Skip to main content

ഗായികയിലെ വ്യക്തിയും സമൂഹവും

കുട്ടികളുടെ വികൃതി നിഷ്‌കളങ്കതകൊണ്ട് ആകര്‍ഷകമാണ്.  മുതിര്‍ന്ന ഒരാള്‍ അഹങ്കരിക്കുന്നതും ക്ഷോഭിക്കുന്നതും വികൃതിപോലെ ആകര്‍ഷകമല്ല.  പക്ഷെ ചില സന്ദര്‍ഭങ്ങളിലെങ്കിലും നാം അത്തരം ചിലരോടൊപ്പം നിന്നുപോകും.  അവയുടെ വേര് വേദനയില്‍ ആണ്ടുകിടക്കുന്നതാണെങ്കില്‍.  മാനംകെടുത്തുന്നവര്‍ക്കു നേരേയുള്ള നിര്‍ദ്ദോഷമായ കലാപമാണെങ്കില്‍.  കേസര്‍ബായീ കേര്‍കര്‍ എന്ന അതിഗംഭീര ഗായികയുടെ പരുഷമായ പെരുമാറ്റവും ചീത്തവിളിയും പിടിവാശിയും ഭ്രാന്തും മനുഷ്യത്വത്തിന്റെ പ്രഖ്യാപനങ്ങളായിരുന്നു.  ലോകപ്രശസ്ത ഗായികയായിട്ടും ദേവദാസിയായതുകൊണ്ടുമാത്രം മുഖ്യധാരാ സമൂഹം കല്‍പ്പിച്ച ഭ്രഷ്ടിനെതിരെ അവര്‍ ആക്രോശിച്ചെങ്കില്‍ അത് ന്യായമായ പ്രതികരണംതന്നെ.   

ശിവാജി പാര്‍ക്കിലെ തന്റെ മൂന്നു നിലയുള്ള ബംഗ്ലാവിനു ചുറ്റും സൂക്ഷ്മശ്രദ്ധയോടെ നട്ടു വളര്‍ത്തിയ ചെടികളില്‍നിന്ന് ആരെങ്കിലും പൂ മോഷ്ടിക്കാന്‍ വന്നാല്‍ അവരുടെ തലയിലേയ്ക്ക് കേസര്‍ ഒന്നാം നിലയില്‍നിന്ന് ഒരു കുടം വെള്ളം മറിയ്ക്കും.  വളര്‍ത്തുന്നവര്‍ താലോലിച്ചുകൊണ്ട് പൂ പറിക്കുമ്പോള്‍ മോഷ്ടിക്കുന്നവര്‍ ചെടിയെ നശിപ്പിച്ചുകൊണ്ടാണ് പൂ പറിക്കുക.  ഇതേ കാരണംകൊണ്ടുതന്നെയായിരുന്നു കേസര്‍ തന്റെ പാട്ട് ആര്‍ക്കും പഠിപ്പിച്ചുകൊടുക്കരുത്, തന്റെ പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്യപ്പെടരുത്, എന്നൊക്കെ വാശി പിടിച്ചത്.   

താന്‍ മരിച്ചാല്‍ തന്റെ പാട്ടിനുവേണ്ടി സംഗീതലോകം ദാഹിച്ചു വിഷമിക്കണം എന്നായിരുന്നു കേസര്‍ ഒരു കാലത്ത് കരുതിയത്.  അതില്‍ ലോകത്തോടുള്ള ഒടുങ്ങാത്ത പകയുണ്ട്.  തന്റെ പാട്ട് ആരാധകര്‍ റിക്കോര്‍ഡ് ചെയ്യുന്നുണ്ടോ എന്ന് കേസറിന് എപ്പോഴും സംശയമായിരുന്നു.  സംശയമുള്ളവരുടെ വീട്ടില്‍ അപ്രതീക്ഷിതമായി കയറി ചെന്ന് പരിശോധന നടത്തുകപോലും ചെയ്തിരുന്നു.  ആരെങ്കിലും രാഗം പകര്‍ത്തുമോ എന്ന് ഭയന്ന് കേസര്‍ കരുതിക്കൂട്ടി തെറ്റിച്ചു പാടാറുണ്ടായിരുന്നു.  തന്റെ ശത്രുക്കള്‍ സദസ്സിലില്ല എന്ന് ഉറപ്പു വരുത്തിയേ കച്ചേരി തുടങ്ങു.  ഒരിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഒരു പണക്കാരനായ ആരാധകന്‍ നേരത്തെ ഹാളില്‍ കയറിക്കൂടി സ്‌റ്റേജിന് അടിയില്‍ ഒളിച്ചിരുന്ന് ചുട്ടു പുകഞ്ഞാണ് കച്ചേരി ആസ്വദിച്ചത്.  അത്രയ്ക്ക് ആരാധനയായിരുന്നു ആളുകള്‍ക്ക് കേസറിനോടും കേസറിന്റെ പാട്ടിനോടും. 

