Skip to main content

സംവാദം യുദ്ധമല്ല

തത്വചിന്തയില്‍ നിറയെ വിവിധ തരം ചോദ്യങ്ങളോട് ഉത്കണ്ഠയുള്ള പ്രസ്താവന(proposition)കളാണ്. തമ്മില്‍ ബന്ധമുള്ള പ്രസ്താവനകളും പ്രസ്താവനകളെ കുറിച്ചുള്ള പ്രസ്താവനകുളും വിഹരിക്കുന്ന വ്യവഹാരമായി തത്വചിന്തയെ കാണാവുന്നതാണ്.  പ്രസ്താവനകള്‍ എല്ലാവരാലും പരിശോധിക്കപ്പെടുമെന്ന പ്രതീക്ഷ അതിന്റെ ഒരു അടിസ്ഥാന പ്രകൃതമായി തത്വചിന്തയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  എല്ലാവരാലും പരിശോധിക്കപ്പെടുന്നതിലൂടെ അത് ഒരു ചര്‍ച്ചയായി പരിണമിക്കുകയും ചെയ്യുന്നു.  പുസ്തകം വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും, പ്രസംഗം കേള്‍ക്കപ്പെടുകയും സംവാദമുഖരിതമാവുകയും ചെയ്യുന്നു.  ഈ പ്രസ്താവനകളുടെ വ്യവഹാരത്തിന് ചര്‍ച്ചയുടെ സ്വഭാവം കൈവരുന്നതുകൊണ്ട് സംവാദങ്ങളുടെ അധികാരി തത്വചിന്തകരായിരിക്കില്ല.  തത്വചിന്തകര്‍ പറഞ്ഞത് വാസ്തവാണെങ്കില്‍പോലും സംവാദങ്ങളിലൂടെ വിശ്ലേഷണസംശ്ലേഷണങ്ങള്‍ ചെയ്യപ്പെട്ടാണ് വാസ്തവത്തിന്റെ ആധികാരിത സ്ഥാപിക്കപ്പെടുന്നത്.  അതായത് ഇവിടെ തത്വചിന്ത നിര്‍വ്വചിക്കപ്പെടുന്നത് സംവാദത്തിന്റെ കാര്യസ്ഥതയാലാണ്.  കാരണം തത്വചിന്തകര്‍ പറയുന്നതെല്ലാം ചര്‍ച്ചകളിലേയ്ക്ക് തുറന്നിടപ്പെട്ടിരിക്കുകയാണ്.  ആയതുകൊണ്ട് സംവാദങ്ങളിലൂടെ ഉരുത്തിരിയുന്നതാണ് സത്യം. 

'എല്ലാ അഭിപ്രായങ്ങളും സത്യമാണ്.'   ഈ പ്രസിദ്ധവചനത്തിലൂടെ പുരതാന ഗ്രീസില്‍ പ്രോട്ടഗോറസ് ദ്വന്ദമാനസംവാദത്തിന്റെ (dialectic) വാതില്‍ തുറന്നിട്ടിരുന്നു.  ആ വചനത്തിന്റെ ധ്വനി  അനുസരിച്ച് ആര്‍ക്കും തത്വിചിന്തകരാവാം. വലിയ ഒരു തുറസ്സിനെ സൃഷ്ടിക്കുകയാണ് ആ സാധ്യത.  തത്വചിന്തയ്ക്ക് അകത്തുള്ള സാധ്യതയാണത്.  ഈ അര്‍ത്ഥത്തില്‍ തത്വചിന്തയെ നിര്‍ണ്ണയിക്കുന്നത് സമൂഹത്തിലെ പദവികളോ സ്ഥാനമോ അല്ല.  ചിന്ത സ്വതന്ത്രമായി, തത്വചിന്തയുടെ ഉള്ളില്‍നിന്ന്, നിര്‍ണ്ണയിക്കപ്പെടുകയാണ്.  ആര്‍ക്കും സംസാരിക്കാം, വിമര്‍ശിക്കാം, ഖണ്ഡിക്കാം.  സോക്രട്ടീസ് എല്ലാവരുമായും ചര്‍ച്ച ചെയ്യുന്നുണ്ട്.  ഒരു പ്രത്യേക സന്ദര്‍ഭത്തിന്റേയും സാന്ദര്‍ഭികത ചര്‍ച്ചയെ നിര്‍ണ്ണയിക്കുന്നില്ല.  ചര്‍ച്ചയും ചര്‍ച്ചയുടെ സ്വാതന്ത്ര്യവും അപ്പോള്‍ മാത്രമുള്ളതല്ല, പിന്നീടും, കാലാകാലത്തേയ്ക്കും നീളുന്നതാണ്. അതുകൊണ്ടാണല്ലോ ഇന്നും പ്ലാറ്റോ ചര്‍ച്ച ചെയ്യപ്പെടുന്നത്.  

