Skip to main content

ലയ ശില്‌പി

കേരള സംഗീത നാടക അക്കാദമിയുടെ ഏറ്റവും നല്ല മൃദംഗ വിദ്വാനുള്ള രണ്ടായിരത്തി ഏഴിലെ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌ കോഴിക്കോട്‌ ആകാശവാണിയിലെ മൃദംഗ കലാകാരനായ ശ്രീ എന്‍. ഹരിയാണ്‌. കഴിഞ്ഞ നാല്‍പത്‌ കൊല്ലങ്ങളായി അദ്ദേഹം സംഗീതത്തിന്‌ നല്‍കിയ സംഭാവനകളെ മാനിച്ചുകൊണ്ടുള്ളതാണ്‌ ഈ പുരസ്‌കാരം.

പ്രഗത്ഭരായ സംഗീതജ്ഞരുള്ള കുടുംബത്തില്‍ 1958 ല്‍ മദിരാശിയിലാണ്‌ ഹരിയുടെ ജനനം. ജനനം മദിരാശിയിലാണെങ്കിലും തിരുവനന്തപുരത്ത്‌ ജഗതിയാണ്‌ സ്വദേശം. അച്ഛന്‍ എസ്‌. വി. എസ്‌. നാരായണന്‍. അദ്ദേഹം വായ്‌പാട്ടിലും മൃദംഗത്തിലും ടോപ്പ്‌ റാങ്കുള്ള ഏറെ ആരാധകരുള്ള സംഗീതജ്ഞനായിരുന്നു. അമ്മ നീലാംബരി കേരളത്തിലെ ആദ്യത്തെ വനിതാ മൃദംഗ കലാകാരിയും. ചലചിത്ര പിന്നണി ഗായികയും തിരക്കുള്ള കര്‍ണ്ണാട സംഗീത കച്ചേരിക്കാരിയുമായ സി. കെ. രേവമ്മയുടെ കച്ചേരികള്‍ക്ക്‌ പല തവണ പക്കം നല്‍കിയിട്ടുണ്ട്‌ നീലാംബരി. ഹരിയുടെ സംഗീത പശ്ചാത്തലം ഇനിയും പുറകോട്ട്‌ പോകുന്നുണ്ട്‌. അച്ഛന്റെ അച്ഛന്‍ സംഗീത നാടകങ്ങളില്‍ രാജാപാര്‍ട്ട്‌ കെട്ടി 4 കട്ടയ്‌ക്ക്‌ പാടി അഭിനയിച്ചിരുന്ന (മൈക്കില്ലാത്തതുകൊണ്ട്‌ ശ്രോതാക്കള്‍ക്ക്‌ കേള്‍ക്കണമെങ്കില്‍ ഉച്ചസ്ഥായിയില്‍ തുറന്ന്‌ പാടണമായിരുന്നു) എസ്‌. പി. സുബ്ബയ്യാ ഭാഗവതരാണ്‌‌.

