Skip to main content

ശിക്ഷിക്കാത്ത സമൂഹം - ചര്‍ച്ച

(ഈ പതിപ്പില്‍ ചേര്‍ത്തിട്ടുള്ള "കുറ്റവും ശിക്ഷയും" എന്ന പ്രസംഗത്തെ ആധാരമാക്കി ഒരു ചര്‍ച്ച ഒരുക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍ നിസാര്‍ അഹമ്മദിനെ കാണാന്‍ ചെന്നപ്പോള്‍ നടന്ന ചര്‍ച്ച സംക്ഷിപ്‌ത രൂപത്തില്‍ തയ്യാറാക്കിയിരിക്കുകയാണ്‌. സംഭാഷണ രൂപത്തിലുള്ള അപൂര്‍ണ്ണമായ വാചകങ്ങളെ പൂര്‍ണ്ണമാക്കാന്‍ ശ്രമിച്ചപ്പോള്‍ വന്നിരിക്കാവുന്ന മാറ്റത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു - മുകുന്ദനുണ്ണി.)

നിസാര്‍: ഉണ്ണി (മുകുന്ദനുണ്ണി) എനിക്ക്‌ പിഡെഎഫ്‌ ഫയല്‍ ആയി ഈമെയ്‌ലില്‍ അയച്ചുതന്ന പ്രസംഗം (കുറ്റവും ശിക്ഷയും) ഞാന്‍ അപ്പോള്‍ തന്നെ നോക്കിയിരുന്നു. ചില കാര്യങ്ങള്‍ ആലോചിക്കുകയും ചെയ്‌തിരുന്നു. പീന്നീട്‌ കുറേ തിരക്കില്‍പെട്ട്‌ അതെല്ലാം വിട്ടുപോയി.

ഉണ്ണിയുടെ പ്രസംഗം വായിച്ചാല്‍ രണ്ട്‌ സാധ്യതകളേ, റിട്രബ്യൂട്ടീവും അല്ലാത്തതും, ഉള്ളൂ എന്ന്‌ തോന്നും. മൂന്നാമത്‌ ഒരു സാധ്യതയോ അല്ലെങ്ങില്‍ ഇവ രണ്ടും ചേര്‍ന്ന മറ്റൊന്നോ ഉണ്ടായിക്കൂടെ? പല സാധ്യതകളും ഉണ്ടാവാം. ഇങ്ങനെ രണ്ടു സാധ്യതകളില്‍ മാത്രം മുട്ടി നില്‍ക്കുന്നത്‌ തത്വശാസ്‌ത്രപരമായ സമീപനത്തിന്റെ പ്രശ്‌നമാണ്‌. ഒരു പാരമ്പര്യത്തെ അതിന്റെ ഉള്ളില്‍നിന്ന്‌ നോക്കുകയാണെങ്കില്‍ തത്വശാസ്‌ത്രപരമായ നീതീകരണം പലതരം നീതീകരണങ്ങളില്‍ ഒന്നുമാത്രമാണെന്ന്‌ കാണാം. തത്വശാസ്‌ത്രം യുക്തിയെ കൊണ്ടുവരുകയാണ്‌ ചെയ്യുന്നത്‌. ഒരു പാരമ്പര്യം കീഴ്‌വഴക്കമനുസരിച്ച്‌ നടന്നു പോകാം. യുക്തിവേണമെന്നില്ല. നമ്മള്‍ ചരിത്രത്തെ നോക്കി അതിലേയ്‌ക്ക്‌ യുക്തിയെ ആരോപിക്കുകയാണ്‌. ചരിത്രം അങ്ങിനെയാവണമെന്നില്ല. പരമ്പര്യത്തില്‍ നടക്കുന്നത്‌ ചില നടപ്പുരീതികളെ പിന്‍തുടരല്‍ മാത്രമാവാം, രണ്ടാം പ്രകൃതിയായി സ്വീകരിക്കപ്പെട്ടപോലെ. 'പല്ലിന്‌ പല്ല്‌,' 'കൊല്ലിന്‌ കൊല്ല്‌' എന്നൊക്കെയുള്ളത്‌ നീതിയെക്കുറിച്ചുള്ള അവരുടെ സങ്കല്‍പമാകണമെന്നില്ല. പരമ്പര്യമായി പിന്‍തുടരുന്ന ചില നടപ്പുരീതികള്‍ എന്ന മട്ടിലായിരിക്കും അവ ചിലപ്പോള്‍ തുടര്‍ന്നുപോരുന്നത്‌.

മുകുന്ദനുണ്ണി: അവയ്‌ക്ക്‌ ആദികാരണം ഉണ്ടാവില്ലേ?

നിസാര്‍: ഉണ്ടാവണമെന്നില്ല. സാമൂഹിക സ്ഥാപനങ്ങളെ സംബന്ധിച്ച്‌ ആദി കാരണം പ്രധാനവുമല്ല. മുമ്പൊരിക്കല്‍ ഉണ്ടായാല്‍ മതി, പ്രത്യേകിച്ച്‌ യുക്തിയൊന്നുമില്ലാതെ. പിന്നെ അത്‌ ആളുകള്‍ പിന്‍തുടര്‍ന്നുകൊള്ളും.

മുകുന്ദനുണ്ണി: എന്നാലും ഒരു പാരമ്പര്യം അതിജീവിച്ച്‌ നിലനില്‍ക്കാനുള്ള യുക്തി അതില്‍ ഉണ്ടാവില്ലേ?

നിസാര്‍: അതുവേറെ. ഒരു പാരമ്പര്യം നിലനില്‍ക്കാനുള്ള കാരണവും ആദികാരണവും രണ്ടും രണ്ടാണ്‌. ഒരു കീഴ്‌വക്കത്തിനോ സ്ഥാപനത്തിനോ അതുണ്ടാവാനുള്ള കാരണവും പിന്നെ അതു തുടര്‍ന്നുപോരാനുള്ള കാരണവും രണ്ടായിരിക്കാം. ഉദാഹരണത്തിന്‌ വധശിക്ഷ ഒരു സ്ഥാപനമാണ്‌, കീഴ്‌വഴക്കണമാണ്‌. മതം മറ്റൊന്ന്‌. മതം ഉണ്ടാവാനുള്ള കാരണവും പിന്നെ ആളുകള്‍ അത്‌ പിന്‍തുടരുന്നതിന്റെ കാരണവും വ്യത്യസ്ഥമാണ്‌. മതം ചിലപ്പൊള്‍ ഒത്തൊരുമയ്‌ക്ക്‌ വേണ്ടി ഉണ്ടായതാവാം, അല്ലെങ്കില്‍ മറ്റൊന്നില്‍നിന്ന്‌ സ്വയം പ്രതരോധിക്കാന്‍ വേണ്ടി ഉണ്ടായതാവാം, അല്ലെങ്കില്‍ വേറെന്തെിനെങ്കിലുംവേണ്ടി ഉണ്ടായതാവാം. ആ കാരണംപോലും അതിനകത്ത്‌ അത്ര പ്രകടമായിരിക്കുകയില്ല. ഉദാഹരണമായി നിങ്ങള്‍ മതം ആചരിക്കുന്ന ഒരാളോട്‌ അതിന്റെ കാരണം അന്വേഷിച്ചാല്‍ അവര്‍ക്ക്‌ കൃത്യമായി ഒരു മറുപടി പറയാന്‍ കഴിയില്ല. കാരണം, അതിന്‌ അതിന്റേതായ അന്തര്‍ലീനയുക്തി ഉണ്ടായിരിക്കുമെങ്കിലും അവര്‍ പറയുന്ന കാരണമായിരിക്കില്ല ആ മതം ആചരിക്കുന്നതിന്റ കാരണം. അവര്‍ക്ക്‌ തൃപ്‌തികരമായ ഒരു മറുപടി പറയാന്‍ കഴിയില്ല, കാരണം മതം നിലനില്‍ക്കുന്നതിന്റെ കാരണം വേറെയായിരിക്കും. അങ്ങിനെ വരാം. വധശിക്ഷപോലെയുള്ള ഒരു കീഴ്‌വഴക്കത്തിന്‌ ഈ സ്വഭാവം ഉണ്ടാകാം. അതായത്‌ നമ്മള്‍ വധശിക്ഷ തീരെ യുക്തിയ്‌ക്ക്‌ യോജിക്കാത്തതാണ്‌ എന്നു പറയുകയാണെങ്കില്‍ നാം ചെയ്യുന്നത്‌ അവരുടെ സംപ്രദായങ്ങളിലേയ്‌ക്ക്‌ യുക്തിയെ കൊണ്ടുവരുകയാണ്‌്‌. ഉണ്ണിയുടെ പ്രസംഗത്തില്‍ അല്ലെങ്കില്‍ തത്വശാസ്‌ത്രത്തിന്റെ രീതികളില്‍ കാണുന്നത്‌ യുക്തിയെ കൊണ്ടുവരലാണ്‌. അത്‌ അവരുടെ സംപ്രദായത്തില്‍ ഭവിക്കുന്നില്ലല്ലോ എന്നാണ്‌ ഉദ്ദേശിക്കുന്നത്‌. അവരുടെ സംപ്രദായങ്ങള്‍ യുക്തിഭദ്രമല്ല അതുകൊണ്ട്‌ അസംബന്ധമാണെന്ന്‌്‌്‌ എന്നു പറയുകയാണ്‌ ഈ സമീപനം ചെയ്യുന്നത്‌. അങ്ങിനെ ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ ഒരു സാര്‍വ്വത്രിക യുക്തിയെ ചോദ്യം ചെയ്യാതെ സ്വീകരിക്കുകയാണ്‌. എന്നാല്‍ മാനുഷികമൂല്യങ്ങളാല്‍ പ്രചോദിതമായിട്ട്‌ നിങ്ങള്‍ വധശിക്ഷക്കെതിരെ പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ അവര്‍ക്കുമേല്‍ ഒരു സ്ഥാനമില്ല. ഇവിടെ ആപേക്ഷിക വാദത്തിന്റെ പ്രശ്‌നങ്ങള്‍ വരും. നിങ്ങള്‍ പാടില്ല എന്നു പറയുന്നത്‌ ഈ സാര്‍വ്വത്രിക യുക്തിയുടെ പേരിലാണ്‌. നിങ്ങള്‍ മാനുഷിക മൂല്യങ്ങളുടെ പേരിലാണ്‌ ഇങ്ങിനെ പറയുന്നതെങ്കില്‍ നിങ്ങളുടെ വാദം ആപേക്ഷികവാദത്തിനകത്തുള്ളതാണ്‌. ഞാന്‍ ഈ പ്രസംഗം വായിച്ച ഉടനെ തോന്നിയത്‌ ഉണ്ണിയുടെ ഗവേഷണ പ്രബന്ധം ആപേക്ഷികവാദത്തെക്കുറിച്ചായിട്ടുകൂടി ഇത്തരം പ്രശ്‌നങ്ങള്‍ എന്തുകൊണ്ട്‌ ശ്രദ്ധിച്ചില്ല എന്നതാണ്‌. വധശിക്ഷ എത്രത്തോളം യുക്തിയില്ലാത്ത ഒരു കാര്യമാണെന്ന്‌ നാം ധരിച്ചാലും ഈ വാദങ്ങള്‍ക്കു തമ്മില്‍ ആപേക്ഷികവാദത്തിന്റെ പ്രശ്‌നമുണ്ട്‌. വധശിക്ഷ ഒരു കീഴ്‌വഴക്കമാണല്ലോ. അതിനെതിരെ ആധുനികമായ ഒരു വിമര്‍ശംകൊണ്ടുവരുമ്പോള്‍ പെട്ടെന്നുതന്നെ വേറെ ഒരു വാദംകൊണ്ട്‌ ആ വാദം തുല്യമാക്കപ്പെടും. തിരശ്ചീനവത്‌കരിക്കപ്പടും. കലപോലെയാണ്‌ ജീവിതം. കലയില്‍ അങ്ങിനെ പ്രത്യേകിച്ച്‌ വസ്‌തുനിഷ്‌ഠമായ ഒരു വിധികല്‌പന സാധ്യമല്ല. ചിലര്‍ കരുതുന്നത്‌ അവര്‍ക്ക്‌ ഭേദപ്പെട്ട വിധികല്‌പന സാധ്യമാണെന്നാണ്‌. എന്നാല്‍ ഒരു ഓക്‌സ്‌ഫോര്‍ഡ്‌ സൈദ്ധാന്തികന്‍ വളരെ കാലത്തിനുശേഷം പറയുന്നത്‌ ഭേദപ്പെട്ട വിധികല്‍പ്പന എന്ന ഒരു സാധനം ഇല്ല എന്നാണ്‌. എല്ലാ വിധികല്‍പനകളും തുല്യമാണ്‌ എന്ന്‌.