ആരു പറയുന്നതും ആര്‍ക്കും ഖണ്ഡിക്കാം എന്ന വിപുലമായ അര്‍ത്ഥത്തിലുള്ള ജനാധിപത്യമാണ് തത്വചിന്തയുടെ നിലനില്‍പ്പിന് അനിവാര്യമായ ഘടകങ്ങളിലൊന്ന്.  തത്വചിന്തയുടെ ജീവവായുവാണ് സ്വാതന്ത്ര്യം.  ആര്‍ക്കും പറയാനും ആരു പറഞ്ഞതിനേയും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലായിടത്തുമില്ല.  ഹെഗല്‍ ഏതാണ്ടിങ്ങനെ പറഞ്ഞിരുന്നു: ഓറിയന്റില്‍ (കിഴക്കന്‍ രാജ്യങ്ങളില്‍) ഒരാള്‍ മാത്രമായിരുന്നു സ്വതന്ത്രന്‍.  രാജാവ് മാത്രമായിരുന്നു.  ഗ്രീസില്‍ ചിലര്‍ സ്വതന്ത്രരായിരുന്നു.  അടിമകള്‍ക്കും സ്ത്രീകള്‍ക്കും സ്വാതന്ത്ര്യമില്ലായിരുന്നു. ആധുനിക കാലത്ത് എല്ലാവരും സ്വതന്ത്രരാണ്.  ഹെഗല്‍ കരുതിയത് തന്റെ തത്വിചിന്തയിലാണ് സ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത് എന്നായിരുന്നു.

