Skip to main content

പ്രഭാത കവിതകള്‍

 സ്വപ്‌നമായിരുന്നില്ല


കോളിങ് ബെല്‍ കേട്ട് ഞെട്ടിയുണര്‍ന്നു.
ഉറക്കത്തില്‍ അതിന്റെ ശബ്ദം അതിശക്തമാണ്.
ഉണര്‍വ്വിലേയ്ക്ക് മുഴങ്ങി.
ആപത്താണ് ഈ നേരത്ത് ബെല്ലമര്‍ത്തുക.
മുറിയുടെ വാതിലിന്റെ താഴ്
ആരോ നീക്കിയിരുന്നു.
വാതില്‍ ചെറുതായി തള്ളുന്നതുപോലെ.
പൂച്ചയാണോ, പിന്നെ ഇല്ല.
ആദ്യം തള്ളിയതിന്റെ ഓളം.
വെള്ളത്തില്‍ കല്ല് വീണുള്ള ഓളം.
നീങ്ങിനീങ്ങി ശാന്തമായി.
വാതില്‍ തുറന്നില്ല.
ആപത്ത് മടങ്ങിപ്പോയിരിക്കാം.
ഉണര്‍ന്നപ്പോള്‍ ആപത്ത്
അനാവശ്യമായ ഭാവനയായി.
വെറുക്കുന്നവര്‍ സ്‌നേഹത്തിലാവുമ്പോള്‍
വെറും ഭാവനയായിരുന്നു എന്നു തോന്നുന്നതുപോലെ.
പകല്‍. ജീവിതത്തിന്റെ അനേകം
വാതിലുകള്‍ തുറന്നു.
വെളിച്ചം ചിതറിപ്പരന്നു.
സ്വപ്‌നമായിരുന്നില്ല.
സ്വപ്‌നമായിരുന്നതുപോലെ.
----------------------

വളവ്

'സാലിമാകായ്' ഒരു നീണ്ട നാടോടി ഗാനമാണ്.
ബാഷ്‌കീര്‍ നാടോടികളുടെ.
ഒരു വലിയ പര്‍വ്വതം കയറുന്നതിനെക്കുറിച്ച്.
വളഞ്ഞ കയറ്റവും സാലിമാകായ് എന്ന പെണ്‍കുട്ടിയുടെ
കണ്‍പുരികവും ഒരുപോലെ.
രണ്ടും ശ്വാസം മുട്ടിയ്ക്കും.
ശ്വാസം മുട്ടിക്കുന്ന ആ വളവ് പര്‍വ്വതത്തിലുണ്ട്,
പെണ്‍കുട്ടിയിലുണ്ട്, ആ മധുരഗാനത്തിലുമുണ്ട്.
----------------------------------

തീക്ഷ്ണത

സമതലത്തിലൂടെ കുതിക്കുന്ന കുതിര
കുതിരപ്പുറത്ത് നാടോടി
മുന്നിലും പിന്നിലും ദൂരം
ഇവിടെനിന്നും അവിടേയ്ക്കുള്ളതല്ല
തെളിഞ്ഞ ആവേശത്തിന്റെ ദൂരം
ചലനമല്ല, ദൂരം താണ്ടുകയല്ല
എവിടേയും എത്താനല്ല വേഗം
എവിടെനിന്നും പോകാനുമല്ല
വേഗം വെറും ശുദ്ധ തീക്ഷ്ണത
----------------------

പുഴയുടെ നടപ്പ്

പുഴയുടെ ലക്ഷ്യം കടലാണ്
മാര്‍ഗ്ഗം ഏറ്റവും കുറുക്ക്
നടപ്പുപോലെയല്ല ഒഴുക്ക്
ഒഴുകിയാല്‍ നടപ്പില്‍ പുഴയുണ്ട്
പുഴ വീട്ടില്‍ ചുരുളാന്‍ മടങ്ങില്ല
നടപ്പ് വെറും നാട്യം
പോയവഴിപാതിയും തിരിച്ച്
ഒഴുക്ക് ലൗകികംമറന്ന നടപ്പാണ്
വ്യായാമം മരുന്നാണ്
മരുന്നില്‍ പുഴയില്ല
ഒന്നിനുമല്ലാത്ത നടപ്പാണ് പുഴ
പുഴയായാല്‍ പള്ളി പള്ളിയല്ല
അമ്പലമമ്പലമല്ല, സ്റ്റെയ്റ്റ് അതല്ല
കുറുക്കനും കുരങ്ങനും കാറ്റുമാവും
---------------------------

വഴി

വെറും സാധ്യതയാണ് വഴി
ഭാവി നീളുന്നിടത്തേയ്ക്ക്
ആ വഴി വരുന്നവരുടേതല്ല
വഴിപോക്കരുടേത്
വഴി വാഞ്ചയാണ്, പ്രലോഭനമാണ്
വളഞ്ഞുപുളയാം വട്ടമാകാതെ
വഴിമുട്ടിയാല്‍ പിന്നെയും വഴി
വഴിനീളെ സ്വപ്നവെട്ടം മിന്നും
തീരമില്ലാക്കടലില്‍ വഴികഴിയുന്നു
വഴി കടല്‍പോലെ ബൃഹത്തല്ല

----------------------------

സാരം

മിടിപ്പിന്റെ അങ്കലാപ്പില്‍ തുടക്കം
സ്വയം തൊട്ടപ്പോള്‍ ഞാന്‍
സ്ലേയ്റ്റില്‍ വരയിട്ടപ്പോള്‍ ആന
ശൂന്യതയില്‍ രൂപവര്‍ണ്ണങ്ങള്‍
വിതറിയപ്പോള്‍ ദൃശ്യലോകം
ശബ്ദത്തില്‍നിന്ന് ശബ്ദങ്ങളെ
കിഴിച്ചപ്പോള്‍ നാദം
സങ്കല്‍പ്പസാരം തത്വം
നേരെ നടത്തിയ ശാസ്ത്രം
ചിന്ത തത്വകലാശാസ്ത്രാദികള്‍

--------------------------

സൂചിനോട്ടം

വടക്കുനോക്കാത്ത സൂചി:
ഇല്ലാത്തവരുടെ തിരക്കില്‍
ഒറ്റയ്ക്കിരിക്കുന്ന കാഫ്ക;
വെളുത്ത ചെമ്പകമരം;
അറബിക്കടലില്‍ മുങ്ങുന്ന
സൂര്യന്‍ ഇരുട്ടിലെറിഞ്ഞ നിറം.

വടക്കുനോക്കി സൂചി:
ശരിയാക്കിയ ശരിയെ
അനുസരിക്കുന്നവരുടെ
തിക്കുതിരക്കാനന്ദം
-------------------

ദിവസേന

ദിവസേന ഒന്നും ഒരിക്കലും
സംഭവിക്കാറില്ല,
എന്നെങ്കിലും എപ്പോഴെങ്കിലുമാണ്
എല്ലാം സംഭവിക്കുക.
ദിവസേനയില്‍ എല്ലാം
ഘടിപ്പിച്ച് നിര്‍ത്തിയതാണ്,
ഒന്നും സംഭവിക്കാതിരിക്കാനുള്ള
കൊടും കടുംപിടുത്തം.
ദിവസേന എന്നെങ്കിലും
എപ്പോഴെങ്കിലും പൊട്ടാതിരിക്കില്ല,
എന്നെങ്കിലും എപ്പോഴെങ്കിലും മാത്രം.
------------------------

തുടങ്ങാനാവാതെ

കഥയാണെങ്കില്‍ ചോദിക്കാമായിരുന്നു,
എവിടെയാണ് തുടക്കം എന്ന്.
ജീവിതം അതിന്റെ കാലെടുത്തുവെയ്ക്കുന്ന
ആ നിമിഷം ഉടന്‍ കടന്നുപോകുന്നു.
കാല്‍വെച്ച് തീരുന്നില്ല, നിമിഷങ്ങളോടുന്നു.
അടുത്തനിമിഷവും അടുത്തതും...
ട്രെഡ്മില്ലില്‍ ഓടുന്നവരോട് ചോദിക്കാം:
'ഹെയ്, എങ്ങോട്ടാണ് ഓട്ടം?'
'എവിടേയ്ക്കുമില്ല, ഇവിടേയ്ക്കുതന്നെ.'
ഓടിയോടി മറയുന്ന
ഈ നിമിഷങ്ങളെ തൊട്ടു തുടങ്ങാനാവാത്ത
തിരിഞ്ഞുകളിയത്രെ ജീവിതം!
കളിയായി മത്സരിക്കാം.
കലയായി വിസ്തരിക്കാം.
കഥപോലെ തുടങ്ങാനാവില്ല.
---------------------------

കേട്ടു

പക്ഷി സംഗീതത്തെ കണ്ടു,
ഉള്ളിലും കണ്ടു, പുറത്തും.
കണ്ടുകണ്ടറിഞ്ഞു കേട്ടു
തൂവലില്‍ വീണുറങ്ങിപ്പോയി.
മരച്ചില്ലയില്‍ ഉപേക്ഷിച്ച
സ്ഥലകാലത്തെ തിരയുമ്പോള്‍ വീണ്ടും,
സമയം ഇഴയുന്ന ശബ്ദത്തിനൊപ്പം,
പ്രതിബിംബത്തില്‍ പതിഞ്ഞിരുന്നപ്പോഴും.
നിശ്ചലസന്ധ്യയില്‍ ഒരു ഇല ഒടിഞ്ഞു.
രാത്രി വീണു; മൂങ്ങ പറന്നു;
ചിറകടിയുടെ ശാന്തതയില്‍ വീണ്ടും കേട്ടു.
-------------------------------

