Skip to main content

ആര്‍ക്കാണ് വാര്‍ദ്ധക്യം

 ജരാനരയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അത് മറ്റാര്‍ക്കോ പറ്റുന്ന അപകടമായാണ് കുട്ടിക്കാലത്ത് തോന്നിയിട്ടുണ്ടാവുക.  വര്‍ഷങ്ങള്‍ കഴിഞ്ഞ്, അവിശ്വസനീയമായാണ് നമ്മെ പ്രായം ബാധിക്കുക.  പ്രായമാവല്‍ ഒരു അവസ്ഥയല്ല,  സംഭവങ്ങളുടെ ഒരു ശൃംഖലയാണ്.  പെട്ടെന്ന് അട്ടിമറിയുന്നതുപോലെയുള്ള രൂപാന്തരപ്പെടലുകള്‍.  പുറത്തുനിന്നു നോക്കുമ്പോള്‍ പ്രായമാവുന്നത് ക്രമത്തില്‍ പതുക്കെയാണ്.  വാസ്തവവും അതുതന്നെയാവാം.  അനുഭവിക്കുന്ന ആള്‍ക്ക് പ്രായം ബാധിക്കല്‍ പെട്ടെന്നാണ്.  65 വയസ്സാകുമ്പോള്‍ 45 വയസ്സായതിനേക്കാള്‍ 20 വയസ്സ് കൂടുകയല്ല, കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറുകയാണ്.    

നമ്മള്‍ ഓരോരുത്തരും പല വ്യക്തികളുടെ കൂട്ടത്തില്‍ പെടുന്ന ഒരു വെറും വ്യക്തിയല്ല.  സ്വന്തം കഥയും ചരിത്രവുമുള്ള, മനുഷ്യന്റേതായ പ്രത്യേകതകളുള്ള, വ്യക്തിയാണ്.  ആ വ്യക്തിയുടെ ജീവിച്ചിരിക്കല്‍ എന്ന ബോധ്യത്തെ ആകെ ബാധിക്കുന്ന മാറ്റമാണ് വാര്‍ദ്ധക്യം.  ജീവിക്കലിനകത്തെ ഒരു സ്ഥിതിവിശേഷത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു സ്ഥിതിവിശേഷത്തിലേയ്ക്കുള്ള രൂപാന്തരപ്പെടല്‍.  അതുകൊണ്ടുതന്നെ വയസ്സാവുക എന്ന പ്രതിഭാസത്തെ ലഘൂകരണത്തിന്റെ പോരായ്മകളോടെയല്ലാതെ ജീവശാസ്ത്രത്തിനോ സാമൂഹികശാസ്ത്രത്തിനോ ഗ്രഹിക്കാന്‍ കഴിയില്ല.    

ആര്‍ക്കാണ് വയസ്സാവുന്നത്?

നമ്മുടെ ശരീരത്തെ നമുക്ക് അനുഭവപ്പെടുന്നത് രണ്ട് തരത്തിലാണ്: ഇന്ദ്രിയങ്ങളുടേയും ചലനങ്ങളുടേയും ബാധിക്കപ്പെടലുകളുടേയും നേരിട്ടുള്ള അനുഭവം എന്ന നിലയ്ക്ക് (എനിക്ക് വേദനിക്കുന്നു); മറ്റുള്ളവര്‍ വഴി ഞാന്‍ എന്റെ ശരീരത്തെ അറിയുന്നത് (നിനക്ക്, അതായത് നീ പറയുന്ന എനിക്ക്, വേദനിക്കുന്നുണ്ടോ?).  നമ്മുടെ അസ്തിത്വംതന്നെ ഇങ്ങനെ ആശയക്കുഴപ്പം പിടിച്ചതാണ്.  മൗലികമായി വേറിട്ട ഒരു ശരീരം എന്ന നിലയ്ക്ക് അകത്തുനിന്നുള്ള തിരിച്ചറിവും അതേസമയം പുറത്തുകാണുന്ന വസ്തുക്കളിലൊന്നായി തിരിച്ചറിയപ്പെടുന്നു എന്ന തിരിച്ചറിവും നമുക്കുണ്ട്.

മറ്റുള്ളവരുടെ ശരീരം നോക്കി യുവത്വത്തേയും വാര്‍ദ്ധക്യത്തേയും നാം വേര്‍തിരിച്ചറിയുന്നുണ്ട്. മറ്റുള്ളവര്‍ കാണുന്ന നമ്മുടെ ശരീരത്തെക്കുറിച്ചും നമുക്ക് അതുപോലെ തിരിച്ചറിയാം.  പ്രായം എന്ന മാനദണ്ഡംവെച്ച് നാം നമ്മെ അകത്തുനിന്ന് അളക്കില്ല.  മറ്റുള്ളവരെ കാണുന്നതിലൂടെയും അവര്‍ നമ്മെ കാണുന്നത് കാണുന്നതിലൂടെയുമാണ് നമുക്ക് വയസ്സാവുന്നത് ബോധ്യപ്പെടുക.  ഞാന്‍ ഞാനായി നിലനിന്നുകൊണ്ടുതന്നെ മറ്റൊരു ജീവിയായി മാറിയോ എന്ന അങ്കലാപ്പ് സ്വയം മനസ്സിലാക്കലിനെ, തനിക്ക് വയസ്സായി എന്ന കാര്യത്തെ, കുറച്ചു കാലത്തേയ്‌ക്കെങ്കിലും അവ്യക്തമാക്കിക്കൊണ്ടിരിക്കും.    