പക്ഷെ സ്വാതന്ത്ര്യം എന്ന സങ്കല്പത്തെ സൂക്ഷ്മമായി നോക്കുമ്പോള്‍ അത് പ്രത്യക്ഷത്തില്‍ തോന്നുന്നതുപോലെ കാല്‍പ്പനികമനോഹാരിതകള്‍ മാത്രമുള്ളതല്ല.  സാമൂഹിക പ്രയോഗങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെ അനുഭവം വിതരണം ചെയ്യപ്പെടുന്നത് സന്ദര്‍ഭങ്ങളോട് ആപേക്ഷികമായിട്ടായിരിക്കും.  നിസാര്‍ പറയുന്നു: '...പൗരര്‍ ആരാണ് എന്ന് തീരുമാനിക്കപ്പെടുന്നതിനനുസരിച്ചാണ് സ്വാതന്ത്ര്യം എന്തൊക്കെയെന്ന്, സ്വാതന്ത്ര്യം ആര്‍ക്കൊക്കെയാണ് വേണ്ടത് എന്ന് നിശ്ചയിക്കപ്പെടുന്നത്' (നിസാര്‍ അഹമ്മദ്, ഒരു സാമൂഹിക കാഴ്ചപ്പാടില്‍ നിന്ന്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കളോജിക്കല്‍ സ്റ്റഡീസ്, കോഴിക്കോട്, 2012, പേജ് - 430).  'സാമൂഹിക  സാഹചര്യങ്ങളുമായും ചരിത്രപരമായും ബന്ധിതമായിട്ടല്ലാതെ സ്വാതന്ത്ര്യം എന്നുള്ളത് ചര്‍ച്ചചെയ്യാന്‍ പറ്റുമോയെന്നത് സംശയമാണ്' (അതേ പുസ്തകം, പേജ് - 430). മറ്റൊരു രീതിയില്‍ ഷാക്ക് റോണ്‌സിയര്‍ പറയുന്നു: 'അടിമയ്ക്ക് ഭരണാധികാരിയുടെ ഭാഷ മനസ്സിലാവും.  പക്ഷെ ആ ഭാഷ അടിമയ്ക്ക് അവകാശമില്ലാത്ത ഭാഷയാണ്.  കരകൗശലപ്പണിക്കാര്‍ക്ക് സമുദായത്തിന്റെ പൊതുവായുള്ള കാര്യങ്ങള്‍ നോക്കി നടത്താനുള്ള ഉത്തരാവദിത്തം ഏല്‍പ്പിച്ചുകൊടുക്കാനാവില്ല എന്ന് പ്ലാറ്റോ പറയുന്നു.  കാരണം അവര്‍ക്ക് വേല ഒഴിഞ്ഞ് മറ്റൊന്നിലും ശ്രദ്ധപതിപ്പിക്കാന്‍ നേരമുണ്ടാകില്ല' (Jacques Ranciere, The Politics of the Aesthetics - the distribution of the sensible, Ed. & Trans. Gabriel Rockhill, Bloomsbury, UK, USA, 2004, pp. 7 þ 8)

മുകളില്‍ പറഞ്ഞ പരിമതികളോടെയാണെങ്കിലും ഗ്രീസിലെ ഏതന്‍സില്‍ സംസാരിക്കാനുള്ള സ്വാതന്ത്ര്യം ക്രി.മു. അഞ്ചാം നൂറ്റാണ്ടില്‍ പ്രസിദ്ധമായി ഉണ്ടായിരുന്നു.  പ്രസംഗവും സംഭാഷണവും അവിടത്തെ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ ഇടംകൊണ്ടിരിക്കണം.  പ്രസംഗകല അഭ്യസിപ്പിക്കാന്‍ അദ്ധ്യാപകരുടെ ആവശ്യം ഏറെ നേരിട്ടിരുന്നു.  ആ പ്രവണതയുടെ ഫലമായാണ് സോഫിസ്റ്റ് മൂവ്‌മെന്റ് ഉണ്ടായത്.  സ്വാതന്ത്ര്യവും (ജനാധിപത്യവും) സോഫിസ്റ്റുകള്‍ മുതല്‍ അരിസ്റ്റോട്ട്ള്‍വരെയുള്ളവരുടെ തത്വചിന്തയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടായിരുന്നു.  പക്ഷെ തത്വചിന്തയുടെ ഉദയത്തിന് ഇടയാക്കിയ ഘടകം അതീനിയന്‍ ജനാധിപത്യ ഭരണകൂടം അനുവദിച്ച സ്വാതന്ത്ര്യമാണ് എന്ന് പറയുവാന്‍ കഴിയില്ല.  വൈദഗ്ധ്യം ആവശ്യമായ ഒരു കല എന്ന നിലയില്‍ പ്രസംഗം നിലനിന്നിരുന്നതും തത്വചിന്തയുടെ ഉദയത്തിന് കാരണമായി പ്രവര്‍ത്തിച്ചിരിക്കാം.  അതായത് സംഭാഷണസ്വാതന്ത്ര്യം തത്വചിന്ത രൂപപ്പെടുന്നതിന്റെ ഒരു അനിവാര്യഘടകമായിരുന്നെങ്കിലും പര്യാപ്ത ഘടകമായിരുന്നില്ല.    