ആകെയായി ഇല്ല

യൗവ്വനവും സന്ദേഹവും
ചോദ്യവും ഉദ്വേഗവും
പൊട്ടിവിടരുന്ന കാലം.
എന്തും മൊട്ടിടാതെ
വിരിഞ്ഞു പടരുന്ന
നിഴല്‍ വസന്തം.
ഒരു ഗാനമായി വിടരാന്‍ മുതിര്‍ന്നു.
ഗാനത്തിലെവിടെയാണ് ഗാനം?
ഒരു ഈണത്തിന്റെ ആഴമുണ്ട്.
സ്വനസാനുക്കളുണ്ട്.
ഒരു സ്വരത്തില്‍ നിറയാന്‍
എത്ര ചെറുതാകണം?
ശ്രുതി ഏറെ മിന്നുന്നത്
സ്വരത്തിന്റെ ഓരങ്ങളില്‍.
സമുദ്രമാണെന്ന് പറഞ്ഞു കേട്ടു.
വലയെറിഞ്ഞു നോക്കി.
ഓരോ വീശലിലും പല വക:
സ്വരപരമാണുക്കളുടെ
പുണര്‍ന്നു കിടപ്പുകള്‍ -
ആകെയായി സംഗീതമില്ല.
-------------------
കുരുക്ക്

ആരോ പറഞ്ഞു പേടിപ്പിച്ചതാണ്
കുരുക്കിനെക്കുറിച്ച്, ഇത്രയൊക്കെ.
കുരുക്ക് കുരുങ്ങാതെ നടക്കാനാണ്
മുട്ടാതെ, വീഴാതെയാണ് വഴി തിരയല്‍
കുരുക്കാണ് അന്വേഷണത്തിന്റെ ഗുരു
കുരുങ്ങാത്തത് വിവേകം
കുരുക്കില്‍നിന്ന് സ്വാതന്ത്ര്യം
കുരുക്കാതിരിക്കുമ്പോള്‍ നീതി
കുരുക്കഴിച്ചുകൊടുക്കുന്നത് കരുണ


കുഞ്ഞു ഗണിതം

നെല്ലിയാമ്പതിയിലെ
പക്ഷിത്താഴ്‌വരയിലേയ്ക്ക്
ആകാശത്തിന്റെ ഇറക്കമാണ്.
താഴേയ്ക്ക് നിശബ്ദതയുടെ
ആഴം - മൈനസ് ശബ്ദം.
പക്ഷിയുടെ കുഞ്ഞുശബ്ദം
കുന്നൊത്തതാകുന്നതിന്റെ ഗണിതം.
-------------------------------

അപ്പപ്പോള്‍

സര്‍ഗ്ഗാത്മകത എന്തെന്ന് പറയാം.
എങ്ങനെ എന്ന് ചോദിക്കരുത്.
മാതൃകയുണ്ട്, മാര്‍ഗ്ഗമില്ല.
നാസറത്തില്‍ ഒരു യുവാവുണ്ടായിരുന്നു.
ദുരിതങ്ങളെ നിവൃത്തി ചെയ്യുന്നവന്‍.
ശിഷ്യര്‍ ചോദിച്ചു, എങ്ങനെ?
വഴിയില്ല, എപ്പോഴും അപ്പപ്പോള്‍.
-----------------------------

ശബദ്ം

നിലവിളി കേട്ടാല്‍ ഓടിച്ചെല്ലും:
കേട്ടത് ലോകത്തിന്റെ ശബ്ദമാണ്.
സിനിമയില്‍നിന്നാണങ്കില്‍
ഗംഭീരം, നല്ല അഭിനയം:
അത് ശബ്ദത്തിന്റെ ലോകമാണ്.
ഉള്ളില്‍ എല്ലുവഴി കേള്‍ക്കാം,
സ്വന്തം ശബ്ദം; അന്യന്റേത്
എല്ലില്ലാത്ത കാറ്റിന്‍ തിര.
എഴുത്തിനും ചിത്രത്തിനും
പിടികിട്ടാത്തത് - ശബ്ദം!
---------------------------

ഇച്ഛാശക്തിയുടെ വേദം

മെക്കാനിക്‌സ് വേദം: കാരണമില്ലാതൊന്നുമില്ല,
വിധിപോലെ നടക്കും, സ്വന്തം ഇച്ഛാശക്തിയാല്‍
എന്ന തോന്നലുവേണ്ട, അതിനെ നിര്‍ണ്ണയിക്കുന്നത്
തൊട്ടുമുന്‍പ് നിര്‍ണ്ണയിക്കപ്പെട്ടിരുന്നു.

ക്വാണ്ടം മെക്കാനിക്‌സ് വേദം: നിര്‍ണ്ണയിച്ചോ എന്നറിയില്ല,
എങ്ങനെയോ സംഭവിച്ചു. അടുത്തതായി മിക്കവാറും
ഇങ്ങനെ ചിലത്, ഒന്നുമുതല്‍ അമ്പതുവരെ,
സംഭവിച്ചേയ്ക്കാം. രണ്ടാം വേദം വായിച്ചപ്പോള്‍
സ്വതന്ത്ര്യവും ഇച്ഛാശക്തിയും ചിരിക്കുന്നു, ജയിച്ച മട്ടില്‍.

ചിരിക്കേണ്ട, സംഭാവ്യതയില്‍ എവിടെയാണ് സ്വന്തം ഇച്ഛാശക്തി?!
------------------------------------------

ചില കണ്ണുകള്‍

ഡോക്ടര്‍ പറഞ്ഞു:
കൈകള്‍ക്ക് നീളം കുറഞ്ഞുവരുകയാണ്,
ചികിത്സ ഉടനെ ആരംഭിക്കണം.
അന്ന് പ്രായം എത്രയായിരുന്നു?
അച്ഛനമ്മമാര്‍ ചെറുപ്പമായിരുന്നു.
ഞാന്‍ പറഞ്ഞു, ചികിത്സ വേണ്ട,
കൈകളുടെ നീളം ഇത്തിരിയാകുമ്പോള്‍
അവ കുടഞ്ഞുകുടഞ്ഞ് വിശറിപോലെ
വിടര്‍ത്തി ഞാന്‍ പറന്നുപോയ്‌ക്കോളാം.
ചില കണ്ണുകളിലൂടെ ഞാന്‍ പറന്നുപോയി.
--------------------------------------

സമം

സംഗീതത്തെ പാട്ടിലാക്കിയാല്‍
യാത്രയെ പാട്ടിലാക്കാം.
എവിടെപ്പോയാലും
താമസം പാട്ടിലാക്കാം.
കുയില്‍ കൂകിയാല്‍
പ്രപഞ്ചമുണരും, ഇടം തെളിയും.
ഡിജിറ്റല്‍ പ്രപഞ്ചത്തില്‍
നിത്യതയുടെ പാട്ടായി
പുലരിയെ റീപ്ലേ മോഡിലിടാം.
ഖയാല്‍ വ്യത്യസ്തമായി
തിരിച്ചുവന്നുകൊണ്ടിരിക്കുന്ന യാത്രയാണ്.
തിമിംഗലം ലോകം പാതി ചുറ്റി
അവസാനം വീണ്ടും, പല്ലവിപാടും:
ആദ്യ വസതിയില്‍ മടങ്ങിയെത്തും.
ഖയാല്‍ ഓരോ ആലാപിലും
സമ്മില്‍, ആദ്യമാത്രയില്‍, ചേരും.
ഓരോ തവണയും ആദ്യമായി.
------------------------------------
ഈ സമയേതരതയില്‍

ഒന്ന്:
ആകാശഗംഗകള്‍ അകലങ്ങളിലേയ്ക്ക്.
വെളിച്ചം വരുന്നുണ്ട്, എത്തില്ല.
നാം നേരത്തിനെത്തി,
പ്രകാശത്തിനെത്തിപ്പെടാനാവാത്ത
സമയേതരതയില്‍;
നേരത്തേയല്ല, വൈകിയുമല്ല.
രണ്ട്:
നൂറ്റാണ്ടുകള്‍ ടോര്‍ച്ചടിക്കുമ്പോള്‍
കാഴ്ചമങ്ങാതെ, റെറ്റിന കണ്ടുപിടിച്ച
ഇരുട്ടിന്റെ മങ്ങിയ തെളിച്ചത്തില്‍,
ജീവിക്കാത്ത ക്ഷണമാത്രകളിലേയ്ക്ക്
ഇന്ദ്രിയങ്ങള്‍ തുറന്നിട്ടിരിക്കാന്‍ രസം.
-----------------------------------

കരുണ

എന്തായിരിക്കും കരുണ,
കേവലമായ ഒന്നോ?
അകത്തളമുണ്ടോ കരുണയ്ക്ക്?
കയറിനോക്കട്ടെ.
ഞാന്‍ പുറത്തല്ല, അകത്ത്.
നേരില്‍ കാണാന്‍.
ഭാഷ ഉപേക്ഷിച്ചു.
ബിംബമുപേക്ഷിച്ചു.
ഒപ്പം ഉത്ഭവിച്ചൊഴുകാന്‍.
------------------------

