്‍പ്പങ്ങള്‍. എന്തിന്റേയും നിര്‍മ്മാണ ഘടകങ്ങളായി വിഭാവനം ചെയ്യപ്പെടുന്ന സത്ത്വ, രജസ്, തമസ് എന്ന ത്രിഗുണങ്ങളുടെ ആദി സങ്കല്‍പ്പനങ്ങളുമുണ്ട്.  വേദകാലഘട്ടത്തിനുശേഷം ഏകദേശം ആയിരം കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഉപനഷത്തുകള്‍ രചിക്കപ്പെടുന്നത്

ശാസ്ത്രവും സംഗീതവും: ഒരു ജുഗല്‍ബന്ദി

ശാസ്ത്രജ്ഞന് സംഗീതം എന്തായിരിക്കും?!  നോബല്‍ സമ്മാനിതനായ സി.വി.രാമന്‍ എന്ന ഭൗതികശാസ്ത്രജ്ഞന് സംഗീതം പ്രചോദനമാണ്.  'ബാംഗ്ലൂരില്‍ ഞാന്‍ താമസിക്കുന്ന സ്ഥലം വൃക്ഷലതാദികളാല്‍ ചുറ്റപ്പെട്ടതാണ്.  അവയില്‍ വന്നിരിക്കുന്ന പക്ഷികളാലും' (സി.വി.രാമന്‍, മദ്രാസ് മ്യൂസിക് അക്കാദമി ജേണല്‍, 1934).  കളകൂജനങ്ങള്‍ കേട്ടാണ് അദ്ദേഹം ഉണര്‍ന്നുവരുക.  പ്രകൃതിയുടെ സംഗീതം കര്‍ണ്ണത്തില്‍ നിറയുമ്പോള്‍ കണ്ണുകള്‍ തുറക്കും.  പൂക്കളും പച്ചപ്പും നിറഞ്ഞ വര്‍ണ്ണലോകത്തെ കണ്ണുകളിലും നിറയ്ക്കും.  പ്രകാശത്തെക്കുറിച്ചായിരുന്നു അദ്ദേഹം ശാസ്ത്രത്തില്‍ അന്വേഷിച്ചത്. കൂടെ കമ്പനങ്ങളെക്കുറിച്ച് അന്വേഷിച്ച് സംഗീതത്തിലേയ്ക്കും കടന്നു.   'വിരസവും വരണ്ടതുമായ ജീവിതം സരസമാകുന്നത് നാദവര്‍ണ്ണപൂരിതമാകുമ്പോഴാണ്.  പ്രകൃതിയില്‍ പക്ഷികളുടെ പാട്ടുണ്ട്.  അവര്‍ക്ക് അത് നിര്‍ത്താനും നമുക്ക് അത് കേള്‍ക്കാതിരിക്കാനും കഴിയില്ല.  ബുദ്ധിയല്ല ശാസ്ത്രാന്വേഷണത്തിനുള്ള പ്രചോദനം.  ശബ്ദവും വര്‍ണ്ണവുമാണ്.'  പ്രകൃതിയുടെ വാതിലുകള്‍ തുറന്നാണ് സി.വി.രാമന്‍ കലയിലേയ്ക്ക് പ്രവേശിക്കുന്നത്.  പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അനുഭവങ്ങളും മനനഫലങ്ങളുമാണ് അദ്ദ

പട്ടാമ്മാള്‍ പാടിത്തുറന്ന ലോകം

സംഗീതം വന്നു വിളച്ചപ്പോള്‍ കൂടെ ഇറങ്ങിപ്പോയതുപോലെയായിരുന്നു ദമാള്‍ കൃഷ്ണസ്വാമി പട്ടാമ്മാളുടെ ജീവിതം.  ദീക്ഷിതര്‍ കുടുംബത്തില്‍ സ്ത്രീകള്‍ക്ക് പുറത്തുപോയി പാടാന്‍ വിലക്കുണ്ടായിരുന്നു.  അതുകൊണ്ട് കുട്ടിയായിരുന്നപ്പോള്‍ പട്ടാമ്മാള്‍ക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍പോലും പഠിക്കാനായില്ല.  നൈനാപിള്ള എന്ന സംഗീതജ്ഞന്‍ കാഞ്ചിപുരത്ത് സംഘടിപ്പിച്ചിരുന്ന കച്ചേരികള്‍ കേട്ടാണ് പട്ടാമ്മാള്‍ സംഗീതത്തിലേയ്ക്ക് അടിവെച്ച് നടന്നത്.  കേട്ട കൃതികള്‍ സഹോദരന്മാരുടെ സഹായത്തോടെ സ്വരപ്പെടുത്തി പഠിച്ചുകൊണ്ട്.  തെലുങ്കും സംസ്‌കൃതവും പഠിപ്പിക്കാന്‍ തയ്യാറായ ഒരു അജ്ഞാത വാധ്യാരുടെ സംഗീതജ്ഞാനത്തേയും സ്വാംശീകരിച്ചുകൊണ്ട്.     എത്ര വിലക്കുണ്ടെങ്കിലും, നക്ഷത്രത്തെ മടിയില്‍വെച്ചു പൂട്ടാനാര്‍ക്കാവും! പട്ടാമ്മാളിലെ പ്രതിഭയുടെ തിളക്കം താമസിയാതെ ചുറ്റുമുള്ളവര്‍ തരിച്ചറിഞ്ഞു.  മകളെ പാട്ടുകാരിയാക്കണമെന്ന് അച്ഛന്‍ കൃഷ്ണസ്വാമിയെ നിര്‍ബന്ധിക്കാന്‍ പട്ടാമ്മാളുടെ സ്‌ക്കൂള്‍ ടീച്ചര്‍ അമ്മുക്കുട്ടിയമ്മ നിരന്തരം വാഗ്വാദ സമരം നടത്തി.  വിലക്കയഞ്ഞുതുടങ്ങി.  പട്ടാമ്മാള്‍ പത്താം വയസ്സില്‍ റേഡിയോയില്‍ പാടി.  പതിമൂന്നാം വയസ്സില്‍ പൊതുവേദിയില്‍