മറ്റുള്ളവര്‍ക്കിടയില്‍ അര്‍ത്ഥവും പ്രാധാന്യവുമുള്ള ശരീരത്തിനാണ് വയസ്സാവുന്നത്.  എനിക്കല്ല.  നീ പറഞ്ഞു എനിക്ക് വയസ്സായെന്ന്.  നീ എനിക്ക് വയസ്സായി എന്നു പറയുമ്പോള്‍ ഞാന്‍ എന്നെ, നീ കാണുന്ന എന്നെ, ഞാന്‍ കാണുന്ന വയോധികരുമായി തുലനം ചെയ്തു നോക്കുകയാണ്.  നീ പറയുന്ന ഞാനും എന്റെ ശാരീരികതയുടെ ഭാഗംതന്നെ.  പക്ഷെ വിഷയീഭവിച്ച എന്റെ ആ ശാരീരികതയ്ക്ക് മുന്‍പേ എനിക്ക് ഒരു ശാരീരികത ഉണ്ട്.  സ്വയം തൊടുമ്പോഴും ചലിക്കുമ്പോഴും അറിയുന്ന ശരീരസ്വത്വം.  എന്റെ ആ പ്രാഥമിക ശാരീരികസ്വത്വം കാണപ്പെടില്ല, മറിച്ച് അത് അകത്ത് അനുഭവപ്പെടുന്ന ജീവല്‍ശരീരത്തിന്റേതാണ്.  ലോകത്തിന് ലഭ്യമായ എന്റെ ശരീരവും ലൗകികമായ എല്ലാ ബന്ധങ്ങളുടേയും കേന്ദ്രമായി വര്‍ത്തിക്കുന്ന സ്വശരീരവും തമ്മിലുള്ള അന്തരം ഇവയെ ഒന്നായി കണക്കാക്കാന്‍ ശ്രമിക്കുന്ന ഏത് ലഘൂകരണ ചിന്തയിലും വിള്ളലുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും.  എനിക്ക് ചിലപ്പോള്‍ സുഖം തോന്നാം, ചിലപ്പോള്‍ വേദന തോന്നാം.  ഇതെല്ലാം ലോകത്തിനും എനിക്കും വേറെയായാണ് നല്‍കപ്പെടുന്നത്.  ഇന്ദ്രിയങ്ങളിലൂടേയും ചലനങ്ങളിലൂടേയും ബാധിക്കപ്പെടലുകളിലൂടേയും എനിക്ക് നേരിട്ട് ആന്തരികമായി അനുഭവപ്പെടുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും അറിയുന്ന ശരീരസ്വത്വത്തില്‍ വെളിപ്പെടില്ല.  വെളിപ്പെടുന്ന ശരീരസ്വത്വവും ആന്തരിക ശരീരസ്വത്വവും തമ്മിലുള്ള അന്തരം തീര്‍ത്തും കലഹിക്കുമ്പോള്‍ എന്റെ അസ്തിത്വത്തിന്റെ സ്ഥിതിവിശേഷം മാറിയെന്ന് പറയാം. വാര്‍ദ്ധക്യത്തില്‍, ഒരു പക്ഷെ, അതായിരിക്കും സംഭവിക്കുന്നത്.  

ഉള്ളിലെ ഞാനും പുറത്തെ ഞാനും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ഉണ്ടായിവരുന്ന ഭാവനായാഥാര്‍ത്ഥ്യത്തില്‍ ഒന്നെന്നപോലെ ഒട്ടി നില്‍ക്കുന്നുണ്ട്.  അതാണ് എന്റെ ലൗകികസ്വത്വം.  വാര്‍ദ്ധക്യത്തിലേയ്ക്കുള്ള രൂപാന്തരപ്പെടല്‍ അറിഞ്ഞു തുടങ്ങാന്‍ മറ്റുള്ളവര്‍ കളിയാക്കിയിട്ട് വേണമെന്നില്ല.  എന്റെ ശരീരത്തില്‍ എപ്പോഴും നിങ്ങളുടെ നോട്ടം ഉള്‍പ്പെടുന്നുണ്ട്.  എന്നെ ലോകത്തിലേയ്ക്ക് ഇറക്കുന്നത് എന്റെ ശരീരമാണ്.  അതേ സമയം എന്റെ ശരീരം ലോകത്തിലെ മറ്റു വസ്തുക്കളോടൊപ്പം കാണപ്പെടുന്ന ഒരു വസ്തുവാകുകയും ചെയ്യുന്നുണ്ട്.  ഇവ തമ്മിലുള്ള വിടവ് കൂടുമ്പോഴാണ് പ്രായത്തിന്റെ രൂപാന്തരപ്പെടല്‍ തുടങ്ങുക.  ഈ രൂപാന്തരപ്പെടല്‍ കുട്ടിക്കാലത്തും യൗവ്വനത്തിലും സംഭവിക്കുന്നുണ്ട്.  പക്ഷെ വാര്‍ദ്ധക്യം മരണത്തെ വിളിച്ചുപറയുന്നു എന്ന വ്യത്യാസമുണ്ടാക്കുന്നുണ്ട്.  ശരീരാവയവങ്ങള്‍ക്ക് വരുന്ന മാറ്റവും കൊഴിഞ്ഞുപോക്കും ശക്തിയ്ക്കും ചലനശേഷിക്കും വരുന്ന ക്ഷയവും പ്രായത്തിന്റെ രൂപാന്തരപ്പെടലിനെ നിര്‍ണ്ണായകമാക്കുന്നു.  

