Skip to main content

പ്രേംചന്ദിന്റെ 'ജോണ്‍' സിനിമ

 'ജോണ്‍' കണ്ടു. പ്രേംചന്ദിന്റേയും ദീദിയുടേയും പാപ്പാത്തിയുടേയും സിനിമ. തീയറ്ററില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിനിമയില്‍ നിന്ന് ഇറങ്ങുന്നതുപോലെ. യാക്കൂബിനെ കണ്ടു. അഭിനയിച്ചിരുന്നില്ല. പക്ഷെ സിനിമയില്‍ ഉണ്ടായിരുന്നു. അജിചേച്ചിയെ കണ്ടു. അജിതയുടെ മുഖത്ത് സങ്കടം. ഓഫീസില്‍ പോണം. അവിടെ കുറേ പേര്‍ കാത്തിരിക്കുന്നുണ്ട്. പിന്നെ സിനിമയെപ്പറ്റി. ഇതെല്ലാം തന്നെയല്ലേ നമ്മുടെ ജീവിതം... കുറേ പേര്‍ പോയി... അജിത സിനിമയേയുംകൊണ്ട് അന്വേഷിയിലേയ്ക്ക് പോയി. യാക്കൂബ് ഓഫീസിലേയ്ക്കും. എല്ലാവരുടേയും കൂടെ സിനിമയും പോയി. ഈ സിനിമ എല്ലാവരുടേതുമാണ്.


കോഴിക്കോട് നഗരത്തില്‍ പണിതീരാതെപോയ ജീവിതത്തെ ജോണ്‍ സന്ദര്‍ശിക്കുന്നു. ജോണിന്റെ അഭാവസാന്നിധ്യത്തിന് പ്രേംചന്ദിന്റെ ശബ്ദം. പണ്ട് പ്രേംചന്ദ്, രാത്രി, തിരുവണ്ണൂരിലെ പടിഞ്ഞാറെ കുളത്തിലെ കൂപ്പിലിരുന്ന് 'ചൂളൈമേടിലെ ശവങ്ങള്‍' ഉറക്കെ വായിക്കും. മെഴുകുതിരി വെളിച്ചത്തില്‍. ചുറ്റും ശ്രോതാക്കള്‍. പുസ്തകം വായിക്കുന്നതിനേക്കാള്‍ രസം. പ്രേംചന്ദിന്റെ ശബ്ദം 'പാതാളക്കരണ്ടി' (പ്രേംചന്ദ് എഴുതിയ നോവല്‍) യില്‍നിന്ന് ഉയര്‍ന്നുവരുന്നതുപോലെ. സിനിമയിലും പ്രേംചന്ദ് നോവലെഴുതി. ഭാഷയ്ക്ക് പകരം ചലിക്കുന്ന ഇമേജുകളുും കാലബിംബങ്ങളും. നോവലെഴുതാന്‍ തീരുമാനിച്ചിരുന്നില്ല. ചിലത് പറയാന്‍ തോന്നിയതായിരുന്നു. ഓര്‍മ്മിയ്ക്കാതിരിക്കാനും ഓര്‍മ്മിപ്പിക്കാതിരിക്കാനും കഴിയാതിരുന്നിട്ടെന്നപോലെ സിനിമയും.

മുഖ്യ കഥാപാത്രം ജോണ്‍. ജോണ്‍ ഇല്ല. ശക്തമായ അഭാവത്തിന്റെ ശബ്ദസാന്നിധ്യം. 'അമ്മയറിയാന്‍' അമ്മയോട് പറയുന്നതാണ്. 'ജോണ്‍' അപ്പനോട് പറയുന്നത്. ശബ്ദാഖ്യാനം പലപ്പോഴും എലിയട്ടിന്റെ കവിതകളില്‍ തട്ടി വരുന്നതുപോലെ. ഷെനെയെക്കുറിച്ച് തീസിസ് എഴുതിയ ദീദിയിയില്‍നിന്ന് പ്രതീക്ഷിക്കാവുന്ന ബൗദ്ധികമൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍. തീസിസ് രചനാകാലത്ത് ദീദിയുടെ ഭാഷ തീക്ഷ്ണമായിരുന്നു. 'ജോണി'ല്‍ വീണ്ടും അതേ തീക്ഷ്ണത.

സമയത്തും അസമയത്തും ജോണ്‍ വന്ന് വാതില്‍ മുട്ടുന്നു. അമ്മയറിയാനില്‍ അഭിനയിച്ചവരുടെ വാതിലുകള്‍ തുറക്കുന്നു. തന്റെ മരണശേഷം ലോകത്തിന് എന്തു സംഭവിക്കുന്നു എന്ന് ജോണ്‍ അപ്പനോട് പറയുന്നു. പറഞ്ഞു കഴിഞ്ഞില്ല. ജോണ്‍ ഇപ്പോഴും വന്ന് മുഴുവനാവാതെപോയ കാലത്തിന്റെ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുന്നു. പല വാതിലുകളും തുറക്കാനാവാത്തവിധം അടഞ്ഞുപോയെങ്കിലും.

ചേച്ചി ചായ എടുത്തു വന്നപ്പോഴേയ്ക്കും ജോണിനെ കാണാനില്ല. മുടി വെട്ടാമെന്ന് കരുതിയിരുന്നു. ഇനിയും വരും അപ്പോള്‍ വെട്ടാം.

മുകുന്ദനുണ്ണി

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