വിളംബം

ഐക്യുവിന് തെറ്റി,
പതുക്കെയാവുന്നത്
ബുദ്ധിവൈഭവത്തിന്റെ
ലക്ഷണമാകാം.
സര്‍ഗ്ഗോന്മുഖതയുടെ
മന്ദാകിനിയാണ് വിളംബം.
എങ്കില്‍, വെറുതെ
എന്നത് പൂര്‍ണ്ണതപോല്‍.
വെറുതേയിരിക്കാന്‍
വെറുതെ കഴിയില്ല.
വേണ്ടത് അളവില്ലാത്ത
നിര്‍ന്നിമേഷ ജാഗ്രത.
----------------------------

മാറ്റൊലി

മാറ്റൊലിയില്‍ ശബ്ദത്തിന്റെ
വാല്‍ക്കഷ്ണമേ തിരിച്ചു വരു,
ദാരിദ്ര്യം പിടിച്ച തരംഗമായി.
പ്രതിബിംബം എത്ര ഭേദം!
ഇടംവലം മാറുമെങ്കിലും.
കേള്‍വിയെ കേള്‍ക്കാനാവില്ല.
നാസിസസ്സിന്റെ ഭാഗ്യം -
നോട്ടത്തെ നോക്കിയിരിക്കാം.
-----------------------

കണ്ണാടി

ആദര്‍ശങ്ങളെ കാണേണ്ട
കണ്ണാടി സ്‌റ്റോക്കില്ല,
പ്രതിഫലനമില്ലാതെ
വംശനാശം വന്നു.
നക്ഷോപേക്ഷ,
താത്പര്യനിരപേക്ഷത,
തേയ്മാനം വന്ന്
താത്പര്യംകെടലായി.
ഒരു പക്ഷെ, പൊതിഞ്ഞു പിടിച്ച
ഓട്ടകളെല്ലാമിന്ന് തെളിയുന്നതാവാം.
ഇപ്പോഴും, പ്രതീക്ഷകള്‍
കണ്ണാടി തിരയുകയാണ്.


എങ്ങനെ ജീവിക്കാം

എന്തു ചെയ്യും,
ജീവിതം സംഭവങ്ങളായി
വന്നു ഭവിക്കുമ്പോള്‍?!
നല്ല കളിക്കാര്‍ ഭാവി പെയ്യുമ്പോഴും
നനഞ്ഞു കളിക്കും.
വരുംവരായ്കകളോട്
ഉപേക്ഷയോടെ.
പ്രപഞ്ചം, എങ്ങോട്ടോ പോവുകയാണ്,
ഈ കളിക്കില്ല!
കളി ഭാരമല്ല, അയച്ചുവിടലാണ്,
തെളിഞ്ഞ ഒരു ചോദ്യത്തില്‍
നീന്തുന്നതുപോലെ.
-----------------------------------

അടുപ്പം

അടുപ്പം തോന്നാന്‍ എന്തോ കാരണം മതി.
ഏതോ ചില മൊട്ടുകള്‍ വിരിഞ്ഞാല്‍ മതി.
അറിയണമെന്നില്ല, അങ്ങോട്ടുമിങ്ങോട്ടും.
സുഹൃത്ത് പോയി. നുറുങ്ങിപ്പോയി.
ദുഃഖം അതിവേഗം മൊബൈലുകളെ
കീറിമുറിച്ച് പടര്‍ന്നു.
പൂച്ചയെ അറിയില്ല, പൂച്ചയ്ക്കും,
ഉണരാതുറങ്ങുംവരെ.
പൂച്ചപ്രേമികളുടെ
മുഖപുസ്തകത്തിലൂടെ
നഷ്ടം നീറി പടര്‍ന്നു.
--------------------------

ഓട്ടസാരം

ബുദ്ധിശാലിയുടെ നടപ്പ്:
രണ്ടടി പിന്നോട്ടും മൂന്നടി മുന്നോട്ടും.
ഓട്ടത്തിന് ശാസ്ത്രമുണ്ടോ?
കലോറി കത്തിച്ച് ഓടിയെത്താം,
നിന്നനില്‍പ്പിലേയ്ക്ക്,
മിടുക്കോടെ മിടിക്കാന്‍.
ഓട്ടത്തിന്റെ രസസാരം
ശാസ്ത്രമല്ല, രാഷ്ട്രീയമാണ്.
ഗുണമായാലും ദോഷമായാലും
-ഇഷ്ടാനിഷ്ട നീര്‍ണ്ണീതം -
ഓട്ടത്തിലോടുന്നത്
വികാസത്തിന്റെ യുക്തി.
ആയതുകൊണ്ട്,
ഓട്ടത്തില്‍ നടപ്പില്ല.
--------------------

പ്രത്യക്ഷം

ചിത്രത്തെ കേള്‍ക്കാന്‍
ഓഡിയോഗ്രാം
സങ്കല്‍പ്പിക്കണം.
ഈണത്തെ, ഗമകത്തെ,
സ്‌പെക്ടോഗ്രാമില്‍ കാണാം.
കേട്ടുകാണാം,
ധ്രുപദില്‍ കട്ടി,
ഇളം ഗമകം ഖയാലില്‍.
പ്രത്യക്ഷങ്ങളുടെ
വ്യാഖ്യാനം മനോലോകം.
------------------------

അസാക്ഷാത്കൃതം

ആരായിത്തീരണം?
നല്ല ചോദ്യമല്ല.
ആയിത്തീരലിന് പിന്നില്‍
ചോദ്യമില്ല.
ഭീംസെന്‍ജോഷിയെ
കേട്ടപ്പോള്‍ തുടങ്ങിയതാണ്,
'മനചിന്താ മത് ബാവരി...'
'അന്തര'യുടെ മുഖം
പാടിയപ്പോള്‍ അതായിത്തീര്‍ന്നു.
കഴിഞ്ഞില്ല, വീണ്ടും
അസാക്ഷാത്കൃതങ്ങളുടെ
നീരുറവകള്‍ പൊട്ടി.
-------------------------

വികല്പം

എന്നെയുണ്ടാക്കിയത് നീ.
മുഖതാവില്‍ ഞാന്‍-നീ.
മുഖമില്ലാത്തപ്പോള്‍ നീ മാത്രം.
ഞാനും നീയുമായത് വികല്‍പം,
അബോധതലത്തിലെ യക്ഷിക്കഥ,
കഥയ്ക്ക് മുന്‍പ് പേരിടാത്ത ദ്രവ്യം.
ബോധപൂര്‍വ്വമുള്ള കല്‍പനയില്‍
യക്ഷിയുടെ നാട്ടിലിറങ്ങാം,
ഭാരമില്ലാത്ത പക്ഷികളോടൊപ്പം
കൊത്തിപ്പെറുക്കാം, പാടിപ്പറക്കാം.
----------------------------

വേദനം

ഉള്ളില്‍ മുഴങ്ങുന്ന
പ്രതിമയാണോ ശരീരം?
ചന്ദ്രികയില്‍ കുതിര്‍ന്ന
മഞ്ഞ് കൊണ്ടാല്‍മതി
പുളകമണിയുന്നു.
ചര്‍മ്മമര്‍മ്മരത്തിലുണരുന്നു
പ്രതിമയ്ക്കകത്തെ നഗരം.
പഞ്ചേന്ദ്രിയ കവാടങ്ങളിലൂടെ
ചിഹ്നപ്രവാഹം.
കണ്ണില്ലാതെ സിനിമ കാണാം,
കാതില്ലാതെ കേള്‍ക്കാം,
മൂക്കില്ലാതെ അടുക്കള മണക്കാം.
രുചിയുടെ മെനു നോക്കാം.
പക്ഷെ ആ കോളനിയില്‍
ഞാന്മാര്‍ മാത്രമേയുള്ളൂ,
അല്ലെങ്കില്‍, നീ-ഞാന്മാരായിരിക്കാം.
--------------------------

സാമാന്യ കൃത്യം

സാമാന്യം: അടിതെറ്റാതെ
വടിപോലെ കഷ്ടിച്ച്, അതുമതി.
ഉത്തമം: തലനാരിഴയ്ക്ക് പിഴക്കാതെ,
ഉഷ്ണമാപിനി ബാഹ്യത്തെ ഉഴിഞ്ഞളന്നു.
കൊള്ളാത്തതു കൊള്ളിച്ചു, എത്ര കൃത്യം!
ബാഹ്യം മുറിഞ്ഞതും അളവുതുളഞ്ഞതും
നിറമൊലിച്ചതും മണം പരന്നതും
കാണാന്‍ അളവുകളശക്തം.
മാപിനി പാക്കനാരല്ലല്ലോ!
-----------------------
സംജ്ഞാനം

കാട്ടിലെ ആനയും
മനസ്സിലെ, ഭാഷയിലെ,
സംജ്ഞാനത്തിലെ,
പ്രത്യക്ഷത്തിലെ,
ആനകളും ഒന്നാവുന്നത്
ശുദ്ധ ഹാര്‍മണിയാണ്.
ഒന്നിനെ അകത്തും
പുറത്തുമായി പലതാക്കി
വീണ്ടും ഒരാനയാക്കുമ്പോള്‍
നാം സംഗീതജ്ഞരാകുകയാണ്.
------------------------
യുക്തിയുടെ ദിക്ക്