ദ്വന്ദമാനസംവാദത്തിന് വലിയ പ്രചാരം ലഭിക്കാന്‍ ആവിഷ്‌കാരസ്വാതന്ത്ര്യം കാരണമായി.  അതുവഴി തത്വചിന്ത രൂപപ്പെടാനും. അതേ സമയം അതീനിയന്‍ ജനാധിപത്യം തത്വചിന്തകരെ നാടുകടത്തുകയും വധിക്കുകയും ചെയ്തിട്ടുണ്ട്.  സൂര്യന്‍ പെലോപ്പൊണീസസിനേക്കാള്‍ (Pelopponnesus) വലിയ ഒരു ജ്വലിക്കുന്ന കല്ലാണ് എന്നും ചന്ദ്രന്‍ മറ്റൊരു ഭൂമിയാണെന്നും പ്രഖ്യാപിച്ചതിന് അനാക്‌സഗോറസിനെ (Anaxagoras) നാടുകടത്തുകയുണ്ടായി.  ദൈവം ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ പ്രൊട്ടാഗോറസിനെ (Protagoras) നാടുകടത്തുകയോ വധിക്കുകയോ ചെയ്തു. ദൈവം ഇല്ലെന്ന് പറയുകയും ആരാധനാസമ്പ്രദായത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തതിന് ഡയാഗറസ് (Diagoras) നാടുകടത്തപ്പെട്ടു.  യുവാക്കളെ വഴിതെറ്റിച്ചു, പുതിയ ദൈവത്തെ കൊണ്ടുവന്നു, എന്നീ കുറ്റങ്ങള്‍ ചുമത്തി സോക്രട്ടീസിനെ വധശിക്ഷയ്ക്ക് വിധിച്ചു.  ഹെര്‍മിയാസ് (Hermias) എന്ന തത്വിചിന്തകനെ ദൈവമാക്കി എന്നാരോപിച്ച് അരിസ്‌റ്റോട്ട്‌ളിനോട് ഏതന്‍സ് വിട്ടുപോകാന്‍ ഉത്തരവിട്ടു.   

ചിന്തിക്കാനും ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം തത്വചിന്തകര്‍ക്ക് ഏതന്‍സ് ഭരണകൂടം നിഷേധിച്ചതിന്റെ സൂചനയാണോ ഈ കൊടും ശിക്ഷകള്‍ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.  പൂജാരികളും ആചാരപ്പിടിവാശികളുമില്ലാത്ത ഒരു കള്‍ട്ടിന്റെ സ്വഭാവമായിരുന്നു ഗ്രീക്ക് മതത്തിന്.  ഭരണകൂടം അതിന്റെ സുരക്ഷയ്ക്ക് ദൈവഭക്തിയെയാണ് ആശ്രയിച്ചിരുന്നത്.  അതുകൊണ്ട് ഭക്തിയില്ലായ്മ ജനാധിപത്യത്തിന്റേയും സ്റ്റെയ്റ്റിന്റേയും സുരക്ഷയ്ക്ക് ഭീഷണിയായാണ് കരുതപ്പെട്ടിരുന്നത്.  ഭക്തിയില്ലായ്മയും നിരീശ്വരവാദവും ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന നിലയില്‍ തടയപ്പെട്ടിരുന്നില്ല.  അവ പ്രചരിപ്പിക്കുമ്പോഴുണ്ടാകുന്ന രാഷ്ട്രീയപരമായ പ്രത്യാഘാതങ്ങളുടെ പരിണിതഫലമായാണ് ചില തത്വചിന്തകരെ ശിക്ഷിക്കുന്നതിലേയ്ക്ക് എത്തിച്ചേര്‍ന്നത്.  അതും സ്റ്റെയ്റ്റ് സ്വയമേവ ചെയ്തതായിരുന്നില്ല.  സ്വകാര്യ വ്യക്തികളുടെ പരാതിയുടെ പുറത്തായിരുന്നു ശിക്ഷാനടപടികള്‍.  ഗ്രീസില്‍ മറ്റെവിടേയും ഒരു തത്വചിന്തകനെപ്പോലും ശിക്ഷിച്ചിരുന്നില്ല.  കാരണം മറ്റെവിടേയും ഏതന്‍സിലുണ്ടായിരുന്നതുപോലെ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. മറ്റെവിടേയും തത്വിചിന്തകര്‍ ഉണ്ടായിരുന്നില്ല.  സ്പാര്‍ട്ടയില്‍ തത്വചിന്തകര്‍ക്ക് അനുമതിപോലും നിഷേധിച്ചിരുന്നു. (Enrico Berti, Ancient Greek Dialectic as Expression of Freedom of Thought and Speech, Journal of the History of Ideas, Vol. 31, No. 3 (July - September 1978), pp - 350 - 353).

