Skip to main content

Benny's Paintings

 കോഴിക്കോട് ലളിതകലാഅക്കാദമിയില്‍ ബെന്നിയുടെ ചിത്രപ്രദര്‍ശനം നടക്കുന്നു. താഴത്തെ നിലയില്‍. ഓരോ ചിത്രങ്ങളായി രണ്ടു തവണ ചുറ്റി നടന്നു കണ്ടു. മനുഷ്യാനന്തര ലോകത്തിന്റെ കാഴ്ചകളാണ് മിക്ക ചിത്രങ്ങളിലും. കരയും കടലും ആകാശവും ജന്തുജാലങ്ങളും പ്രപഞ്ചകാലത്തിന്റെ സമകാലികതയില്‍.


ഒരു ചിത്രത്തില്‍ ഒരു മരം മാത്രം ബാക്കി. നോഹയുടെ പെട്ടകം പോലെ. അവശേഷിക്കുന്ന സര്‍വ്വ ജന്തുജാലങ്ങളും ആ മരത്തിന്റെ ചില്ലകളില്‍ കയറി പറ്റിയിരിക്കുന്നു. കനം തൂങ്ങുന്ന ചില്ലകള്‍. ഒരാള്‍ മരത്തിന് കീഴെ ഒരു പിടി മണ്ണുവാരിയിടുന്നു. മറ്റൊരാള്‍ ഒരു കുമ്പിള്‍ വെള്ളം. വറ്റിയ സമുദ്രത്തിലെ പാറകളില്‍ പൂപ്പലിന്റെ മനോഹരമായ മുദ്രകള്‍. മത്സ്യങ്ങള്‍ കരയില്‍ നങ്കുരമിട്ടതുപോലെ.

കണ്ണുകളെ ചിത്രപ്രതലത്തിന്റെ കേന്ദ്രത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നില്ല. നടുവോ അരികോ ഇല്ല. ആദിമധ്യാന്തമില്ല. എവിടേയ്ക്കും നോക്കാവുന്ന കാഴ്ചയാണ് ഓരോ ചിത്രങ്ങളും. വയലിന്റെ ലാന്‍സ്‌കെയ്പ്പിലേയ്ക്ക് പുറത്തുനിന്ന് പറക്കാനൊരുങ്ങുന്ന കൂറ്റന്‍ പൂമ്പാറ്റ. നെയ്തുകാരനുണ്ട്. വെറുതെയിരിക്കുന്നു. പണിയില്ല. നൂലുണ്ട അഴിച്ചിട്ടില്ല. നൂലുണ്ട സ്വയം ഒരു കാഴ്ചയാണ്. മറ്റു രൂപങ്ങളുമായി വലുപ്പച്ചെറുപ്പത്തിന്റെ അനുപാതം പുലര്‍ത്തുന്നില്ല. കര്‍ഷകനും വെറുതെയിരിക്കുന്നു. കാര്‍ഷികോപകരണം ധര്‍മം നഷ്ടപ്പെട്ട് സ്വതന്ത്ര ഉണ്മ ആര്‍ജിച്ചിരിക്കുന്നു.

പൊതുപരിചയത്തില്‍ ഉള്‍പെടാത്ത പക്ഷികളാണ് ചില ചിത്രങ്ങളില്‍. ഒരു പക്ഷെ, ഈ കാലത്തിനകത്തെ മറ്റേതോ കാലത്ത് ജീവിക്കുന്നവ. വംശനാശത്തിന്റെ വക്കില്‍നിന്ന് ഒരു പറക്കുന്ന അണ്ണാന്‍ ചിറകടിക്കുന്നു. ഭൂമിയില്‍നിന്ന് മറയാനിരിക്കുന്ന ഇരട്ടത്തലച്ചിയുണ്ട്. 'ഈ മുഖം ഒന്ന് നോക്ക്' എന്ന് പറയാന്‍ തോന്നിപ്പോകുന്ന ഭാവമുള്ള ഒരു മനുഷ്യനുണ്ട്. കുറേ മനുഷ്യരുള്ള ചിത്രത്തില്‍ എല്ലാവരും മുഖംകൊണ്ട് എന്തോ ചെയ്യുകയാണ്. ഒരു പെണ്‍കുട്ടി നീണ്ട നാവ് നീട്ടുന്നു. രണ്ട് മുഖങ്ങള്‍ ഉമ്മവെയ്ക്കുന്നു. ഒരാള്‍ മാസ്‌ക്കണിഞ്ഞ് മദ്യക്കുപ്പിയ്ക്കും ഗ്ലാസിനും നേരെ പതുങ്ങി നീങ്ങുന്നു. ഒരു കലമാന്‍, ഒരു നായിക, പടച്ചട്ടയണിഞ്ഞ ഒരു പുരാതന യോദ്ധാവ്, കുരങ്ങന്‍, ഐബിസ്, സ്വിഫ്റ്റ്... ഒരു ചിത്രത്തില്‍ പൊട്ടാത്ത ബോംബുകളുണ്ട്. വിഷം കലര്‍ന്ന അന്തരീക്ഷം: ഒരു പന്നി ഛര്‍ദ്ദിക്കുന്നു.

