Skip to main content

Posts

Showing posts from 2009

മരണം, ആരുമില്ലാത്ത ഒരു തീവണ്ടി പോകുന്നതുപോലെ

മനുഷ്യന്റെ ഒരു പ്രത്യേകത അവന്റെ കാലം ഭാവിയില്‍നിന്ന്‌ തുടങ്ങുന്നു എന്നുള്ളതാണ്‌. തുടര്‍ച്ചയില്ലാത്ത അസ്തിത്വമാണവന്റേത്‌. ഒരുവനും മറ്റൊരുവനും തമ്മില്‍ ഒരു കടല്‍ ദൂരം. ശ്രമിച്ചാല്‍ ഒരാള്‍ക്ക്‌ മറ്റൊരാളുടെ ജീവിതത്തില്‍ താല്‌പര്യപ്പെടാന്‍ കഴിയും, പക്ഷെ അയാളുടെ ജീവിതത്തിലെ സംഭവങ്ങളുമായി അയാള്‍ മാത്രമാണ്‌ നേരിട്ട്‌ ബന്ധപ്പെട്ടുകിടക്കുന്നത്‌. അയാള്‍ പറയുമ്പോള്‍ മറ്റെയാള്‍ കേള്‍ക്കുന്ന ആളാണ്‌. അതുപോലെ തിരിച്ചും. ഒരാള്‍ക്ക്‌ മറ്റൊരാളുടെ മരണം മരിക്കാന്‍ കഴിയില്ല. ഓരോരുത്തരും ഒറ്റയ്‌ക്ക്‌ സ്വന്തം മരണം മരിച്ചേ തീരൂ. ഈ വിടവാണ്‌, തുടര്‍ച്ചയില്ലായ്‌മയാണ്‌, മനുഷ്യന്റെ ഒരു പ്രധാന പ്രശ്‌നം. ഒരേ സമയം തുടര്‍ച്ചയെ ആഗ്രഹിക്കുകയും തുടര്‍ച്ചയില്ലായ്‌മ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണ്‌ മനുഷ്യന്‍. തുടര്‍ച്ചയോട്‌ ഗൃഹതുരത്വവുമുണ്ട്‌. രതി മൂര്‍ഛയില്‍ ഏതാനും നിമിഷങ്ങളും, കൂടാതെ മരണത്തിലുമാണ്‌ ഈ വേറിട്ട സ്വത്വത്തിനപ്പുറം തുടര്‍ച്ച കൈവരിക്കൂ. ഇതിനെല്ലാം ഇടയിലാണ്‌ അവനെ പെട്ടെന്ന്‌ മരണം പിഴുതെറിയുക. മരണം ഒരുര്‍ഥത്തില്‍ ഒരു കൊലപാതകം തന്നെയാണ്‌. കാരണം മരണം നമ്മള്‍ അറിയുന്നില്ല. മരണം എന്ന അനുഭവത്തില

