Skip to main content

verticals

 (മുബാറക്ക് ആത്മതയുടെ 'വെര്‍ട്ടിക്കല്‍സ്' കാണാന്‍ പോയി. കോഴിക്കോട്ടെ മീഡിയ സെന്റററില്‍ പ്രദര്‍ശനം തുടരുന്നു. പതിമൂന്നാം തീയ്യതി വരെ.)


പാലക്കാടില്‍ കാണാന്‍ 'നിറയെ' ഇല്ല. പരപ്പ് നിറഞ്ഞുകിടക്കുന്ന ചക്രവാളമാണ് പാലക്കാട്. വലിയതെല്ലാം പാലക്കാടന്‍ ദൃശ്യപശ്ചാത്തലത്തില്‍ ചെറുതായിപ്പോകും. വലിയ മലനിരകള്‍ക്ക് മുന്നില്‍ ചെറുതാണ് കണ്ണില്‍ പിടിക്കുക. ഒരര്‍ഥത്തില്‍ ചെറുപ്പമാണ് വലുപ്പം. അതുകൊണ്ടായിരിക്കാം മുബാറക്കിന്റെ ഛായാഗ്രഹണ ചിന്ത ചെറുതിന്റെ വലുപ്പത്തെ നോക്കിനില്‍ക്കുന്നത്.

പാലക്കാടിന്റെ നിറത്തെ മുബാറക്കിന്റെ ക്യാമറയ്ക്ക് കാണാം. നെല്‍വയലുകളില്‍ തിരയിളക്കുന്ന വെയിലിന്റെ നിറമെന്തെന്ന് മുബാറക്ക് കുറേ ആലോചിച്ചിരിക്കണം. നീലച്ചുവരും റോഡില്‍ ട്രാഫിക് വരച്ച വെള്ള വരകളും വരകളിലേയ്ക്ക് ഇളം ചുവപ്പ് ചൊരിയാന്‍ പ്രേരിപ്പിച്ച ഭാവനാശേഷിയും റോഡിന്റെ കറുപ്പിനകത്തെ കടുംനീലയെ തിരയുന്നതും ഒരു ഫ്രെയ്മിലേയ്ക്ക് കയറി നില്‍ക്കുന്നു. ഫോട്ടോ ചിത്രമാകാന്‍ ആയുന്നതുപോലെ. കാന്‍വാസിലെ പെയ്ന്റിങ്ങായി ഫോട്ടോ അതിര്‍ത്തി കടന്നു.

വെളിച്ചം കണ്ണുമിഴിക്കുന്നതിന് മുന്‍പ് മുബാറക്ക് ഛായാഗ്രഹണം ആരംഭിച്ചിരിക്കാം. പ്രകാശം ചിന്നിച്ചിതറുന്നതിന് മുന്‍പാണ് ദുര്‍മേദസ്സില്ലാത്ത കാഴ്ച. മുബാറക്കിന്റെ ക്യാമറ നേരത്തെ ഉണരുന്നതുകൊണ്ട് നാട്ടിലും വീട്ടിലും ചായക്കടകളിലും ആരുമില്ല. തുറന്ന ഉമ്മറവാതിലിലൂടെ ഒരു പൂവന്‍ കോഴി അകത്തേയ്ക്ക് നോക്കുന്നുണ്ട്. അകത്താളുണ്ട്. അകത്താളുറങ്ങുന്ന വീടുകളും നിര്‍മാണത്തൊഴിലാളികള്‍ തട്ടിക്കൂട്ടിയ വീടും തിരക്കില്ലാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

എല്ലാം പുതിയ ഫോട്ടോസാണ്. പക്ഷെ കാലത്തെ അടയാളങ്ങളഴിച്ചുവെച്ച് മുബാറക്ക് പകര്‍ത്തി. കാലത്തിലൊതുങ്ങാത്ത ഖസാക്കിന്റെ ഇതിഹാസത്തിലേയ്ക്ക് ഈ നിശ്ചലച്ഛായകളിലൂടെ നോക്കാം. കുറച്ചു മുന്‍പ് രവി ഈ വഴി നടന്നുപോയതുപോലെ.

പാലക്കാടിന്റെ പ്രത്യേകമായ ഭൂപ്രകൃതിയില്‍ ഇരുട്ടിന്റേയും വെളിച്ചത്തിന്റേയും സന്ധികളില്‍ മറഞ്ഞിരിക്കുന്ന ചില ദൃശ്യധാതുക്കളേയും അവയുടെ സമ്മിശ്രാവസ്ഥകളേയും ഗ്രഹിക്കാന്‍ ശ്രമിക്കുകയാണ് മുബാറക്ക്: സെയ്‌സാന്‍ പറഞ്ഞതുപോലെ മണങ്ങളെപ്പോലും പെയ്ന്റ് ചെയ്യാനാവണം.

Comments

rajan said…
👌🌹വാക്കുകളിൽ വിവർത്തനം ചെയ്ത ചിത്രങ്ങളുടെ ഭാവസൗന്ദര്യം ക്യാമറ പകർത്തിയ ചിത്രങ്ങളെക്കാൾ മനോഹരമായിരിക്കുന്നു. വെളിച്ചതിന്റെയും വർണ്ണങ്ങളുടെയും ധാരാളിത്തമില്ലാത്ത, നിറംമങ്ങിയ കാലത്തിന്റെയും നിരാലംബമായ ജീവിതത്തിന്റെയും പരിച്ചേദമായ ഈ പ്രദർശനച്ചിത്രങ്ങളിടെയും ചിത്രകാരന്റെയും ആന്തരിക സത്തയിലേക്ക് വഴികാട്ടുന്ന വാക്കുകളുടെ പ്രകാശം. Illuminating write up. Three cheers ഉണ്ണി 💝💝🌹👌🌹വാക്കുകളിൽ വിവർത്തനം ചെയ്ത ചിത്രങ്ങളുടെ ഭാവസൗന്ദര്യം ക്യാമറ പകർത്തിയ ചിത്രങ്ങളെക്കാൾ മനോഹരമായിരിക്കുന്നു. വെളിച്ചതിന്റെയും വർണ്ണങ്ങളുടെയും ധാരാളിത്തമില്ലാത്ത, നിറംമങ്ങിയ കാലത്തിന്റെയും നിരാലംബമായ ജീവിതത്തിന്റെയും പരിച്ചേദമായ ഈ പ്രദർശനച്ചിത്രങ്ങളിടെയും ചിത്രകാരന്റെയും ആന്തരിക സത്തയിലേക്ക് വഴികാട്ടുന്ന വാക്കുകളുടെ പ്രകാശം. Illuminating write up. Three cheers ഉണ്ണി 💝💝🌹

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