വധശിക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വരുന്ന, മൂന്നാമതൊരു കാര്യം എന്തെന്നുവെച്ചാല്‍, ഒരു പ്രധാനപ്പെട്ട കാര്യം നാം ഇങ്ങിനെ വധശിക്ഷയെ എതിര്‍ക്കുമ്പോള്‍ എന്താണ്‌ നമ്മുടെ ഉദ്ദേശം എന്ന്‌ നോക്കലാണ്‌. എന്തുകൊണ്ടാണ്‌ നമ്മള്‍ വധശിക്ഷയ്‌ക്ക്‌ എതിരാവുന്നത്‌? ഈ എതിര്‍പ്പില്‍ എന്തോ ഒന്ന്‌ നമ്മളെക്കുറിച്ചുതന്നെ പറയുന്നതായിട്ടുണ്ട്‌. അതായത്‌ എന്തുകൊണ്ടാണ്‌ ചിലര്‍ വധശിക്ഷയ്‌ക്കെതിരാവുന്നത്‌? വധശിക്ഷയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും അവര്‍ എന്തുകൊണ്ടാണ്‌ അങ്ങിനെ ഒരു നിലപാട്‌ എടുക്കുന്നത്‌ എന്ന്‌ പറയാതെ ഒരു തരം കള്ളക്കളി കളിയ്‌ക്കുകയാണ്‌. രണ്ടുകൂട്ടരും അവരുടെ യഥാര്‍ഥ പ്രശ്‌നം പറയുന്നില്ല. വധശിക്ഷയ്‌ക്കെതിരായുള്ളവര്‍ പറയുന്നത്‌ നിങ്ങള്‍ ഒരല്‌പം യുക്തി ഭദ്രമായി ചിന്തിച്ചാല്‍ വധശിക്ഷ എത്രമാത്രം തെറ്റാണ്‌ എന്നു മനസ്സിലാകും എന്നാണ്‌. അതായത്‌ എത്രമാത്രം യുക്തിയ്‌ക്ക്‌ നിരക്കാത്തതാണ്‌ എന്നു പറയുകയാണ്‌. വധശിക്ഷയ്‌ക്ക്‌ അനുകൂലമായുള്ളവര്‍ വേറെ എന്തോ കാരണംകൊണ്ടായിരിക്കും അങ്ങിനെ ചെയ്യുന്നത്‌. വധശിക്ഷയെ അനുകൂലിക്കുന്നവര്‍ ചിലപ്പോള്‍ യുക്തിയെ ആധാരമാക്കിയായിരിക്കില്ല നിലപാടെടുക്കുന്നത്‌്‌്‌. എതിര്‍ക്കുന്നവര്‍ ചില മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആ മൂല്യങ്ങള്‍ വധശിക്ഷയില്‍ കാണുന്നില്ല എന്നു പറയുകയാണ്‌. രണ്ടു കൂട്ടരും എന്തുകൊണ്ട്‌ എതിര്‍ക്കുന്നു/അനുകൂലിയ്‌ക്കുന്നു എന്നതിന്റെ യഥാര്‍ഥ കാരണം പറയുന്നില്ല.

വധശിക്ഷയ്‌ക്ക്‌ അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചയെ മനഃശ്ശാസ്‌ത്രവിശ്ലേഷണം ചെയ്യുന്നതായിരിക്കും കൂടതല്‍ പോസിറ്റീവ്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. നമ്മളെ സംബന്ധിച്ചിടത്തോളം ഈ കളിയുടെ അര്‍ഥമെന്താണ്‌ എന്നു നോക്കേണ്ടതാണ്‌.

ഗോവിന്ദരാജ്‌: വധശിക്ഷ തികച്ചും അര്‍ഥശൂന്യമാണ്‌ അതുകൊണ്ടുതന്നെ അസംബന്ധമാണ്‌ എന്ന കരാണത്താല്‍ അതിനെ എതിര്‍ത്തുകൂടെ?, ശിക്ഷതന്നെ അനാവശ്യമാണെന്ന നിലപാടെടുത്തുകൊണ്ട്‌്‌.

നിസാര്‍: വധശിക്ഷ അര്‍ഥശൂന്യമാണ്‌. പക്ഷെ ഒരു വാചകമോ ഒരു പ്രവര്‍ത്തിയോ അര്‍ഥശൂന്യമാണ്‌ എന്നു പറയുമ്പോള്‍ നിങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? അപ്പോഴും നിങ്ങള്‍ പറയുന്നത്‌ അര്‍ഥമില്ല എന്ന്‌ ചൂണ്ടിക്കാട്ടുന്ന പ്രവര്‍ത്തിയോ വാക്കോ കീഴ്‌വഴക്കമോ യുക്തിഭദ്രമല്ല, ഒന്നും വിനിമയം ചെയ്യുന്നില്ല എന്നൊക്കെയാണ്‌. പക്ഷ അതില്‍ ഉള്‍പ്പെട്ടവരെ സംബന്ധിച്ചിടത്തോളം അത്‌ ഒരുപാട്‌ അര്‍ഥമുള്ളതാണ്‌. അതുതന്നെയാണ്‌ അതിന്റെ അര്‍ഥവും. നിങ്ങള്‍ അര്‍ഥമില്ല എന്നു പറയുന്നത്‌ നിങ്ങള്‍ വേറെ പ്രയോഗസംഹിതകളുടെ ആളാണെന്നതുകൊണ്ടാണ്‌. നിങ്ങള്‍ വേറെ ആളാണെന്നാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌. അവര്‍ പറയുന്നത്‌ നിങ്ങള്‍ക്ക്‌ മനസ്സിലാവാത്തതുപോലെതന്നെ നിങ്ങള്‍ പറയുന്നത്‌ അവര്‍ക്കും മനസ്സിലാവില്ല. മാത്രമല്ല നിങ്ങള്‍ പറയുന്നത്‌ അവര്‍ക്ക്‌ അസംബന്ധമായേ തോന്നുകയും ചെയ്യും. നിങ്ങള്‍ അവരില്‍നിന്ന്‌ വിഭിന്നമാണ്‌ എന്നു മാത്രമാണ്‌ ഈ വാദപ്രതിവാദംകൊണ്ട്‌ സ്ഥാപിക്കപ്പെടുന്നത്‌. അര്‍ഥമില്ല എന്നു പറയുമ്പോള്‍ നിങ്ങള്‍ നിങ്ങളെക്കുറിച്ചുതന്നെയാണ്‌ കൂടുതലും പറയുന്നത്‌. നിങ്ങള്‍ വധശിക്ഷയെക്കുറിച്ചല്ല പറയുന്നത്‌. അങ്ങിനെ പറയുന്നതിലൂടെ അവരെ നിങ്ങളുടെ കൂട്ടത്തിലേയ്‌ക്ക്‌ മാറാന്‍ പ്രേരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അവര്‍ക്ക്‌ അവരുടെ പ്രവര്‍ത്തികള്‍ വളരെ അര്‍ഥവത്തായി തോന്നുണ്ടാവും. കാരണം എന്താണ്‌ ആത്യന്തികമായി അര്‍ഥപൂര്‍ണ്ണം എന്നത്‌?!

ആഗോളീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ഉയര്‍ന്നുവന്ന ഒരു തര്‍ക്കമാണ്‌ സ്‌പെഷ്യല്‍ ഇക്കണോമിക സോണിനെ (പ്രത്യേക സാമ്പത്തിക മേഖല {നികുതി ഇളവ്‌ പ്രത്യേകമായി നല്‍കുന്ന}) കുറിച്ചുള്ളത്‌. സെസ്‌്‌ ഇവിടെ കൊണ്ടുവരണമെന്നാണ്‌ പലരും ആവശ്യപ്പെടുന്നത്‌. ഇത്‌ ഉപഭോക്താക്കളുടെ വാങ്ങിക്കൂട്ടാനുള്ള ത്വരയുടെ ഭാഗമാണ്‌. അവരെ സംബന്ധിച്ചിടത്തോളം അത്‌ അര്‍ഥവത്തായിരിക്കും. ഇവിടെ മുകുന്ദനുണ്ണി പറയുന്നതിന്റെ പര്‍േച്ചേസ്‌ എന്തായിരിക്കും, അതായത്‌ തത്വശാസ്‌ത്രപരമായ പര്‍ച്ചേസ്‌ എന്തായിരിക്കും എന്നാണ്‌ നോക്കുന്നത്‌.

ഇതൊക്കെ പറഞ്ഞാലും ഞാനും വധശിക്ഷയ്‌ക്ക്‌്‌്‌ എതിരാണ്‌. അതുകൊണ്ട്‌ ഞാന്‍ എന്നോടുതന്നെയാണ്‌ ചോദിക്കുന്നത്‌. എങ്ങിനെയാണ്‌ വധശിക്ഷയെ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടത്‌ എന്ന്‌. കുറച്ചുകൂടി സൂക്ഷ്‌മമായി നോക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ നമ്മള്‍ വധശിക്ഷയുടെ യുക്തിയില്ലായ്‌മ തുറന്നുകാണിക്കുകയാണെന്ന്‌ വിചാരിക്കുക. മതുവും ദൈവവിശ്വാസവുമൊക്കെ വധശിഷയെപ്പോലെതന്നെ യുക്തിരഹിതമാണ്‌. അപ്രകാരം നോക്കിയാല്‍ നമ്മള്‍ വിജയിക്കില്ല. കാരണം അതല്ല അതിന്റെ രീതി എന്നാണ്‌ തോന്നുന്നത്‌. മതക്കാരും വധിശിക്ഷയെ അനുകൂലിക്കുന്നവരുമൊക്കെ അവരുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുന്നുണ്ടാകും. അതിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടി തര്‍ക്കിച്ച്‌ തോല്‍പ്പിച്ചിട്ട്‌ വലിയകാര്യമില്ല. അങ്ങിനെ ചെയ്‌താല്‍ വധശിക്ഷ ഇല്ലാതാക്കുന്നതില്‍ വിജയിക്കില്ല.

ഇപ്പോള്‍, വധശിക്ഷ പാടില്ല എന്ന നിലപാടിനെ ഭദ്രമാക്കാനുള്ള യുക്തി നമുക്ക്‌ വേണ്ടത്ര ഇല്ല എന്ന കരുതുക. മാത്രമല്ല നമുക്ക്‌ വധശിക്ഷ ശരിയല്ല എന്ന തോന്നലും ഉണ്ടെന്ന്‌ കരുതുക. അതിനിടെ ഒരു ചോദ്യം - ആരാണ്‌ വധശിക്ഷ നടപ്പാക്കുന്നത്‌? ജനതയാണോ, ഭരണകൂടമോ?... അതാണ്‌ മറ്റൊരു പ്രശ്‌നം. എന്തായാലും വധശിക്ഷ നടപ്പാക്കുന്നവരോട്‌ നമ്മള്‍ ഇങ്ങിനെ പറയുന്നു എന്ന്‌ വിചാരിക്കുക: "വധശിക്ഷയെ ന്യായീകരിച്ചുകൊണ്ട്‌ നിങ്ങള്‍ എത്രത്തോളം ന്യായം കൊണ്ടുവന്നാലും അവ മതിയാകുകയില്ല. മാത്രമല്ല നിങ്ങളുടെ പ്രവര്‍ത്തികളും ന്യായങ്ങളും ഏതാനും ചില സാംസ്‌കാരിക ആചാരങ്ങളെ ആധാരമാക്കിയുള്ളതാണ്‌. ആ ആധാരമാകട്ടെ ഒഴിവാക്കാനാവാത്തതുമല്ല. നിങ്ങളുടെ സാംസ്‌കാരിക ആചാരങ്ങള്‍ക്ക്‌ നിലപാടുതറയായി സാരമായ ഒന്നുംതന്നെയില്ല." വധശിക്ഷയെ ന്യായീകരിക്കുന്ന എല്ലാം തന്നെ വെറും സാസ്‌കാരിക ആചാരങ്ങള്‍ മാത്രമാണെന്ന്‌ നിങ്ങള്‍ക്ക്‌ അവരെ കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നു തന്നെ കരുതുക. എന്നാല്‍തന്നെ നിങ്ങള്‍ക്ക്‌ പറയാന്‍ പറ്റുമോ വധശിക്ഷ ശരിയല്ല എന്ന്‌? വധശിക്ഷ ശരിയാണെന്ന്‌ അവര്‍ക്കും പറയാന്‍ കഴിയില്ല. ഇപ്രകാരം ഈ രണ്ട്‌ നിലപാടകള്‍ക്കും അടിസ്ഥാനമായി ഒന്നുമില്ല എന്ന്‌ കാണാന്‍ കഴിഞ്ഞാല്‍ പിന്നെ നമുക്ക്‌ ചയ്യാന്‍ പറ്റുന്നത്‌ ആദ്യംതൊട്ട്‌ തുടങ്ങുകയാണ്‌. രണ്ടുപേര്‍ക്കും കാരണങ്ങളില്ലാതാവുന്ന അവസ്ഥയാണ്‌ ഉണ്ടാവുക. വധശിക്ഷയെ അനുകൂലിക്കുന്ന ന്യാങ്ങള്‍ക്ക്‌ നിലനില്‍ക്കാന്‍ കഴിയാത്തതുപോലെ വധശിക്ഷയെ എതിര്‍ക്കുന്ന ന്യായങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയില്ല. കാരണം രണ്ടിനും അടിസ്ഥാനമില്ല. അതുകൊണ്ട്‌ വധശിക്ഷ ഇല്ലാതാക്കാന്‍ ഇതല്ല വഴി എന്ന്‌ വ്യക്തം. അതിന്‌ വ്യത്യസ്ഥമായ രീതികള്‍ വേണം എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

ഉണ്ണിയുടെ പ്രസംഗത്തിലുള്ളത്‌ സാമൂഹ്യശാസ്‌ത്രപരമായ നിലപാടിനേക്കാള്‍ ആഴമുള്ള തത്വശാസ്‌ത്രപരമായ ഒരു നിലപാടാണ്‌. പക്ഷെ ആ നിലപാടില്‍ നില്‍ക്കാന്‍ കഴിയില്ല എന്നാണ്‌ ഞാന്‍ പറഞ്ഞുവരുന്നത്‌. ദൈവമുണ്ടോ അതോ ദൈവമില്ലയോ എന്നു തുടങ്ങിയിട്ടുള്ള യുക്തിചിന്താപരമായ രീതി ഇവിടെ ഫലിക്കില്ല. ഒരു സെന്‍മാസ്റ്ററോട്‌ ഒരിക്കല്‍ ഒരു ശിഷ്യന്‍ ചോദിച്ചു മാസ്‌റ്റര്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന്‌. മാസ്‌റ്റര്‍ മറുപടി പറഞ്ഞു, "നീ ഈശ്വരനില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. നീ വിശ്വസിക്കുന്നില്ലെങ്കില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്‌." അതുപോലെ ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും പ്രധാനമല്ല. അത്തരം വിഭജനക്കള്‍ക്ക്‌ അപ്പുറത്തുള്ള ചോദ്യങ്ങള്‍ ഈ വിഷയത്തെക്കുറിച്ചുള്ള സംവാദത്തില്‍ ഉയരേണ്ടതുണ്ടാവാം.

നമുക്ക്‌ ആധി തോന്നേണ്ട സമൂഹത്തിലെ പല കാര്യങ്ങളില്‍ ഒന്നു മാത്രമാണ്‌ വധശിക്ഷ. തുല്ല്യമായി ആധി തോന്നേണ്ട്‌ നിരവധി കാര്യങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ ചില മത ആചാരങ്ങള്‍, പല തരം സാമൂഹ്യ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍, കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍... നമ്മള്‍ മാനുഷികമായ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ചോദിക്കുന്നത്‌, "എന്ത്‌ മനുഷ്യനെ കൊല്ലുകയോ?" എന്നൊക്കെ. ഇതേ ആധി സമൂഹത്തിലെ മറ്റു പലതിനോടും തോന്നേണ്ടതാണ്‌. ഇവയെല്ലാം ഒരു കറക്കു കറക്കിവെച്ചാല്‍ (സുക്ഷ്‌മമായി പരിശോധിച്ചാല്‍) നമ്മള്‍ വളരെ അര്‍ഥരഹിതമായ അസംബന്ധമായ ഒരിടത്തെത്തും. പക്ഷെ ആ അവസ്ഥയിലെത്തുകതന്നെയാണ്‌ വേണ്ടത്‌. കുറേ ഉപവാസം അനുഷ്‌ഠിച്ചാല്‍ ശരീരം അതിന്റെ ശരിക്കുള്ള ജീവന്മരണ അവസ്ഥ പ്രാപിക്കും, കോശങ്ങളൊക്കെ ഉണര്‍ന്നിരിക്കും, എന്നാണ്‌ ശാസ്‌ത്രം പറയന്നത്‌. മറിച്ചാണെങ്കില്‍ ഭക്ഷിച്ച്‌ ഭക്ഷിച്ച്‌ ശരീരത്തിന്റെ സംവേദനക്ഷമതയെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. അതുപോലെ സമൂഹത്തെ നോക്കാന്‍ നമ്മളുടെ നോട്ടങ്ങള്‍ അങ്ങേയറ്റം സംവേദനക്ഷമമാകണം. എല്ലാവിധ തര്‍ക്കങ്ങളും സംസ്‌കാരവും അര്‍ഥവും എല്ലാം നമുക്ക്‌, ഏറ്റവും ചുരുങ്ങിയത്‌ ഭാവനയിലെങ്കിലും, താത്‌കാലികമായി പിരിച്ചുവിടാനാകണം. ആ അവസ്ഥയില്‍ ഒന്നും നിലനില്‍ക്കുന്നില്ല എന്ന്‌ മനസ്സിലാവും - വാദവും എതിര്‍വാദവും. അത്തരം അവസ്ഥയിലെത്തുമ്പോഴാണ്‌ ശരിക്ക്‌ നാം ചിന്തിക്കാന്‍ പ്രാപ്‌തരാവുക. ഒരുപാട്‌ കാര്യങ്ങള്‍ക്ക്‌ പരിഹാരം കിടക്കുന്നത്‌ വളരെ ആഴത്തിലെവിടെയെങ്കിലുമായിരിക്കും.