രേവതിയുടെ കലണ്ടര്‍

കഥ (മാതൃഭൂമി വരാന്തപ്പതിപ്പ്‌. 2000 ജൂണ്‍ 25) ഒരു കത്രികയെടുത്ത്‌ ശനി, ഞായര്‍ ദിവസങ്ങളെ മുറിച്ചുകളഞ്ഞാല്‍ രേവതി ഒറ്റയ്‌ക്കാണ്‌. രേവതിയും കുട്ടികളും മാത്രമാവും. ശനിയാഴ്‌ച അര്‍ദ്ധരാത്രിയോടെ വീട്ടില്‍വന്ന്‌ ഞായര്‍ ഉച്ചതിരിഞ്ഞ്‌ മടങ്ങുന്നവനാണ്‌ ഭര്‍ത്താവ്‌. രേവതി പോയി നോക്കിയിട്ടില്ലാത്ത ഒരു ദൂരസ്ഥലത്താണ്‌ ഭര്‍ത്താവ്‌ ജോലി ചെയ്യുന്നത്‌. കല്യാണം കഴിഞ്ഞ്‌ കുറച്ചുനാളുകള്‍ അവര്‍ സദാ ഒന്നിച്ചായിരുന്നു. രേവതി ഭര്‍ത്താവിനെ ഇഷ്ടപ്പെടാന്‍ പഠിച്ചുവന്നപ്പോഴേയ്‌ക്കും അയാള്‍ ലീവ്‌ കഴിഞ്ഞ്‌ ജോലിയില്‍ പ്രവേശിച്ച്‌ വാരാന്ത്യത്തിലെ സന്ദര്‍ശകനായി കഴിഞ്ഞിരുന്നു. ഭര്‍ത്താവ്‌ വന്ന്‌ മടങ്ങുന്നതിനിടയിലുള്ള രണ്ടു ദിവസത്തെ ഇടവേള മാത്രമായിരുന്നു ആദ്യമൊക്കെ രേവതിയുടെ ജീവല്‍മുഹൂര്‍ത്തങ്ങള്‍ ഈ ഇടവേള കാത്തിരിപ്പിന്റെ എല്ലാ മിടിപ്പുകളും ഇല്ലാതാക്കുമായിരുന്നു. ശനിയാഴ്‌ച ഒരു പ്രേമപ്പനി പിടിച്ചാല്‍ തിങ്കളാഴ്‌ചയേ ആ പനി വിടൂ. എത്ര കാലം അങ്ങിനെ പോയി എന്ന്‌ കൃത്യമായി ഓര്‍മ്മിച്ചെടുക്കാന്‍പോലും ഇന്ന്‌ രേവതി ശ്രമിക്കാറില്ല. ഏതോ നിമിഷം തൊട്ട്‌ പനിയുടെ ചൂട്‌ ആറിത്തുടങ്ങിയിരുന്നു. പനിയടങ്ങുന്ന ആ കാലത്ത്‌ ഭര്‍ത്താവിന്റെ

മൈക്കല്‍ ജാക്‌സണ്‍: ക്രിയത്മകതയുടെ കിറുക്കന്‍ ചേരുവ

കുറേക്കാലം മൈക്കല്‍ ജാക്‌സന്റെ അതീന്ദ്രീയ ഡിസ്‌കോയില്‍ സ്വയം മറന്നാടിയ ജനകോടികള്‍ ഒരു ചെറിയ ഇടവേളയില്‍തന്നെ അദ്ദേഹത്തെ മറന്നു. സാങ്കേതികാഭിവൃദ്ധിയും മാധ്യമവും കമ്പോളവും കൈകോര്‍ക്കുന്ന ഇന്നത്തെ മുതലാളിത്തയാഥാര്‍ഥ്യ ലോകത്തിന്റെ വേഗമാര്‍ന്ന ജീവിതത്തില്‍ സംഗീതത്തേയും മറവി ബാധിച്ചത്‌ യുക്തമായ ഒരു താര്‍ക്കിക പരിണാമംപോലെയാണ്‌. ശ്രവണഭ്രമാത്മകതയുടെ ഈ `റോക്ക്‌ എറൗണ്ട്‌ ദ ക്ലോക്ക്‌`യുഗത്തില്‍ പാട്ടുകള്‍ക്ക്‌ ക്ഷിപ്രായുസ്സാണ്‌. പക്ഷെ മൈക്കല്‍ ജാക്‌സണ്‍ വീണ്ടും തിരിച്ചുവന്നിരിക്കുന്നു. സ്വന്തം മരണത്തിലൂടെ. മാധ്യമങ്ങളിലൂടെയുള്ള നീണ്ട മരണം. മൈക്കല്‍ ജാക്‌സണ്‍ ഹൃദയസ്‌തംഭനം വന്നു മരിക്കുന്ന ഒരു സാധാരണ മനുഷ്യനായി താന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്ന്‌ നിരാശയോടെയും സങ്കടത്തോടെയും രാംഗോപാല്‍ വര്‍മ്മ എഴുതിയ ബ്ലോഗ്‌ വായിച്ച്‌ പലര്‍ക്കും ഈ വിചാരം അവരുടേതുകൂടിയാണെന്ന്‌ തോന്നിയിരിക്കണം. മനുഷ്യര്‍ക്ക്‌ അത്യത്ഭുതകരമായ വിനോദാനുഭവങ്ങള്‍ വിളമ്പാന്‍ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട അതിമാനുഷനായാണ്‌ മൈക്കള്‍ ജാക്‌സനെ അദ്ദേഹത്തിന്റെ 1996 ലെ ബോംബെ പരിപാടി കണ്ട്‌ രാംഗോപാല്‍ വര്‍മ്മ ഓര്‍മ്മയില്‍ സൂക്ഷിച്ചുവെച്ചത്‌. സങ്കല്‌പി

