Skip to main content

സ്വയം പരിഭ്രമിക്കുന്ന വരകള്‍

 വര ദൃഢമാകുന്നതിന് മുന്‍പ് മുസ്തഫയുടെ യൗവ്വനം സ്വാതന്ത്ര്യത്തിന്റെ വിസ്തൃതി നുകരുകയായിരുന്നു. ആവേശംപൂണ്ട് പുസ്തകങ്ങള്‍ വായിച്ചു, ചിന്ത പുകഞ്ഞ് കത്തി, ഫിലിം സൊസൈറ്റി വഴി സിനിമകള്‍ കണ്ടു, ചിത്രങ്ങള്‍ കണ്ടു, വാന്‍ഗോഗിനെ അറിഞ്ഞു... യാദൃശ്ചികമായി മോഡേണ്‍ ടൈംസിലെ ചാപ്ലിനെ പഴയ നോട്ടുപുസ്തകത്താളില്‍ വരച്ചു. വീണ്ടും വീണ്ടും വരച്ച് തെളിഞ്ഞു. സുഹൃത്തിന്റെ വീട്ടിലെ വലിയ ചുവരില്‍ ഏറെക്കാലം ആ ചാപ്ലിന്‍-പോര്‍ട്രെയ്റ്റ് നോട്ടം ആകര്‍ഷിച്ചുകിടന്നു. മുസ്തഫ എന്ന ചിത്രകാരന്‍ ജനിച്ചു.


മുഖ്യധാര ശീലിച്ച നോട്ടത്തില്‍ മുസ്തഫ ഒരു സാധാരണക്കാരനാണ്. കോഴിക്കോട്ട്, തിരുവണ്ണൂരില്‍ താമസം. ചിത്രകാരന്‍ എന്ന തന്മയുടെ ഭാരമില്ല. ആ വരുന്നത് ഒരു ചിത്രകാരനാണെന്ന് ആരും ചൂണ്ടിപ്പറയില്ല, ധര്‍മ്മത്തിലും കര്‍മ്മത്തിലും ചിത്രചിന്തകനെങ്കിലും. ഭാവനയില്‍ നിറയെ വരകളാണ്. നഭസ്സിന്റെ കാന്‍വാസില്‍, തിരുവണ്ണൂര്‍ പൂഴിച്ചിറയിലെ ഓളങ്ങളില്‍, കടലിലെ തിരകളില്‍... വരയുടെ സാധകം അങ്ങനെ നടക്കും. ഏകാന്തമായി ഇരിക്കാനായാല്‍ മൊബൈലില്‍ വരയ്ക്കും. മൊബൈലില്‍ വരയ്ക്കുമ്പോള്‍ ശരീരം ശരീരത്തില്‍തന്നെ വരയ്ക്കുന്നതുപോലെ നേരിട്ടാണ്. കാന്‍വാസില്‍ വരയ്ക്കുമ്പോള്‍ ചിത്രവും ചിത്രകാരനും മുഖാമുഖം കാണും. മൊബൈലിന്റെ കാന്‍വാസ് വിരല്‍തുമ്പില്‍ തൊട്ടുനില്‍ക്കുകയാണ്.

പഠിച്ച് വരയ്‌ക്കേണ്ടതല്ല മുസ്തഫയ്ക്ക് വരകള്‍. ചിത്രബിന്ദുക്കള്‍ വരയായി മുസ്തഫയില്‍നിന്ന് ഇറങ്ങിപ്പോകുകയാണ്. മസ്തിഷ്‌കത്തിനും വരകള്‍ക്കുമിടയില്‍ വിരലും മൊബൈലും കടന്നുവരുന്നുവെന്ന് മാത്രം. കുറേ വരച്ച് പിന്നെ കുറേ മായ്ക്കുകയും മായ്ക്കുന്നതിലൂടെ വര തെളിയുകയും ചെയ്യുന്ന ശില്‍പ്പകലാസമാനമായ പ്രക്രിയയാണ് മുസ്തഫയ്ക്ക് വര. കല്ലില്‍നിന്ന് ശില്‍പ്പമൊഴിച്ച് മറ്റെല്ലാം കൊത്തിക്കളയുന്നതുപോലെ കുറേ വരകളില്‍നിന്ന് രൂപങ്ങളെ ബാക്കി നിര്‍ത്തി മായ്ച്ചുകളയുന്നു. ഓരോ വരയും ആവര്‍ത്തിക്കാത്ത ആവര്‍ത്തനമാണ്. ഒരേ വരയുടെ ആവര്‍ത്തനമല്ല. വരയിലെ വിഭിന്ന സാധ്യതകളുടെ ആവര്‍ത്തനമാണ്.