കുട്ടിയായിരുന്നപ്പോള്‍ ആദ്യം ഹരി സ്‌കൂള്‍ വിദ്യാഭ്യാസത്തിലാണ്‌ ശ്രദ്ധിച്ചിരുന്നത്‌. പക്ഷെ സദാ സമയവും സംഗീത നിര്‍ഭരമായ അവരുടെ വീട്ടില്‍ ഒന്നുകില്‍ ആരെങ്കിലും സാധകം ചെയ്യുന്നുണ്ടാകും അല്ലെങ്കില്‍ ഭജനയുണ്ടാകും. ചുറ്റും നിറഞ്ഞ സംഗീത തരംഗത്തില്‍ ഈ ബാലന്‍ അവസാനം താളത്തിന്റെ ലയവിന്യാസങ്ങളില്‍ സ്വയം നഷ്ടപ്പെട്ടു. അഭ്യസിക്കാതെ തന്നെ ഭജനയ്‌ക്ക്‌ മൃദംഗം വായിക്കാനും തുടങ്ങി. "ആയിടയ്‌ക്ക്‌ അച്ഛന്‌ പക്ഷവാതം വന്നു. അതുവരെ കച്ചേരിത്തിരക്ക്‌ കാരണം ഒന്നിനും സമയമില്ലായിരുന്നു. വയ്യാതെ വീട്ടിലിരിക്കുമ്പോള്‍ ഞാന്‍ ഭജനയ്‌ക്ക്‌ വായിക്കുന്നത്‌ കാണാനിടയായി. എന്റെ കൈവഴക്കം തിരിച്ചറിഞ്ഞ്‌്‌്‌ എന്നെ പഠിപ്പിക്കാനും തുടങ്ങി. ദിവസവും നാലു മണിക്കെഴുന്നേറ്റ്‌, അച്ഛനെ പേടിച്ച്‌, ഞാന്‍ സാധകം ചെയ്യും. തണുപ്പുള്ള ദിവസങ്ങളിലൊന്നും കൈ വഴങ്ങില്ല, പക്ഷെ അതിരാവിലെ സാധകം ചെയ്യുന്നതിന്‌ കൂടുതല്‍ ഫലമുള്ളതായി തോന്നിയിട്ടുണ്ട്‌," ഗുരുഭക്തിയില്‍ മുഴുകികൊണ്ട്‌ ഹരി ഓര്‍ത്തു.

ഹരിയുടെ അരങ്ങേറ്റം അച്ഛന്റെ പാട്ടിന്‌ മൃദംഗത്തില്‍ അകമ്പടി സേവിച്ചുകൊണ്ടാണ്‌; 1974 ല്‍ തന്റെ 16ാമത്തെ വയസ്സില്‍ ആകാശവാണിയുടെ ഓഡിഷന്‍ പാസായതിനുശേഷമുള്ള ആദ്യത്തെ റിക്കോഡിങ്‌. അച്ഛന്റെ മരണശേഷം, 1975 ല്‍, പ്രമുഖ മൃദംഗ കലാകാരനായ ടി. കെ. മൂര്‍ത്തിയുടെ കീഴില്‍ രണ്ടു വര്‍ഷത്തിലേറെ ഗുരുകുലവാസം അനുഷ്‌്‌ഠിച്ചു. "രാവിലെ ഭക്ഷണം കഴിച്ച്‌ ഇരുന്നാല്‍ പിന്നെ ഉച്ചയ്‌ക്ക്‌ മൂന്നുമണിയാകും ഗുരു എഴുന്നേല്‍ക്കാന്‍. ഇത്രയും ദീര്‍ഘ നേരം പാഠങ്ങള്‍ പറഞ്ഞുതരുന്ന വേറെ ഗുരുക്കന്മാരില്ല," തീരെ അത്യുക്തി കലര്‍ത്താതെ ശിഷ്യന്‍ വിവരിച്ചു. മിക്കവാറും വൈകുന്നേരങ്ങളില്‍ ടി. കെ. മൂര്‍ത്തിയ്‌ക്ക്‌ കച്ചേരി ഉണ്ടാകും. ശിഷ്യനും കൂടെ പോകും. "അദ്ദേഹം കച്ചേരി വായിക്കുന്നത്‌ ശ്രദ്ധിക്കുമ്പോഴാണ്‌ നിരവലിനും രണ്ടുകള ചൗക്കത്തിലുള്ള കൃതികള്‍ക്കുമൊക്കെ എങ്ങിനെ വായിക്കണമെന്ന്‌്‌ ശരിക്കും മനസ്സിലാകുന്നത്‌." ഹരിയുടെ വായനാശൈലി പക്വതയാര്‍ജ്ജിക്കുന്നത്‌ ഈ ഘട്ടത്തിലാണ്‌. "മൃദംഗം എത്ര പഠിച്ചാലും കച്ചേരിയ്‌ക്ക്‌ വായിക്കാന്‍ പഠിക്കുന്നില്ല, കാരണം കച്ചേരിയ്‌ക്ക്‌്‌്‌ വായിക്കാന്‍ മനോധര്‍മ്മമാണ്‌ വേണ്ടത്‌."