മറ്റുള്ളവരിലൂടെ അറിഞ്ഞു മാത്രമല്ല, എന്റെ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതാകുമ്പോള്‍ അവ തന്നെ പറയും നിനക്ക് പ്രായമായെന്ന്.  എന്റെ വേദനിക്കുന്ന പല്ലുകള്‍, മരവിച്ചുപോയ വിരലുകള്‍, വടിപോലെയായ കാലുകള്‍...  എനിക്ക് പഴയതുപോലെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല...  മറ്റൊരു ശരീരത്തില്‍ ജീവിച്ചായിരുന്നു എനിക്ക് ശീലം.  വാര്‍ദ്ധക്യത്തില്‍ ശരീരാവയവങ്ങള്‍ നമ്മുടേതല്ലാത്തതുപോലെയാവും.  ഇച്ഛകള്‍ക്ക് തടസ്സം നില്‍ക്കും.  ഈ രൂപാന്തരപ്പെടല്‍ തിരിച്ചറിയുന്നതോടെ മാറിയ എന്റെ ശരീരം തകരാറിലായ ഇന്ദ്രിയങ്ങളുടേയും ക്ഷയിച്ച ചലനശേഷിയുടേയും നിലതെറ്റുന്ന ബാധിക്കപ്പെടലുകളുടേയും ആകെത്തുകയായിത്തീരുന്നു.  അതോടെ വാര്‍ദ്ധക്യലോകത്തിന്റെ സ്വത്വവും രൂപപ്പെടുന്നു.  മറ്റുള്ളവരിലൂടെ എനിക്ക് ലഭിക്കുന്ന കണ്ണാടിബിംബത്തിന് മുന്‍പുതന്നെ എനിക്ക് വയസ്സായതായി എനിക്ക് മനസ്സിലായി കഴിയുന്നു.  പക്ഷെ പല്ലു പോയാല്‍ മാറ്റിവെച്ചും മുടി കറുപ്പിച്ചും നാം വാര്‍ദ്ധക്യത്തെ താത്കാലികമായി മറി കടക്കുന്നുണ്ട്.  ഞാന്‍ വീണ്ടും എന്നെ ചെറുപ്പക്കാരനായി ലോകത്തില്‍ അവതരിപ്പിക്കുന്നതിലൂടെ.  അതായത് വയസ്സാവുന്നത് യഥാര്‍ത്ഥത്തില്‍ ലോകത്തിലെ എനിക്കുതന്നെയാണ്.  ഇന്ദ്രിയചലനാദി സമുച്ചയമായി ഉള്ളിരിക്കുന്ന എനിക്കല്ല.  ആ എനിക്കുള്ള നഷ്ടം ലോകത്തിലേയ്ക്ക് ഇറങ്ങാനുള്ള സാമഗ്രികളുടെ നഷ്ടമാണ്.  കാലില്ലെങ്കില്‍ കൃത്രിമ കാല്‍വെച്ച് ഇറങ്ങാം.  എനിക്ക് വയസ്സാവുന്നത് ലോകത്തില്‍ തൂങ്ങിക്കിടക്കുന്ന അര്‍ത്ഥത്തിന്റെ ചിഹ്നപ്പലകകളില്‍ ശരീരം പ്രതിഫലിച്ചാണ്.  നീ പറയുന്ന എനിക്കും ജീവശാസ്ത്രം പറയുന്ന ശരീരത്തിനും സാമൂഹികശാസ്ത്രം പറയുന്ന വ്യക്തിയ്ക്കുമാണ് പ്രായമാകുന്നത്.  ഞാന്‍ ഉള്ളില്‍നിന്ന് അറിയുന്ന ശരീരസ്വത്വത്തിനല്ല.  പക്ഷെ എന്റെ ലൗകികസ്വത്വം അതിന് വയസ്സായെന്ന കാര്യം ഉള്‍ക്കൊള്ളും. വൈദ്യന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും വിശ്വസിക്കും.  സൂര്യന്‍ ഏത്രയോ വലുതാണെന്ന് ജ്യോതിശ്ശാസ്ത്രം പറഞ്ഞപ്പോള്‍ വിശ്വസിച്ചതുപോലെ.  ഞാന്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും എന്റെ തലയോളം വലിപ്പമുള്ള കുഞ്ഞു സൂര്യനെയായിട്ടും.    

സമയം

നാം സമയബദ്ധരാണ്.  ജീവിതത്തിന് കാലാവധിയുള്ളതിനാല്‍.  ജീവിതം മുഴുവന്‍ നിതാന്തമായി സമയം ഒഴുകുന്നത് അനുഭവപ്പെട്ടുകൊണ്ടിരിക്കും. 'കഴിഞ്ഞുപോയി,' 'ഇപ്പോള്‍ വരും,' 'ഇതുവരെ വന്നില്ല,' 'കാത്തിരിക്കാം' എന്നൊക്കെ.  യഥാര്‍ത്ഥത്തില്‍ 'സമയം' ഇല്ലായിരിക്കാം.  ജീവിക്കാന്‍ നാം കെട്ടുന്ന കഥകളില്‍ സമയമുണ്ട്.  രണ്ടു തരത്തില്‍.  ക്രോണോസും (Chronos) കെയ്‌റോസും (Kairos).  ക്രോണോസ് സമയത്തിന്റ മാനമാണ്, അളവാണ്.  'ഇന്ന് ഉച്ചയ്ക്ക് ടൗണില്‍വെച്ച് കാണാം' എന്നു പറയുമ്പോള്‍ സമയത്തിന്റെ മാനമാണ് ഉദ്ദേശിക്കുന്നത്.  ക്രോണോസ് എന്ന സമയം ഭാവിയില്‍നിന്ന് വര്‍ത്തമാനകാലത്തിലൂടെ ഭൂതകാലത്തേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.    കെയ്‌റോസ് എന്ന സമയം ജീവിതത്തിലെ മുഹൂര്‍ത്തങ്ങളാണ്.  'ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു, നീ നല്ല സമയത്താണ് വന്നത്' എന്നു പറയുമ്പോള്‍ കെയ്‌റോസാണ്. വാര്‍ദ്ധക്യത്തില്‍ തകരുന്നത് ജീവിതസമയത്തിന്റെ തിരശ്ചീനതയാണ്.  ഭൂതവര്‍ത്തമാനഭാവി കാലങ്ങള്‍ രൂപാന്തരപ്പെടുന്നു.  മലര്‍ക്കെ തുറന്നു കിടന്നിരുന്ന ഭാവിയുടെ വാതില്‍ അടയുന്നു.  കാല്‍പ്പനികമായ, ഗൃഹാതുരത്വം തുളുമ്പുന്ന, ഭൂതകാലം മരവിച്ച് കനം വെയ്ക്കുന്നു.  വയസ്സായവര്‍ക്ക് മാത്രമാണ് ജീവിതാന്ത്യത്തിന്റെ ദര്‍ശനം കിട്ടുക.  ജീവിതത്തിന്റെ അങ്ങേ അറ്റത്തുനിന്ന് മാത്രം കാണാവുന്ന കാഴ്ചകളുണ്ട്.  ഇത് അവസാനത്തേതാവാം എന്ന ധ്വനി ഓരോ നിമിഷങ്ങളിലും മുഴങ്ങുന്നതുപോലെ.  കുട്ടിക്കാലത്ത് അനന്തമായിരുന്ന ഭാവി മധ്യവയസ്സില്‍ അനിശ്ചിതമാകുന്നു.  വാര്‍ദ്ധക്യത്തില്‍ അത് സുനിശ്ചിതമാകുന്നു.   ഭാവി ചുരുങ്ങുമ്പോള്‍ ഭൂതത്തിന് ചലനാത്മകത നഷ്ടപ്പെടും.  ഭൂതത്തെ സംരക്ഷിച്ച് സ്വന്തമാക്കണമെങ്കില്‍,  സിമോണ്‍ ദ ബൊവ്വാ പറയുന്നതുപോലെ, അതിനെ ഭാവി പരിപാടികളുമായി തുന്നിച്ചേര്‍ക്കണം.  ഭാവിയില്ലെങ്കില്‍ ഭൂതം അസംബന്ധമാകും.  

