Skip to main content

ഉയരങ്ങളിലേയ്‌ക്ക്‌ നോക്കുന്ന സംഗീതം

(INTRO:- ത്യാഗരാജസ്വാമിയുടെ പഞ്ചരത്‌നകൃതികളെ മാതൃകയാക്കി, ഗുരുവായൂരപ്പനെ സ്‌തുതിച്ചുകൊണ്ട്‌, മലയാളി ദമ്പതികള്‍ രചിച്ച ഗുരുപവനപുരേശപഞ്ചരത്‌നത്തെക്കുറിച്ച്‌.)

ഇന്ന്‌ നാം കേള്‍ക്കുന്ന കര്‍ണ്ണാടക സംഗീതത്തിന്റെ ശില്‌പികളില്‍ പ്രധാനിയായ ത്യാഗരാജ സ്വാമികള്‍ രചിച്ച ഘനരാഗ പഞ്ചരത്‌ന കൃതികള്‍ ഇന്ന്‌ ലോകത്തിലെവിടെയെങ്കിലും ആലപിക്കപ്പെടാത്ത ദിവസങ്ങളുണ്ടാവില്ല. മിക്ക സംഗീതോത്സവങ്ങളിലും ഒരു സുപ്രധാന ഇനം പഞ്ചരത്‌നകൃതികളുടെ സംഘം ചേര്‍ന്നുള്ള ആലാപനമായിരിക്കും. ഈ കൃതികളുടെ മനോഹാരിതയില്‍ മതിമറന്നുപോയതുകൊണ്ടാകാം സമാനമായ രചനകളൊന്നും ഇതുവരെ ഉണ്ടാവാതിരുന്നത്‌. എന്നാല്‍ കേരളത്തില്‍, പ്രസ്‌തുത സംഗീത രചനയെ നമസ്‌കരിച്ചുകൊണ്ട്‌, ഒരു ഘനരാഗ പഞ്ചരത്‌നം പുന്നയൂര്‍ക്കുളത്തുള്ള സുധാരമേശന്മാര്‍ രചിച്ചുകഴിഞ്ഞിരിക്കുന്നു. ശ്രീ ഗുരുവായൂരപ്പനെ സ്‌തുതിച്ചുകൊണ്ടുള്ള ശ്രീഗുരുപവനപുരേശപഞ്ചരത്‌നം.

കേരളത്തില്‍ ധാരാളം ഗായകരുണ്ടായിട്ടും വാഗ്ഗേയകാരന്മാരുണ്ടായിട്ടും സമാനമായ ശ്രമമുണ്ടാകുന്നത്‌്‌ ഈ യുവ ദമ്പതികളില്‍നിന്നാണ്‌. സംസ്‌കൃതാദ്ധ്യാപകിയായ സുധാ രമേശന്‍ സാഹിത്യം രചിക്കുകയും സംഗീതജ്ഞനായ വി രമേശന്‍ ഇണം നല്‍കുകയും ചെയ്‌ത ഈ പഞ്ചരത്‌ന കൃതികള്‍ ത്യാഗരാജ പഞ്ചരത്‌ന കൃതികളുടെ അതേ രാഗങ്ങളിലും രൂപഘടനയിലും. രചിച്ചവയാണ്‌.

കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഇന്നും സജീവമായി വളരുന്ന വളരെ അമൂര്‍ത്തമായ സംഗീത ശാഖകളാണ്‌. അതുകൊണ്ടുതന്നെ ഇവയെ ആധുനിക സംഗീതമായും കരുതാം. അതേ സമയം വെറും കീര്‍ത്തനാലാപത്തിന്റെ നിലയിലും കര്‍ണ്ണാടക സംഗീതം ആലപിച്ചും ആസ്വദിച്ചും പോരുന്നുണ്ട്‌.. കീര്‍ത്തനമായി മാത്രം ആലപിക്കുമ്പോള്‍, പ്രത്യേകിച്ചും മനോധര്‍മ്മ പ്രയോഗങ്ങള്‍ കുറയുമ്പോള്‍, കൃതിയുടെ ഈണത്തിന്‌ മാത്രമല്ല സാഹിത്യത്തിനും പ്രാധാന്യം ലഭിക്കുന്നുണ്ട്‌. ഘനരാഗ പഞ്ചരത്‌നം പൂര്‍ണ്ണമായും നേരത്തെ ചിട്ടചെയ്‌തുവെച്ച പാഠമാണ്‌. ചിട്ടചെയ്‌തുവെച്ചതെങ്കിലും സ്വരങ്ങള്‍ നിരവധി വരുന്നതുകൊണ്ട്‌ സംഗീതത്തിനാണ്‌ മുന്‍തൂക്കം. എന്നാല്‍ അവയില്‍ ഉപയോഗിക്കുന്ന സാഹിത്യത്തിന്‌്‌ പ്രമേയത്തിന്റേതായ ധര്‍മ്മമുണ്ട്‌.


