Skip to main content

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.      

ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച് ക്ലാസിക്കല്‍ സംഗീതത്തെ വേര്‍തിരിക്കാനാവില്ല.  കാരണം സങ്കീര്‍ണ്ണതയുള്ള സംഗീതശാഖകള്‍ വേറേയുമുണ്ട്.  ജാസ് സംഗീതം ഒരു ഉദാഹരണമാണ്.  ജാസ് സംഗീതത്തിനും ക്ലാസിക്കല്‍ സംഗീതത്തെപ്പോലെ മനോധര്‍മ്മസ്വഭാവമുണ്ട്. 

1950-60 കളില്‍ പാശ്ചാത്യരാജ്യങ്ങളിലുണ്ടായ പ്രതിസംസ്‌കാര സംഗീതവിഭാഗങ്ങള്‍ (റോക്ക്, പങ്ക്...) നാടന്‍ പാട്ടിന്റെ പുനരാവിഷ്‌കരണമാണെന്നായിരുന്നു അവര്‍ സ്വയം അവകാശപ്പെട്ടത്.  നാടന്‍ പാട്ടിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ടവര്‍ ഇതിനോട് വിയോജിച്ചിരുന്നെങ്കിലും.  പക്ഷെ ഈ പ്രതിസംസ്‌കാര സംഗീതവിഭാഗങ്ങളെ കൊണ്ടാടിയവര്‍ ബഹുജനമാണ്.  ആ അര്‍ത്ഥത്തില്‍ അത് ജനപ്രിയകലയാണ്.  കേരളത്തിലെ നാടകസംഗീതവും സിനിമാസംഗീതവും ഇതേ അര്‍ത്ഥത്തില്‍ ജനപ്രിയസംഗീതമാണ്.  യുവാക്കള്‍ക്ക് റോക്ക്, റാപ്പ്, തുടങ്ങിയ സംഗീതങ്ങളില്‍ മുഴുകാതെ വയ്യെങ്കില്‍ അത് അഭിരുചിയുടെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പായിരിക്കണമെന്നില്ല.  പ്രായത്തിന്റെ തിരഞ്ഞെടുപ്പായിരിക്കാം.  യൗവ്വനത്തില്‍ ബാധിക്കുകയും മുതിര്‍ന്നാല്‍ ബാധിക്കാതിരിക്കുകയും ചെയ്യുന്ന ഒരു തരം സാമൂഹികശീലംപോലെയാണ് റോക്കിന്റെ യുവത്വസംസ്‌കാരം.  ഒരു ടീന്‍ ഏയ്ജറാവുക എന്നാല്‍ ഇത്തരം സംഗീതം സിരകളിലോടുകയാണെന്ന് തോന്നിപ്പിക്കുന്ന സാമൂഹികശീലം.  യുവത്വം വിപ്ലവത്തിന്റെ ഋതുവായതുകൊണ്ട് സ്റ്റെയ്റ്റിനും വരേണ്യതയ്ക്കും ഏതിരെ നിഷേധത്തിന്റെ അമ്പുകളയച്ച ചരിത്രം ഒരു കാലത്ത് അതിന് അവകാശപ്പെടാനുണ്ടായിരുന്നു. 
 
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും സ്വന്തം നാടന്‍ പാട്ടിനെ തിരഞ്ഞ് കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു.  അതോടൊപ്പം കാലാതീത സംഗീതത്തേയും, അഥവാ കലാസംഗീതത്തേയും (ക്ലാസിക്കല്‍).  ഈ വിഭജനം വരുന്നതിനു മുന്‍പ് ടര്‍ക്കിഷ് സംഗീതത്തിന് യൂറോപ്പില്‍ നല്ല പ്രചാരമുണ്ടായിരുന്നു.  പിന്നീട് ക്ലാസിക്കലായി തിരിച്ചറിയപ്പെട്ട കംപോസിഷനുകളും അക്കാലത്തുണ്ടായിരുന്നു.  പക്ഷെ ക്ലാസിക്കല്‍/നാടന്‍ വിഭജനം ഇല്ലായിരുന്നു.  ദേശീയത എന്ന ആശയത്തെ കേന്ദ്രീകരിച്ച തന്മാരാഷ്ട്രീയമായിരിക്കാം ആദ്യമായി ഈ വിഭജനത്തെ അനിവാര്യമാക്കിയത് എന്ന് ആള്‍ഡസ് ഹക്‌സ്‌ലി നിരീക്ഷിക്കുന്നുണ്ട്.