ആനുഭവിക കുതിരയെ
സൈദ്ധാന്തിക വണ്ടിയുടെ
മുന്നില്‍ കെട്ടുന്നതത്രെ ബുദ്ധി.
ആട്ടെ, പക്ഷെ, ഇത്
കുതിര പറഞ്ഞതോ,
അതോ, വണ്ടിയോ?
-----------------------

ചോദ്യോദയം

എല്ലാവര്‍ക്കും അറിയാം:
ഈ പാതയിലൂടെ പോയാല്‍,
ഈ കയറ്റം കയറിയാല്‍,
ആ തിരുവു തിരിഞ്ഞാല്‍...
എനിക്കറിയില്ല, ഒരാളുടെ വിനയം മതി.
തൊടുത്തു, ആ ചോദ്യമുദിക്കാന്‍
നേരം പരപരാ വെളുക്കും.
-----------------------

ശുചിത്വം

ജീവിതം അവസാനിക്കുമ്പോള്‍
തീരാനഷ്ടം.
ആലാപനം അവസാനിക്കുമ്പോള്‍
പരിപൂര്‍ണ്ണത.
അസ്തിത്വങ്ങളെ വൃത്തിയാക്കാനുള്ള
ഒരു വിരുതായിരിക്കാം കല.
അതിജീവന സാമഗ്രി,
രക്തത്തിലെ ആന്റിബോഡി.
യുക്തിയുടെ ഭംഗിയും
സൂക്ഷ്മവേദത്വവും
മരണത്തെ രമ്യമാക്കുമോ!
വിറ്റ്‌ഗെന്‍സ്‌റ്റൈന്‍ മരിക്കുന്നതിന്
തൊട്ടു മുന്‍പ്:
'എല്ലാവരോടും പറയണം,
ഞാന്‍ മനോഹരമായി ജീവിച്ചെന്ന്.'

---------------------------------------
നിര്‍മിതി

ചിഹ്നങ്ങള്‍ ജീവിതത്തെ
ചിഹ്നനംപോല്‍ കോറും.
ബുദ്ധിയുടെ വകുപ്പല്ല.
നല്ലതെന്ന് തിരിഞ്ഞല്ല,
വാസ്തവമറിഞ്ഞല്ല,
ചിഹ്നവ്യൂഹത്തിന്റെ
കുത്തൊഴുക്കിലമരുന്നത്.
ചില സോപ്പു തേച്ചാല്‍
ലോകസുന്ദരനാകും.
ശീലം ശിലപോലെ തറ കെട്ടും.
യുക്തിയ്ക്ക് ഒരു ചുക്കും
ചെയ്യാനാകില്ല, തിരിച്ച്,
എന്നോ തുടങ്ങി
യുക്തിനിര്‍മ്മാണശാലകള്‍.
---------------------------------
പ്രശ്‌നവിസ്താരം

ആകാശത്തേയ്‌ക്കെത്രയാ ദൂരം?
പാഠം: ചോദ്യം ഉത്തരത്തേയും
പ്രശ്‌നം പരിഹാരത്തേയും
തേടിക്കൊണ്ടിരിക്കുന്നു.
കുട്ടി പറഞ്ഞു: ചോദ്യം
കുറേ ചോദ്യങ്ങളിലേയ്ക്കും
ഉത്തരങ്ങളുടെ തോരാത്ത മഴ
ചോദ്യങ്ങളിലേയ്ക്ക്
തിരിച്ചും പെയ്യുകയാണ്.
പ്രശ്‌നം ഒരു തുറന്ന നാല്‍ക്കവലയാണ്.
പരിഹാരം വരും, പോകും.
പ്രശ്‌നവിസ്താരമാണ് മുഖ്യം.
---------------------

കൃത്രിമം

കൃത്രിമം തിരിച്ചുപോകും.
പ്രകൃതി തിരിച്ചുപോകില്ല.
എത്ര ഫേഷ്യല്‍ ചെയ്താലും
ഒടുവില്‍ കൊക്ക് കാക്കയായിടും.
പ്രകാശവേഗത്തില്‍ തിരിച്ചാലും
സമയയാത്ര ശാസ്ത്രകഥ.
ഭൂതം ഓര്‍മ്മയില്‍ വിരിയും,
സ്വപ്‌നത്തില്‍ ചെല്ലാം,
ഉണര്‍വില്‍ ശൂന്യം.
--------------------

ഭാഷ

ഒന്ന്, നീല താമര.
രണ്ട്, നിറമുള്ള താമര.
ഒന്നില്‍നിന്നുതന്നെ
അനുമാനിക്കാം രണ്ടിനെ.
ഭാഷയ്ക്കകത്തുനിന്ന്,
ഞാന്‍-നീയും ലോകവും വേണ്ട.
-------------------------

അപോഹം

രാഗം രാഗമാകുക
ഭിന്നരാഗ ചക്രവാളത്തില്‍.
ചോരും രാഗങ്ങള്‍ പരസ്പരം,
കടന്നൊഴുകിയ പാടുകള്‍,
തെളിഞ്ഞുദിക്കും മുന്‍പ്.
ഒന്നാവാന്‍ പലതുമാവരുത്.
രമയല്ല, മറയല്ല, മരം.
അപോഹം മാര്‍ഗ്ഗദീപം.
--------------------

ഗുജ്‌രിതോഡി

ഗുജ്‌രിതോഡി ഗുജ്ജാറുകളുടെ
അടയാളങ്ങളില്ലാത്ത മേയലാണ്.
ശോകക്കാറ്റ് വീശുന്ന മേച്ചില്‍പുറം.
അതിന്റെ അവരോഹണത്തില്‍
താന്‍സന്‍ പഞ്ചമംകൊണ്ടുതൊട്ടു,
ക്ഷണനേരത്തേയ്ക്ക് മാത്രം,
സ്വപ്‌നത്തിന്റെ ഇലപോലെ,
മിയാ കി തോഡി.
---------------------------

ബരീക്ക്

ഉറുദുവിലെ ബരീക്ക്,
തമിഴിലെ നേര്‍മൈ
അസ്ഥൂല ഈണം
കേള്‍വിയുടെ,
സൂക്ഷ്മദാഹത്തിന്റെ,
'നാനോ'തലങ്ങള്‍
താന്‍സന്‍ തൊട്ടതും
നാം കേട്ടതും.
---------------------

ന്യാസം

ഷഡ്ജപഞ്ചമങ്ങള്‍
വിശ്രമമുറികളാണ്.
ആലാപനം സദാ
ഷഡ്ജത്തെ ചാരും.
പഞ്ചമത്തില്‍ ചേരും.
മാര്‍വയുടെ കുശുമ്പ്!
തൊട്ടടുത്ത്, രിഷഭത്തില്‍
വിദൂരമായി, നില്‍ക്കും,
ഒടുങ്ങുമ്പോളൊട്ടാനായ്.
-----------------------------
ഷഡ്ജം - സ എന്ന സ്വരം
പഞ്ചമം - പ, രിഷഭം - രി
മാര്‍വ - ഒരു രാഗം.
---------------------

ക്ഷണ-ഭ്രമം

ദൂരെ പക്ഷി പാടുന്നു.
ഇവിടെ കേള്‍ക്കാം,
അവിടെ കാണാം.
രണ്ടടി നടന്നു,
ഒരു ഗ്രാമം കാലില്‍ ചുറ്റി,
ഒരു ദ്രമിഡ ഈണത്തിന്റെ
വള്ളിച്ചുരുളുകള്‍.
ഒരു വിധം പെടാതൊഴിഞ്ഞ്,
സാധാരണത പറ്റി.
--------------------------------

ശുദ്ധ ഓര്‍മ

ചുടുള്ള - ഷവര്‍ - വെള്ളച്ചാട്ടം
തലയില്‍ വീണുണര്‍ന്ന ഓര്‍മ്മകള്‍ക്ക്
സ്വര്‍ണ്ണവും പച്ചയും നിറം.
ആകെ അയഥാര്‍ത്ഥ്യം ബാധിച്ച,
ആഴമെന്ന മിഥ്യയുടെ ഋതുക്കളില്‍
പൂത്തുനില്‍ക്കുന്ന ശുദ്ധ ഓര്‍മകള്‍!
--------------------------

അശരീരി

രോഗകാലം കഴിഞ്ഞ്
വെയിലുറച്ചപ്പോള്‍
പകലിനും ഉടലിനും മേല്‍
അന്തരംഗത്തിന്റെ നിഴല്‍പ്പാടുകള്‍.
കാണാതെ, പുണരാതെ,
കടന്നുപോയ ദീര്‍ഘകാലം
അശരീരിയുടെ സ്വരരേഖകളില്‍
ഇപ്പോള്‍ വാദനം ചെയ്യുന്നു.
-----------------------------

ഭാഗ്യം

ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍
അലാം മുഴങ്ങിയത് നന്നായി.
ഞാന്‍ വെള്ളമായി
മാറാന്‍ പോകുകയായിരുന്നു.
അവളുണരുമ്പോള്‍,
തുടച്ചു കളഞ്ഞേനെ!
---------------------

കേള്‍വിയില്‍

അക്ഷരങ്ങളിലൂടെയിറങ്ങി
കഥയിലലഞ്ഞ്
എന്നെത്തന്നെ കണ്ടുമുട്ടും,
വായനയില്‍.
സംഗീതം കേള്‍ക്കുമ്പോള്‍
ഞാനുമില്ല, ആരുമില്ല,
അവിടേയും ഇവിടേയുമല്ല,
എവിടെയോ...
---------------------------