ചരിത്രപരമായും സാമൂഹ്യശാസ്‌ത്രപരമായുമൊക്കെ ചില കാര്യങ്ങളുണ്ട്‌. ഭരണകൂടമൊന്നും ഇല്ലാത്ത ഒരു അവസ്ഥ ഭാവന ചെയ്‌തുനോക്കാം. ഒരാള്‍ എന്റെ സഹോദരനെ കൊല്ലുന്നു, പകരം ഞാന്‍ അയാളുടെ സഹോദരനെ കൊല്ലുന്നു. ഇപ്രകാരം കുറേപേര്‍ ചെയ്യുന്നു. ഇതിന്റെ യുക്തി എന്താണ്‌? മുനുഷ്യന്റെ സ്വഭാവത്തിലുള്ളതോ, അങ്ങിനെ എന്തെങ്കിലുമാകാം. ഇങ്ങിനെ കുറേ പേര്‍ ചെയ്യുന്നു എന്നു കരുതുക. പിന്നെ ഇവര്‍ ഒരു സമുദായമായി സംഘടിക്കുകയാണെന്ന്‌ കരുതുക. സമുദായം എന്നാല്‍ ജനങ്ങളെ സമുദായത്തിനുള്ളിലേയ്‌ക്ക്‌ സംഘടിപ്പിക്കുക എന്നാണ്‌. അപ്പോള്‍ കൊല്ലലും പ്രതികാരം ചെയ്യലുമൊക്കെ സമുദായത്തിന്റ കടമയായി മാറും. അതുപോലെ വേട്ടയാടലിന്റേയും കൃഷി ചെയ്യുന്നതിന്റേയും പെണ്ണെിനെ (പുരുഷാധിപത്യമായതുകൊണ്ടാണ്‌ 'പെണ്ണ്‌' എന്നു വിളിക്കുന്നത്‌്‌) കൈമാറുന്നതിലുമൊക്കെയുള്ള നടപ്പ്‌ രീതികള്‍ സമൂദായം ഏറ്റെടുക്കും. അതോടെ കൊല്ലുന്നതിനെ കൊല്ലുക, ഭക്ഷണം തുല്യമായി പങ്കിടുക (കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നല്ലാതെ), പെണ്ണിനെ കൈമാറുക തുടങ്ങിയ ആളുകള്‍ ചെയ്യുന്ന കാര്യങ്ങളെ സമുദായം ഏറ്റെടുക്കുകയാണ്‌. ആളുകള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതിനെ സംഘടിപ്പിക്കുകയാണ്‌; ഒരു ചെറിയ സ്റ്റേറ്റ്‌ ഉണ്ടാകുകയാണ്‌. ചരിത്രപരവും സാമൂഹ്യശാസ്‌ത്രപരവുമായ ഭാവന ചെയ്യുകയാണ്‌ ഞാന്‍. അതുകൊണ്ട്‌ യഥാര്‍ഥ ജീവിതം അങ്ങിനെത്തന്നെ ആവണമെന്നില്ല. പക്ഷെ അങ്ങിനെയാണെങ്കില്‍ കൊല്ലുന്നവനെ കൊല്ലുക എന്ന നടപ്പുരീതി സ്ഥാപനവത്‌കരിക്കപ്പെടും. അപ്പോഴാണ്‌ നിങ്ങള്‍ പറയുന്നത്‌ ഇത്‌ ശരിയില്ല എന്ന്‌. നിങ്ങള്‍ പറയുന്നത്‌ യുക്തിചിന്ത ഉപയോഗിച്ചാണ്‌. എന്നാല്‍ യുക്തിചിന്തയില്‍ നിന്നല്ല കൊല്ലുന്നവനെ കൊല്ലുക എന്ന അനുശീലനം ഉണ്ടാകുന്നത്‌. "ങ്‌ഹാ ഹാ നീ എന്റെ അനിയനെ നീ കൊന്നുവോ, എന്നാല്‍ ഞാന്‍ നിന്നെയും കൊല്ലും" ഇത്‌ യുക്തിയല്ല. ഇങ്ങിനെ യുക്തമായ കാരണമൊന്നും പറയാനാകാത്ത ഒരു അനുശീലനമാണ്‌ ഇത്‌. ഇങ്ങിനെ യുക്തിയൊന്നും ഇല്ലാതെ പെരുമാറുന്ന ആളുകളുടെ സ്വഭാവത്തില്‍നിന്ന്‌ വരുന്നതായിരിക്കാം ഇത്‌. അത്‌ സ്ഥാപനവത്‌കരിക്കപ്പെടുകയാണ്‌. നിങ്ങള്‍ ഇങ്ങിനെ പാടില്ല എന്നു പറയുമ്പോള്‍ അവരില്‍ ഒരു പുതിയ വിഷയിത്വത്തെ ഉണ്ടാക്കാനുള്ള പ്രോജക്‌റ്റുണ്ടാക്കുകയാണ്‌. അവര്‍ ഈ രീതിയില്‍നിന്ന്‌ മാറി നിങ്ങളുടെ രീതിയിലാകണം എന്നു പറയുകയാണ്‌. അതായത്‌ നിങ്ങള്‍ നിങ്ങളെപ്പറ്റി തന്നെയാണ്‌ പറയുന്നത്‌. വധശിക്ഷയ്‌ക്കെതിരെയുള്ള സമീപനങ്ങളില്‍ ഇത്തരത്തിലുള്ള പരിമിതികള്‍ കാണുന്നുണ്ട്‌. വധശിക്ഷയ്‌ക്കെതിരെ നമ്മള്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ നമ്മെത്തനെ നോക്കുകയാണെങ്കില്‍ മേല്‍പറഞ്ഞ കാര്യങ്ങളാണ്‌ കാണുക.

മുകുന്ദനുണ്ണി: കോടതി സാഹിത്യത്തില്‍ യുക്തി ഉപയോഗിച്ചു കാണുന്നുണ്ടല്ലോ.

നിസാര്‍: അത്‌ യുക്തിവത്‌കരണമാണ്‌ (rationalization {അതായത്‌്‌ യുക്തിയില്ലാത്ത കാര്യങ്ങളെ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാതെ നീതികരണംകൊണ്ട്‌ യുക്തമാക്കുക}). നിങ്ങള്‍ ചിലപ്പോള്‍ ആ യുക്തിവത്‌കരണത്തെയായിരിക്കും എതിര്‍ക്കുന്നത്‌. അതില്‍ കാര്യമില്ല. ഉദാഹരണത്തിന്‌ മാനസിക വിഭ്രാന്തിയുള്ള ഒരാള്‍ പലതിനേയും യുക്തിവത്‌കരിക്കുന്നുണ്ടാവും. നിങ്ങള്‍ തര്‍ക്കിച്ച്‌ അയാളുടെ യുക്തിവത്‌കരണത്തെ പൊളിച്ചാല്‍ അയാള്‍ക്ക്‌ ഭ്രാന്ത്‌ മാറില്ല. മറിച്ച്‌ ഭ്രാന്ത്‌ കൂടുകയേ ഉള്ളൂ. ഉള്ള അല്‌പശാന്തിപോലും ഇല്ലാതാവും. വേണമെങ്കില്‍ അങ്ങിനേയും ആലോചിച്ചുനോക്കാം. അയാളുടെ യുക്തിവത്‌കരണവും അയാളുടെ യാഥാര്‍ഥ്യവും തമ്മില്‍ ഒരു ബന്ധവുമുണ്ടാകില്ല. അങ്ങിനെയാണ്‌ സമൂഹം. സ്‌റ്റേറ്റുണ്ടാകുമ്പോള്‍, സംഘടിപ്പിക്കപ്പെടുമ്പോള്‍, അതില്‍ നീതീകരണവും യുക്തിവത്‌കരണവും ഉണ്ടാകും. എന്നാല്‍ യുക്തിവത്‌കരിക്കപ്പെട്ട യുക്തിയായിരിക്കില്ല അതിന്റെ ശരിയായ യുക്തി. കോടതി ഏറ്റവും വിഡ്ഡിത്തമുള്ള സ്ഥാപനങ്ങളിലൊന്നാണ്‌. വിധിപ്രസ്‌താവത്തിനുപയോഗിക്കുന്ന കാരണങ്ങളൊക്കെ അങ്ങേയറ്റം വളച്ചോടിച്ചിട്ടുള്ളവയാണ്‌.