അപവാദങ്ങളെ മാറ്റിനിര്‍ത്തി നോക്കുമ്പോള്‍ കാണുന്നത് ചിന്ത ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം തത്വചിന്തയുടെ ആരോഗ്യകരമായ ചുറ്റുപാടായി വര്‍ത്തിച്ചതായിട്ടാണ്.  തത്വചിന്തയില്‍ ആവിഷ്‌കരിക്കപ്പെട്ട സത്യത്തിനും പ്രത്യേകതയുണ്ട്.  ആര്‍ക്കും വിമര്‍ശിക്കാവുന്ന, എതിര്‍ക്കാവുന്ന, അന്തരീക്ഷത്തില്‍ ചെറുത്തു നിന്ന വാദങ്ങളാണ് സത്യമായി സ്വീകരിക്കപ്പെട്ടത്.  താത്വികമായ സത്യം.  എതിര്‍പ്പുകളെ ചെറുത്തു നിന്ന നിഷേധാത്മകമായ സത്യം.  ദൈവമോ അധികാരികളോ ഇതാണ് സത്യം എന്ന രീതിയില്‍ കൊണ്ടുവരുകയായിരുന്നില്ല.  പകരം ദ്വന്ദമാനവാദങ്ങളിലൂടെ ചെറുത്തുനിന്ന് സത്യമായവയാണ്.  ഇങ്ങനെയുള്ള സ്വതന്ത്രമായ സത്യം തത്വചിന്തയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.  ബഹുവിധത്തിലുള്ള വാദങ്ങളിലൂടെ പിടിച്ചുനിന്ന വാദമാണ് ഇവിടെ പ്രമാണമാകുന്നത്.  പുറത്തുനിന്ന് നിശ്ചയിക്കപ്പെടുന്നതല്ല പ്രമാണമാകുന്നത്.  ഇവിടെ സത്യം ഒരു വസ്തുതയല്ല.  ഒരു ഫലമാണ്.  സംവാദാനുഭവങ്ങളുടെ ഫലം.  സത്യത്തെ ചര്‍ച്ചകളിലൂടെ കൂട്ടമായി തീരുമാനിക്കുകയാണ്.  അതുകൊണ്ട് താത്വികസത്യത്തിന് ഒരു സംഘമാനമുണ്ട് എന്നു പറയാം. 