ഇഷ്ടം

ഇരുവരും നേര്‍ക്കുനേര്‍
അങ്ങോട്ടുമിങ്ങോട്ടും
തുരുതുരാ ചലനം
ശബ്ദം, രൂപം, സ്പര്‍ശം
എല്ലാ ഫലങ്ങളും ഇഷ്ടം
ഇഷ്ടംകൊണ്ടല്ല ഇതെല്ലാം
ഇതെല്ലാംകൊണ്ട് ഇഷ്ടം
--------------------------------------

കാഴ്ച

ചിത്രകാരന് തെളിഞ്ഞു കാണാം,
സാരമായത് കയറി വരും.
കവിയ്ക്കും കാണാം:
ഭാഷയും ലോകവും
രണ്ടറ്റങ്ങളില്‍ വന്നു നില്‍ക്കുന്നത്,
ഒരു വിടവുണ്ട്, കവി ചാടിക്കടക്കും.
കാവ്യവും ചിത്രവും പൂര്‍ത്തിയാവുന്നു.
കണ്ടുതീരാത്ത ലോകം ബാക്കി.
-------------------------------------------------------------

യന്ത്രതത്വം

ജീവിയ്ക്കല്‍ തന്നെ
ലക്ഷ്യമാണ് ജീവിയ്ക്ക്.
ദാഹമോഹങ്ങളുടെ
കപ്പലിലാണ് സദാ.
യന്ത്രം പ്രവര്‍ത്തിക്കും,
അഴിച്ചാലഴിയും,
അല്ലലില്ല, കൂട്ടിക്കെട്ടിയാല്‍
വീണ്ടും ഓടും.
----------------------------

ഖയാല്‍

ഖയാല്‍ തുടക്കമാണ്
തുടങ്ങിക്കൊണ്ടിരിക്കല്‍
ആരംഭത്തില്‍നിന്നുള്ള
ആരംഭത്തിലേയ്ക്കുള്ള
സാന്ദ്രധ്യാന വിസ്താരം.
അടുത്ത സ്വരമാകാനുള്ള
വിസമ്മതംപോലെ
ദൂരത്തെ പാടുന്ന മീണ്ട്.*
പേജുകള്‍ മറിയാത്ത നീണ്ട
ആമുഖംപോലെ ആലാപ്.

*ഒരു ഗമകം
--------------------------------------------

ജാലകം

ജാലകങ്ങള്‍ കണ്ണും ചെവിയും
പുറത്തേയ്ക്ക് വാസനാപ്രവാഹം
അകത്തേയ്ക്ക് ജ്ഞാനപ്രവാഹം
കാര്യമില്ല, അകം അശുദ്ധം.
ശുദ്ധം തനി ആത്മപീഡയും.
-------------------------------------------------

സ്ഥാപനം

ഞാന്‍ ചിന്തിക്കുന്നു,
ഞാനുണ്ട്.
ചിലര്‍ എന്നെ നോക്കുന്നു,
ഞാനും ചിലരുമുണ്ട്.
രണ്ടും സ്ഥാപിച്ചു,
സ്ഥാപനവും ഉണ്ട്.
-------------------------------

മെനു

വ്യക്തികളുടെ മെനു:
ഞാന്‍ മസാലദോശ,
ഞാന്‍ ഒനിയനൂത്തപ്പം,
ഞാനല്പം സ്‌പൈസി...
നമുക്കൊരു പ്ലെയ്റ്റില്‍
തിന്ന് തീറ്റി രസിക്കാം!
------------------------------------

വീട്ടില്‍ നിന്ന് നാടുകടക്കാം.
നാട് വീടായി.
നാട്ടില്‍ നിന്ന് നാടുകടക്കാം.
വീട്ടിനുള്ളില്‍ നാടുകടത്തപ്പെടാന്‍.
--------------------------------------------------------

ആ... ഇത് മതി, കുഴപ്പമില്ല.
ഇതിഷ്ടമായി, സുന്ദരം.
ആ... ഇതാണ് വേണ്ടത്.
ഇവയിലേതാണ് വേണ്ടത്?
ഇതിലൊന്നും പറയാത്ത
ഉള്ളില്‍ കാണാതെപോയ
ഒരു ശബ്ദിക്കുന്ന തൂവല്‍.
------------------------------------
ചലിക്കുമ്പോള്‍
ശരീരം അതിലില്ല,
ആയത്തിലാണ്.
സ്വരം നീളുന്നത്
സ്വരാന്തരങ്ങളിലേയ്ക്ക്.
നാളം ആളുന്നത്
കടന്നുപോക്കിന്റെ
തിരികളിലേയ്ക്ക്.
-------------------------------


മരച്ചോലയില്‍ ഒരു വീട്
മോഹത്തിനുണ്ടോ അതിര്!
മരം വെട്ടി, വീട് വന്നു.
മരത്തില്‍നിന്ന് നോക്കിയപ്പോള്‍
അനീതി; മലങ്കാളി കോപിക്കും.
വീടും മരവും ഭൂവും
ഒന്നൊന്നിന്റെ ഉള്ളിലെ ഒന്ന്.
തുലാസ് തൂങ്ങും, താങ്ങാനാവില്ല.
------------------------------------------------------------


സ്വരരാഗഹാര്‍മണികള്‍
ആധിപത്യമാണ്.
മധുരപലഹാരത്തിലെ
മധുരവും.
കൂട്ടജീവിതം, പക്ഷെ,
ഇമ്പത്തേയും കഠോരത്തേയും
ആര്‍ദ്രമായ് കേള്‍ക്കുന്ന,
നിശബ്ദശബ്ദാദികളുടെ,
ഭിന്നങ്ങളുടെ ഉദയമാകണം.
----------------------------------------------

കാലം (താളം)

സമകാല രേഖ:
ഉദ്യോഗം-കുടുംബം;
ഓഫീസ്-വീട്; ജോലി-അവധി;
കാലചക്ര ശൃംഖല:
സ്‌കൂള്‍... കോളേജ്
പട്ടാളം… അടുത്തൂണ്‍പറ്റല്‍
കാലക്കേട്… കാലക്രിയ
-------------------------------
എന്തോ കേട്ടു
ഒന്നുമായിരിക്കില്ല
എന്തോ ഒന്നിനെ
ഉറക്കമുണര്‍ത്താന്‍
എത്തിയില്ല
പാത മുറിച്ചു കടന്ന്
ശൂന്യതയില്‍ മറഞ്ഞു.
-------------------------------------

ജനിമൃതികള്‍ ജീവവര്‍ഗ്ഗതാളം
ജീവനം ഗാനമാല
പക്ഷി ഒരു പാട്ടില്‍ പറന്ന്
മറ്റൊരു പാട്ടില്‍ ചില്ലപറ്റുന്നു
നദിയില്‍ സൗന്ദര്യമൊഴുകി
കടലില്‍ ക്രമം പാലിക്കുന്നു
----------------------------------------------------------------

നരകം പ്രപഞ്ചത്തിന്
തെക്കൊരിടത്തല്ല,
തെറ്റായ മേല്‍വിലാസം:
"നരകവാരിധിനടുവില്‍ ഞാന്‍."
സ്വര്‍ഗ്ഗം വിപരീത ഭാവന,
നരകമല്ലാത്തത്, അവ്യക്തം!
ചെകുത്താന്‍ മറ്റാരുമല്ല
ദൈവം ആരുമല്ല
------------------------------

പരിസ്ഥിതിയെ നോട്ടമില്ല
അഖിലാണ്ഡം രംഗത്തില്ല
നഗരപഥം ഒഴിഞ്ഞു കിടക്കുന്നു
ആരും എവിടേയും ഇല്ല
ഫ്‌ളാറ്റില്‍ മാളില്‍ കാറില്‍
അപ്രത്യക്ഷമാകാനുള്ള യാത്രയില്‍
അമൂര്‍ത്തമായ ജനം
ഒരു ഇല്ലായ്മ പ്രൊഡക്ഷന്‍
-----------------------------------------

ചരിത്രത്തിലെ പണ്ട്
ഇന്നായി വളര്‍ന്നതല്ല,
തളര്‍ന്നതുമല്ല,
അന്നും ഇന്നും
കഥ-കാര്യങ്ങള്‍ വേറെ.
സങ്കല്‍പദാഹം
ഭിന്ന കരിക്കുകളോട്.
കാറ്റിനനുസരിച്ചാണ്
വഞ്ചിപ്പായ കെട്ടല്‍
------------------------------------

സ്‌നേഹം മൂത്ത്,
നീ കേള്‍ക്കാന്‍,
ഞാനൊരു പാട്ട് പാടി
പാട്ട് സിനിമയിലെത്തി
ജനത പാട്ടിലായി
പാട്ടിലായവരെ
പാട്ടിലാക്കിയവര്‍
രാജ്യം ഭരിച്ചു
നാടു കുട്ടിച്ചോറായി -
ഈ പ്രത്യക്ഷപ്രമാണത്തില്‍
നീയും ഞാനും
വെറും കൈമാറ്റ മൂല്യം
------------------------

രണ്ടും രണ്ടും നാലാണെന്നറിയാം
എങ്ങിനെ? മുഷിയും
കണ്ണാടിയില്‍ ഞാനാണെന്നറിയാം
ശരിക്കും? വീണ്ടും മുഷിഞ്ഞു
രണ്ടും പടിപടിയായി തെളിയിക്കാം
ബോര്‍ഹെസിന്റെ കണ്ണാടി
ആളെ പെരുക്കും
ആലീസ് ചുമ്മാ ഇറങ്ങിപ്പോയി
കാര്യം നിറയെ കളിയത്രെ
-------------------------