മനുഷ്യബുദ്ധിയുടെ പലതരം പ്രയോഗങ്ങളുടെ ഒരു ഇടമായി കോടതിയെ നോക്കുകയാണെങ്കില്‍ ബുദ്ധി ഏറ്റവും മോശമായി ബാധിക്കപ്പെട്ട മേഖലയാണ്‌ കോടതി. കാരണം അതിന്റെ മനസ്സിലാക്കാനുള്ള കഴിവ്‌ വളരെ മോശമാണ്‌. സ്‌റ്റേറ്റും കൊടതിയും, രണ്ടും അങ്ങിനെയാണ്‌. അവയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നിലവാരം കുറഞ്ഞതും പതുക്കെയുമാണ്‌. ഈയിടെ ഒരു കേസിനെ വ്യഖ്യനിക്കാന്‍ ഇന്ത്യന്‍ തത്വശാസ്‌ത്രത്തിലെ മീമാംസാവ്യഖ്യാനമാണ്‌ അവലംബിച്ചത്‌ എന്ന്‌ ഒരു ജഡ്‌ജ്‌ പറയുകയുണ്ടായി. അയാള്‍ മീമാംസാവ്യാഖ്യാനമേ കണ്ടിട്ടുള്ളൂ. അതാണ്‌ കാര്യം. ആധുനിക കാലഘട്ടത്തില്‍ ഉയിര്‍കൊണ്ട, ഭാഷയുടെ തത്വശാസ്‌ത്രത്തിലുള്ള വ്യാഖ്യാനങ്ങളൊക്കെ നോക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ വ്യാഖ്യാനങ്ങള്‍ കണ്ടേനെ. ബുദ്ധിയുടെ കാര്യത്തില്‍ അത്രമാത്രം പുറകിലാണെന്നാണ്‌ ആ ജഡ്‌ജിയുടെ പ്രസ്‌താവം സൂചിപ്പിക്കുന്നത്‌. കോടതിയുടെ മനസ്സ്‌ മോറോണിക്ക്‌ ആണ്‌ (വളര്‍ച്ച മുരടിച്ച). ആറുവയസ്സിന്‌ ശേഷം വളര്‍ച്ച നിന്ന മനസ്സാണ്‌. അത്തരം മനസ്സാണ്‌ ഈ വിധിപ്രസ്‌താവത്തിന്റേയൊക്കെ പുറകില്‍ കാണുന്നത്‌.

ഇന്നെത്തെ മനുഷ്യരുടെ ചെയ്‌തികള്‍ അങ്ങേയറ്റം അസഹിനീയമായിക്കൊണ്ടിരിക്കുകയാണ്‌. ചിലപ്പോള്‍ പരിണാമം ഇതില്‍നിന്ന്‌ കുതറിമാറി വേറെ ജീവിയെ ഉണ്ടാക്കാനിടയുണ്ട്‌. കാരണം മനുഷ്യന്‍ എന്ന നിലയില്‍ ഒട്ടും യോജിക്കാത്ത കാര്യങ്ങളാണ്‌ ആളുകള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ബുദ്ധി എന്നൊരു സാധനം ഉള്ളതുകൊണ്ട്‌ ജനിതകപരമായി എന്തെങ്കിലും പുതിയ രൂപീകരണങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്‌. ഈയിടെ 'ദി ഹിന്ദു'വില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. മനുഷ്യനോടെ പരിണാമം നിലയ്‌ക്കും എന്ന്‌ വ്യാപകമായി കരുതുന്നുണ്ടെങ്കിലും ജനിതക നരവംശശാസ്‌ത്രജ്ഞര്‍ പറയുന്നത്‌ പരിണാമം മനുഷ്യരില്‍തന്നെ നന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്‌ എന്നാണ്‌. ഞാന്‍ പ്രതീക്ഷിക്കുന്നത്‌ മറ്റൊരു തരത്തിലുള്ള പരിണാമമാണ്‌. ബുദ്ധി ഇന്ന്‌ മനുഷ്യര്‍ അനുശീലിക്കുന്നതില്‍നിന്ന്‌ കുതറി മാറി മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതായിരിക്കും ആ പരിണാമം. അതിനുള്ള സൗകര്യം ഉണ്ടായാല്‍ മതി. ഉദാഹരണത്തിന്‌ ഒരു സംഘം ആളുകള്‍ ഇന്നത്തെ രീതിയില്‍ നിന്ന്‌ മുഴുവനായും മാറി വളരെ വ്യത്യസ്ഥമായി ചിന്തിക്കുകയും വ്യത്യസ്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുക. അവരില്‍ നിന്നുണ്ടാവുന്ന ഒരു പുതിയ വംശം. (സാധാരണ മനുഷ്യര്‍ ചെയ്‌തതുതന്നെ വീണ്ടും വീണ്ടും ചെയ്‌തുകൊണ്ട്‌ ഒരു കാര്യവുമില്ലാതെ ജീവിക്കുകയാണ്‌.) വളരെ ആനുകൂല്യങ്ങളുള്ള, ഇപ്പോഴുള്ള ലോകത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ടുതന്നെ, ഒരു ചെറിയ സംഘം; അവര്‍ക്കറിയാം ഇപ്പോള്‍ മനുഷ്യര്‍ ചെയ്‌തുകൊണ്ടിരിക്കുന്നതൊക്കെ വിഡ്ഡിത്തമാണെന്ന്‌. അവര്‍ വേറിട്ട്‌ ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും ചെയ്യുന്നു. അവരുടെ മക്കള്‍, മക്കളുടെ മക്കള്‍... അങ്ങിനെ ഒരു വംശം. അങ്ങിനെയെന്തെങ്കിലും സംഭവിച്ചിട്ടില്ലെങ്കില്‍ മനുഷ്യരുടെ കാര്യം കഷ്ടമായിരിക്കും. കാരണം ഭൂമിയില്‍ ഇങ്ങിനെ ജീവിച്ചിട്ട!...തീരെ അര്‍ഥമില്ലാതെയാണ്‌ ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്‌ മനുഷ്യര്‍. നിങ്ങള്‍ ചിലപ്പോള്‍ ആ വംശത്തിന്റെ തുടക്കക്കാരായിരിക്കും. ഇതിനെ അങ്ങിനേയും നോക്കാം എന്നാണ്‌ ഞാന്‍ പറയുന്നത്‌.

സംസ്‌കാരത്തിന്റെ ഭാരം വളരെ വലുതാണ്‌. വധശിക്ഷയ്‌ക്ക്‌ അനുകൂലമായി നില്‍ക്കുന്നവര്‍ക്ക്‌ യുക്തി പറയുന്നവരുടെ കുറ്റം ചെയ്‌തവരെ കൊല്ലാന്‍ പാടില്ല എന്ന വാദം ആലോചിക്കാന്‍പോലും പറ്റുമായിരിക്കില്ല. വധശിക്ഷയ്‌ക്ക്‌ എതിരായവര്‍ക്ക്‌ തോന്നുന്ന അതേ അനുപാതത്തില്‍ തന്നെ അവര്‍ക്കും ഇത്‌ ആലോചിക്കാന്‍ പോലും പറ്റുന്നുണ്ടാവില്ല. വധശിക്ഷ നമുക്ക്‌ അസംബന്ധമായി തോന്നുന്നപോലെ ഈ എതിര്‍പ്പും അവര്‍ക്കും അസംബന്ധമായി തോന്നാം. എന്തായാലും ഇപ്പോള്‍ യൂറോപ്പിലൊന്നും, ഇംഗ്ലണ്ടിലൊക്കെ, വധശിക്ഷയില്ലല്ലോ.

ഗോവിന്ദരാജ്‌: വളരെ സാധാരണ ചിന്തയില്‍ ഇങ്ങിനെയാണ്‌ വരിക - ഈ കുറ്റവാളികളെ പിന്നെ എന്താണ്‌ ചെയ്യുക. ജയിലില്ലെങ്കില്‍ പിന്നെ എന്താണ്‌ പോംവഴി. അപ്പോള്‍ എന്താണ്‌ ഈ അനുശീലനത്തെ നീതീകരിക്കുന്നത്‌ എന്ന്‌ മനസ്സിലാവുന്നില്ല.