മതവുമായി താരതമ്യം ചെയ്യുമ്പോള്‍ തത്വചിന്തയില്‍ കാണുന്ന പ്രധാന വ്യത്യാസങ്ങളിലൊന്നായി പറയാവുന്നത് സത്യത്തിന്റെ ഈ താത്വികപ്രകൃതമാണ്.  മതത്തില്‍ എല്ലാം ദൈവം പറഞ്ഞതാണ്.  അല്ലെങ്കില്‍ പ്രവാചകന്‍ പറഞ്ഞതാണ്.  ദൈവം പറഞ്ഞതുകൊണ്ടാണ് മതം സത്യമാവുന്നത്.   തത്വചിന്തയില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കുന്നതും നിഷേധിക്കുന്നതും വാദപ്രതിവാദങ്ങളാണ്.  ദൈവത്തിന് ആധികാരികതയില്ലാത്ത യുക്തിഭാഷയില്‍.  ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കാന്‍ യുക്തിപൂര്‍ണ്ണമായ തെളിവുകള്‍ നല്കാം.  അതിഭൗതികവാദത്തിന്റെ ഒരു പ്രധാനപണി അതായിരുന്നു.  പക്ഷെ അപ്പോഴും അത് ദൈവം പറയുന്നതല്ല.  ദൈവം ഉണ്ടെന്ന് യുക്തിയെ ആശ്രയിച്ച് വാദിച്ച് സമര്‍ത്ഥിക്കുകയാണ്.  ദൈവം ഉണ്ടോ എന്ന ചോദ്യംപോലും സ്വതന്ത്രചിന്തയ്ക്ക് പാത്രമാവുകയാണ്.  ഈ അര്‍ത്ഥത്തില്‍ തത്വചിന്ത സ്വതന്ത്രമായ വാദങ്ങളിലൂടെ സ്വതന്ത്രമായി നിര്‍ണ്ണയിക്കപ്പെടുന്ന ചിന്തയാണ്. 

പ്ലാറ്റോയുടെ തത്വചിന്ത സംഭാഷണമാണ്.  തെറ്റാണെന്ന് തെളിയിക്കപ്പെടാനുള്ള വാദങ്ങളാണ് അതില്‍ നിറയെ.  സത്യം കണ്ടെത്താനുള്ള അഭിലാഷത്തോടെയുള്ള പൊതുസംവാദം.  സത്യം ഏതെങ്കിലും തരത്തില്‍ അധികാരവുമായി കൈകോര്‍ക്കുന്നുണ്ടെങ്കില്‍ തത്വചിന്തയ്ക്ക് തുടങ്ങാന്‍ കഴിയില്ല; പ്രത്യക്ഷപ്പെടാന്‍ കഴിയില്ല.  സത്യവും അധികാരവും തമ്മിലുള്ള ബന്ധമില്ലായ്മയാണ് ജനാധിപത്യത്തിന്റേയും അനിവാര്യതകളിലൊന്ന്.  സംവാദം യുദ്ധമല്ല.  ശക്തി കടന്നുവരുമ്പോഴാണ് യുദ്ധമാവുന്നത്.  അധികാരവുമായി പൂര്‍ണ്ണമായും ബന്ധമില്ലാതിരിക്കുന്നത് തത്വചിന്തയുടെ നല്‍വാഴ്‌വിന് ഉചിതമായ കാലാവസ്ഥയാണ്.  സ്വതന്ത്രചിന്തയുടെ ഈ വശം ജനാധിപത്യ ഏതന്‍സില്‍ സന്നിഹിതമായിരുന്നതുകൊണ്ടായിരിക്കാം അവിടെ തത്വിചിന്ത പിറന്നത്.   

പാശ്ചാത്യതത്വചിന്തയുടെ കാര്യത്തിലാണ് സ്വതന്ത്രചിന്തയും സംവാദവും സമാനമായ സംസ്‌കാരികാന്തരീക്ഷവും ഇത്രമേല്‍ നിര്‍ണ്ണായക ഘടകങ്ങളാവുന്നത്.  പാശ്ചാത്യലോകത്തുള്ളതാണ് ഫിലോസഫി, ഇന്ത്യയില്‍ ഉണ്ടായിരുന്നത് മഹത്തായ ആശയങ്ങളായിരുന്നു എന്ന് വി. സനില്‍ ഒരു സെമിനാറില്‍ പറഞ്ഞത് ഈ അര്‍ത്ഥത്തിലായിരിക്കണം. 

-മുകുന്ദനുണ്ണി
(കേരളീയം 2019 ജനുവരി പുസ്തകം 20 ലക്കം 1 പുറങ്ങള്‍ 34-35)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