ഒരുതരം ഭീമന്‍ ഷഡ്പദം എല്ലാ ചിത്രങ്ങളിലുമുണ്ട്. സാര്‍ത്രിന്റെ ഒരു നാടകത്തില്‍ പറയുന്ന, മുപ്പതാം നൂറ്റാണ്ടില്‍ ആണവയുദ്ധത്തിനുശേഷം അവശേഷിക്കുന്ന, കൂറയെപ്പോലെ. ചില ചിത്രങ്ങളില്‍ ഈ ഷഡ്പദം പുറത്തുനിന്ന് ചിത്രത്തിലേയ്ക്ക് പറ്റിപ്പിടിക്കുന്നു. എല്ലാ ചിത്രങ്ങളിലും മൂങ്ങയുണ്ട്. ഒരു ഇല കൊഴിഞ്ഞ മരത്തില്‍ നിറയെ മൂങ്ങയാണ്. വിവേകത്തെ ഓര്‍മ്മിപ്പിക്കാനെന്നപോലെ.

മനുഷ്യനിര്‍മ്മിതമായ യന്ത്രങ്ങള്‍ ഉപയോഗമറ്റ് കിടക്കുന്നു. ചെറിയ ടൂളുകള്‍ കെട്ടുപിണഞ്ഞ് കുടല്‍മാലയുടെ കൂമ്പാരംപോലെ. പൊയ്കാലില്‍ നടക്കുന്ന മനുഷ്യന്‍. അതിലൊരു പൊയ്കാല്‍ വിളക്കുമരത്തിന്റെ കാലാണ്. അപ്രത്യക്ഷമായ കടല്‍. കടല്‍ ജീവികള്‍ കൈയ്യേറിയ കര...

കായ്കള്‍ മടിയില്‍ വെച്ച്, വെട്ടിയിട്ട മരത്തിലിരിക്കുന്ന ചിറകുള്ള സുന്ദരനായ ആദിവാസി. ചിത്രങ്ങളിലെ ഭൂപ്രകൃതിയില്‍ അവശേഷിക്കുന്നവരൊക്കെ അവരവര്‍ക്കകത്തെ അയഥാര്‍ഥ്യങ്ങളില്‍ വിഹരിക്കുകയാണ്. ചിത്രങ്ങളിലെ വര്‍ത്തമാനകാലത്തിന് ഇരുപുറവും ഭൂതവും ഭാവിയും ഒട്ടിക്കിടക്കുകയാണ്. അവസാനിച്ച ലോകത്തിന്റെ ഭൂപ്രകൃതിപോലെ.

വ്യത്യസ്തമായ ഒരു ചിത്രത്തില്‍ മനുഷ്യാനന്തര ലോകത്തിന്റെ ഭാവി അനന്തമായ തിരിച്ചുവരവാണ്. എല്ലാ ചിത്രങ്ങളിലൂടെയും അരിച്ചു നടക്കുന്ന ഷഡ്പദം ഈ ചിത്രത്തില്‍ മാത്രം പ്യൂപ്പയിലേയ്ക്ക് കയറി രൂപാന്തരം കാത്തുകിടക്കുന്നുണ്ട്. ആ ചിത്രത്തില്‍ നല്ലതിന്റെ ആവര്‍ത്തനം പോലെ എല്ലാം വ്യത്യസ്തമായി ആവര്‍ത്തിക്കാനൊരുങ്ങുന്നു.

-മുകുന്ദനുണ്ണി-

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