ഉയരങ്ങളിലേയ്‌ക്ക്‌ നോക്കുന്ന സംഗീതം

(INTRO:- ത്യാഗരാജസ്വാമിയുടെ പഞ്ചരത്‌നകൃതികളെ മാതൃകയാക്കി, ഗുരുവായൂരപ്പനെ സ്‌തുതിച്ചുകൊണ്ട്‌, മലയാളി ദമ്പതികള്‍ രചിച്ച ഗുരുപവനപുരേശപഞ്ചരത്‌നത്തെക്കുറിച്ച്‌.) ഇന്ന്‌ നാം കേള്‍ക്കുന്ന കര്‍ണ്ണാടക സംഗീതത്തിന്റെ ശില്‌പികളില്‍ പ്രധാനിയായ ത്യാഗരാജ സ്വാമികള്‍ രചിച്ച ഘനരാഗ പഞ്ചരത്‌ന കൃതികള്‍ ഇന്ന്‌ ലോകത്തിലെവിടെയെങ്കിലും ആലപിക്കപ്പെടാത്ത ദിവസങ്ങളുണ്ടാവില്ല. മിക്ക സംഗീതോത്സവങ്ങളിലും ഒരു സുപ്രധാന ഇനം പഞ്ചരത്‌നകൃതികളുടെ സംഘം ചേര്‍ന്നുള്ള ആലാപനമായിരിക്കും. ഈ കൃതികളുടെ മനോഹാരിതയില്‍ മതിമറന്നുപോയതുകൊണ്ടാകാം സമാനമായ രചനകളൊന്നും ഇതുവരെ ഉണ്ടാവാതിരുന്നത്‌. എന്നാല്‍ കേരളത്തില്‍, പ്രസ്‌തുത സംഗീത രചനയെ നമസ്‌കരിച്ചുകൊണ്ട്‌, ഒരു ഘനരാഗ പഞ്ചരത്‌നം പുന്നയൂര്‍ക്കുളത്തുള്ള സുധാരമേശന്മാര്‍ രചിച്ചുകഴിഞ്ഞിരിക്കുന്നു. ശ്രീ ഗുരുവായൂരപ്പനെ സ്‌തുതിച്ചുകൊണ്ടുള്ള ശ്രീഗുരുപവനപുരേശപഞ്ചരത്‌നം. കേരളത്തില്‍ ധാരാളം ഗായകരുണ്ടായിട്ടും വാഗ്ഗേയകാരന്മാരുണ്ടായിട്ടും സമാനമായ ശ്രമമുണ്ടാകുന്നത്‌്‌ ഈ യുവ ദമ്പതികളില്‍നിന്നാണ്‌. സംസ്‌കൃതാദ്ധ്യാപകിയായ സുധാ രമേശന്‍ സാഹിത്യം രചിക്കുകയും സംഗീതജ്ഞനായ വി രമേശന്‍ ഇണം നല്‍കുകയും ചെയ്‌ത ഈ