ത്യാരാജസ്വാമികളുടെ ഘനരാഗ പഞ്ചരത്‌നകൃതികളുടെ ഈണഘടന വളരെ ബൃഹത്തും അതുകൊണ്ടുതന്നെ രാഗരൂപത്തെ ആഴത്തില്‍ അന്വേഷിക്കുന്നതുമാണ്‌. അദ്ദേഹം തന്നെ ലാല്‍ഗുഡി പഞ്ചരത്‌നം, കോവൂര്‍ പഞ്ചരത്‌നം തുടങ്ങിയവയും രചിച്ചിട്ടുണ്ട്‌. പക്ഷെ ഇവയൊന്നും ഘനരാഗ പഞ്ചരത്‌നംപോലെ സംഗീതജ്ഞാനപരമായി സ്ഥൂലവും സൂക്ഷ്‌മവുമല്ല.

സംഗീതത്തിന്‌ മനുഷ്യനെ വൈകാരികമായി ഉദാത്തമായ അവസ്ഥയിലേയ്‌ക്ക്‌ ഉയര്‍ത്താന്‍ കഴിയും. ഈ ഉദാത്തഭാവംതന്നെയാണ്‌ ഭക്തിരസം അത്‌ ദൈവഭക്തി മാത്രമായിരിക്കണമെന്നില്ല. സംഗീതത്തിന്‌ സ്വതന്ത്രമായി നിന്നുകൊണ്ടുതന്നെ സമാനമായ ഫലം ഉണ്ടാക്കാനാവും. എങ്കിലും 18ാം- നൂറ്റാണ്ടിന്റെ അവസാനത്തിലും 19ാം- നൂറ്റാണ്ടിന്റെ തുടക്കത്തിലും ജീവിച്ച കര്‍ണ്ണാടക സംഗീതജ്ഞര്‍ പൂര്‍ണ്ണമായും സംഗീതത്തിലൂടെ ദൈവാരാധന ചെയ്‌തവരായിരുന്നു. ശിഷ്യഗൃഹങ്ങളില്‍ വന്നു താമസിക്കുമ്പോഴോ, തീര്‍ത്ഥാടനം നടത്തുമ്പോഴോ അവര്‍ തദ്ദേശത്തെ ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികളെ പ്രകീര്‍ത്തിച്ച്‌ കൃതികളെഴുതും. .

സാഹിത്യപ്രാധാന്യത്തേക്കാള്‍ ഈണപദ്ധതിയുടെ പ്രാധാന്യംകൊണ്ടാണ്‌ ത്യാഗരാജസ്വാമിയുടെ ഘനരാഗ പഞ്ചരത്‌നം ഇത്രയേറെ വിലമതിക്കപ്പെടുന്നത്‌. രമേശന്റെ പ്രചോദനവും ആ മഹത്‌സൃഷ്ടിതന്നെ. "ഞങ്ങള്‍ ഉയരങ്ങളിലേയ്‌ക്ക്‌ നോക്കിയാണ്‌ ശ്രീഗുരുപവനപുരേശ പഞ്ചരത്‌നം രിച്ചത്‌." രമേശന്‍ ഇപ്രകാരം പറഞ്ഞത്‌ ത്യാഗരാജ സ്വാമിയുടെ പഞ്ചരത്‌നത്തെ ഉദ്ദേശിച്ചാണ്‌.

ത്യാഗരാജസ്വാമിയുടെ നാട്ടരാഗത്തിലുള്ള പഞ്ചരത്‌ന കൃതിമാത്രമാണ്‌ സംസ്‌കൃതത്തില്‍. മറ്റുള്ളവ തെലുങ്കിലാണ്‌. സുധാരമേശന്‍ ശ്രീരാഗത്തിലുള്ളതുമാത്രം മലയാളത്തിലും ബാക്കിയെല്ലാം സംസ്‌കൃതത്തിലുമാണ്‌ രചിച്ചിരിക്കുന്നത്‌ . ത്യാഗരാജസ്വാമിയുടെ സാഹിത്യം കാവ്യാത്മകവും അതേസമയം ദൈവത്തോടുള്ള നിത്യസംഭാഷണങ്ങള്‍പോലെയുമാണ്‌. ഇവിടെ സുധാരമേശന്‍, ഗുരുപവനപുരേശ പഞ്ചരത്‌നത്തില്‍, കൃഷ്‌ണന്‍ ജനിച്ചതുമുതല്‍ കംസവധം വരെയുള്ള മനോഹരമായ കഥകളില്‍ ചിലവ തിരഞ്ഞെടുത്ത്‌ ലളിതമായ ഭാഷയില്‍ രചിക്കുകയാണ്‌ ചെയ്‌തത്‌. ഗുരുവായൂരപ്പനും ചെമ്പൈ വൈദ്യനാഥ ഭാഗവതരും തമ്മിലുള്ള കടുത്ത ആത്മബന്ധമറിയുന്ന രമേശനും സുധയ്‌ക്കും ഈ വിഷയംകൂടി ഉള്‍പ്പെടുത്താതെ പറ്റില്ല. അതുകൂടി വിവരിച്ചാണ്‌ പ്രസ്‌തുത പഞ്ചരത്‌നം ഉപസംഹരിക്കുന്നത്‌.