നിസാര്‍: അതിന്റെ കാരണം യുക്തിയിലല്ല ഇത്‌ കിടക്കുന്നത്‌. ഒന്നു വിചാരിച്ചുനോക്കാം. ഒരു സമൂഹത്തില്‍ ഒരാളെ കൊല്ലുമ്പോള്‍ ഒരു കളിയിലെന്നപോലെ നിങ്ങള്‍ ഒരു കള്ളിയിലെത്തുന്നു എന്നു വിചാരിക്കുക. സമൂഹം അങ്ങിനെയാണ്‌ ചിട്ടപ്പെടുത്തിയത്‌ എന്ന്‌ വിചാരിക്കുക. ആ സമൂഹത്തില്‍ അങ്ങിനെയാണെങ്കില്‍ കൊല്ലുന്നതിന്റെ യുക്തിയെക്കുറിച്ച്‌ യുക്തിയുടെ ഭാഷയില്‍ പറയാന്‍ കഴിയില്ല. ആ സമൂഹത്തില്‍ ചിലപ്പോള്‍ കൊല്ലുക എന്നത്‌ ഒരു ശ്രമകരമായ കാര്യമായിരിക്കാം. ആ സമൂഹത്തില്‍ കൊല്ലാന്‍ തോന്നാത്തതിന്റെ അവസ്ഥയുണ്ടാകാം. പക്ഷെ കൊന്നാല്‍ നിങ്ങള്‍ ഒരു പോയന്റ്‌ നേടുകയാവാം. ആര്‍ക്കും പറ്റാത്ത ഒരു കാര്യം ചെയ്‌തപോലെ. അവിടെ കൊല്ലുന്നതിന്‌ പകരം കൊല്ലുക എന്നല്ല അനുശീലനം. ഇവിടേയും യുക്തി പ്രവര്‍ത്തിക്കുന്നില്ല. നമുക്ക്‌ കൊല്ലരുത്‌ എന്നോ കൊല്ലണം എന്നോ ഉള്ള വാദം കൃത്യമായി ഉന്നയിക്കാന്‍ കഴിയില്ല. നമ്മള്‍ ചിലപ്പോള്‍ ചോദിക്കാം "അതെന്താ ഈ കൊലപാതകിയെ ഇങ്ങനെ വിലസാന്‍ അനുവദിക്കുകയാണോ, അയാളെ ഒന്നും ചെയ്യാതേ?!" അപ്പോള്‍ അവര്‍ക്ക്‌ അത്ഭുതമാകും. ഇതെന്തു ചോദ്യമാണെന്ന്‌. കാരണം അവര്‍ക്കു അങ്ങിനെ ഒരു അനുശീലനമില്ല. കാരണം യുക്തി അനുശീലനത്തെ ഉണ്ടാക്കുകയല്ല ചെയ്യുന്നത്‌. മറിച്ച്‌ അനുശീലനം അതിന്റെ യുക്തിയെ കണ്ടുപിടിക്കുകയാണ്‌ ചെയ്യുന്നത്‌. ഇപ്പോള്‍ കൊല്ലുന്നതിന്‌ പകരം കൊല്ലാത്ത സമൂഹം ഉണ്ടാവുകയാണെങ്കില്‍ കൊല്ലുക എന്നത്‌ വളരെ ശ്രമകരമായ ഒരു കാര്യമായിരിക്കും. അവിടെ കൊല്ലുന്നവര്‍ ഒരു മാര്‍ക്ക്‌ നേടുകായാണ്‌ ചെയ്യുന്നത്‌. അപ്പോള്‍ നമുക്ക്‌ നേരത്തെ ചെയ്‌തതുപോലെയുള്ള ഒരു യുക്തിയെ കൊണ്ടുവരാനേ കഴിയില്ല. ഈ അവസ്ഥയില്‍ നിങ്ങള്‍ അവരെ ജയിലിലാക്കണം എന്നു പറയുകയാണെന്ന്‌ വിചാരിക്കുക. അല്ലെങ്കില്‍ എന്തെങ്കിലും പരിഹാരം നിര്‍ദ്ദേശിക്കുകയാണെന്ന്‌ വിചാരിക്കുക. അപ്പോള്‍ അവര്‍ക്ക്‌ അതില്‍ ഒട്ടും താല്‍പര്യമില്ലാതാകാനാണ്‌ സാധ്യത. കാരണം അവരുടെ അനുശീലനവുമായി ഈ നിര്‍ദ്ദേശത്തിന്‌ ഒരു ബന്ധവും കാണില്ല. അനുശീലനം മറിയാല്‍ പിന്നെ ജനങ്ങള്‍ക്ക്‌ ആക്ഷേപമേ ഉണ്ടാകില്ല. രാജാവ്‌ ഭരിക്കുന്ന കാലത്ത്‌ ജനങ്ങള്‍ക്ക്‌ രാജാവിനെ ദൈവത്തിന്റെ പ്രതിനിധിയാക്കുന്നതില്‍ യാതൊരു വിരോധവും ഉണ്ടായിരുന്നില്ല. പക്ഷെ സ്റ്റേറ്റ്‌ ഉള്ള സമയത്ത്‌ രാജാവുണ്ടെങ്കിലും ജനങ്ങള്‍ക്ക്‌ രാജാവിനെ അത്ര താല്‍പര്യമില്ല. പകരം സ്റ്റേറ്റിനേയും മുഖ്യമന്ത്രിയേയുമാണ്‌ ആദരിക്കുന്നത്‌. ഈ മാറ്റത്തിന്റെ കാരണം യുക്തിയാവണമെന്നില്ല. ചിലപ്പോള്‍ നിവര്‍ത്തികേടുകൊണ്ടാവാം. എന്തായാലും ആ കാരണം പ്രധാനമാണ്‌. എങ്ങിനെയാണ്‌ ഇത്‌ മാറുന്നത്‌ എന്നതൊക്കെ പ്രധാനമാണ്‌.

ജയിലൊന്നും ഇല്ലെങ്കില്‍ എന്തു ചെയ്യും എന്നുള്ള ചോദ്യത്തിന്‌ നിങ്ങളുടെ മറുപടി എന്താണ്‌?

ഗോവിന്ദരാജ്‌: ശിക്ഷ എന്ന സ്ഥാപനത്തോടുള്ള പ്രതികരണം എന്നുള്ള നിലയ്‌ക്കാണ്‌ ഞങ്ങള്‍ ഉന്നയിക്കുന്നത്‌.

നിസാര്‍: ഒരാള്‍ കട്ടു അല്ലെങ്കില്‍ കൊന്നു അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? ജയിലില്ലാത്ത അവസ്ഥയില്‍ എന്തായിരിക്കും കഥ എന്നു ചോദിച്ചാല്‍ എന്താണ്‌ ഉത്തരം? ചിലപ്പോള്‍ ഉത്തരം ഉണ്ടാവുമായിരിക്കും.

മുകുന്ദനുണ്ണി: ജയിലുണ്ടായിട്ട്‌ ഇപ്പോള്‍ എന്താണ്‌ കഥ എന്നു തിരിച്ചു ചോദിക്കാമല്ലോ.

നിസാര്‍: എന്ന്‌ ചോദിച്ചാല്‍ ഉത്തരമാവില്ല. അത്‌ വേറെ കഥ. ജയിലില്ലാതായാല്‍ എന്തു കഥ എന്നു വീണ്ടും ചോദിക്കാന്‍ കഴിയും.

ഗോവിന്ദരാജ്‌: സാമൂഹ്യ ജീവിതത്തിലെ മറ്റു മേഖലകളേക്കാള്‍ വിമര്‍ശനമില്ലാതെ സ്വീകരിക്കുന്ന ഒരു അവസ്ഥ ശിക്ഷയുടെ കാര്യത്തിലുണ്ട്‌. മാത്രമല്ല ജഡ്‌ജ്‌, ജയില്‍ എന്നതിനൊക്കെ ഒരു പരിപാവനതപോലും കൈവന്നിട്ടുണ്ട്‌. വിമര്‍ശനമില്ലാതെ സ്വീകരിക്കുന്നതുകൊണ്ടാണിത്‌.

നിസാര്‍: വിമര്‍ശനമില്ലാതാവുന്നതും പരിപാവനത കൈവരുന്നതും രണ്ടും രണ്ട്‌ കാര്യമാണ്‌. വിമര്‍ശമില്ലാതെ ഒരു കാര്യം സ്വീകരിക്കപ്പടുന്നതും എന്തെങ്കിലും പരിപാവനമാണ്‌ എന്നതുകൊണ്ട്‌ സ്വീകരിക്കുന്നതും വ്യത്യാസമുണ്ട്‌. പള്ളി, അമ്പലം തുടങ്ങിയവ സ്വീകരിക്കപ്പെടുന്നത്‌ വിമര്‍ശനമില്ലാതെ സ്വീകരിക്കുന്നതുകൊണ്ടല്ല മറിച്ച്‌ പരിപാവമനമായി കരുതുന്നതുകൊണ്ടാണ്‌. അതുപോലെ ചില കുടുംബത്തില്‍ സഹോദരീസഹോദരന്മാര്‍ തമ്മില്‍ ലൈംഗികത പാടില്ല എന്നുള്ളത്‌ വിമര്‍ശനമില്ലാതെ സ്വീകരിക്കുന്നതല്ല. മറിച്ച്‌ ആ ബന്ധത്തിന്‌ പാവനത നല്‌കി നിഷിദ്ധമാക്കുകയാണ്‌. ഇവിടെ ശിക്ഷയുടെ കാര്യത്തില്‍ വിമര്‍ശന രാഹിത്യം ഉണ്ടാകാം. പരിപാവനത ഇല്ല.

ഭാവനയുടെ കാര്യത്തില്‍ സമൃദ്ധിയുള്ള ഒരു സമൂഹമാണെങ്കില്‍ ഒരാള്‍ കട്ടിട്ടുണ്ടെങ്കില്‍ ഉടനെ അയാള്‍ക്ക്‌ ഒരു തൊഴില്‍, പാര്‍പ്പിടം എന്നീ സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയാണ്‌ ചെയ്യുക. അങ്ങിനെ ഒരു സമൂഹമുണ്ടെന്ന്‌ കരുതുക. കക്കുന്നവര്‍ക്കൊക്കെ ജയില്‍വാസമല്ല മറിച്ച്‌ ഇത്തരം സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കുകയാണ്‌ ചെയ്യുക. അപ്പോള്‍ കൂടുതല്‍ പേര്‍ കളിവിലേയ്‌ക്ക്‌ തിരിയുമോ? ബിഹെയ്‌വിയറിസ്റ്റ്‌ സൈക്കോളജിയനുസരിച്ച്‌ ഒരുപാട്‌ ആളുകള്‍ കക്കാന്‍ തുടങ്ങുമെന്നാണ്‌.

ഗോവിന്ദരാജ്‌: ഓസ്‌ട്രേലിയയില്‍ ഈയിടെ ഒരു സംഭവുമുണ്ടായി. അവിടെയൊക്കെ മിക്ക വീടുകളും മരംകൊണ്ടുണ്ടാക്കിയവയാണത്രെ. ഒരു വീട്ടില്‍ മേല്‍ക്കൂര പൊളിച്ച്‌ കള്ളന്‍ കയറിയപ്പോള്‍ താഴെ നിലത്ത്‌ എണ്ണ തട്ടി മറിഞ്ഞു കിടന്നിരുന്നു. അയാള്‍ അതിലേയ്‌ക്കാണ്‌ ഇറങ്ങിയത്‌. വഴുക്കി വീണ്‌ കാലിന്റെ എല്ലു പൊട്ടി. അയാള്‍ കേസ്‌ കൊടുത്ത്‌. അയാള്‍ക്ക്‌ അനുകൂലമായി വിധിയും വന്നു.