മരണം വരുമ്പോള്‍ നമ്മുടെ ആത്മകഥാഖ്യാനം തകര്‍ന്നുപോകുന്നു.  മുറുകിയ വാര്‍ദ്ധക്യത്തില്‍ ഓര്‍മ്മകള്‍ നങ്കുരം നഷ്ടപ്പെട്ട പായക്കപ്പലുകളെപ്പോലെ ദിക്കറിയാതെ ഒഴുകി നടക്കും.  ഓര്‍മ്മകളെ ഓര്‍മ്മിക്കുകയല്ല, അതിനകത്തെ ശൂന്യതയെ ജീവിക്കുകയാണ് നാം ചെയ്യുക.  എന്നിലെ നിരവധി വ്യക്തികള്‍ അഹത്തില്‍ പിടിച്ചുതൂങ്ങാനാവാതെ ഭ്രമാത്മകമായ സംഭവങ്ങളിലുടനീളം ഇഴപിരിഞ്ഞ ഏകത്വങ്ങളായി ചിതറിക്കിടക്കും.  വാര്‍ദ്ധക്യത്തിലെ ഓര്‍മ്മയെ ബൊവ്വാ വിശേഷിപ്പിക്കുന്നത് 'ഭൂതകാലത്തിന്റെ മരുഭൂമി' എന്നാണ്.  

ഗുണവും ദൈര്‍ഘ്യവും  

സെനെക്കാ അയച്ച (ലൂസിലിയസിന്) കത്തുകളൊന്നില്‍ ഇങ്ങനെ കാണാം: 'ജീവിതം ചിലരെ വേഗത്തില്‍ സുരക്ഷിതമായ തീരത്തെത്തിച്ചിട്ടുണ്ട്. കുറച്ച് വൈകിയാലും അവര്‍ എത്തിച്ചേരേണ്ട തീരത്ത്.  അതേസമയം ചിലരെ ജീവിതം ബുദ്ധിമുട്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്.  അത്തരം ജീവതത്തിന്മേല്‍, നിങ്ങള്‍ക്കറിയാം, പിടിച്ചുതൂങ്ങി നില്‍ക്കരുത്.  കാരണം വെറും ജീവിതം നല്ലതല്ല.  നന്നായി ജീവിക്കുന്നത് നല്ലതാണുതാനും.  വിവേകമുള്ള മനുഷ്യന്‍ ഏത്രത്രോളമാണ് ജീവിക്കേണ്ടത് അത്രത്തോളമാണ് ജീവിക്കുക, എത്രത്തോളം നീട്ടാന്‍ കഴിയും അത്രത്തോളമല്ല.'  സെനെക്കാ ഗുണത്തെക്കുറിച്ചായിരുന്നു ഉത്കണ്ഠപ്പെട്ടിരുന്നത്;  ജീവിതത്തിന്റെ കാലയളവിനെക്കുറിച്ചല്ല.  അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഇപ്രകാരം നീളുന്നു: മനഃശാന്തി നഷ്ടപ്പെടുത്തുന്നതും ബുദ്ധിമുട്ടിക്കുന്നതുമായ സംഭവങ്ങള്‍ ജീവിതത്തിലുണ്ടാകുകയാണെങ്കില്‍ സ്വയം സ്വതന്ത്രനാകുന്നതാണ് നല്ലത്. ജീവിതം ഏതാനും തുള്ളികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എങ്കില്‍ ആര്‍ക്കും കാര്യമായി ഒന്നും നഷ്ടപ്പെടുന്നില്ല.  നേരത്തെ മരിക്കുന്നോ വൈകി മരിക്കുന്നോ എന്നുള്ളതല്ല പ്രശ്‌നം.  നന്നായി മരിക്കുന്നോ മോശമായി മരിക്കുന്നോ എന്നുള്ളതാണ്.  നന്നായി മരിക്കുക എന്നാല്‍ മോശമായി ജീവിക്കുക എന്ന അപകടത്തില്‍നിന്ന് രക്ഷ നേടലാണ്.  പക്ഷെ സെനെക്കാ പറയുന്ന നല്ല ജീവിതത്തിന്റേയും മോശമായ ജീവിതത്തിന്റേയും അതിര്‍വരമ്പ് പ്രായോഗിക സന്ദര്‍ഭത്തില്‍ കൃത്യമായി തീരുമാനിക്കാനാവില്ല.  ജീവിതം മോശമാവുന്ന നിമിഷം അത് തിരിച്ചറിയാനുള്ള ബൗദ്ധികശേഷി നഷ്ടപ്പെടാനും ഇടയുണ്ട്.   ബാക്കിയാവുന്ന ഏതാനും തുള്ളി ജീവിതമായിരിക്കാം ആ നിമഷത്തില്‍ ഏറ്റവും പ്രിയങ്കരം.    