ജനപ്രിയ സംഗീതവും ക്ലാസിക്കല്‍ സംഗീതവും വിരുദ്ധ ചേരികളാണോ? ജനപ്രിയ സംഗീതത്തില്‍ ക്ലാസിക്കല്‍ സംഗീതത്തെ പൂര്‍ണ്ണമായി ഒഴിച്ചു നിര്‍ത്തുന്നുണ്ടോ?  ഈ ചോദ്യങ്ങളുടെ മാറ്റൊലികള്‍ അവ്യക്തയിലേയ്ക്ക് നീളുന്നതാണ്.  ഇന്ത്യന്‍ ക്ലാസിക്കല്‍ പാട്ടുകാര്‍ ശ്രോതാക്കള്‍ക്കു വേണ്ടി കച്ചേരികളില്‍ മൃദുവികാരങ്ങള്‍ ധ്വനിപ്പിച്ച് പാടാറുണ്ട്. പഞ്ചാബി അംഗിനെ (പഞ്ചാബി നാടന്‍ ഈണങ്ങള്‍) സ്വാംശീകരിച്ച് ബഡേ ഗുലാം അലി ഖാന്‍ വരണ്ടു കിടന്ന പാട്യാല ഘരാനയിലേയ്ക്ക് വസന്തത്തെ കൊണ്ടുവന്നതായി വിശേഷിപ്പിക്കാറുണ്ട്.  ഇറ്റാലിയന്‍ ക്ലാസിക്കല്‍ സംഗീതചരിത്രം പരിശോധിച്ചാല്‍ ജനപ്രിയത നേടാന്‍ വേണ്ടി കംപോസിഷന്റെ ദൈര്‍ഘ്യം കുറയ്ക്കുക, വൈകാരികമൂര്‍ഛയുണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയ സൂത്രങ്ങള്‍ പരീക്ഷിച്ചിരുന്നതായി കാണാം.  ജനപ്രിയമാക്കാനുള്ള ശ്രമം ഫലത്തില്‍ ജനപ്രിയസംഗീതം എന്ന വകുപ്പിനെ സൃഷ്ടിക്കുകയായിരുന്നു.  ക്ലാസിക്കല്‍ സംഗീതം രൂപപ്പെടുക എന്നാല്‍ അതിന് ചില കലാപരമായ മാനദണ്ഡങ്ങളും വ്യാകരണവും രുപപ്പെടുക എന്നാണ്.  അവയോട് നീതി പുലര്‍ത്തിെക്കാണ്ടായിരിക്കും ക്ലാസിക്കല്‍ സംഗീതത്തിന്റെ ആവിഷ്‌കാരങ്ങള്‍.  ജനപ്രിയ സംഗീതത്തിന് ഇക്കാര്യത്തില്‍ ഇളവുണ്ടാകും. 

സംസ്‌കൃത പണ്ഡിതനും സംഗീത സൈദ്ധാന്തികനുമായിരുന്ന വി. രാഘവന്‍ ഒരു പ്രസംഗത്തില്‍ ജനപ്രിയസംഗീതത്തെ നിര്‍വ്വചിക്കാന്‍ ശ്രമിച്ചത് ഇപ്രകാരമാണ്: ലളിതമായ അവതരണം, പ്രകടമായ താളം, സംഘമായി പാടാന്‍ യോജിച്ച ഘടന...  ഈ വക സ്വഭാവങ്ങള്‍കൊണ്ട് അത് ഏകതാനവും ശൈലീകൃതവുമായിരിക്കും.  അതിലെ വാക്കുകള്‍ക്ക് ആ സംഗീതത്തിന്റെ ഗുണത്തെ നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുണ്ടായിരിക്കും.  ഉത്സവം, ഋതു, അങ്ങനെ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ വേരുറച്ചതായിരിക്കും.  അത് വൈകാരികവും നാടകീയവുമായ ഭാവപ്രകാശനമുള്ളതായിരിക്കും.  നേരേമറിച്ച് ക്ലാസിക്കല്‍ സംഗീതത്തില്‍ ഈണങ്ങളുടെ, പ്രത്യേകിച്ചും അമൂര്‍ത്തമായ ഈണങ്ങളുടെ, ആവിഷ്‌കരണമാണ് മുഖ്യം.  മേല്‍പറഞ്ഞവയെല്ലാം ആനുപാതികമായി ചേര്‍ന്നിട്ടുണ്ടെങ്കിലും അവ ഈണാവിഷ്‌കാരം എന്ന മുഖ്യലക്ഷ്യത്തിന് വിധേയമായിക്കൊണ്ടായിരിക്കും.  ഈ അനുപാതം തെറ്റിച്ച് ഊന്നല്‍ മേല്‍പറഞ്ഞ ഏതെങ്കിലും ഘടകത്തിന് നല്‍കുമ്പോള്‍ അത് ജനപ്രിയ സംഗീതമായ് മാറും.  സംഗീതബാഹ്യമായ ഏതെങ്കിലും കാര്യം നര്‍വ്വഹിക്കാനാണ് സംതുലിതമായ ഈ അനുപാതത്തില്‍ നിന്ന് വ്യതിചലിക്കുന്നതെങ്കില്‍ അത് അപ്ലൈഡ് ആര്‍ട്ട് (സംഗീത ചികിത്സ, യോഗയുടെ പശ്ചാത്തല സംഗീതം, പരസ്യത്തിന്റെ സംഗീതം, പശ്ചാത്തല സംഗീതം...) ആകുകയാണ്.