പാട്ടുകാരുടെ ഇടം വേദിയാണ്.  പാട്ടുകാരും ആസ്വാദകരും തൊട്ടിരിക്കുന്ന രീതിയിലുള്ള അടുപ്പം തോന്നിക്കുന്ന ഹാളുകള്‍.  അത്തരം ഹാളുകള്‍ പണ്ടുണ്ടായിരുന്നു.  സ്‌റ്റേജ് ലൈറ്റിനു കീഴെ പാട്ടുകാരി ഇരിക്കും.  ആ വെളിച്ചം ഒരു പ്രത്യേക വെളിച്ചമാണ്.  വ്യക്തിയിലെ ഗായിക ആ വെളിച്ചത്തിലേയ്ക്കാണ് ഇറങ്ങുക.  'വാഹ് വാഹ്...' എന്നു പറയുന്ന കൂട്ടര്‍ സ്റ്റേജിന് തൊട്ടു മുന്നില്‍ ഇരിക്കും.  പാട്ടിന്റെ അപാര മുഹൂര്‍ത്തങ്ങളില്‍ കേള്‍ക്കാം ' വാഹ്... വാഹ്...'  ഇത് തിരിച്ച് ഗായികയിലേയ്ക്ക് വൈദ്യുതിയായി പ്രവഹിക്കും. ഈ ഇടത്തില്‍നിന്ന് മാറി സാധാരണ ജീവിതത്തില്‍ പ്രവേശിക്കുമ്പോള്‍ വ്യക്തിയിലെ ഗായിക ഉറക്കമാകും.  ദൈനംദിനത കൂടുതല്‍ കൂടുതല്‍ ബാധിക്കുമ്പോള്‍ ഗായികയാണെന്ന ഭാവം മങ്ങാന്‍ തുടങ്ങും.  സ്വയം വിസ്മരിക്കപ്പെടും വരെ. പാട്ടു കഴിയുമ്പോള്‍ കേസറിന് തിരിച്ചുവരേണ്ടത് ഉച്ചനീചത്വമുള്ള ഈ സമൂഹത്തിലേയ്ക്കുതന്നെയാണ്.  നീചമായി ഗണിക്കപ്പെടുമ്പോള്‍, പാട്ടു മറന്ന്, ആക്രോശിച്ചുപോകുന്നത് സ്വാഭാവികം.    