സെനെക്കയുടേയും നമ്മുടേയും സന്ദര്‍ഭങ്ങള്‍ താരതമ്യം ചെയ്യാനാവാത്ത വിധം വ്യത്യസ്തമാണ്.  വൈദ്യശാസ്ത്രം നമ്മുടെ ആയുസ്സുകൂട്ടിയിട്ടുണ്ട്.  ഇപ്പോള്‍ ബുദ്ധിമുട്ടുകള്‍ കുറഞ്ഞ ദീര്‍ഘമായ വാര്‍ദ്ധക്യം സാധ്യമാണ്.  ഏതാനും തുള്ളി ജീവിതം ബാക്കിയുണ്ടെങ്കില്‍ ആഘോഷിക്കാം.  കുറേ രോഗങ്ങളും ഒരു പെട്ടി മരുന്നുമായി വാടിക്കൊണ്ടിരിക്കുന്ന ശരീരമായി നിലനില്‍ക്കാം.  ഇക്കാലത്തെ മരണം, പുതിയ മരണം, ജീവിച്ചിരിക്കലാണ് എന്ന് പറഞ്ഞ് പരിഹസിക്കപ്പെട്ടാല്‍പോലും ആരും സെനെക്കയെ പിന്‍തുടരാന്‍പോകുന്നില്ല.      

കാട്ടു ഞാവല്‍പ്പഴങ്ങള്‍  

ജീവിതത്തിന്റെ വക്കിലെത്തുമ്പോള്‍ എല്ലാം മനസ്സിലാക്കിക്കൊണ്ട് പുതിയ ഒരു ജീവിതം തുടങ്ങാന്‍ ശ്രമിക്കുന്നവരുണ്ട്.  ഓര്‍മ്മകളെ പുനര്‍ജീവിച്ച് അവയെ വീണ്ടും തുന്നിച്ചേര്‍ത്ത് പുതിയ വ്യക്തിയായി മാറിക്കൊണ്ട്.  വൈല്‍ഡ് സ്‌ട്രോബറീസ് എന്ന ബെര്‍ഗ്മേന്‍ സിനിമ ഓര്‍മ്മകളിലേയ്ക്കുള്ള ഒരു യാത്രയാണ്.  ഡോക്ടറും ബാക്ടീരിയോളജിസ്റ്റുമായ കഥാപാത്രം, ഐസാക് ബോര്‍ഗ്, നിരാശയും അമര്‍ഷവും ഭരിക്കുന്ന ഒരു വയോധികനായി ജീവിക്കുകയായിരുന്നു.  ഒടുവില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നു.  പുരസ്‌കാരം സ്വീകരിക്കാനുള്ള യാത്ര പുറപ്പെടുന്നു.  വിമാനത്തിലായാല്‍ യാത്ര പെട്ടെന്ന് തീരും.  കാറില്‍ പോകാന്‍ തീരുമാനിച്ചു.  പകല്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന യാത്ര. പലതരം ഓര്‍മ്മകളിലൂടെ കടന്നുപോകുന്നു.  സ്വപ്‌നവും യാഥാര്‍ത്ഥ്യവും തരിച്ചറിയാനാവാത്ത വിധം.  സ്വപ്നം സ്വന്തം മരണമായി വരുന്നു: ഘടികാരത്തിന്റെ നിലച്ച സൂചി... ശവവണ്ടിയില്‍ന്ന് പുറത്തേയ്ക്ക് വീണ ശവപ്പെട്ടിയില്‍ സ്വന്തം മൃതശരീരം...  ഓര്‍മ്മകളോട് ഇണങ്ങിയും പിണങ്ങിയും കലഹിച്ചും തര്‍ക്കിച്ചും യാത്ര സിനിമയിലൂടെ നീണ്ടു.  യാത്രയുടെ അവസാനമാകുമ്പോഴേയ്ക്കും അദ്ദേഹം പുതിയ ഒരു ജീവിതം തുടങ്ങാന്‍ തയ്യാറാകുന്നതുപോലെ ഉന്മേഷവാനാവുന്നു.  ശുഭാന്തമോ അശുഭാന്തമോ അല്ലാത്ത യാഥാര്‍ത്ഥ്യബോധത്തിന്റെ വിവേകം അയാളില്‍ ഉദിക്കുന്നു.  ജീവിതത്തിന്റെ അവസാന പാദങ്ങളെക്കുറിച്ച് മനനം ചെയ്യുകയാണ് സിനിമ.  ആ മനനം ഇങ്ങനെ ഉപസംഹരിക്കുന്നതുപോലെ തോന്നി: ഐസാക് ബോര്‍ഗ് ഇങ്ങനെയെല്ലാം ചിന്തിക്കാന്‍ വൈകിപ്പോയോ?  വൃദ്ധനായില്ലേ? അദ്ദേഹത്തിന് ഇനിയും സമയമുണ്ട്.  

