Skip to main content

Posts

Showing posts from May, 2023

പ്രേംചന്ദിന്റെ 'ജോണ്‍' സിനിമ

  'ജോണ്‍' കണ്ടു. പ്രേംചന്ദിന്റേയും ദീദിയുടേയും പാപ്പാത്തിയുടേയും സിനിമ. തീയറ്ററില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിനിമയില്‍ നിന്ന് ഇറങ്ങുന്നതുപോലെ. യാക്കൂബിനെ കണ്ടു. അഭിനയിച്ചിരുന്നില്ല. പക്ഷെ സിനിമയില്‍ ഉണ്ടായിരുന്നു. അജിചേച്ചിയെ കണ്ടു. അജിതയുടെ മുഖത്ത് സങ്കടം. ഓഫീസില്‍ പോണം. അവിടെ കുറേ പേര്‍ കാത്തിരിക്കുന്നുണ്ട്. പിന്നെ സിനിമയെപ്പറ്റി. ഇതെല്ലാം തന്നെയല്ലേ നമ്മുടെ ജീവിതം... കുറേ പേര്‍ പോയി... അജിത സിനിമയേയുംകൊണ്ട് അന്വേഷിയിലേയ്ക്ക് പോയി. യാക്കൂബ് ഓഫീസിലേയ്ക്കും. എല്ലാവരുടേയും കൂടെ സിനിമയും പോയി. ഈ സിനിമ എല്ലാവരുടേതുമാണ്. കോഴിക്കോട് നഗരത്തില്‍ പണിതീരാതെപോയ ജീവിതത്തെ ജോണ്‍ സന്ദര്‍ശിക്കുന്നു. ജോണിന്റെ അഭാവസാന്നിധ്യത്തിന് പ്രേംചന്ദിന്റെ ശബ്ദം. പണ്ട് പ്രേംചന്ദ്, രാത്രി, തിരുവണ്ണൂരിലെ പടിഞ്ഞാറെ കുളത്തിലെ കൂപ്പിലിരുന്ന് 'ചൂളൈമേടിലെ ശവങ്ങള്‍' ഉറക്കെ വായിക്കും. മെഴുകുതിരി വെളിച്ചത്തില്‍. ചുറ്റും ശ്രോതാക്കള്‍. പുസ്തകം വായിക്കുന്നതിനേക്കാള്‍ രസം. പ്രേംചന്ദിന്റെ ശബ്ദം 'പാതാളക്കരണ്ടി' (പ്രേംചന്ദ് എഴുതിയ നോവല്‍) യില്‍നിന്ന് ഉയര്‍ന്നുവരുന്നതുപോലെ. സിനിമയിലും പ്രേംചന്ദ് നോവലെഴു

കരുണയെ നയിക്കുന്ന ശ്രദ്ധ

കരുണ ഒരു മനോഹരമായ സങ്കല്‍പ്പമാണ്. കരുണ ഒഴുകുമ്പോള്‍ ഹൃദയം ഉരുകാതിരിക്കില്ല. ആകെ ബാധിക്കപ്പെട്ട് സാക്ഷികള്‍ അലിയും. കരുണയെക്കുറിച്ച പഠിക്കുമ്പോള്‍ അത് അനുഭവിക്കുന്നതുപോലെയാവണമെന്നില്ല. ഒരു പക്ഷെ, താത്കാലികമായി കരുണയുടെ സൗന്ദര്യതലത്തെ സ്മരിക്കാതിരിക്കാം. കവിത വായിക്കുമ്പോള്‍ മഞ്ഞ് ഉറയും. പഠിക്കുമ്പോള്‍ വെയിലുദിക്കും. വിറ്റ്‌ഗെന്‍സ്‌റ്റൈന്‍ സംസാരിക്കുമ്പോള്‍ സദസ്സില്‍ ഉള്‍ക്കാഴ്ചകളുടെ മഴ പെയ്യുമായിരുന്നു. ഓരോന്നും വാദങ്ങളാക്കി അവതരിപ്പിക്കാന്‍ റസ്സല്‍ പറഞ്ഞു. വാദം അതിന്റെ സൗന്ദര്യം നശിപ്പിക്കും എന്നായിരുന്നു മറുപടി. കരുണ ചിലപ്പോള്‍ അപഗ്രഥനത്തില്‍ ചിറകറ്റുപോയേയ്ക്കാം. അനുഭവത്തിലേയ്ക്ക് കൂടുതല്‍ ആവേശത്തോടെ തിരിച്ചുവരാന്‍. ഒറ്റ നോട്ടത്തില്‍, മറ്റുള്ളവരുടെ ദുഃഖത്തില്‍നിന്ന് ഉയരുന്നതാണ് കരുണ. മറ്റുള്ളവരുടെ ദുഃഖം മൂലം എനിക്കുണ്ടാവുന്ന ദുഃഖം. പരന്റെ ദുഃഖം എന്റേതായി മാറുന്നു. കരുണ എന്റെ ഉള്ളില്‍ ഒഴുകുന്നതുപോലെ. കരുണാമയന്‍ കരുണ കാണിക്കുമോ? ഉറപ്പില്ല. ഉള്ളില്‍ കരുണ ഉദിച്ചാല്‍ കരുണ കാണിക്കാനുള്ള മതിയായ കാരണമായി. അനിവാര്യമായ കാരണമാകുന്നില്ല. എന്റെ ഉള്ളില്‍ കരുണ ഉണ്ടായതുകൊണ്ടുമാത്രം ഞാന്‍ കരുണയോടെ പെര