മുസ്തഫയുടെ വരരൂപങ്ങള്‍ പലപ്പോഴും സൈ്വര്യംകെട്ട് നില്‍ക്കുന്നത് കാണാം. മനുഷ്യര്‍ പരസ്പരം കാണിക്കുന്ന വെറുപ്പ് കണ്ടിട്ട്, ഹിംസ കണ്ടിട്ട്. വെറുപ്പിന്റെ രാഷ്ട്രീയത്തിനകത്തേയ്ക്ക് മുസ്തഫയുടെ ചിത്രങ്ങള്‍ ഗാന്ധിജിയായി നിഷ്പക്ഷം ഇറങ്ങി നടക്കുന്നു. ഗാന്ധിയെ വരയ്ക്കുമ്പോള്‍ എന്തോ ഒരു ദുഃഖഛായ. ഭാവിയില്‍ ചരിത്രം കണ്ടെത്താതെപോയേക്കാമെന്ന ഭയവും അതിന്റെ സങ്കടവും.

മനുഷ്യരായിരിക്കുന്നതിന്റെ ഭാരം അനുഭവിക്കുന്ന പാവം വൃദ്ധരും സ്ത്രീകളും ഭാവവിഹീനരായി ചില ചിത്രങ്ങളില്‍ നില്‍ക്കുന്നതു കാണാം. നില്‍ക്കുന്നത് എവിടെയാണെന്ന് ചിത്രത്തിലില്ല. ശൂന്യതയാല്‍ വലയം ചെയ്യപ്പെട്ട്. ശൂന്യത നിഷേധാത്മകല്ല. ജീവിതത്തിന്റെ സ്വഭാവമില്ലായ്മയാണ് ആ ശൂന്യത. നിരാശപ്പെടുത്തുന്നതല്ല. തിരിച്ചറിവില്‍ നിര്‍ന്നിമേഷരാവുന്നതിന്റെ ഭാവമാണ്. ചിത്രങ്ങളില്‍ ശൂന്യത പല്ലവിപോലെ ആവര്‍ത്തിച്ചു കാണാം. മനുഷ്യരായാലും ചെടിയായാലും മരമായാലും അതാണ് പശ്ചാത്തലം. ലോകം കുറേ ശൂന്യമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്നത്, അതുപോലെ ഒപ്പം കടന്നുപോകുന്ന ചിത്രങ്ങളിലെ മനുഷ്യരും പക്ഷികളും വൃക്ഷങ്ങളും നോക്കിനില്‍ക്കുന്നതുപോലെ.

മുഖ്യധാരയെ അനുഗമിക്കുന്ന ഒന്നും തന്നെ വരയിലില്ല. ചിത്രങ്ങളിലേയ്ക്ക് സൂക്ഷ്മമായി പ്രവേശിച്ചാല്‍ വരകള്‍ ചോദ്യം ചോദിക്കുന്നത് കാണാം. വരയില്‍ നിവര്‍ന്ന് മടങ്ങിയുള്ള മനുഷ്യരുടെ നില്‍പ്പുതന്നെ ചോദ്യത്തിന്റെ ആകൃതിയിലാണ്. ഉത്തരമായി വരുന്ന ചിത്രങ്ങളുണ്ട്. ലളിതമായ വരകളിലെ ഗാന്ധിയായി. അഹിംസയുടെ സ്ഫടികഭംഗികളോടെ.

ചില ചിത്രങ്ങളുടെ പുതുമ അതിന്റെ പാരമ്പര്യത്തെ താണ്ടുന്നതിന്റെ തഴമ്പിലാണ്. ഇവിടെ പാരമ്പര്യമില്ല. മുസ്തഫയുടെ വരകള്‍ക്ക് മുന്‍പ് ഒന്നുമില്ല. വരയുടെ ഈ രീതി ആദ്യമാണ്. പുതുക്കത്തില്‍ ഈ വരകള്‍ ദൃശ്യലോകത്ത് സ്വയം പരിഭ്രമിക്കുന്നതുപോലെ തോന്നും, വരയുടെ പുതിയ വംശത്തിന്റെ ഏകാന്തതയില്‍.

ചിന്തയിലെ സന്ദിഗ്ധതയാണ് വരയുടെ ധമനികളില്‍ ഓടുന്നത്. വാന്‍ഗോഗിന്റെ പ്രതിഭയും ഭ്രാന്തും ചിത്രങ്ങളും മുസ്തഫയെ കുഴക്കിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ ആജീവനാന്തം ബാധിച്ചു. ഓരോ ചിത്രഭാവനയും ബഷീറിലുടെ വാന്‍ഗോഗ് വരെ പോയിവരും. ഡോസ്‌റ്റോവ്‌സ്‌കിയും മാര്‍ക്‌സും ലോകത്തിലേയ്ക്കുള്ള ജാലകങ്ങള്‍ തുറന്നിട്ടു. ചിന്തയും വരയും ജനലഴികളിലൂടെ നോക്കി ലോകത്തെ നിരീക്ഷിച്ചു.