വയോധികരുടെ ലോകം

ഉപഭോഗം, നേട്ടം, വിജയം തുടങ്ങിയ മുതലാളിത്ത മൂല്യങ്ങള്‍ മരണോന്മുഖ ജീവിതത്തില്‍ തീര്‍ത്തും അപ്രസക്തമാണ്.  പഴയ നേട്ടങ്ങളുടേയും വിജയങ്ങളുടേയും ഓര്‍മ്മകള്‍ കനലണഞ്ഞ കരിക്കട്ടകളായിക്കഴിഞ്ഞു. സൗകര്യങ്ങളും പരിചരണവും അല്‍പ്പം ആശ്വാസം നല്‍കുമെങ്കിലും വാര്‍ദ്ധക്യത്തെ അവ അഭിസംബോധന ചെയ്യുന്നില്ല.  വാര്‍ദ്ധക്യം അവസാനത്തെ സ്റ്റോപ്പാണ്.  ഇനി എങ്ങോട്ടും പോകാനില്ല. മരണത്തെ മറി കടക്കാനാവില്ല.  അതിജീവനം എന്ന വാക്കിനുപോലും അര്‍ത്ഥം നഷ്ടപ്പെട്ടു. ജീവിതത്തിന് മറ്റൊരു അര്‍ത്ഥം നല്‍കുകയാണ് ഏക പോംവഴി. വാര്‍ദ്ധക്യം ശൂന്യമാണ്.  ഈ ശൂന്യതയില്‍ നിറയ്‌ക്കേണ്ടത് പഴയ ജീവിതത്തിന്റെ നിക്ഷേപങ്ങളില്‍നിന്ന് പിന്‍വലിച്ചല്ല.  മരണത്തോടടുക്കുമ്പോള്‍ നമ്മുടെ ഭാവിയുടെ ചക്രവാളത്തെ പുതിയ സാധ്യതകളിലേയ്ക്ക് തുറക്കാന്‍ കഴിയണം.  അസാധ്യതയുടെ സാധ്യതകളിലേയ്ക്ക്.
 
കുട്ടികള്‍ അവരുടേതായ ലോകത്താണെന്ന് പറയാറുണ്ട്.  വൃദ്ധര്‍ അവരവരുടേതായ ലോകത്താണ്.  മോഹങ്ങളില്‍നിന്നെല്ലാം വിമുക്തരായി ശാന്തതയും സ്വാതന്ത്ര്യവും അനുഭവിക്കാനുള്ള ഏറ്റവും നല്ല കാലമാണ് വാര്‍ദ്ധക്യം എന്ന് കരുതുന്നവരുണ്ട്.  ഭാവിയെപ്പോലും പേടിക്കേണ്ടതില്ല.  ചതുരംഗക്കളി കഴിഞ്ഞാല്‍ പിന്നെ കരുവിന്റെ നീക്കത്തെ എന്തിന് ഭയക്കണം?!  

എപ്പിക്യൂറസ് പറയുന്നത് ഭോഗത്തിന്റെ തോത് കുറച്ച് വാര്‍ദ്ധ്യക്യത്തില്‍ സാധ്യമാവുന്ന സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാനാണ്. നിത്യജീവിതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ജയിലറകളില്‍നിന്ന് മുക്തരായി യഥേഷ്ടം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ അനുഭവിക്കുക. ലോകത്തില്‍നിന്ന് പിന്‍വലിഞ്ഞ്, വെറുതെയിരുന്നുള്ള ജീവിതം.  താത്പര്യങ്ങളാല്‍ ബാധിക്കപ്പെടാത്ത സൗഹൃദത്തെ പ്രായമായവര്‍ക്ക് ഒരു പക്ഷെ വീണ്ടും കണ്ടെത്താനാകും.  നിശബ്ദമായി ഈ വേള സുഹൃത്തക്കളോടൊപ്പം വെറുതെയിരിക്കാം.  ഒരുമിച്ചിരുന്ന് നിശബ്ദമായി കടല്‍ നോക്കി സൗഹൃദം പങ്കിടാം - എപ്പിക്ക്യൂറിയന്‍ രീതിയില്‍ വയോധികലോകത്തെ ഇങ്ങനെ സങ്കല്‍പ്പിക്കാം.  'ഭക്ഷണം കഴിക്കുമ്പോള്‍ വിഭവങ്ങളല്ല,' എപ്പിക്ക്യൂറസ് പറഞ്ഞു, 'കഴിക്കാന്‍ കൂട്ടിന് സുഹൃത്തുക്കളുണ്ടാവുകയാണ് പ്രധാനം.  സിംഹവും ചെന്നായയുമൊക്കെ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നവരാണ്.  മനുഷ്യര്‍ കൂട്ടുകാരൊത്ത്.  ഈ ലോകത്തില്‍ സൗഹൃദവും സംഭാഷണങ്ങളുമാണ് ഏറ്റവും ആനന്ദകരവും ആസ്വാദ്യകരവുമായിട്ടുള്ളത്.'  പ്രായംചെന്ന് അവശരായവര്‍ അവരുടെ ശാരീരികാസ്വാസ്ഥ്യങ്ങളെക്കുറിച്ച് പരാതി പറയട്ടെ.  പറയുന്നതുകൊണ്ട് എന്തെങ്കിലും സമാധാനമുണ്ടെങ്കില്‍ ഉണ്ടാകട്ടെ.  വേദനിക്കുമ്പോള്‍ നിലവിളിക്കട്ടെ.  പ്രസവ സമയത്ത് ആര്‍ത്ത് നിലവിളിക്കുന്നത് വേദനയില്‍നിന്ന് അല്‍പ്പം ശ്രദ്ധമാറ്റുമെന്ന് പറയാറുണ്ടല്ലോ.  