ഇനി വാതില്‍ തുറക്കാം

കറിയ്‌ക്ക്‌ നുറുക്കാന്‍ ഒരു കാരറ്റ്‌ മൂക്ക്‌, ഉള്ളി ഉരിഞ്ഞുരിഞ്ഞില്ലാതായി ഇല്ലാത്ത ആത്മാവുപോലെ. വെള്ളുള്ളിപ്പല്ലുകള്‍ - അവള്‍ അവനെ നുറുക്കി നുറുക്കി... ഇല്ലാതായ ആത്മാവുപോലെ ഉരിഞ്ഞില്ലാതായ ഉള്ളികള്‍ കണ്ണീര്‍ കുടങ്ങള്‍ നിറച്ചു. തുടുത്ത തക്കാളിയില്‍ ശില്‌പിയെപ്പോലെ അവള്‍ നുണക്കുഴി കുഴിച്ചു. ഇളവനരിയുമ്പോള്‍ തലയ്‌ക്കകത്തെ രഹസ്യത്തെ താലോലിച്ചുറക്കി, കേബേജിന്റെ വീതുളി ചെത്തി മിനുക്കി. അടുക്കളയിലൊറ്റയ്‌ക്ക്‌ പാതകം രസിക്കുമ്പോള്‍ ആരോ അടുക്കള വാതില്‍ മുട്ടിയോ?! അടുക്കള രഹസ്യങ്ങള്‍ അടുപ്പില്‍ വെന്തുകഴിഞ്ഞിരുന്നു. ഇനി വാതില്‍ തുറക്കാം. -മുകുന്ദനുണ്ണി- (മാതൃഭൂമി വാര്‍ഷിക പതിപ്പ്‌ 2008-2009, പേജ്‌ 103)

'Maa', Music and I

I cannot say when I met Maa for the first time that I knew her age. She never looked her age. An aura of her rich dreams was hiding her physical appearance. She too seemed not knowing her age. Through friends she had known me before I met her first. When met, she asked, "what about doing jhalsa?" It did not strike to me at first what she had meant by jhalsa. I had watched jhalsa ghar, a film by Satyajith Ray. Then it occurred to me that she might be intending to say something about music because jhalsa ghar meant music room. I replied shyly, "later..." She accepted my reply heartily with a gracious smile. Within a few weeks we grew closer and I began to visit her quite often. She was curious about Karnatic music, and later she expressed her desire to learn music from me. Then Yakoob, her son in law, said, "you are honoured by her discipleship." I went to her place thrice in a week. She had a strong voice, quite similar to the voice of Ganguba

ഈണപാര്‍ശ്വം

ഈണപാര്‍ശ്വം ഓരം ചേര്‍ന്ന്‌ സിനിമാഗാനങ്ങള്‍ എപ്പോഴുമുണ്ട്‌. പുലര്‍ച്ചയ്‌ക്ക്‌ അയല്‍വീട്ടില്‍നിന്ന്‌ പാല്‍ തിളപ്പിക്കുന്ന കുക്കറിന്റെ വിസിലിനൊപ്പം എന്നും കേള്‍ക്കാം 'കാട്ടിലെ മൈനയെ പാട്ടുപടിപ്പിച്ചതാരോ.' സിനിമാ സുപ്രഭാതം. അല്‌പം പിശുക്കുള്ളതുകൊണ്ടാണ്‌ ഒരേ പാട്ട്‌. പിശുക്ക്‌ കുറഞ്ഞ ഗൃഹസ്ഥാശ്രമ ഭവനങ്ങളിലൊക്കെ ഏറ്റവും പുതിയ ഹിറ്റ്‌ ഗാനങ്ങളിലായിരിക്കും. അതിന്റെ ബീറ്റുകള്‍ക്ക്‌ സമതാളപ്പെടുത്തിക്കൊണ്ടാണ്‌ ദിനചര്യകള്‍. ധൃതിപിടിച്ച പുറപ്പാടിലുടനീളം ധൃതിപിടിച്ച ഗാനങ്ങള്‍. ഉടുത്തൊരുങ്ങി ജോലിസ്ഥലത്തേയ്‌ക്ക്‌ ബൈക്കില്‍ കുതിക്കുന്നവര്‍ ഹെല്‍മെറ്റിനുള്ളില്‍വെച്ച്‌ ഒരു പുതിയ പാട്ട്‌ മൂളുന്നുണ്ടാവും. ഇവരുടെ കുട്ടികളൊക്കെ വൈകുന്നേരം ശാസ്‌ത്രീയ സംഗീതം പഠിക്കുന്നുണ്ട്‌. പലരും ബാലപ്രതിഭകളാണ്‌. നന്നായി പാടും. കോളേജ്‌ വിദ്യാര്‍ഥികള്‍ കൂട്ടമായി സംഗീതം പഠിക്കുന്നത്‌ പാട്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളിലാണ്‌. ഒരാള്‍ തമാശയായി പറഞ്ഞതുപോലെ 'പാട്ടാസ്‌പത്രി.' പക്ഷെ, അയാള്‍ ശരിക്കും അമ്പരന്നു പറഞ്ഞതാണ്‌. കാരണം അയാളുടെ നാട്ടില്‍ 'പാട്ടാസ്‌പത്രികള്‍' കൂണ്‍പോലെ മുളച്ചിരിക്കുന്നു. പാട്ടാസ്‌പ