ആധിപത്യത്തിന്റെ
പഴയ കട്ടകള്‍ പൊടിഞ്ഞു
രാജാവും ജന്മിയും
അക്ഷരത്തെറ്റെന്ന് ധനം
സ്വാതന്ത്ര്യത്തെ
സ്വാതന്ത്ര്യത്തിന്റെ പേരില്‍
എന്തും ചെയ്യാം
ദുര സ്വത്ര്രന്തമായി
ദുരയ്ക്ക് ഒടുക്കത്തെ
ബാറ്ററി ലൈഫാണ്
ചിഹ്നങ്ങള്‍ നിരത്തട്ടെ
നമുക്കല്പം ചെസ്സ് കളിക്കാം
------------------------

കുറ്റാന്വേഷണത്തിനിടയില്‍
ഹോംസ് വയലിന്‍ വാദനം
കേള്‍ക്കാന്‍ പോയി.
ഹോംസ്, വാട്‌സനോട്:
'പറയാന്‍ പഠിക്കുന്നതിനേക്കാള്‍
എത്രയോ മുന്‍പ്
പാടാനറിയാമായിരുന്നു' (ഡാര്‍വിന്‍)
മുറിപ്പെടുത്താത്ത സര്‍ജറി
തെളിവില്ലാത്ത കുറ്റം പോലെ പൂര്‍ണ്ണം:
സംഗീതവും ശസ്ത്രക്രിയയും
കുറ്റവും അന്വേഷണവും
മികവിന്റെ പാര്‍ക്കില്‍
കൂട്ടുകാര്‍
--------------------------------

അമ്മ അമ്മയായാല്‍
കുട്ടിയെ പിടിച്ചിരിക്കണം
കുട്ടി കുട്ടിയായാല്‍
അച്ഛനെ അനുസരിക്കണം
പണിക്കാരന്‍ പണിക്കാരനായാല്‍
പണിയോടു പണി
ഇത് ഒരു മഹാ പിന്തിരിപ്പന്‍
അച്ചടക്കശാസ്ത്രം തന്നെ.
-------------------------

ശോകത്തിന്റെ ശ്ലോകവൃഷ്ടി -
സ്വയം അമ്പരന്നുപോയിരിക്കാം
കവി വാത്മീകി.
കവനത്തില്‍ ശോകം
സംഗീതത്തിലെ സ്ഥായിപോലെ,
സര്‍വ്വസ്വര സംവാദി.
'തേന്‍കണ്ട തേനീച്ചപോല്‍'
രസം നുകരും സഹൃദയം.
കവനബാഹ്യം ശോകം
കഠിനം രസശൂന്യം.
---------------------------

ഒറ്റയ്ക്കുപോലും ഒറ്റയ്ക്കല്ല,
കാലവുമല്ല, ഭൂമിയുമല്ല.
കളിക്കാന്‍ കൂട്ട് വേണം
കൂട്ടമായി മാത്രം എന്തും
കൂട്ടമുണ്ടായാലേ കൂടാനാകു
ഒന്നിനും കീഴടങ്ങാത്ത
കൂട്ടമേ കൂട്ടമാകു.
-----------------------

അഞ്ച് സെന്റില്‍ വീട് വെച്ചാല്‍
വീട് എ്‌ന്റേതാകും
ഈ ഭൂവില്‍ വീട് വെച്ചാല്‍
അതിര്ത്തിയില്ല.
വീട് ആരുടേയൊക്കെയോ!
ആ ജനതയായാല്‍
ഈ ജനതയാവാതിരിക്കാം.
-------------------------------------

കോഴിക്കോടന്‍ നഗരം
ഓര്‍ക്കുമ്പോള്‍ മധുരിക്കും,
നഗരമായി മൊട്ടിട്ട് വിരിഞ്ഞതെല്ലാം.
ബന്ധപ്പെടലുകളാണ് നഗരം:
പോക്കുവരവുകളുടെ കവല,
ആട്ടവും പാട്ടും റോക്കും
ബാലേയും കഥക്കും...
നഗരത്തെ വികസിപ്പിക്കാം-
ആര്‍ക്കോ തോന്നി.
സദുദ്ദേശ്യം, നന്നാവട്ടെ.
ആടിയ വഴികളില്ലാതായി,
അനുരണനങ്ങള്‍ നിശബ്ദമായി,
വികസിച്ചത് ഒഴിഞ്ഞ ഇടം.
നഗരം ഇടമായിരുന്നില്ല,
മിടിക്കുന്ന ശില്പമായിരുന്നു.
---------------------------------

ഇന്ന് നാട് ഒരു അയല്‍ക്കൂട്ടം:
കുടുംബങ്ങള്‍ ഓരോന്നും
ചേരാതെ, മാറാതെ, ക്രമത്തില്‍
ഒന്നിച്ചുകൂടുന്ന ഹാര്‍മണി.
മുമ്പെന്നോ നാട് തെരുവായിരുന്നു:
കൂടിയും കൂടാതെയും
അലിഞ്ഞും വിരിഞ്ഞും
സൗഹൃദം തളിച്ചു നടന്നതിന്റെ രസം
ഓരോ ദിവസവും ഓരോ രാസപ്രവര്‍ത്തനങ്ങള്‍
------------------------------------

ചലനത്തിന്റെ ആദിമധ്യാന്തത്തില്‍
എവിടെയാണ് മനു!
മത്സ്യം ജലത്തില്‍ പറക്കുന്നു
പക്ഷി വായുവില്‍ നീന്തുന്നു
യന്ത്രം ഇവ രണ്ടും, മൂന്നും.
ഇഴഞ്ഞ്, നാലില്‍ നടന്ന്,
ഇരുകാലിലേയ്ക്ക് നിവര്‍ന്ന്
മനു ഉടന്‍ പറക്കും.
---------------------------

ചിറകുള്ള ലോകം പക്ഷിയ്ക്ക്
കിടപ്പായാല്‍ തിരശ്ചീനലോകം
നിന്നാല്‍, നടന്നാല്‍, ലംബം
ഉലകപ്പെരുക്ക് അപാരം
-----------------------------------

തൂവലുകള്‍ കൊഴിച്ച്
പുതിയ തൂവലുകളില്‍
ഉയര്‍ത്തെഴുന്നേല്‍ക്കും:
പക്ഷിയുടെ പുനര്‍ജന്മം
നാടകീയം.
കോശങ്ങളുടെ റിലേ സ്റ്റേജിലല്ല,
മൂകം; ഗ്രീന്‍ റൂമില്‍.
രംഗത്ത് ചെപ്പടി വിദ്യ യഥേഷ്ടം:
നൂളാന്‍ പുനര്‍ജനികള്‍,
ജിം, പട്ടിണി, യോഗ, പെയിന്റ്....
ഇലക്ട്രോണിക് ജാലകക്കാഴ്ച വേറെ
ചിതറലിന്റെ ദശരസം!
--------------------------------------------------------

ആഗോള ദുരവസ്ഥ ദൂരെയല്ല
തൊട്ടാല്‍ പൊള്ളന്നത്ര അടുത്ത്
ഇരുണ്ട രാത്രിയിലേയ്ക്ക്
സന്ധ്യ ഉദിക്കുന്നതുപോലെ
കടലിനെ മൂടി അക്കര
ഇങ്ങേക്കര കയറി വരുന്നതുപോലെ
---------------------------

ഡാറ്റയുടെ കുന്നും കൃത്രിമ ബുദ്ധിയും
വ്യാവഹാരിക ജീവനസഹായകം
വിമൂഖീകരണവും ഒറ്റപ്പെടലും
ഡാറ്റാഗ്രാഹിയില്‍ പതിയില്ല
സഹവാസ സംബന്ധങ്ങളില്‍
തുരുമ്പരിക്കുന്ന കരകര ശബ്ദം
കൃത്രിമ ചെവിയ്ക്ക് അനനുവേദകം
----------------------------------------------------
നല്ല മണ്ണില്‍ നല്ല വിളവുണ്ടായ
ഒരു പഴയ കാലംപോലെ
സത്യവും ജ്ഞാനവും
ഒരേ കംപാര്‍ട്ട്‌മെന്റില്‍
യാത്ര ചെയ്ത കാലം!
ചൂടുള്ള സത്യത്തെ പരീക്ഷിച്ച കാലം!
ജ്ഞാനം വിമാനത്തില്‍ പോകുമ്പോള്‍
സത്യം മുങ്ങികപ്പലില്‍ തപ്പി നടക്കുന്ന
ഈ കാലം പുതിയ പാഠം!
കുറുകെ ഒരു തുന്നിട്ടുനോക്കാം
പ്രതീക്ഷ വെടിയേണ്ട!