ത്യാഗരാജ സ്വാമികള്‍ തന്റ 'സ്വന്തം ശ്രീരാമ'നോട്‌ ലോകത്തില്‍ കാണുന്ന കാര്യങ്ങളൊക്കെ ഒരു ഡയറി എഴുതുന്നപോലെ മനം തുറക്കുന്നതിനിടയില്‍ ഷഡ്‌കാല ഗോവിന്ദമാരാരുടെ പാട്ട്‌ കേട്ട്‌ ലോകത്തിലെ മഹാന്മാരെ കണ്ടപ്പോഴുണ്ടായ തന്റെ അത്ഭുതം അറിയുക്കുകായണ്‌ "എന്തരോ മഹാനുഭാവുലു" എന്ന ശ്രീ രാഗകൃതിയില്‍. അങ്ങിനെ പറയുന്നതിലൂടെ മഹാനാകുക എന്നുവെച്ചാല്‍ എന്താണെന്നും മനുഷ്യനായിരിക്കുക എന്നുവെച്ചാല്‍ എന്താണെന്നുമൊക്കെയുള്ള ധാര്‍മ്മിക ചിന്തകള്‍ അവതരിപ്പിക്കുകയും കൂടി ചെയ്യുകയാണ്‌ ത്യാഗരാജസ്വാമികള്‍.

ശ്രീഗുരുപവനപുരേശ പഞ്ചരത്‌നത്തിലെ നാട്ട രാഗകൃതിയില്‍ ഈശ്വര വന്ദനമാണ്‌, പിന്നെ ഗൗള രാഗത്തിലുള്ള കൃതിയില്‍ ശ്രീകൃഷ്‌ണന്റെ കുട്ടിക്കാലം വിവരിക്കുന്നു. കുട്ടിക്കാലം വര്‍ണ്ണിയ്‌ക്കുമ്പോള്‍ സുധാ രമേശന്റെ വരികളില്‍ വാത്സല്യം തുളുമ്പുകുയും യൗവ്വനം വിവരിക്കുമ്പോള്‍ പ്രണയം പൂത്തുവിരിയുകയും ചെയ്യുന്നു.

ത്യാഗരാജസ്വാമി രചിച്ച ഘനരാഗ പഞ്ചരത്‌നകൃതികളുടെ അതേ മട്ടില്‍ അതേ ദൈര്‍ഘ്യത്തോടെ എന്നാല്‍ സ്വന്തം ക്രിയാത്മക ഭാവനയോടെയാണ്‌ രമേശന്‍ ഈ കൃതികളെല്ലാം സ്വരപ്പെടുത്തിയിരിക്കുന്നത്‌. ഈ സംഗീജ്ഞന്റെ ഈണം നല്‍ക്കാനുള്ള കൗതുകവും മടുക്കാതെ അദ്ധ്വാനിക്കാനുള്ള സന്നദ്ധതതയും ഭാവനവിലാസത്തില്‍ ഏര്‍പ്പെടാനുള്ള ആര്‍ജവവും സാക്ഷ്യപ്പെടുത്തുന്നതാണ്‌ ഈ ബ്രഹത്‌ പഞ്ചരത്‌നം.

പഞ്ചരത്‌നം പൊതുവില്‍ ഗായകരും ഗായികമാരും ചേര്‍ന്ന്‌ സംഘമായാണ്‌ അവതരിപ്പിക്കാറ്‌. അതുകൊണ്ട്‌ പുരുഷ ഗായകര്‍ക്ക്‌ ശ്രുതി താഴ്‌ത്തി പാടേണ്ടിവരും. പക്ഷെ രമേശന്‍ ഇണം നല്‍ക്കുമ്പോള്‍ ഈ ബുദ്ധിമുട്ടൊഴിവാക്കാന്‍ ധാരാളം താരസ്ഥായി ഈണവാക്യങ്ങളെ ഉള്‍പെടുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്‌.

ഗുരുവായൂരപ്പനെ സ്‌തുതിക്കുന്ന പഞ്ചരത്‌ന കൃതികളുണ്ടാവുക മലയാളി ഭക്തരെ സംബന്ധിച്ചിടത്തോളം അമൃത്‌ ലഭിക്കുന്നതുപോലെയാണ്‌. ഈ കഴിഞ്ഞ ചെമ്പൈ സംഗീതോത്സവത്തിലാണ്‌ ആദ്യമായി രമേശനും കൂട്ടുരും ഈ പഞ്ചരത്‌നം പാടി അവതരിപ്പിച്ചത്‌. എന്നാല്‍ ഇനിയും കുറേ ഗായകര്‍ ഇവ പഠിക്കുകയും പാടുകയും ആസ്വാദകര്‍ കേള്‍ക്കുകയും ചെയ്യുമ്പോഴാണ്‌ ശ്രീഗുരുപവനപുരേശ പഞ്ചരത്‌നം സംഗീത ചരിത്രത്തിന്റെ മുഖ്യദിശയില്‍ സ്ഥാനം പിടിക്കുക.

-മുകുന്ദനുണ്ണി-

(മാതൃഭൂമി,
വാരാന്തപ്പതിപ്പ്‌. 2009 മെയ്‌ 31. പേജ്‌ 3)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