തിരക്കേറിയ ഒരു മൃദംഗ കലാകാരനായി ഹരി മാറുന്നത്‌ 1978 ല്‍ കോഴിക്കോട്‌ ആകാശവാണിയില്‍ സ്‌റ്റാഫ്‌ ആര്‍ട്ടിസ്റ്റായി ചേര്‍ന്നതിനുശേഷമാണ്‌. "ആകാശവാണിയിലായതുകൊണ്ട്‌ കച്ചേരികള്‍ക്ക്‌ വായിക്കാനുള്ള ്‌അവസരം കൂടി കൂടി വന്നു, മറ്റാരുടേയും ശുപാര്‍ശയില്ലാതെ തന്നെ." സംഗീത സംവിധാനം ചെയ്യാനുള്ള തന്റെ അഭിരുചിയ്‌ക്ക്‌ ഫലസിദ്ധിയുണ്ടാകുന്നതും ആകാശവാണിയിലെ നിരവധി സംഗീതശില്‌പ പരിപാടികള്‍ക്ക്‌ രൂപകല്‌പന നല്‌കുന്നതിലൂടെയാണ്‌. മനോരഞ്‌ജകമായി വയലിന്‍ വായിക്കുന്ന ടി. എച്ച്‌. ലളിത 1983 ല്‍ ആകാശവാണിയില്‍ ചേര്‍ന്നതോടെ ഹരിയുടെ സംഗീത സംവിധാന സംരംഭങ്ങള്‍ കൂടുതല്‍ മികവുറ്റതായി. രണ്ടുപേരും കംപോസര്‍ ഗ്രേഡുള്ളവര്‍. തുടര്‍ന്ന്‌ ആകാശവാണിയുടെ മിക്കവാറും എല്ലാ സ്‌റ്റേജ്‌ പരിപാടികളും ഇവരൊരുമിച്ചാണ്‌ സംവിധാനം ചെയ്‌തത്‌. ഹരിയുടെ ഏറ്റവും വലിയ സംരംഭം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ താളവാദ്യങ്ങളേയും താളശൈലികളേയും ഒരൊററ താളത്തിലേയ്‌ക്ക്‌ സമന്വയിപ്പിച്ചുകൊണ്ട്‌ നടത്തിയ 'ലയം' എന്ന താളവാദ്യ കച്ചേരിയാണ്‌. 2005 ല്‍ അഖിലേന്ത്യാ തലത്തില്‍ ആകാശവാണി നടത്തിയ പരിപാടിയില്‍ കോഴിക്കോട്‌്‌്‌ നിലയത്തെ പ്രതിനിധീകരിച്ചാണ്‌്‌്‌ 'ലയം' അവതരിപ്പിച്ചത്‌. മറ്റു സംഗീത ശില്‌പങ്ങളെ മറി കടന്ന്‌്‌ ഈ താളവാദ്യ കച്ചേരി ഒന്നാം സ്ഥാനം നേടിയതിന്റെ ഫലമായി ദേശീയോത്‌്‌്‌ഗ്രഥനത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. തന്റെ പ്രയത്‌നത്തിന്‌ ലഭിച്ച അംഗീകാരമായതുകൊണ്ട്‌ അദ്ദേഹം ഏറ്റവും വില കല്‍പ്പിക്കുന്നത്‌ ഈ പുരസ്‌കാരത്തിനാണ്‌.