മലയാളിയുടെ പ്രമേയസംഗീതം

ചലചിത്രഗാനശാഖയിലെ മല്‍സരഗാനങ്ങളില്‍നിന്ന്‌ മാറി നില്‍ക്കുന്ന ഗായകനാണ്‌ ജയചന്ദ്രന്‍. ഈ മേഖലയിലെ ഒരേ ശബ്ദശൈലിയുടെതന്നെ മുന്‍നിരക്കാരാവാന്‍വേണ്ടിയുള്ള - ആരാണ്‌ ഒരേ ശബ്ദത്തില്‍, ഒരേ ശൈലിയില്‍ മറ്റുള്ളവരേക്കാള്‍ നന്നായി പാടുക - മല്‍സരത്തേയാണ്‌ ജയചന്ദ്രന്‍ ശ്രദ്ധിക്കാതിരുന്നത്‌. അതില്‍ മനസ്സിരുത്തിയിരുന്നെങ്കില്‍ മത്സരപാതയില്‍ സ്വയം നഷ്ടപ്പെടുകയോ, ആകെ മാറിപ്പോകാനോ ഇടയായേനെ. മത്സരത്തിന്റെ അവശ്യഘടകമായ സമീകരണ പ്രക്രിയയില്‍പ്പെട്ട്‌ തനിമ നഷ്ടപ്പെടുന്നതുകാരണമാണ്‌ ഇന്ന്‌ സംഗീതപാടവമുള്ള യുവഗായകരുടെ ഗാനങ്ങള്‍ നിഷ്‌ഫലമാകുന്നതും വേറിട്ട ഗാനശൈലികള്‍ ഉരുത്തിരിയാതിരിക്കുന്നതും. മത്സരത്തിന്റെ പ്രലോഭനങ്ങള്‍ക്ക്‌ വഴിപ്പെടാതെ, സ്വന്തം ഗാനശൈലിയുമായി വേറിട്ട്‌ നില്‍ക്കാന്‍ ജയചന്ദ്രന്‌ തുണയായത്‌ തന്റെ ആദര്‍ശം കനംതൂങ്ങുന്ന കൂസലില്ലായ്‌മയാണ്‌. തന്മൂലം മത്സരകാലത്തിന്‌ മുന്‍പെന്നപോലെ ഇപ്പോഴും അദ്ദേഹം സ്വത്വം ചിതറിപ്പോകാത്ത ഒരു മാതൃകാഗായകനായി തുടരുകയാണ്‌. ജയചന്ദ്രനെ വ്യത്യസ്‌തനാക്കുന്നത്‌ മുഖ്യമായും അദ്ദേഹത്തിന്റെ അനനുകരണീയമായ ശബ്ദവും ഗാനശൈലിയുമാണ്‌. അതായത്‌ ജയചന്ദ്രന്‍ പാടുമ്പോള്‍ ശബ്ദവും ശൈലിയും വേര്