എപ്പിക്യൂറസ് പറയുന്നത് നമുക്ക് മരണം ഒന്നുമല്ല എന്നാണ്: നമ്മളുള്ളതുകൊണ്ട് മരണം വന്നിട്ടില്ല.  മരണം വന്നാല്‍ നമ്മളുണ്ടാവില്ല.  ജീവിതത്തിന്റെ അഭാവം ദുഷിച്ചതല്ല. ജനിക്കുന്നതിനു മുന്‍പുള്ള ശൂന്യതയേക്കാള്‍ മരണം ഭയാനകമല്ല.  കീയക്കഗോ (Kierkegaard) ഈ വാദത്തെ വിമര്‍ശിക്കുന്നുണ്ട്.  നാം ഉള്ളപ്പോള്‍ വരാനിരിക്കുന്ന മരണത്തെക്കുറിച്ച് നാം ബോധമുള്ളവരാണ്. ചെറുപ്പമായാലും പ്രായമായാലും ഭയംതോന്നിപ്പിക്കുന്നതാണ് ആ ബോധം.

മടുപ്പ്

വയസ്സാവുമ്പോള്‍ രോഗവും മരണവും കഴിഞ്ഞാല്‍ പിന്നെ പേടിക്കേണ്ടത് മടുപ്പിനെയാണ്.  മടുപ്പ് രണ്ടു തരത്തിലുണ്ട്.  അസ്തിത്വപരമായ മടുപ്പും സ്ഥിതിവിശേഷപരമായ മടുപ്പും.    രണ്ട് മണിക്കൂര്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ തോന്നുന്നത് സ്ഥിതിവിശേഷപരമായ മടുപ്പാണ്.  എല്ലാം ശൂന്യമാണ് എന്ന തോന്നലാണ് അസ്തിത്വപരം.  ഒന്നിനും അര്‍ത്ഥമില്ല.  അതുകൊണ്ട് ഒന്നിലും താത്പര്യവുമില്ല.  അസ്തിത്വപരമായ മടുപ്പുള്ളവര്‍ക്ക് ആഗ്രഹിക്കാന്‍പോലും ആഗ്രഹമുണ്ടാവില്ല.  എന്തു ചെയ്താലും മടുക്കും.  പുതിയതെല്ലാം സ്ഥിരം പുതുമകളാകും.  'ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ ഒന്നും എന്നെ അത്ഭുതപ്പെടുത്തില്ല,'ചുണ്ടുകള്‍ പിറുപിറുക്കും.  

തിരക്കുപിടിച്ചവര്‍ക്ക് മടുപ്പിനെ സഹിക്കാന്‍ കഴിയില്ല.  അവര്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് ഓടുകയാണ്.  നങ്കൂരമിട്ട സമയത്തെ അവര്‍ നേരിട്ടിട്ടില്ല.  വാര്‍ദ്ധക്യകാലത്ത് തിരിഞ്ഞുനോക്കുമ്പോഴാണ് വീര്‍ത്തു കിടന്നിരുന്ന സമയങ്ങളെല്ലാം കാലിയാണെന്ന് തിരിച്ചറിയുക.  ഒന്നിലും അര്‍ത്ഥപൂര്‍ണ്ണമായി ജീവിതം അര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ഒളിച്ചോടിക്കൊണ്ടിരിക്കും.  ഒളിച്ചോടലും അര്‍ത്ഥരഹിതമാണെന്നറിയാതെ.  'കഠിനാദ്ധ്വാനത്തിന്റെ ശമ്പളം ഭാവിയില്‍, മടിയുടെ ശമ്പളം ഇപ്പോള്‍' എന്ന തത്വത്തിന് വാര്‍ദ്ധക്യകാലത്ത് പ്രഭയേറും.      

പിന്നെ, പ്രായംചെന്നവര്‍ എന്തു ചെയ്യണം, വെറുതെ കിടന്നുറങ്ങണമോ?   പേശികള്‍ക്കുവേണ്ടിയോ പണത്തിനുവേണ്ടിയോ അല്ലാത്ത കളികളില്‍ മുഴുകാം.  അത്തരം കളികളെ വീണ്ടും കണ്ടെത്തേണ്ടിവരുമെങ്കിലും.  കളിയിലും കാര്യത്തിലും സ്വയം അപ്രത്യക്ഷമാകലുണ്ട്.   പക്ഷെ കാര്യത്തില്‍ മുഴുകുമ്പോള്‍ കാര്യം നേടുക എന്ന ലക്ഷ്യം സദാ ഉദിച്ചുനില്‍ക്കും. കളിയുടെ ലക്ഷ്യം കളിതന്നെയാണ്.  രസം ഉണ്ടാകാന്‍ വേണ്ടി ആരും കളിക്കാറില്ല.  കളിക്കുന്നതുതന്നെയാണ് രസം. കളിയില്‍ കളിക്കപ്പുറം ലക്ഷ്യമില്ല. ക്ഷീണിച്ച് എവിടെയെങ്കിലും കിടന്നാല്‍ മതി എന്ന് തോന്നിയാല്‍ എന്തു കളിയാണ് സാധിക്കുക?  കിടന്നുകൊണ്ട് ആലോചിക്കാം.  ആശയങ്ങളെ കളിപ്പാട്ടങ്ങളാക്കി ആലോചനാലീലയാവാം.   