നിസാര്‍: മര്യാദയില്ലാത്ത ആള്‍ക്കാര്‍ അല്ലേ? ഇത്‌ അസംബന്ധതയുടെ അങ്ങേയറ്റമാണ്‌. എന്നാല്‍ ഇത്‌ അസംബന്ധമായി നമുക്ക്‌ തോന്നുന്നത്‌ നമ്മള്‍ കള്ളനെ തല്ലിക്കൊല്ലുകയാണ്‌ ചെയ്യുന്നത്‌, അതുകൊണ്ടാണ്‌. കക്കുന്നവന്‌ എന്താണ്‌ വേണ്ടത്‌, എന്തിനാണ്‌ ഒരാള്‍ കക്കുന്നത്‌ എന്ന്‌ നോക്കി അയാളുടെ പ്രശ്‌നം പരിഹരിക്കുകയായിരിക്കണം അയാളെ വിചാരണ ചെയ്യുക എന്നുവെച്ചാല്‍. കോടതിയല്ലാത്ത ഒരു താത്‌കാലിക സംവിധാനം മുഖേന അയാളേയും അതുപോലെ കക്കുന്നവരേയും സമൂഹത്തിലേയ്‌ക്ക്‌ പുനരധിവസിപ്പിക്കുന്ന ഒരു സമൂഹത്തില്‍ ജയില്‍ ആവശ്യമില്ല. കോടതിയും ആവശ്യമില്ല. ജയിലില്ലെങ്കില്‍ എന്തു സംഭവിക്കും എന്നു ഉത്‌കണ്‌ഠപ്പെടുന്നവന്‌ മേല്‍പറഞ്ഞ രീതിയില്‍ സൈദ്ധാന്തികമായാണെങ്കിലും മറുപടി നല്‍കാം. ഇപ്പോഴുള്ള കള്ളന്മാരെ പിടിക്കാനുള്ള വേട്ട തന്നെ അവസാനിപ്പിക്കണം. കുറ്റം എന്ന വാക്ക്‌ തന്നെ ഉപേക്ഷിക്കണം. പിന്നെ സമൂഹത്തില്‍ ഇവരോട്‌ സംസാരിച്ച്‌ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ജോലിയും മറ്റു സൗകര്യങ്ങളും ഒരുക്കാനും ഒരു വലിയ സ്ഥാപനം തന്നെ ഒരുക്കണം. അങ്ങിനെ അവരെ സമൂഹത്തില്‍ പുനരധിവസിപ്പിക്കണം. പിന്നേയും അവര്‍ അങ്ങിനെ ചെയ്‌താല്‍ വീണ്ടും പനരധിവസിപ്പിക്കണം. അങ്ങിനെ വീണ്ടും വീണ്ടും നടന്നുകൊണ്ടിരിക്കണം - ഒരു തരം ചാക്രിക പുനരധിവസിപ്പിക്കല്‍. സാമൂഹ്യശാസ്‌ത്രപരമായി ശിക്ഷ അനിവാര്യമല്ല. അല്ലാതെ ഒരുപാട്‌ സാധ്യതകളുണ്ട്‌. പരീക്ഷണാടിസ്ഥാനത്തില്‍ ഏതെങ്കിലും സമൂഹത്തിന്‌ അങ്ങിനെ ചെയ്യാവുന്നതണ്‌.

ഇപ്പോള്‍ കുറ്റവാസന ജീനില്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ജ്യോതിഷം പറയുന്നതുപോലെയാണത്‌. ഒരാള്‍ ഇത്രയും കാലം അലഞ്ഞു നടക്കും പിന്നെ വിവാഹിതനാവും എന്നൊക്കെ ജ്യോതിഷം പറയുന്നതുപോലെ. ജീനിലുള്ളത്‌ വേറെ എന്തെങ്കിലും പ്രവണതായിരിക്കും. ഇനി കുറ്റം എന്ന്‌ നമ്മള്‍ വിളിക്കുന്ന കാര്യം ചെയ്യുന്നവര്‍ക്കെല്ലാം കുറ്റവാസന ജന്മനാ ഉണ്ട്‌ എന്നു പറയുകയാണെങ്കില്‍ അത്‌ വ്യത്യസ്ഥമായ മറ്റു ചില പ്രശ്‌നങ്ങളാണ്‌.

മുകുന്ദനുണ്ണി: പ്രമേഹം ജന്മനാ ഉള്ള ഒരു പ്രവണതയാണല്ലോ പലരിലും. അതിന്‌ മരുന്നു കഴിക്കുന്നല്ലേ ഉള്ളൂ. അങ്ങിനെയെങ്കില്‍ കുറ്റവാസന ഇല്ലാതാക്കാനുള്ള മരുന്ന്‌ കണ്ടുപിടിച്ചാല്‍പോരെ, ശിക്ഷിക്കണോ?

ഗോവിന്ദരാജ്‌: കുറ്റം എന്നത്‌ വ്യതിയാനമാണോ?

നിസാര്‍: സമൂഹത്തിലെ പെരുമാറ്റത്തെക്കുറിച്ചുള്ള പൊതു ധാരണയില്‍ നിന്ന്‌ നോക്കുമ്പോള്‍ കുറ്റം ഒരു വ്യതിയാനമാണ്‌. വ്യത്യസ്ഥമാകുന്ന എന്തും വ്യതിയാനമാണ്‌.

മുകുന്ദനുണ്ണി: കക്കുന്ന നാട്ടില്‍ കക്കാതിരിക്കുന്നത്‌ വ്യതിയാനമാണ്‌.

ഗോവിന്ദരാജ്‌: തടവുകാരുടെ പ്രശ്‌നം വളരെ കഷ്ടമായിക്കൊണ്ടിരിക്കുകയാണ്‌. ജീവപര്യന്തം, 14, വര്‍ഷം കഴിഞ്ഞവരേയൊന്നും വിട്ടിട്ടില്ല. സര്‍ക്കാറിന്‌ വേണമെങ്കില്‍ തടവു പരിധ കുറയ്‌ക്കാം എന്നു വിധിയുണ്ടായിട്ടും ഇതുവരെ ഒന്നും നടന്നില്ല.

നിസാര്‍: ഈ 14 കൊല്ലം എന്നതൊക്കെ എവിടെ നിന്നു വന്നതാണ്‌? രണ്ടു കൊല്ലമായിക്കൂടെ. അതാ പറഞ്ഞത്‌ ഇതിന്‌ യുക്തി ഇല്ല എന്ന്‌.

ഗോവിന്ദരാജ്‌: ഭരണഘടനയ്‌ക്ക്‌ ഇതെല്ലാം, 14 കൊല്ലം എന്നുള്ളതൊക്കെ, മാറ്റാവുന്നതാണ്‌. കോടതി ഇടപെടും എന്ന്‌ പേടിച്ച്‌ മിണ്ടാതിരിക്കുകയാണ്‌. ആ നിലയ്‌ക്ക്‌ കോടതി ശക്തി പ്രാപിച്ചിരിക്കുകയാണ്‌. നിയമനിര്‍മ്മാണ സഭ അശക്തമായിരിക്കുകയാണ്‌. കോടിയേരി ബാലകൃഷ്‌ണനെ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു നിങ്ങള്‍ പറയുന്ന കാര്യങ്ങളൊക്കെ ശരിയാണ്‌ പക്ഷെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന്‌. എന്താണ്‌ പ്രശ്‌നം എന്ന്‌ മിണ്ടുന്നുമില്ല.

സ്‌്‌ത്രീളെ ഉപദ്രവിച്ച കുറ്റവാളികളേയും മയക്കുമരുന്ന്‌ കടത്തിയ കുറ്റവാളികളേയും ഒഴിച്ച്‌ മറ്റെല്ലാ കുറ്റവാളികളേയും സര്‍ക്കാരിന്‌ ഹിതംപോലെ വിടാം എന്ന്‌ സുപ്രിംകോടതി വിധിയുണ്ട്‌. പക്ഷെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. (യഥാര്‍ഥ മയക്ക്‌മരുന്നു കുറ്റവാളികളൊന്നുംതന്നെ ജയിലില്‍ കിടക്കുന്നുമില്ല.) സര്‍ക്കാരിനുള്ള അധികാരം സര്‍ക്കാരിന്‌ വേണ്ട എന്നമട്ടിലാണ്‌ ഭരണാധികാരികള്‍ പെരുമാറുന്നത്‌. വി. എസ്‌. അച്ചുതാനന്ദനെ കണ്ടപ്പോള്‍ തനിക്ക്‌ എല്ലാം ബോധ്യമായി പക്ഷ ഗവര്‍ണ്ണരുടെ ഓഫീസ്‌ സമ്മതിക്കുന്നില്ല എന്നാണ്‌ പറഞ്ഞത്‌. പ്രിസണ്‍ റിവ്യൂ കമ്മറ്റിയുടെ കാര്യത്തിലൊന്നും ഇടപെടാന്‍ ഗവര്‍ണ്ണര്‍ക്ക്‌ അധികാരമില്ല. ഗവര്‍ണ്ണരുടെ സൗഹൃദം സര്‍ക്കാരിന്‌ ആവശ്യമുണ്ട്‌, പല ബില്ലുകളും പാസാക്കിയെടുക്കാന്‍വേണ്ടി. അപ്പോള്‍ ആരും ശ്രദ്ധിക്കാത്ത, സമ്മര്‍ദ്ധം ചെലുത്താന്‍ കഴിയാത്ത ജയില്‍വാസികളുടെ കാര്യമൊന്നും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയില്ല. കഴിഞ്ഞ സര്‍ക്കാരും അങ്ങിനെതന്നെയായിരുന്നു. ജയിലുമായി ബന്ധപ്പെട്ട മേഖലയില്‍ നിയമപരമായ ഇടപെടലുകളൊന്നും സാധ്യമാവുന്നുല്ല. മറ്റുള്ള മേഖലകളിലൊക്കെ എന്തെങ്കിലും നടക്കും. ഇവര്‍ക്ക്‌ വേണ്ടി ഇടപെടാന്‍ ആളില്ലാത്തതുകൊണ്ട്‌ ഇവിടെ ഒന്നും നടക്കുന്നില്ല. പൊതുജനത്തിന്‌ കുറ്റവാളികളോടുള്ള അവജ്ഞ കാരണം ഇവര്‍ക്ക്‌ വേണ്ടി എന്തെങ്കിലും വാദിച്ചെടുക്കുക എന്നത്‌ വളരെ ശ്രമകരമാണ്‌.

