'ജോണ്‍' കണ്ടു. പ്രേംചന്ദിന്റേയും ദീദിയുടേയും പാപ്പാത്തിയുടേയും സിനിമ. തീയറ്ററില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിനിമയില്‍ നിന്ന് ഇറങ്ങുന്നതുപോലെ. യാക്കൂബിനെ കണ്ടു. അഭിനയിച്ചിരുന്നില്ല. പക്ഷെ സിനിമയില്‍ ഉണ്ടായിരുന്നു. അജിചേച്ചിയെ കണ്ടു. അജിതയുടെ മുഖത്ത് സങ്കടം. ഓഫീസില്‍ പോണം. അവിടെ കുറേ പേര്‍ കാത്തിരിക്കുന്നുണ്ട്. പിന്നെ സിനിമയെപ്പറ്റി. ഇതെല്ലാം തന്നെയല്ലേ നമ്മുടെ ജീവിതം... കുറേ പേര്‍ പോയി... അജിത സിനിമയേയുംകൊണ്ട് അന്വേഷിയിലേയ്ക്ക് പോയി. യാക്കൂബ് ഓഫീസിലേയ്ക്കും. എല്ലാവരുടേയും കൂടെ സിനിമയും പോയി. ഈ സിനിമ എല്ലാവരുടേതുമാണ്.
കോഴിക്കോട് നഗരത്തില്‍ പണിതീരാതെപോയ ജീവിതത്തെ ജോണ്‍ സന്ദര്‍ശിക്കുന്നു. ജോണിന്റെ അഭാവസാന്നിധ്യത്തിന് പ്രേംചന്ദിന്റെ ശബ്ദം. പണ്ട് പ്രേംചന്ദ്, രാത്രി, തിരുവണ്ണൂരിലെ പടിഞ്ഞാറെ കുളത്തിലെ കൂപ്പിലിരുന്ന് 'ചൂളൈമേടിലെ ശവങ്ങള്‍' ഉറക്കെ വായിക്കും. മെഴുകുതിരി വെളിച്ചത്തില്‍. ചുറ്റും ശ്രോതാക്കള്‍. പുസ്തകം വായിക്കുന്നതിനേക്കാള്‍ രസം. പ്രേംചന്ദിന്റെ ശബ്ദം 'പാതാളക്കരണ്ടി' (പ്രേംചന്ദ് എഴുതിയ നോവല്‍) യില്‍നിന്ന് ഉയര്‍ന്നുവരുന്നതുപോലെ. സിനിമയിലും പ്രേംചന്ദ് നോവലെഴുതി. ഭാഷയ്ക്ക് പകരം ചലിക്കുന്ന ഇമേജുകളുും കാലബിംബങ്ങളും. നോവലെഴുതാന്‍ തീരുമാനിച്ചിരുന്നില്ല. ചിലത് പറയാന്‍ തോന്നിയതായിരുന്നു. ഓര്‍മ്മിയ്ക്കാതിരിക്കാനും ഓര്‍മ്മിപ്പിക്കാതിരിക്കാനും കഴിയാതിരുന്നിട്ടെന്നപോലെ സിനിമയും.
മുഖ്യ കഥാപാത്രം ജോണ്‍. ജോണ്‍ ഇല്ല. ശക്തമായ അഭാവത്തിന്റെ ശബ്ദസാന്നിധ്യം. 'അമ്മയറിയാന്‍' അമ്മയോട് പറയുന്നതാണ്. 'ജോണ്‍' അപ്പനോട് പറയുന്നത്. ശബ്ദാഖ്യാനം പലപ്പോഴും എലിയട്ടിന്റെ കവിതകളില്‍ തട്ടി വരുന്നതുപോലെ. ഷെനെയെക്കുറിച്ച് തീസിസ് എഴുതിയ ദീദിയിയില്‍നിന്ന് പ്രതീക്ഷിക്കാവുന്ന ബൗദ്ധികമൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍. തീസിസ് രചനാകാലത്ത് ദീദിയുടെ ഭാഷ തീക്ഷ്ണമായിരുന്നു. 'ജോണി'ല്‍ വീണ്ടും അതേ തീക്ഷ്ണത.
സമയത്തും അസമയത്തും ജോണ്‍ വന്ന് വാതില്‍ മുട്ടുന്നു. അമ്മയറിയാനില്‍ അഭിനയിച്ചവരുടെ വാതിലുകള്‍ തുറക്കുന്നു. തന്റെ മരണശേഷം ലോകത്തിന് എന്തു സംഭവിക്കുന്നു എന്ന് ജോണ്‍ അപ്പനോട് പറയുന്നു. പറഞ്ഞു കഴിഞ്ഞില്ല. ജോണ്‍ ഇപ്പോഴും വന്ന് മുഴുവനാവാതെപോയ കാലത്തിന്റെ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുന്നു. പല വാതിലുകളും തുറക്കാനാവാത്തവിധം അടഞ്ഞുപോയെങ്കിലും.
ചേച്ചി ചായ എടുത്തു വന്നപ്പോഴേയ്ക്കും ജോണിനെ കാണാനില്ല. മുടി വെട്ടാമെന്ന് കരുതിയിരുന്നു. ഇനിയും വരും അപ്പോള്‍ വെട്ടാം.
മുകുന്ദനുണ്ണി
Comments