---------------------------------

പ്രകൃത്യാ, കോശവും കണങ്ങളും,
കൂടുന്നവയെ കൂട്ടിക്കൊണ്ടാണ്.
കൂട്ടരെല്ലാം കൂടാന്‍ ഉത്സാഹിച്ചാല്‍
കൂട്ടിലെ ഈ ദേഹയാത്ര
അഹോ! വിസ്മയകരം
--------------------------

ഏതെല്ലാം ഏതൊക്കെയാണ്?
ഇന്ദ്രിയവേദ്യവും വേദനവും ഹാര്‍ഡ്‌വെയര്‍,
കവിതയും വര്‍ത്തമാനവും സോഫ്റ്റ്‌വെയര്‍,
സ്വപ്‌നം ഹാര്‍ഡ്-സോഫ്റ്റ്‌വെയര്‍.
നല്ല മത്തായ ഒരു ഹാര്‍ഡ്‌വെയറിനോട്
സോഫ്റ്റ്‌വെയര്‍ എന്തു പറഞ്ഞിട്ടും കാര്യമില്ല.
തിന്നാനും കുടിക്കാനുമറിയാത്ത
ചാറ്റ്ജിപിടി തെറ്റിയും തെറ്റാതെയും
മനുഷ്യര്‍ പടച്ചിട്ട വാക്കുകളടിച്ച് മാറ്റും;
നുള്ളാന്‍പോലുമറിയാത്ത ഇളം സോഫ്റ്റ്‌വെയര്‍!
-------------------------------------------------------------------

ഉള്ളതെല്ലാം, ഭക്ത്യാചാരങ്ങളില്‍,
അങ്ങോട്ടുമിങ്ങോട്ടും സാമാന്യമല്ല;
സമവായബന്ധമല്ല തീര്‍ച്ച,
ആചാരം മാറ്റിയാലും ഭക്തി മാറില്ല.
അന്യഥാ, ആനത്വം ആനകളിലല്ലാതെയില്ല
ആനയും കാടും പരസ്പരപൂരകം
കാട്ടില്‍ തുമ്പിക്കൈയ്യിലീറ്റയൊടിച്ച്
രസിക്കുന്നതെത്ര ആലോചാനാമൃതം!
------------------------------------------------------

നേഴ്‌സ് സൂചിയുമായി അടുക്കുമ്പോള്‍
ശരീരവും ആത്മാവും പ്രത്യക്ഷപ്പെടും
സൂചിക്ക് കീഴ്‌പ്പെടുന്ന മരവിച്ച ശരീരം
നേഴ്‌സ് ആത്മാവുപോലെ അനന്യമനസ്‌ക
നോക്കിനില്‍ക്കുന്നവരെല്ലാം
നിര്‍നിമേഷ ആത്മാക്കള്‍
----------------------------------------------------------------

വര്‍ണ്ണങ്ങളെല്ലാം, രാഗങ്ങളെല്ലാം,
പ്രഭാവ മൂര്‍ച്ഛനകളില്‍,
വെണ്‍മയില്‍ സംഗമിക്കും.
ഈണവും വരയും
നാനാദിക്കുകളിലേയ്ക്ക്
പടര്‍ന്ന് പ്രതലം തീര്‍ക്കും
കേള്‍വിയും ദൃശ്യവും
സ്പര്‍ശനകത്തെ തൊടും
---------------------------------------

ഞാനും നീയും സമാന്തരം:
എനിക്ക് നീ ആശയം;
നിനക്ക് ഞാന്‍ ചിഹ്നം.
കണ്ടുമുട്ടല്‍ സ്‌ഫോടനമാണ്:
നീ എന്നെപ്പോലെ കാണാക്കയം,
ഞാന്‍ നിന്നെപ്പോലെ
സ്വലക്ഷണമുള്ള ഇതിഹാസം.
കരുണയുടെ കോലായയില്‍
നാം തൊട്ടടുത്ത് അകന്ന അകങ്ങള്‍.
------------------------------------------------------

എനിക്കറിയാം എന്റെ പണി
എന്നെ കാത്തുസൂക്ഷിക്കലാണെന്ന്.
പുറത്തു നിന്ന് കേട്ടറിഞ്ഞതാണ്
പ്രമേഹമാണെന്ന് കേട്ടറിഞ്ഞതുപോലെ
ഈ നാട്ടുകാരാനായതുപോലെ.
ശരീരത്തെ മാത്രം കാത്താല്‍ പോര
പ്രോഫൈലിനെ, പാന്‍കാര്‍ഡിനെ,
നാടുനീളെ പൂരിപ്പിക്കാനുള്ള,
കുമിഞ്ഞുകൂടുന്ന, അടയാളങ്ങളെ
എല്ലാം പൊത്തിപ്പിടിച്ചുള്ള
ഈ നടപ്പാണ് പുതിയ മോക്ഷമാര്‍ഗ്ഗം
------------------------------------------------------

അപ്പോത്തിക്കരിയുടെ കഷായക്കുറിപ്പ്:
മതാനാചാരാന്ധവിശ്വാദിദോഷങ്ങള്‍ക്ക്
സയന്‍സിലേയ്ക്ക് ഒരു സീസണ്‍ ടിക്കറ്റ്;
സാമൂഹികരാഷ്ട്രീയ ബാധകള്‍ക്ക്
അടിമുടി മൂലധന ഖണ്ഡനം.
കാപ്പിറ്റലിസത്തില്‍ നനഞ്ഞൊട്ടി
വിറയ്ക്കുകയാണല്ലേ?
മൈക്രോവെയ്‌വ് ചെയ്യു, 30 സെ.
-------------------------------------------

കണ്ണ് മയിലിനെ കണ്ടു,
വരച്ചു: സുന്ദരന്‍ മയില്‍.
ഫോട്ടോ കണ്ടു: അല്ല,
തൂവല്‍ മുഷിഞ്ഞിട്ടുണ്ട്.
ചിത്രപ്പണിയില്‍
സൗന്ദര്യമഷിയുണ്ട്.
നേരറിയാന്‍ യന്ത്രം മതി,
വസ്തുനിഷ്ഠത മതി.
കാലം മാറി, യന്ത്രം മാറി,
വസ്തുനിഷ്ഠതയും.
സുന്ദരനാവാന്‍ മൊബൈല്‍ മാറ്റി.
ഞാന്‍ സുന്ദരനാണ്
വസ്തുനിഷ്ഠമായ തെളിവുണ്ട്.
വാഴുന്നു... പുതിയ
വസ്തുനിഷ്ഠ സംസ്‌കാരം.
--------------------------------

അനന്തത യഥാര്‍ത്ഥമായ
അവ്യക്തതയാണ്;
വ്യക്തതയ്ക്ക് പിടി കിട്ടില്ല.
വ്യക്തതയില്ലായ്മകൊണ്ടല്ല;
അത്രമേല്‍ അവ്യക്തതവേണം.
അനന്തരേഖയിലെ ക്ഷണിക ബിന്ദുക്കള്‍
അനന്തമായ് അകലെയാണ്.
എങ്ങനെ അളന്നാലും തെറ്റും.
----------------------------------------------------

ഈ കാണുന്നതെല്ലാം
നമുക്ക് നോക്കാതിരിക്കാം
കണ്‍പീലി താഴ്ത്തി
കാഴ്ചയ്ക്ക് ഫില്‍റ്ററിടാം
കാണാതിരിക്കാം, കേള്‍ക്കാനോ?
ഇടി വെട്ടി മഴ പെയ്തു
കേള്‍ക്കാതിരിക്കാനായില്ല.
ശബ്ദം തുളച്ചുകയറി,
രോമാഞ്ചത്തിന്റെ കൂണുകളായി
തുള്ളികള്‍ പാറി പതിച്ചു.
ശബ്ദവും സ്പര്‍ശവും
360 ഡിഗ്രിയില്‍ വന്നു മൂടി.
സ്പര്‍ശശ്രവണങ്ങളുടെ
അനുഭൂതിഘോഷങ്ങളില്‍
കാഴ്ചയും ഞാനും
കല്‍ക്കണ്ടത്തുണ്ടുപോലലിഞ്ഞു.
------------------------------------------------------

തെളിഞ്ഞ ചിന്ത
വെളിച്ചം പോലെയാണ്.
ഇടിമിന്നലിന് വെളിച്ചമുണ്ട്,
തെളിച്ചമില്ല, കൂര്‍ത്ത വേഗമുണ്ട്.
വേഗ ചിന്ത വേണോ,
വിവേക ചിന്ത വേണോ?
രണ്ടും കിട്ടുന്ന കട നോക്കാം!
-------------------------------------------------

വീട്ടിലേയ്ക്ക് പോകുമ്പോള്‍
ഒരു പൈന്റ് വാങ്ങി:
ഒരു ഗാലണിന്റെ എട്ടിലൊന്ന്,
ബ്രിട്ടനില്‍ 0.568 ലിറ്റര്‍,
അമേരിക്കയില്‍ 0.568 ലിറ്റര്‍.
ഫ്രഞ്ച് വിപ്ലവത്തിലെ ഒരു ആവശ്യം:
'അളിവിലെ കൃത്രിമം ഉപേക്ഷിക്കുക,
നീതിയുക്തമായ അളവ് പാലിക്കുക.'
ഇവിടെ എത്രയാ?
എത്രായാണെന്ന് അളക്കാന്‍
ക്ഷമയില്ല! പൊട്ടിക്കട്ടെ...
---------------------------------------------------------