നിസാര്‍: മനുഷ്യാവകാശവുമായി ബന്ധപ്പെട്ടിട്ടുള്ള ജയില്‍ പരിഷ്‌കരണം വെറെ കാര്യമാണ്‌. അത്‌ പൗരസമൂഹത്തിന്റെ കാര്യങ്ങളില്‍ നിന്ന്‌ വ്യത്യസ്ഥമാണ്‌. പൗരാവകാശവും മനുഷ്യാവകാശവും തമ്മിലുള്ള വ്യത്യാസണ്‌ ഇപ്പോള്‍ പറഞ്ഞത്‌. വിദേശത്ത്‌ മനുഷ്യാവകാശത്തെ അടിസ്ഥാനമാക്കി ജയില്‍ പരിഷ്‌കരണം നടന്നിട്ടുണ്ട്‌. ഇന്ത്യയില്‍ ഇപ്പോഴും സ്ഥിതി മോശമാണ്‌. പക്ഷെ സാധാരണ സമൂഹം ഇതൊക്കെ എതിര്‍ക്കും. അവര്‍ പൊതുവില്‍ പറയുന്നതു കേള്‍ക്കാം, 'ഇവിടെ സാധാരണ മനുഷ്യന്‌ ജീവിക്കാന്‍ വഴിയില്ല, പക്ഷെ ജയിലില്‍ സുഖമാണ്‌ നാലു നേരം ഭക്ഷണം കിട്ടും' എന്നൊക്കെ. ജയില്‍ശിക്ഷ കിട്ടി കഴിഞ്ഞാല്‍ പോലും സമൂഹം അവരെ സ്വീകരിക്കില്ല. ശരിക്ക്‌ അതൊക്കെയാണ്‌ പുറത്തുകൊണ്ടുവരേണ്ടത്‌. കാരണം അവര്‍ ശിക്ഷ കഴിഞ്ഞ്‌ പുറത്തുവന്നാല്‍ പോലും അവരെ നിങ്ങള്‍ ജയിലില്‍ തന്നെ നില നിര്‍ത്തുകയാണ്‌. അവര്‍ കഠിനമായ ശിക്ഷ കഴിഞ്ഞിട്ടും അവര്‍ക്ക്‌ മനുഷ്യത്ത്വം നിഷേധിക്കുകയാണ്‌. ശരിക്ക്‌ അതൊക്കെ വിപുലമായി ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്‌.

ഗോവിന്ദരാജ്‌: ഇവിടെ തിരുവനന്തപുരം ജയിലിലൊക്കെ ജാതി ഒരു വലിയ പ്രശ്‌നമാണ്‌. താഴ്‌ന്ന ജാതിക്കാരെ തിരഞ്ഞുപിടിച്ച്‌ ഉപദ്രവിക്കുകയാണ്‌. അവിടെ വാര്‍ഡര്‍മാരൊക്കെ സവര്‍ണ്ണന്മാരാണ്‌. അവര്‍ തിരഞ്ഞുപിടിച്ച്‌ ഉപദ്രവിക്കുകയാണ്‌. അതിന്റെ വിദഗ്‌ദരുണ്ടവിടെ. പക്ഷെ മാധ്യമങ്ങള്‍ അത്‌ വളച്ചൊടിച്ചു. ഇപ്പോഴുള്ള രീഷ്ട്രീയ തടവുകരാണ്‌ അവരെ അടിച്ചു വശംകെടുത്തുന്നത്‌ എന്നാക്കി മാറ്റി. രാക്ഷ്‌ട്രീയത്തടവുകാരെ അവിടത്തെ ഗുണ്ടകളാക്കി ചിത്രീകരിക്കുകയാണുണ്ടായത്‌.

നിസാര്‍: ജയിലില്‍ ഒന്നും ഒളിച്ചുവെയ്‌ക്കുന്നതായി വരരുത്‌. ജയില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നുള്ളത്‌ അഗോചരമാകാതെയിരിക്കണം. അതൊക്കെയാണ്‌ ഏറ്റവും പ്രധാനമെന്നാണ്‌്‌ എനിക്ക്‌ തോന്നുന്നത്‌. ജയില്‍ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും ഗോചരമായിരിക്കണം. ഈ ഗോചരത എപ്പോഴും പൊതു സമൂഹത്തിന്‍ കിട്ടുന്നതായിരിക്കണം. അവരെ പൊതുസമൂഹത്തില്‍ ഇടപെടാതെ സൂക്ഷിക്കുന്നതിലപ്പുറം ഒന്നും ഒളിച്ചു ചെയ്യാന്‍ പാടില്ല. ശിക്ഷ ഈ സമൂഹത്തില്‍ നില നില്‍ക്കുമ്പോള്‍ പോലും മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. മിഷേല്‍ ഫൂക്കോ ഡിസിപ്ലിന്‍ ഏന്റ്‌ പണിഷ്‌ എഴുതുമ്പോള്‍ പോലും ഈ ദിശയില്‍ ഒരുപാട്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഗോവിന്ദരാജ്‌: കിരണ്‍ ബേദി ഒരുപാട്‌ സമര്‍പ്പിച്ചിട്ടും ഒന്നും നടന്നില്ല എന്നുള്ളതാണ്‌. ഞാന്‍ കണ്ണൂര്‍ ജയിലില്‍ ജോലി ചെയ്യുമ്പോള്‍ ഒരു മിടുക്കിയായി സ്‌ത്രീ വന്ന്‌ പഠിച്ച്‌ കുറേ റിപ്പോര്‍ട്ടുകള്‍ സമിര്‍പ്പിക്കുകയുണ്ടായി, പക്ഷെ ഒന്നും നടന്നിട്ടില്ല.

നിസാര്‍: ആദ്യമായിട്ട്‌ ജയില്‍ പരിഷ്‌കരണമാണ്‌ വരേണ്ടത്‌. അതിന്‌ പിന്നാലെയാണ്‌ വധശിക്ഷയ്‌ക്കെതിരേയുള്ള്‌ മുന്നേറ്റം വരേണ്ടത്‌ എന്ന്‌ എനിക്ക്‌ തോന്നുന്നു.

ഗോവിന്ദരാജ്‌: വധശിക്ഷാവിരുദ്ധത മുന്നേറ്റത്തിന്റെ ആത്മാവായാണ്‌ കരുതുന്നത്‌. മറ്റു നിരവധി പ്രശ്‌നങ്ങളേയാണ്‌ ലക്ഷ്യമിടുന്നത്‌.

നിസാര്‍: ഭരണകൂടത്തിനോട്‌ ചില ആവശ്യങ്ങളുന്നയിക്കുന്നതിലുപരി ജനങ്ങളുടെ ഇടയില്‍ അവബോധം ഉണ്ടാക്കുക എന്നുള്ളതാണ്‌ ഏറ്റവും പ്രധാനം. ആളുകള്‍ കുറ്റം ചെയ്‌തു എന്നുള്ള കാരണംകൊണ്ട്‌ അവരോട്‌ പ്രതികാര രൂപത്തില്‍ മാത്രമേ നോക്കാന്‍ പാടുള്ളൂ എന്നത്‌ മാറ്റണം. അവര്‍ക്ക്‌ മാപ്പുകൊടുക്കുന്നു എന്ന രീതിയില്‍ നോക്കാന്‍ പറ്റും എന്ന്‌ മനസ്സിലാക്കിപ്പിക്കണം. കുറ്റം ചെയ്‌തിട്ടുണ്ടെങ്കിലും അവരും മനുഷ്യരാണെന്ന്‌ തിരിച്ചറിയണം. പിന്നെ ഏറ്റവും ഭയങ്കരമായിട്ടുള്ളത്‌ ജയില്‍ എന്താണ്‌ നടക്കുന്നത്‌ എന്ന്‌ നമുക്കറിയില്ല. അങ്ങിനെ ഒരു അവസ്ഥ വരരുത്‌. പോലീസിനോ അല്ലെങ്കില്‍ മറ്റാര്‍ക്കുമോ മൃഗീയമായ ഒരു കാര്യം ചെയ്യാനുള്ള സ്ഥലമായി തടവറ മാറരുത്‌. ഇങ്ങിനെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അറിഞ്ഞിരിക്കണം എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. കാരണം ഭരണകൂടത്തിന്‌ കുറ്റം ചെയ്യാനുള്ള ഇരുണ്ട കോണുകളായി മാറുകയാണ്‌ പോലീസ്‌ സ്‌റ്റേഷനും ജയിലും. ഒരു പരിഷ്‌കൃത സമൂഹത്തില്‍ അത്‌ പാടില്ല എന്നുള്ളത്‌ ജനങ്ങള്‍ ബോധവാന്മാരായിരിക്കണം എന്നുള്ളത്‌ ഏറ്റവും പ്രധാനമാണ്‌.

ബ്രഹ്മപുത്രന്‍: ഉണ്ണിയുടെ പ്രസംഗത്തില്‍ കുറ്റം എന്നാല്‍ എന്താണെന്ന്‌ വ്യക്തമാക്കിയിട്ടില്ല. കുറ്റം എന്നാല്‍ എന്താണ്‌?

മുകുന്ദനുണ്ണി: ആ വാക്കിന്‌ അര്‍ഥം ലഭിക്കുന്നത്‌ ആ വാക്ക്‌ പ്രയോഗിക്കപ്പെട്ട ചരിത്ര സന്ദര്‍ഭങ്ങളില്‍ നിന്നാണ്‌.

ബ്രഹ്മപുത്രന്‍: ആയിരിക്കട്ടെ. എങ്കിലും ഏത്‌ അര്‍ഥത്തിലാണ്‌? ഉണ്ണി ഇപ്പോള്‍ പറഞ്ഞത്‌ ശരിയാണെങ്കില്‍ത്തന്നെ കുറ്റം എന്താണ്‌ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നുണ്ട്‌. കുറ്റം എന്നാല്‍ എന്ത്‌ എന്ന ചോദ്യം ചോദിച്ചുകൊണ്ട്‌ ഈ അന്വേഷണത്തെ പുനരാരംഭിക്കണം എന്ന്‌ തോന്നുന്നു.


Comments

Joy Mathew said…
കുറ്റം എന്നാല്‍ ഇത്രയും റ്റൈപ്പ് ചെയ്ത് കയറ്റി എന്നുള്ളതാണ്‍.പകരം താങളുടെ ഒരു സം‌ഗീതമയാല്‍‌ മതിയായിരുന്നു.
Mukundanunni said…
ഹ ഹ ഹ ഹ ഹ. നല്ല വിചാരണ

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