കുട്ടിയായിരുന്നപ്പോള്‍ നല്ല ശബ്ദമുണ്ടായിരുന്നതുകൊണ്ട് വീട്ടുകാര്‍ പലയിടത്തും പാടാന്‍ കൊണ്ടുപോയി.  ജീര്‍ണ്ണത ബാധിച്ച, സുഖലോലുപരായ, രാജകുമാരന്മാര്‍ക്കുവേണ്ടി അസമയത്ത് പാടുന്നതിനിടിയില്‍ ചമ്രം പടിഞ്ഞിരുന്ന് ഉറങ്ങിപ്പോകുന്ന കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ് ദേവദാസീസ്വത്വത്തിന്റെ വേദനകള്‍.  പിന്നീട് ലോകപ്രശസ്തയായിട്ടും ആരാധകര്‍  നിരവധിയുണ്ടായിട്ടും വ്യവസ്ഥയിലെ ഉച്ചനീചത്വത്തെ ഒന്നുലയ്ക്കാന്‍പോലുമായില്ല.  കൂട്ടുകാരിയായ അടുത്ത വീട്ടിലെ ബ്രാഹ്മണയുവതിയുടെ കല്യാണത്തിനു ചെന്നപ്പോള്‍ ദേവദാസിയുടെ സാന്നിധ്യം ആണ്‍വീട്ടുകാര്‍ക്ക് ഇഷ്ടമാകില്ലെന്ന് പറഞ്ഞ് അവര്‍ കേസറിനെ ഇറക്കിവിടുന്നതാണ് മുതിര്‍ന്നതിനു ശേഷം ആദ്യത്തെ ദുരനുഭവം.  സമൂഹത്തിലേയ്ക്ക് പ്രവേശനം ലഭിക്കാന്‍ മകളെ, സുമന്‍തായ്, മറ്റൊരു ദേവദാസീ ഗായികയാക്കാതിരിക്കാന്‍, പഠിപ്പിച്ച് ഡോക്ടറാക്കി.  എന്നിട്ടും മകള്‍ കല്യാണം കഴിച്ച വരനെ അവന്റെ സമുദായം പുറത്താക്കി.  സാമ്പത്തികമായി അവരേക്കാള്‍ കേസര്‍ എത്രയോ ഉയര്‍ന്നതായിരുന്നിട്ടുകൂടി.   

ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ ദാസ്യരാജാക്കന്മാര്‍ ക്ഷയിച്ചപ്പോള്‍ സംഗീതത്തിന്റെ രക്ഷാകര്‍ത്താക്കള്‍ മുതലാളിമാരായി.  ഇവിടെ കൃഷി ചെയ്ത പരുത്തിയെ നൂറ്റു നൂലാക്കി മാഞ്ചസ്റ്ററിലേയ്ക്ക് അയച്ച് വസ്ത്രമാക്കി തിരികെ വാങ്ങുന്ന വ്യവസായത്തിന്റെ ഉടമകളായിരുന്നു ധനികരില്‍ ചിലര്‍.  അവരിലൊരാളായിരുന്നു കേസറിന്റെ കാമുകനും രക്ഷാകര്‍ത്താവും ധനികനുമായ സേഠ് ഗോപാല്‍ദാസ്.  ദേവദാസിയും ധനികരായ കാമുകന്മാരും തമ്മിലുള്ള ബന്ധം പരസ്പരബഹുമാനത്തിന്റേതാണ്.  ആഴ്ചയില്‍ മൂന്നു രാത്രി ദേവദാസിയോടൊപ്പം കഴിയുകയും ബാക്കി ദിവസങ്ങളില്‍ വീട്ടില്‍ അത്താഴമേശയ്ക്കു ചുറ്റും കുട്ടികളുടെ അച്ഛനായും ഭര്‍ത്താവായും തുടരുകയും ചെയ്യുന്ന വഴക്കം അക്കാലത്ത് സ്വീകാര്യമായിരുന്നു.  ഭാര്യ വീട്ടുജോലിക്കാരിയുടേയോ മരുമകളുടേയോ നേര്‍ക്ക് അടക്കിവെച്ച കോപം തുറന്നുവിട്ടിരിക്കാം.  അതേസമയം ഭാര്യമാര്‍ക്ക് ദേവദാസികളോട് കുശുമ്പും നിഗൂഢമായ ആരാധനയുമായിരുന്നു. 

കേസറിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാവുന്നത് വയസ്സ് മുപ്പതിനോടടുക്കുമ്പോഴാണ്.  ബോംബെയില്‍ ഒരുക്കപ്പെട്ട സദസ്സില്‍ ആദ്യം പാടേണ്ടത് കേസര്‍.  അടുത്തതായി പാടുന്നത് അക്കാലത്തെ പ്രശസ്ത ഗായികയായ താരാബായ് ഷിരോദ്കര്‍.  പാട്ടുകാര്‍ക്കിടയിലെ കീഴ്‌വഴക്കമനുസരിച്ച് പ്രശസ്തര്‍ രണ്ടാമതാണ് പാടുക.  പാട്ടുകേള്‍ക്കാന്‍ കല്‍ക്കത്തയില്‍നിന്നും മറ്റും സംഗീതത്തേയും ദേവദാസികളേയും ആരാധിക്കുന്നവര്‍ വന്നണഞ്ഞു.  മാദകസൗന്ദര്യം വഴിയുന്ന യുവതിയായ കേസര്‍ രണ്ടു വെളുത്ത കുതിരകള്‍ വലിക്കുന്ന വണ്ടിയില്‍നിന്നിറങ്ങി.  പക്ഷെ കച്ചേരിയില്‍ അവര്‍ കുറച്ച് പരിഭ്രമിച്ചുപോയി.  ശേഷം പാടിയ താരാബായ് സദസ്സിലുള്ളവരോട് ആമുഖമായി പറഞ്ഞത് കേസര്‍ പാടിയ അപസ്വരങ്ങള്‍ ഞാന്‍ എന്റെ സുസ്വരങ്ങള്‍കൊണ്ട് ദൂരീകരിക്കട്ടെ എന്നായിരുന്നു.  പൊതുമധ്യത്തില്‍വെച്ച് അപമാനിതയായ കേസര്‍ ശപഥം ചെയ്തു.  ഇനി ഏറ്റവും പ്രഗത്ഭയായ ഗായികയായതിനു ശേഷമേ പാടുകയുള്ളൂ എന്ന്.

അന്ന് രാത്രി സഹശയന വേളയില്‍ കേസര്‍ സേഠിനെ നിര്‍ബ്ബന്ധിച്ചു.  തന്നെ പഠിപ്പിക്കാന്‍ അല്ലാദിയാ ഖാനോട് പറയാന്‍.  ഖാന്‍സാഹിബ്ബ് ഒരിക്കല്‍ കേസറിനെ പറഞ്ഞുവിട്ടതായിരുന്നു.  എന്നിട്ടും സേഠ് അല്ലാദിയാ ഖാനെ കൊണ്ടുവന്നു.  രാവിലെ മുതല്‍ അര്‍ദ്ധരാത്രിവരെ പാട്ടുതന്നെ.  അങ്ങനെയായിരുന്നു പഠനരീതി.  അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞില്ല.  ഖാന്‍സാഹിബ്ബും കേസറും ഒരു വയലിന് നടുവിലുള്ള വാടക വീട്ടിലേയ്ക്ക് മാറി.  പത്തുവര്‍ഷം രാപ്പകല്‍ സംഗീതപഠനം.  കേസറിന്റെ ശബ്ദം തെളിനീരുപോലെ മൃദുവും ഘനഗംഭീരവുമായി.  രാഗം ആഴക്കടലായി.  കേസര്‍ ഏറ്റവും കാശ് ലഭിക്കുന്ന സംഗീതജ്ഞയായി.   കുറേ വര്‍ഷങ്ങള്‍ക്കു ശേഷം അല്ലാദിയാ ഖാന്‍ തനിക്കു പറഞ്ഞുതരാത്ത രാഗങ്ങള്‍ പാടുന്നുണ്ടെന്നറിഞ്ഞ് വീണ്ടും ചെന്നു പഠിച്ചു.  അങ്ങനെ അല്ലാദിയാ ഖാന്റെ സര്‍വ്വ സംഗീതജ്ഞാനവും കേസറിന്റെ വാണിയില്‍ ഭ്രമണം ചെയ്തു.

മുകുന്ദനുണ്ണി

ദേശാഭിമാനി, വാരാന്തം, 2019 ജൂലൈ 7, പേജ് 4

Comments

johns said…
ശ്രവണ ദാഹികൾക്ക് തെളിനീർ കണക്കു ശബ്ദമാധുര്യം പകരുന്ന കേസർബായ് കെർക്കാറിൻറെ സാമൂഹ്യ ജീവിതത്തിലെ ജീർണ്ണിച്ച മനുഷ്യത്വരഹിതമായ അനുഭവങ്ങൾ പങ്കുവെച്ച തെളിനീർ വിവരണം.

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