ഖയാലും സെന്‍ ബുദ്ധിസവും

ഇന്ന് ഫിറ്റ്‌നസ്സും യൗവ്വനവുമാണ് ഫാഷന്‍.  അലസമായി ഒന്ന് പതുക്കെ നടക്കാന്‍പോലും നിത്യയൗവ്വനദാഹം സമ്മതിക്കില്ല.  നാം സ്വയമറിയാതെ, വയസ്സായ നമുക്ക് പറ്റാത്ത, വേഗത്തില്‍ നടന്നുപോകും.  വെറുതെ ഒന്ന് നടക്കാനാഗ്രഹിച്ചാല്‍പോലും വ്യായാമത്തിലേയ്ക്ക് വഴുതി വീഴാനുള്ള കാറ്റടിക്കും.  പകരം അനന്തയൗവ്വനത്തിന്റെ യുക്തിയെ തുടച്ചുനീക്കി മന്ദഗതിയുടെ അസാധാരണമായ സദ്ഗുണങ്ങള്‍ ആവോളം ആസ്വിദിക്കാന്‍ ശ്രമിക്കാവുന്നതാണ്.  കസേരയില്‍നിന്ന് പതുക്കെ രണ്ടു കാലുകളിലേയ്ക്ക് എഴുന്നേറ്റുനിന്ന് സമനില ഉറപ്പുവരുത്തി പതുക്കെ ജനലിനടുത്തേയ്ക്ക് നൃത്തം ചെയ്യുന്നതുപോല ചുവട് വെച്ച് നീങ്ങാം.  ഒരു വിളംബിത് ബന്ദിശിന്റെ ആലാപ് പോലെ. കസേരയില്‍നിന്ന് ജനല്‍വരെയുള്ള, 'സം'(സമം)വരെയുള്ള, ഒഴുക്ക്.  വാര്‍ദ്ധക്യത്തിന് മാത്രം, ഒന്നും നഷ്ടപ്പെടാനില്ലാതെ, സാധിക്കുന്നതാണ് ശരീരത്തിന്റെ ഈ ശാന്തസംഗീതം.  ഈ ഗതിയുടെ താളപ്രമാണങ്ങള്‍ സമയത്തെ നുറുങ്ങുകളാക്കി ദീര്‍ഘിപ്പിച്ചുകൊണ്ടിരിക്കും.  സമയം താളതരംഗങ്ങളായി തങ്ങിനില്‍ക്കും.

മൈന്‍ഡ്ഫുള്‍ ആയി ജീവിക്കലാണ് ബോധോദയത്തിലേയ്ക്ക് പ്രവേശിക്കാന്‍ സെന്‍ ബുദ്ധിസം നല്‍കുന്ന താക്കോല്‍.  പല അര്‍ത്ഥങ്ങളുണ്ട് മൈന്‍ഡ്ഫുള്‍നസ്സിന്.  അവാച്യമാണെന്നും പറയുന്നുണ്ട്.  മുഴുവനായി നിറഞ്ഞ് തുളുമ്പാതെ നില്‍ക്കുന്ന ബോധമായി തത്കാലം മനസ്സിലാക്കാം.  നമ്മുടെ അസ്തിത്വത്തിന്റെ വര്‍ത്തമാനകാല മൂഹൂര്‍ത്തത്തെ വ്യക്തവും അഭംഗുരവുമായ ബോധത്തോടെ ശ്രദ്ധിക്കുക.  മൈന്‍ഡ്ഫുള്‍ ആയ ഒരാള്‍ താന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ മുഴുവനായും, ഹൃദയം അര്‍പ്പിച്ച്, മുഴുകിയിരിക്കും.  ശ്വസിക്കുന്നതാവട്ടെ, ചിന്തിക്കുന്നതാവട്ടെ, നടക്കുന്നതാവട്ടെ.  കവിയാതെ നിറഞ്ഞുനില്‍ക്കുന്ന ബോധത്തില്‍നിന്ന് ഒട്ടും വഴുതിപ്പോകാതെ.  ശൂന്യതയില്‍ മനംനിറച്ച് ശാന്തമായിരിക്കാം.  ലോകത്തെ അതിന്റെ മുഖത്ത് മൈന്‍ഡ്ഫുള്ളായി നോക്കിക്കൊണ്ട്, നല്ലവരോടൊപ്പം ഇരിക്കുന്നതിന്റെ ഉദാത്തത അനുഭവിച്ചുകൊണ്ട്.  

വിട

പിറക്കുന്നതിനു മുന്‍പേ കുഞ്ഞുങ്ങള്‍ക്ക് പരിചരണം കിട്ടുന്നുണ്ട്.  ശുശ്രൂഷിക്കാനും വളര്‍ത്താനും സദാ സന്നദ്ധമായ ഒരു ലോകത്തിലേയ്ക്കാണ് പിറന്നുവീഴുന്നതും. വാര്‍ദ്ധക്യത്തിന്റെ അവസാന ഘട്ടത്തില്‍ നാം കുഞ്ഞുങ്ങളെപ്പോലെ നിരാലംബരായിരിക്കും.  പിറവിയോട് കാണിക്കുന്ന അതേ സന്തോഷവും സ്‌നേഹവും പരിലാളനയും വിട ചൊല്ലുന്നവരോടും കാണിക്കേണ്ടതാണ്.  ധര്‍മ്മവും നീതിയും പൊരുത്തമാര്‍ജ്ജിക്കണമെങ്കില്‍ മംഗളപത്രം നല്‍കി യാത്രയാക്കണം.    

സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുമ്പോള്‍ ചക്രവാളത്തില്‍ വലുതായി കാണാം.  അസ്തമിക്കുംതോറും രശ്മി മങ്ങും. പോകുന്നപോക്കില്‍ വെള്ളത്തില്‍ നിറങ്ങള്‍ വാരിവിതറിയതുപോലെ ചിതറിത്തിളങ്ങും.     

മുകുന്ദനുണ്ണി

(മുകുന്ദനുണ്ണി, 'ആര്‍ക്കാണ് വാര്‍ദ്ധക്യം,' ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് ഒരാമുഖം (ലേഖന സമാഹാരം), ദയാ ഹോസ്പിറ്റല്‍ പബ്ലിക്കേഷന്‍സ്, തൃശ്ശൂര്‍, 2021, പേജുകള്‍: 151 -159)




Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