ഇപ്പോഴും പഠനോന്മുഖനാണ്‌ ഹരി. അച്ഛന്റെ സുഹൃത്തായ പാറശ്ശാല രവി ഇദ്ദേഹത്തിന്‌ ഗുരു തുല്യനായ സുഹൃത്താണ്‌. പണ്ട്‌്‌്‌ എസ്‌്‌്‌. വി. എസ്‌്‌്‌. നാരായണന്‍ മോഹനരാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍ക്കനുസരിച്ച്‌ ശ്രുതി ചേര്‍ത്ത വ്യത്യസ്ഥ മൃദംഗങ്ങളുപയോഗിച്ച്‌ ഒരു താളവാദ്യ കച്ചേരി നടത്തിയിരുന്നു. സമാനമായ മറ്റൊരു പരീക്ഷണം, "മൃദംഗ തായമ്പക," പാറശ്ശാല രവിയും ഹരിയും ചേര്‍ന്ന്‌ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌.

ശെമ്മാങ്കുടി മുതല്‍ ബാലമുരളീകൃഷ്‌ണവരെയുള്ള പ്രഗത്‌്‌ഭര്‍ക്ക്‌ ഹരി മൃദംഗത്തില്‍ പക്കമേളം നല്‍കിയിട്ടുണ്ട്‌്‌്‌. "ബാലമുരളീകൃഷ്‌ണയാണ്‌ എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചിട്ടുള്ളത്‌. അദ്ദേഹത്തിന്റെ നിരവധി കച്ചേരികള്‍ക്ക്‌്‌്‌ ഞാനും ലളിതയും വായിച്ചിട്ടുണ്ട്‌്‌്‌." വടകരയില്‍ ഇതേ പക്കദ്വയത്തില്‍ ബാലമുരളീകൃഷ്‌്‌ണ പാടിയ കച്ചരി്‌്‌ കെസറ്റായി ഇറക്കിയിട്ടുണ്ട്‌്‌്‌.

ഹരിയും ലളിതയും ഒരുമിച്ച്‌ നാലായിരത്തില്‍ പരം കച്ചേരികള്‍ക്ക്‌ അകമ്പടി സേവിച്ചിട്ടുണ്ട്‌. സംഗീതത്തില്‍ മാത്രമല്ല, ക്രമേണ ജീവിതത്തിലും ഇവര്‍ ദമ്പതികളായി. "ലളിതയില്‍ നിന്നാണ്‌ ഞാന്‍ സംഗീതത്തിലെ ആദര്‍ശവും അച്ചടക്കവും പഠിക്കുന്നത്‌. സ്വന്തം കഴിവിനെ ആശ്രയിച്ച്‌ സ്വന്തം ശൈലിയെ മിനുക്കി മിനുക്കി കൂടുതല്‍ ഭംഗിയുള്ളതാക്കുക എന്നതാണ്‌ ആ ആദര്‍ശം. ഗുണ നിലവാരമുള്ള എല്ലാ സംഗീതങ്ങളേയും ഞാന്‍ സ്വന്തം നിലപാടില്‍ നിന്നുകൊണ്ടുതന്നെ ഇഷ്ടപ്പെടുന്നു. ഫ്യുഷന്‌ ഇന്ന്‌ പ്രചാരമുണ്ട്‌, എങ്കിലും അതില്‍ എപ്പോഴും നമുക്ക്‌്‌്‌ കോംപ്രമൈസ്‌ ചെയ്യേണ്ടിവരും; എന്നാല്‍ സോളോവിന്‌ കൂടുതല്‍ ഡെപ്‌ത്ത്‌ ഉണ്ട്‌." ഹരിയുടെ സംഗീത ദര്‍ശനത്തിന്റെ ആഴവും വ്യാപ്‌തിയും ഈ പറഞ്ഞതില്‍ വ്യക്തമാണ്‌.

- മുകുന്ദനുണ്ണി-






സുധര്‍മ്മാ
തിരുവണ്ണൂര്‍ നട
കോഴിക്കോട്‌ - 673029
മൊ. 9446468058
email:unni.mukundan@gmail.com

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