കാഴ്ചയുടെ തിരശ്ശീലയില്‍
തടസ്സമില്ലാത്ത ശൂന്യത.
പശു അമറി, ഓട്ടക്കാരുടെ കാലൊച്ച,
കുളക്കോഴി കുണുങ്ങിയോടി.
സൈക്കിളും സ്‌കൂട്ടറും ദൂരെ,
ഓട്ടക്കാരന്റെ പച്ച ബനിയന്‍
ദൂരം പൊട്ടു തൊട്ടതുപോലെ.
ദൂരെ നിന്നാല്‍ ദൂരം മാത്രം.
ക്ലോസപ്പ് ഷോട്ടില്ലെങ്കില്‍
ആരുമില്ല; ഒന്നുമില്ല.
----------------------------
അലമാരയില്‍ പൊടി തിന്നിരിക്കുന്ന
പഴയ പുസ്തകത്തിന്റെ ഉള്ളടക്കം
ഇന്നലെ ഇറങ്ങിയ പുതിയ
പുസ്തകത്തില്‍ വായിച്ചു -
സമകാലികനായി!
-------------------------

സന്ധ്യായാവുമ്പോഴും
നേരം വെളുക്കുമ്പോഴും
ഇരുട്ട് സൗന്ദര്യംപൂണ്ടുനില്‍ക്കും.
സ്വകാര്യമായി നിഴലിനെ
ഉരുമ്മി നില്‍ക്കാം, ചേര്‍ന്നിരിക്കാം.
ഇരുട്ടില്‍ ശരീരം ഉള്‍വലിഞ്ഞ്
അതിനോടുതന്നെ അടുക്കും.
ഗ്രാമപാതയില്‍ ചന്ദ്രിക വേണ്ട,
പാദം വഴി നടത്തും.
ഇരുട്ടില്‍ ആരും തൊള്ളയിടില്ല,
അടക്കമേ പറയു.
ഇരുട്ടിനെ വാക്കിലെഴുതാന്‍,
വേറെ മാര്‍ഗ്ഗമില്ല, ലൈറ്റിട്ടു.
ഇരുട്ടാകെ വിളറി വെളുത്ത്
അക്ഷരങ്ങളിലേയ്ക്ക് ചുരുണ്ടു.
------------------------
കണ്ണ് തുറന്നുപിടിക്കുമെങ്കിലും
പതിവുനടപ്പില്‍ നോട്ടം കാലി!
ബോധത്തിന്റെ തിരി വെളിച്ചം മതി,
വഴി എതിരേ പൊയ്‌ക്കോളും.
കഴുത്തിന് വടക്കുപുറത്ത് തൂക്കിയിട്ട
ഭൂപടം നയിച്ചോളും.
മനോരാജ്യത്തെരുവിലെ തണലിലൂടെ,
ഓര്‍മ്മയുടെ വള്ളിപ്പടര്‍പ്പിലൂടെ നോക്കി,
മറ്റെവിടെയോ നോട്ടം വിരിച്ചുവെച്ച
പാതയിലൂടെ ഭാരമില്ലാതെ നടക്കാം.
ബാഹ്യലോകത്തില്‍ കാലുകുത്തുംവരെ,
കണ്ണിന് നോക്കേണ്ടിവരുംവരെ,
പേശികള്‍ വഴങ്ങാതാവുംവരെ.
----------------------------

ഷൂട്ട് തുടങ്ങി...
പലകമേല്‍ കാരറ്റും ബീറ്റ്‌റൂട്ടും
പല വിധത്തില്‍ മുറിഞ്ഞു:
പൂര്‍വ്വപാചക മൊണ്ടാഷ്.
നളന്റെ കത്തിയുടെ കട്ടുകള്‍,
ഒന്നും മുറിഞ്ഞുപോയില്ല,
നിറങ്ങളും രൂപങ്ങളും
നുറുങ്ങുംതോറും കൂടിച്ചേര്‍ന്നു.
ദൃശ്യങ്ങളേയും ശബ്ദങ്ങളേയും
സംയുക്താസവമാക്കിയ
ഒരു സിനിമാബിംബം.
---------------------------------------------

നമ്മുടെ ജീവിതം, എന്താണത്!
ചൂണ്ടിക്കാണിക്കാനാകുമോ?
ചില ഭാഗങ്ങള്‍ കാണിക്കാം:
കുറച്ചുമുന്‍പ് ഞാന്‍ കൂര്‍ക്കംവലിച്ചുറങ്ങിയത്,
അത് ജീവിതത്തിന്റെ ഭാഗമാണ്.
ജീവിതത്തിന്റെ മുഴുവനോ?
തീരാത്ത കടന്നുപോക്ക്.
ഓരോ ഭാഗങ്ങളും കൂട്ടിക്കെട്ടി
മുഴുവനവാതെയുള്ള കടന്നുപോക്ക്.
ആളില്ലാതെ, തീവണ്ടിമാത്രം,
മറ്റു കടന്നുപോക്കുകളിലൊന്നായി,
ഏകാന്തമായി, കടന്നുപോകും വരെ!
---------------------------------------------------------


കുറേയുണ്ട് ചോദിക്കാന്‍,
പല പ്രായത്തിലുള്ള ചോദ്യങ്ങള്‍,
നവജാത ലാര്‍വകളും -
വേണ്ട, അരികുപറ്റി മിണ്ടാതിരിക്കാം!
പഴയ തകരപ്പെട്ടിയില്‍ വേറേയും.
തുരുമ്പുണ്ട്, രാകി മിനുക്കണം.
ഒന്നിനെ രാകിയപ്പോള്‍
മനുഷ്യവാസ്ഥ തെളിയുന്നു.
വേണ്ട, നേരം വെളുക്കട്ടെ,
ഒരു റീലുകൂടി ഉറങ്ങട്ടെ
---------------------------------
ഇന്ന് വൈകുന്നേരം
ഉച്ചയെ ചെന്നുനോക്കി
അവിടെ വൈകുന്നേരത്തെ ഉച്ച
പെട്ടെന്ന് തിരിഞ്ഞ്
ഈ നിമിഷത്തെ നോക്കി
നിമിഷത്തിന്റെ തല
മരണാനന്തരത്തിലും
കാല്‍ ഗതകാലത്തിലും
-------------------------

ഒരു രഥയാത്രപോലെ
വെളുത്ത യുക്തിക്കുതിര
കറുത്ത വികാരക്കുതിര,
കയ്യില്‍ കടിഞ്ഞാണ്‍.
പണ്ട് ഗ്രീക്കുകാര്‍ക്കറിയാം,
നമുക്കും, പക്ഷെ, മതി, മടുത്തു,
തേരാളി വിരമിക്കുകയാണ്
യാത്രക്കാരനായി ചുരുണ്ടുകൂടട്ടെ
ഇനി എല്ലാം കൃത്രിമബുദ്ധിയാവട്ടെ.
'ഉം. നീ ഉറങ്ങിയാല്‍,' ബുദ്ധി പറഞ്ഞു,
'ഞാനുറങ്ങിയതുപോല്‍!'
-------------------------------

ഗൂഗിളിനോട് അര്‍ത്ഥം ചോദിച്ചു
അത് തര്‍ക്കത്തിന്റെ പടിവരെ ചെന്ന്
ഒന്നുകളേയും പൂജ്യങ്ങളേയും വട്ടം ചുറ്റി
ഒറ്റയും പൂജ്യവും കളിച്ച് തിരിച്ചെത്തി
മലയാള വാക്കിന്റെ ഹംഗേറിയന്‍ വാക്ക് കിട്ടി
ചോദിച്ച ആള്‍ക്ക് മനസ്സിലായി:
ഈ ചിഹ്നങ്ങള്‍ക്ക് സമം ആ ചിഹ്നങ്ങള്‍
ഗൂഗിളിന് ഒന്നും മനസ്സിലായില്ല.
--------------------------------
കൊഴിഞ്ഞ പൂവും വിരിഞ്ഞ പൂവും
അമ്മയും കിടാവും സദൃശം!
കാലത്തിന്റെ ഒന്നാം ക്ലാസ് മുതല്‍
തുടങ്ങിയതാണ് ജീവന്റെ കളി,
ജന്മങ്ങള്‍ക്കിടയിലെ ക്രോസ്‌കണ്‍ട്രി.
അന്നത്തെ സിലബസ്സില്‍
അത്, പാഠം ഒന്ന്, പുനര്‍ജന്മം.
അതേ പുനര്‍ജന്മം, ഇന്ന്,
ജനിതകശാസ്ത്രത്തില്‍ ജീന്‍.
--------------------------------
വൈദ്യുതകാന്തപ്രകാശം പെയ്യുന്നു
വസ്തു ചിലതിനെ തള്ളി
ഇന്ദ്രിയം ചിലതിനെ തലയില്‍ കയറ്റി
വര്‍ണ്ണലോകം പിറന്നു.

കാറ്റില്‍ മരം വീണു
തരംഗം പരന്നു
ഇന്ദ്രിയം തലയില്‍ കയറ്റി
ശബ്ദലോകം പിറന്നു.
ഏതാണാവോ നമ്മുടെ ലോകം!
രണ്ടുമാവട്ടെ, അല്ലേ?
---------------------------------

സ്വതന്ത്രചിന്ത ഒരു പ്രവാഹമാണ്
പോക്കില്‍ തീരത്തേയും കാറ്റിനേയും
വെയിലിനേയും നിലാവിനേയും
രസിക്കും, അനുസരിക്കില്ല.
ഒഴുകിയൊഴുകി ഒഴുക്കല്ലാതാവും
താളത്തിന്റെ അദൃശ്യമാനം
രാഗത്തിന്റെ ന്യാസസ്വരം
ജാഗ്രതയുടെ തുള്ളി വീഴുന്ന
നിശബ്ദശബ്ദം.
------------------------------







Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