സ്‌നേഹംകൊണ്ട് ലോകത്തിന്റെ കേട് നേരെയാക്കാന്‍ ശ്രമിച്ച നസ്രത്തിലെ യുവാവിനേയും ഗാന്ധിയേയും പല തവണ വരച്ചു കഴിഞ്ഞു. യാന്ത്രികതയ്ക്ക് നേരെ ഇരുണ്ട ചിരി ചൊരിഞ്ഞ് കളിയാക്കിയ ചാപ്ലിനേയും പല തവണ. മുസ്തഫയുടെ ചിത്രങ്ങളുടെ തത്വചിന്ത ഈ മൂന്ന് രൂപങ്ങളുടെ വിഭിന്ന ആവര്‍ത്തനങ്ങളിലുണ്ട്.

ഒരു മുഴുവന്‍ ലോകത്തെ വരയ്ക്കുന്നില്ല. ഒരാള്‍ തിരിഞ്ഞു നില്‍ക്കുകയായാവും. മറ്റൊന്നും ആ ചിത്രത്തിലില്ല. പക്ഷെ ആ തിരിഞ്ഞുനില്‍പ്പ് ലോകത്തിനോടാണ്. തിരിഞ്ഞുനില്‍ക്കപ്പെടുന്ന ലോകം കാഴ്ചയില്‍ അഭാവമായുണ്ട്.

മനുഷ്യരെപ്പോലെ ആലോചിച്ച് വെറുതെ ഇരിക്കുന്ന കാക്കകള്‍. ഉറങ്ങുന്ന കുഞ്ഞിന്റെ മുഖം മുകുളമായി നില്‍ക്കുന്ന ചെടി. ഒരു തുണ്ട് മണ്ണില്‍ എതാനും ഇലകളുമായി ധ്യാനത്തിലിരിക്കുന്ന മറ്റൊരു ചെടി. ആള്‍ക്കൂട്ടത്തിന്റെ പലായനം. അഭയം തേടിയല്ല. ലക്ഷ്യമില്ലാത്തതുകൊണ്ട് അലക്ഷ്യമായതുപോലെ. ചില രൂപങ്ങള്‍ മനുഷ്യനും ചെടിയുമാണ്. ചിലര്‍ ഓരോരോ വ്യക്തികളല്ല. കൂടി ചേര്‍ന്നവരാണ്. കൂട്ടസ്വത്വമുള്ളവര്‍. സ്ത്രീയും പുരുഷനും ഒരേ മരത്തിന്റെ ചില്ലകള്‍. വൃദ്ധനും യുവാവും ചേര്‍ന്നുണ്ടായ ഒരു ചരിവ്. പാറുന്ന മുടിയാവാം ഒരു ചിത്രം അല്ലെങ്കില്‍ തലയിലിരിക്കുന്ന കാക്കയാവാം. കാഴ്ചക്കാരന്റെ മസ്തിഷ്‌കത്തെ ഇരുപക്ഷങ്ങളിലേയ്ക്കും മാറി മാറി നിര്‍ത്തുന്ന ചിത്രങ്ങള്‍. രൂപങ്ങളുടെ സംയുക്തഭാവങ്ങള്‍. വള്ളികളെപ്പോലെ കൂടിപ്പിണഞ്ഞ ആള്‍ക്കൂട്ടം. അമ്മയുടെ തോളില്‍ ഉറങ്ങുന്ന കുഞ്ഞ്. അഗാധമായ ശാന്തി രണ്ടു മുഖങ്ങളിലും. അദൃശ്യമായ ഒരു മരത്തിന്റെ ചില്ലയിലേയ്ക്ക് പടരുന്ന പുരികം.

മുസ്തഫയുടെ ചിത്രങ്ങളില്‍ ഒരു വസ്തുവോ രൂപമോ അതിന്റെ തന്മയില്‍ തീരുന്നില്ല. വസ്തുവും രൂപവും തീരാത്ത യാഥാര്‍ത്ഥ്യമാണ്. ചിന്തയുടെ പ്രതിരൂപത്തെ അഴിച്ചുവെയ്ക്കുന്നതുപോലെ. തന്മ എത്രമാത്രം ഭിന്നതകളെ ഒളിച്ചുവെയ്ക്കുന്നു എന്നതിന്റെ വെളിപ്പെടുത്തല്‍. ഓരോ നുറുങ്ങ് യാഥാര്‍ത്ഥ്യത്തേയും വരകളിലൂടെ ശസ്ത്രക്രിയ ചെയ്യുന്ന ചിത്രങ്ങള്‍. വരകളില്‍ നില്‍പ്പിന്റേയും ഇരിപ്പിന്റേയും ആയിരിക്കലിന്റേയും സൂക്ഷ്മപ്രപഞ്ചമുണ്ട്.

മുകുന്ദനുണ്ണി

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