പ്രാചീന സംഗീത ഗ്രന്ഥങ്ങളില്‍ പ്രാദേശിക സംഗീതത്തെ ദേശി എന്നും ക്ലാസിക്കല്‍ സംഗീതത്തെ മാര്‍ഗ്ഗി എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്.  ഇവ പരസ്പരം കൊടുക്കല്‍ വാങ്ങലിലൂടെയാണ് നിലനിന്നിരുന്നത്.  ഉദാഹരണമായി മതംഗമുനി തന്റെ സംഗീത ഗ്രന്ഥത്തിന് പേരിട്ടതുതന്നെ ബൃഹദ്ദേശി എന്നാണ്.  അതുപോലെ രാഗങ്ങളുടെ പേരുകള്‍ ശ്രദ്ധിച്ചാല്‍ അവ ചരിത്രം പറയുന്നതുപോലെ തോന്നും.  യദുകുല കാംബോജി എന്ന പേരില്‍ നിന്ന് വ്യക്തമാണ് അത് നാടന്‍ ഈണത്തിന്റെ പരിഷ്‌കരണമാണെന്ന്.  രാഗങ്ങളെ വിഭാവനം ചെയ്യുന്നതിന് യക്ഷഗാനത്തെ മാതൃകയാക്കിയതായി സംഗീതസുധ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.  രക്തിരാഗങ്ങള്‍ (കാപ്പി, ദേശ്...) ഇപ്രകാരം പ്രാദേശിക സംഗീതാവിഷ്‌കാരങ്ങളില്‍നിന്ന് രൂപപ്പെട്ടതാവാം. സോമേശ്വര തന്റെ രചനകളില്‍ മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളിലെ നാടന്‍ പാട്ടിനെക്കുറിച്ച് പറയുന്നുണ്ട്.  'രത്‌നാകര'യിലെ പ്രബന്ധാദ്ധ്യായങ്ങളിലും പ്രാദേശിക രചനകളെ പരിഷ്‌കരിച്ച് ക്ലാസിക്കല്‍ രചനകളുടെ ഭാഗമാക്കി മാറ്റിയതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.  

രാജമാതംഗി കൈയ്യില്‍ വീണയേന്തി നില്‍ക്കുന്ന സംഗീതദേവതയാണ്. ഈ സങ്കല്‍പ്പത്തില്‍ പ്രതിഫലിക്കുന്നത് മാതംഗര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗോത്ര വര്‍ഗ്ഗക്കാരുടെ കലാനിപുണതയാണ്.  അവരില്‍നിന്ന് നാം സംഗീതം സ്വീകരിക്കുകയും അവരെ പിന്നീട് അധഃകൃതരാക്കി ഹരിജനില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു.  സംസ്‌കൃത നിഘണ്ടുക്കളില്‍ ചണ്ഡാലരെക്കുറിച്ച് പറയുന്നത് സ്വന്തമായി വീണയുള്ളവര്‍ എന്നാണ് (വി. രാഘവന്‍).  എല്ലാ വേരുകളും ദേശിയിലാണ് എന്ന് സൂചിപ്പിക്കുന്ന നിരവധി അടയാളങ്ങളുണ്ട്.  ഗമകം, വ്യത്യസ്തമായ ശബ്ദങ്ങള്‍, അവയുടെ ഗുണങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന നിരവധി സാങ്കേതിക പദങ്ങള്‍ വന്നത് പശ്ചിമ ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍നിന്നാണ്.  ഭാന്ദിര ഭാഷ എന്ന ഭാഷയില്‍ ദേശീ പദാവലികള്‍ ആദ്യമായി കൊണ്ടുവന്നത് ധാരയിലെ ഭോജയാണ് എന്ന് പാര്‍ശ്വദേവയുടെ സംഗീതസമയസാരത്തില്‍ പറയുന്നുണ്ട്.  അക്കാലത്ത് മാര്‍ഗ്ഗി സംഗീതത്തിലും ദേശി സംഗീതത്തിലും പ്രാവീണ്യമുള്ളവര്‍ക്ക് നല്‍കുന്ന പദവിയത്രെ ഗന്ധര്‍വ്വ.  സംഗീതത്തിന്റേയും നൃത്തത്തിന്റേയും വഴികള്‍ പരിശോധിച്ചാല്‍ കാഷ്മീര്‍ മുതല്‍ തഞ്ചാവൂര്‍വരെ കണ്ണിചേര്‍ക്കപ്പെട്ടു കാണാം.  ഭരതന്റെ നാട്യശാസ്ത്രത്തിന്റെ ഭാഷ്യകാരന്മാരായ ഉദ്ഭട, അഭിനവഗുപ്ത തുടങ്ങിയ കാശ്മീരികള്‍ മുതല്‍ തഞ്ചാവൂരിലെ തുളജാ രാജാവും വെങ്കിടമഖിയും വരെ. 

(മുകുന്ദനുണ്ണി, സംഗീതത്തിലെ സംഗീതങ്ങള്‍, ദേശാഭിമാനി വാരാന്തം, ഡിസംബര്‍ 2, 2018, പേജ് - 4)


 

Comments

Popular posts from this blog

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