Skip to main content

നാടകം സിനിമയാകുമ്പോള്‍

കെ. പി. കുമാരന്റെ "ആകാശ ഗോപുരം" ഹെന്‍റിക്ക്‌ ഇബ്‌സെന്‍ എഴുതിയ ദി മാസ്‌റ്റര്‍ ബില്‍ഡര്‍ എന്ന നാടകത്തെ അതേപടി, എന്നാല്‍ ആകര്‍ഷകമായി സിനിമയുടെ ദൃശ്യഭാഷയിലേയ്‌ക്ക്‌ പകര്‍ത്തിയിരിക്കുകയാണ്‌. 1892 ലാണ്‌ "മാസ്റ്റര്‍ ബില്‍ഡര്‍," നോര്‍വീജിയന്‍ ഭാഷയില്‍ "ബിഗ്മെസ്‌റ്റര്‍ സോള്‍നസ്‌," പ്രസിദ്ധീകരിക്കുന്നത്‌. അവതരിപ്പിക്കാന്‍ പറ്റാത്ത ഒരു നാടകമായാണ്‌ അന്നത്തെ നാടക പ്രവര്‍ത്തകര്‍ ഈ കൃതിയെ വിലയിരുത്തിയത്‌. പക്ഷെ ഒരു കൊല്ലത്തിനുള്ളില്‍ നാടകം ബര്‍ലിനില്‍ അരങ്ങേറി. അവതരണം വന്‍വിജയമാകുകയും ചെയ്‌തു. ഇപ്പോള്‍ മലയാളത്തിലേയ്‌ക്ക്‌ ഈ നാടകം "ആകാശ ഗോപുരം" എന്ന സിനിമയായി കടന്നുവന്നിരിക്കുന്നു. നാടകത്തെ മാറ്റാന്‍ ഏറെ ഇഷ്ടപ്പെടാത്തതുപോലെ, ഇബ്‌സെന്റെ കൃതിയെ താലോലിച്ചുകൊണ്ടാണ്‌ കെ. പി. കുമാരന്റെ സിനിമാ നിര്‍വ്വഹണം.

മനുഷ്യപ്രകൃതത്തിന്റെ ഇരുണ്ട രഹസ്യങ്ങളന്വേഷിക്കുന്ന, മനുഷ്യമനസ്സിന്റെ വൈചിത്ര്യങ്ങള്‍ക്ക്‌ നേരെ സദാ വിസ്‌മയംകൊള്ളുന്ന സിനിമയാണിത്‌. മനുഷ്യര്‍ തമ്മില്‍ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന പുറം ലോകത്തിലേയ്‌ക്ക്‌, അഥവാ സമുഹത്തിലേയ്‌ക്ക്‌ നോക്കുന്ന സിനിമകള്‍ കണ്ടു പരിചയമുള്ള പ്രേക്ഷകര്‍ക്ക്‌ ഒരു പരീക്ഷണമാണ്‌ ഉള്ളിലേയ്‌ക്ക്‌ നോക്കുന്ന ഈ സിനിമ. ഇതിലെ കഥാപാത്രങ്ങള്‍ നായകന്റെ ഉള്ളിലേയ്‌ക്ക്‌ നോക്കുമ്പോള്‍ പുറത്തിറങ്ങിവരുന്ന കഥാപാത്രങ്ങളാണ്‌, അല്ലെങ്കില്‍ നായകന്റെ ഉള്ളിലേയ്‌ക്ക്‌ നോക്കാന്‍വേണ്ടിമാത്രം പുറത്ത്‌ നിന്ന്‌ സഹായിക്കുന്നവയാണ്‌. ഈ നാടകം എഴുതിയ കാലഘട്ടത്തിലെ എഴുത്തുകാര്‍ പലരും മനോവിശ്ലേഷണാത്മകമായ ഉദ്യമങ്ങളിലേര്‍പ്പെട്ടിരുന്നു. സാമൂഹ്യജീവിതത്തിലെ കൊച്ചുകൊച്ചു പ്രശ്‌നങ്ങളും ആഗ്രഹങ്ങളും സന്തോഷങ്ങളും നിരാശകളും സംതൃപ്‌തികളും മാത്രം ഉള്ളടക്കമായിട്ടുള്ള സിനിമകളാണ്‌ സമീപകാലത്ത്‌ ഇറങ്ങിക്കൊണ്ടിരിക്കുന്നത്‌. അവയില്‍ ചിലത്‌ ഇഷ്ടപ്പെടുകയും ചിലത്‌ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന നടപ്പ്‌ പ്രേക്ഷക രുചിയ്‌ക്ക്‌ ഈ സിനിമ ഒരു വെല്ലുവിളിയായി തോന്നാം. അത്തരം സിനിമകളില്‍നിന്ന്‌ "ആകാശഗോപുരം" വ്യത്യസ്ഥമാണ്‌. അതുകൊണ്ടുതന്നെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ വേറെ മാനദണ്ഡങ്ങള്‍ ആവശ്യമായിത്തീരും. അതായത്‌ സമീപകാല പ്രവണതകളില്‍നിന്ന്‌ മാറി ചിന്തിച്ചാലെ ഈ സിനിമയെ അഭിമുഖീകരിക്കാന്‍ കഴിയൂ.

സിനിമയുടെ പല ഭാഗത്തും ഒരു നാടകം ഷൂട്ട്‌ ചെയ്‌തപോലെയാണ്‌ അനുഭവപ്പെടുന്നത്‌. പക്ഷെ അത്‌ സിനിമയുടെ ദൗര്‍ബല്യമായി കാണുന്നതില്‍ വലിയ കാര്യമില്ല. നാടകത്തോട്‌ നീതി പുലര്‍ത്താന്‍ ശ്രമിക്കുന്നതുകൊണ്ടാവാം അങ്ങിനെ സംഭവിക്കുന്നത്‌. ഹില്‍ഡയും ശില്‌പിയും ചേര്‍ന്നുള്ള സംഭാഷണങ്ങളെ ആത്മഭാഷണങ്ങളായും മനസ്‌സിലാക്കാം. അത്തരം വേര്‍തിരിവ്‌ എല്ലായിടത്തും അവ്യക്തമാണ്‌. ആഴത്തില്‍ ചിന്തിച്ചാല്‍ ആ അവ്യക്തതയാണ്‌ ഉപരിപ്ലവമായ വ്യക്തതയേക്കാള്‍ യഥാര്‍ഥം. അതുകൊണ്ട്‌ രംഗങ്ങള്‍ക്കും അഭിനയ രീതികള്‍ക്കും പ്രത്യേകതകള്‍ കാണും. നേരെ മറിച്ച്‌ ഒരു ചരിത്ര സിനിമയില്‍ രാജാവിന്റേയും രാജ്ഞിയുടേയും ചിത്രീകരണം സാധാരണ കാഴ്‌ച്ചാശീലങ്ങള്‍ നാടകീയമായി തിരിച്ചറിയില്ല. ഹില്‍ഡയും ശില്‍പിയും രാജ്ഞീരാജാക്കന്മാരാണ്‌. കലയുടെ ലോകത്താണെന്ന വ്യത്യാസമേയുള്ളൂ. കലയുടെ ലോകത്തെ രാജ്ഞീരാജാക്കന്മാരെ സാധാരണ കാഴ്‌ചാശീലത്തിന്‌ പരിചയക്കുറവുണ്ടാകും. ഇതൊക്കെയായിരിക്കാം കുറേപേരെ "ആകാശഗോപുരം" അങ്കലാപ്പിലാക്കുന്നത്‌. ആശയങ്ങള്‍ മനുഷ്യവേഷമിട്ട്‌ വരുന്ന ഒരു സിനിമ കാണുമ്പോള്‍ യഥാതഥ സിനിമകള്‍ കണ്ട്‌ ശീലിച്ച പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റും. പതിവ്‌ ശീലങ്ങളില്‍നിന്ന്‌ മാറിയിട്ടുള്ള ഒരു പ്രേക്ഷകശേഷി ആവശ്യപ്പെടുന്നുണ്ട്‌ ഈ സിനിമ. വേണമെങ്കില്‍ കെ പി കുമാരന്‌ നാടകത്തിലെ സംഭാഷണങ്ങള്‍ സ്വാഭാവികമാക്കി, കഥാപാത്രങ്ങളെ മലയാളീകരിച്ചുകൊണ്ട്‌ ഈ സിനിമ സംവിധാനം ചെയ്യാമായിരുന്നു. പക്ഷെ അങ്ങിനെ ചെയ്‌താല്‍ ഇബ്‌സെന്റെ നാടകം ഇല്ലാതാകും. ഇപ്പോഴുള്ള അസാധാരണത്വവും സ്വപ്‌നസദൃശത്വവും അപ്രത്യക്ഷമാകും. മനുഷ്യവികാരങ്ങളിലേയ്‌ക്ക്‌ ഒരു ഗവേഷകനെപ്പോലെ ഇറങ്ങിച്ചെല്ലുന്ന ഇബ്‌സനെ ഉപേക്ഷിയ്‌ക്കേണ്ടിവരും. രാജശില്‌പിയുടെ തത്വവിചാരങ്ങള്‍ സാധാരണീകരിച്ചുപോകും. മനസ്സില്‍ ആരോടും ചോദിക്കാതെ കടന്നുവരുന്ന ചിന്തകള്‍ കഥാപാത്രങ്ങളായി സിനിമയിലുടനീളം പെരുമാറുന്നത്‌ ഇല്ലാതാകും. ഇങ്ങിനെ ഒരുപാട്‌ തിരുത്തുകള്‍ ഒഴിവാക്കിയാലെ ഈ ഭാവനായഥാര്‍ഥ സിനിമയുണ്ടാകൂ. ഇത്രയും ചെയ്യുമ്പോള്‍ കൊടുക്കേണ്ടിവരുന്ന വിലയാണ്‌ ശീലംവിട്ട പ്രേക്ഷകശേഷി ആവശ്യപ്പെടുന്ന പ്രതിപാദനരീതി.

1892 ലെ കഥ, ദൈനംദിന ജീവിതവുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലായ്‌മ, എന്നാല്‍ എക്കാലത്തേയും മനുഷ്യജീവിത സമസ്യകളോടുള്ള അഭിസംബോധന, ഇവയൊക്കെയാണ്‌ ഈ ചലചിത്രത്തിന്റെ ചില പോരായ്‌മകളും മികവുകളും. "ആകാശഗോപുര"ത്തിലെ വാസ്‌തുശില്‍പിയെ ലഹരി പിടിപ്പിക്കുന്നത്‌ സര്‍ഗ്ഗാത്മകതായാണ്‌. ഏതൊരു കലാകാരനും ഇഷ്ടപ്പെടാവുന്ന കഥ. ക്രിയാത്മകതയ്‌ക്കുവേണ്ടി ഭ്രാന്തമായി അലയുന്ന നായകനും ചുറ്റും അയാളുടെ മനഃസ്സംഘര്‍ഷങ്ങളേയും തീക്ഷണമായ ആഗ്രഹങ്ങളേയും ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രങ്ങളും. അവസാന രംഗത്തില്‍ രാജശില്‍പി മരിക്കുന്നതുപോലും ഒരു മരണമല്ല. ക്രയാത്മകതയുടെ ഉയരങ്ങളിലേയ്‌ക്ക്‌ വീണ്ടുമൊരു ഗോളടിക്കുന്നതുപോലെയോ പരിപൂര്‍ണ്ണതയില്‍ മുങ്ങിപ്പോകുന്നതുപോലെയോ ആണത്‌. ഹില്‍ഡ സിനിമയില്‍ ഒരു പ്രത്യേക കഥാപാത്രമാണ്‌. യൗവ്വനം മാത്രമല്ല അവള്‍. ഒരു കലാ സൃഷ്ടിയെ കണ്ടാനന്ദിച്ച്‌ അതിന്റെ ഭ്രാന്തില്‍ തോടുപൊട്ടാതെ അകത്തു ജീവിക്കുന്നവളാണ്‌. കലാകാരന്‌ ബലഹീനതകള്‍ അനുവദിക്കാത്തവളാണ്‌. തന്റെ സര്‍ഗ്ഗാത്മകത ഇല്ലാതാകുകയാണോ എന്ന്‌ സംശയിക്കുന്ന കലാകാരന്റെ അനാവശ്യമായ ഭീതിയെ മറികടക്കാന്‍ സഹായിക്കുന്നവളാണ്‌. അത്തരം ഭീഷണികളെ നിര്‍ഭയം നേരിടാന്‍ കലാകാരന്‌ ശക്തികൊടുക്കുന്നവളാണ്‌. കലാസ്വാദനത്തിന്റെ പ്രതീകമായ ഹില്‍ഡയുടെ കണ്ണില്‍ രാജശില്‌പി മരിച്ചിട്ടില്ല. അവളുടെ സ്വപ്‌നത്തില്‍ രാജശില്‍പി ഗോപുരമുകളില്‍ പുഷ്‌പചക്രം ചാര്‍ത്തി കൈവീശുകയാണ്‌. അല്ലെങ്കില്‍ അവളിലൂടെയുള്ള അയാളുടെ സ്വപ്‌നം ബാക്കിയാവുകയാണ്‌. മരിച്ചാലും ബാക്കി നില്‍ക്കുന്ന സ്വപ്‌നംപോലെ.

രാജശില്‍പിയില്‍നിന്ന്‌ ഹില്‍ഡ ഏറെ പ്രതീക്ഷിക്കുന്നുണ്ട്‌. ചെയ്യാന്‍ പറ്റാത്തത്‌ ചെയ്യാന്‍പോലും. മരിക്കുന്നത്‌ മാനുഷികമാണ്‌ പക്ഷെ വിജയിക്കുന്നത്‌ കലാകാരന്റെ സര്‍ഗ്ഗശേഷിയാണ്‌ എന്ന മട്ടില്‍. മനുഷ്യപ്രകൃതത്തിന്റെ ഇരുണ്ട രഹസ്യങ്ങളിലേയ്‌ക്കുള്ള ഒരു യാത്രയാണ്‌ "ആകാശ ഗോപുരം." മനുഷ്യമനസ്സിന്റെ വൈചിത്ര്യത്തിന്‌ മുന്‍പില്‍ ഈ സിനിമ സദാ വിസ്‌മയിച്ചുകൊണ്ടിരിക്കുന്നു. ഒരു അനാര്‍ക്കിസ്റ്റായിരിക്കുമ്പോള്‍ തന്നെ ബൂര്‍ഷ്വാമോഹങ്ങള്‍ നായകനില്‍നിന്ന്‌ പുറത്തുവരുന്നത്‌ കാണാം. കല ശക്തിനേടാനുള്ള ആയുധമാണോ എന്ന്‌ സിനിമ ചോദിക്കുകയാണ്‌. മനുഷ്യന്റെ ശക്തിയ്‌ക്ക്‌ വേണ്ടിയുള്ള ദുര കാലാകാരനിലും ഉണ്ട്‌ എന്ന്‌ നായകന്റെ മനോവിശ്ലേഷണത്തിലൂടെ ഒരു ചോദ്യചിഹ്നത്തോടൊപ്പം പുറത്തുവരുന്നു. യൗവ്വനത്തെ കൂട്ടുപിടിച്ച്‌ ആകാശത്ത്‌ ഒരു കോട്ടകെട്ടാനാണ്‌ ശില്‍പി ആഗ്രഹിക്കുന്നത്‌. ഇബ്‌സെനിലെ കവി കെ പി കുമാരനെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല. ഈ സിനിമയിലെ സംഭാഷണങ്ങള്‍ പലതും കവിതയുടെ പരിധിയില്‍ തട്ടി നില്‍ക്കുന്നവയാണ്‌. അതുകൊണ്ടുതന്നെ ശീലങ്ങളെ അലോസരപ്പെടുത്താം. മൂല നാടകം ഇംഗ്ലണ്ടില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഇബ്‌സെന്‍ എന്ന നാടക/കവിയക്ക്‌ അനുകൂലമായവര്‍ എതിര്‍പ്പ്‌ പ്രകടിപ്പിക്കുകയും മറ്റുള്ള കുറേപ്പേര്‍ ആരാധകരാവുകയും ചെയ്‌തുവത്രെ. നാടകത്തിലെ സംഭാഷണങ്ങള്‍ക്ക്‌ ഒരു പ്രത്യേക സംഗീതാത്മകത ഉള്ളതുകൊണ്ട്‌ മലയാളശൈലിയെ തൃപ്‌തിപ്പെടുത്തുന്ന രീതിയില്‍ അവയെ മാറ്റാന്‍ കെ. പി. കുമാരന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നാടക സ്വഭാവം കുറേയേറെ സൂക്ഷിക്കേണ്ടിവന്നിട്ടുണ്ട്‌. പക്ഷെ ഒരു നാടകത്തെ സിനിമയാക്കുമ്പോള്‍ കുറച്ച്‌ നാടകം കടന്നുവരുന്നതില്‍ എന്താണ്‌ പിശക്‌?

സിനിമയുടെ പശ്ചാത്തല സംഗീതം പലപ്പോഴും സംഭാഷണങ്ങള്‍ക്കുമേല്‍ ഉയര്‍ന്നു വരുന്നുണ്ട്‌. സംഭാഷണങ്ങളെപ്പോലെത്തന്നെ ജീവത്തായ ഒരു ദൃശ്യഭാഷാസഹായിയായി ഈ സിനിമയില്‍ സംഗീതം പ്രവര്‍ത്തിക്കുന്നുതുകൊണ്ടായിരിക്കാം സംവിധായകന്‍ അത്‌ ശ്രദ്ധാപൂര്‍വ്വം അങ്ങിനെ സൂക്ഷിച്ചത്‌. ശ്രദ്ധാപൂര്‍വ്വം സിനിമ ചെയ്യുന്നവര്‍ക്ക്‌ കഴിയുന്ന തരത്തിലുള്ള ചില ആകര്‍ഷകമായ ഷോട്ടുകളും ഈ സിനിമയുടെ ഗുണവശങ്ങളില്‍പ്പെടുന്നു. സിനിമയ്‌ക്ക്‌ തനതായ ഒരു ദൃശ്യഭാഷ ഉണ്ടെങ്കിലും, അത്‌ ജീവിതത്തിന്റെ ഒരു പ്രതിനിധീകരണമാണ്‌. പക്ഷെ കെ. പി. കുമാരന്റെ ഈ സിനിമ ഒരു നാടകത്തെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. അതായത്‌, ഫലത്തില്‍ പ്രതിനിധീകരണത്തിന്റെ പ്രതിനിധീകരണം. (ചിത്രഭൂമി, 2008 സെപ്‌തംബര്‍ 25.)-മുകുന്ദനുണ്ണി-സുധര്‍മ്മാതിരുവണ്ണൂര നടകോഴിക്കോട്‌ - 673029

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