Skip to main content

താളത്തിന്റെ ആളലുകള്‍

അമ്മയറിയാന്‍ സിനിമ തുടങ്ങുന്നതിനു മുന്‍പ് എപ്പോഴോ ആദ്യമായി കാണുമ്പോള്‍ ഹരിനാരായണന്‍ ആരോടെന്നില്ലാതെ കയര്‍ക്കുന്നുണ്ടായിരുന്നു.  തന്റെ ഗുരു, 'ദാസ് തീവണ്ടിപ്പാളങ്ങളുടെ നേര്‍ക്ക് നടന്നകന്നു.  ഞാന്‍ എവിടെയോ വെച്ചു തിരിച്ചു നടന്നു.  ദാസ് വലിച്ചെറിഞ്ഞ പിച്ചയാണ് എന്റെ ജീവിതം.'  പണ്ട് പാലക്കാട് മണി അയ്യര്‍ ഇട്ടുതന്ന പിച്ചയാണ് നാം അനുഭവിക്കുന്നത് എന്ന് മൃദംഗവാദകര്‍ പറയാറുണ്ട്.  തിനിയാവര്‍ത്തനം വായിച്ച് മൃദംഗത്തിന്റെ കച്ചേരിയിലുള്ള പദവി ഉയര്‍ത്തി എന്ന അര്‍ത്ഥത്തില്‍.  ഹരിയുടെ ക്ഷുഭിത യൗവ്വനം അവ്യക്തമായി പിറുപിറുത്തത് സമാന്തരമായ ഒരു ഗുരുസ്മരണയായിരിക്കണം.  

ദാസ് എന്ന പ്രതിഭാധനനായ തബലിസ്റ്റിനെ കുറിച്ച് ഹരി പറഞ്ഞു.  ആ കഥയില്‍ വാസ്തവത്തേക്കാളേറെ മറ്റെന്തോ ആയിരുന്നു.  അതിനു മുന്‍പോ ശേഷമോ അങ്ങനെ ഒരു തബലവാദകനെ കുറിച്ച് കേട്ടിട്ടില്ല.  അങ്ങനെയൊരു കല്പിത കഥാപാത്രം ഉണ്മയ്ക്കും ശൂന്യതയ്ക്കുമിടയില്‍ ഉണ്ടായിരുന്നിരിക്കണം.  പ്രതിഭാധനനായിരിക്കുകയും അതേ സമയം സാധാരണ ജീവിതം ജീവിക്കാനാവാതിരിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു സംഗീതജ്ഞനായിരുന്നു ഹരിയുടെ മനസ്സിലെ ഗുരു.  അത്രമേല്‍ വൈരുദ്ധ്യം നിറഞ്ഞ ഒരു സംഗീതത്തിന്റെ സത്യാന്വേഷണമായിരുന്നു ഹരിയുടെ ജീവിതം: ജീവിക്കണമെങ്കില്‍ ജീവിക്കാതിരിക്കണം എന്ന പാഠം.  ചെയ്യേണ്ടതും ചെയ്യാനാവുന്നതും തമ്മിലുള്ള വിള്ളലിന് കുറുകെ പാലം കെട്ടാനാവാതെ തീരത്ത് നിര്‍ത്തിയിട്ട ജീവിതം.  

മീഞ്ചന്തയിലെ വീടിന്റെ കോലായയില്‍ ഒരു ശിഷ്യന്‍ 'ത ദി ധോം ന്നം' വായിക്കുന്നുണ്ടായിരുന്നു.  സമീപം ഊതിവിട്ട പുകയുടെ മറവില്‍ ഹരി വേദനപൂണ്ടിരുന്നു.   ആത്മഹത്യ അനിവാര്യമാക്കുന്ന സാമൂഹികാവസ്ഥയോട് കോപിച്ചുകൊണ്ട്.  കലാമണ്ഡലത്തില്‍ പഠിക്കാന്‍ പോയതും, ജാതീയത കണ്ട് സഹികെട്ടതും, ഇറങ്ങി പോന്നതും...  പിന്നെ തെരുവിലേക്ക് ഇറങ്ങിയതും ഊരു തെണ്ടിയതും നഗരങ്ങള്‍ ചുറ്റിയതും...  ആത്മഗതം ലഹരിയുടെ അര്‍ദ്ധമയക്കത്തില്‍ മൗനത്തിലേയ്ക്ക് വീണു.  ഇടയ്ക്ക് 'ലവ് സോങ് ജെ. ആല്‍ഫ്രഡ് പ്രൂഫ്രോക്ക്' എന്ന ടി എ്‌സ് ഇലിയട്ടിന്റെ കവിത ചൊല്ലി.   ആ കവിതയിലെ ചില വരികള്‍ അവിടെ പ്രത്യക്ഷപ്പെട്ടതുപോലെ തോന്നി.  ശസ്ത്രക്രിയ ചെയ്യാന്‍ ബോധം കെടുത്തിക്കിടത്തിയതുപോലെയുള്ള സായാഹ്നവും വളഞ്ഞുപുളഞ്ഞ തെരുവുകളെപ്പോലെ ഉത്തരമില്ലാത്ത ചോദ്യത്തില്‍ മുട്ടി നില്‍ക്കുന്ന വാഗ്വാദങ്ങളും.  നിഷേധവും ലഹരിയും ചേര്‍ന്ന് പുകഞ്ഞ ആ അന്തരീക്ഷം ലോകത്തില്‍ നിന്ന് വേറിട്ടു ചരിത്രരഹിതമായി നില്‍ക്കുന്നതായി തോന്നി. 

സാംസ്‌കാരിക അന്തരീക്ഷത്തില്‍ അസ്തിത്വചിന്തകള്‍ തുടുത്തു നിന്നു.  കലയ്ക്കും ജീവിതത്തിനുമിടയില്‍ നിലകിട്ടാതെ കഴിയുകയായിരുന്നു യുവത്വം.  എറിക് റിക്‌സണ്‍ ഐഡന്റിറ്റി ക്രൈസിസ് (സ്വത്വപ്രതിസന്ധി) എന്ന വാക്ക് കണ്ടുപിടിച്ച കാലം.  സംഗീതത്തിന്റെ മാത്രം അന്തരീക്ഷമായിരുന്നില്ല, ചിന്തയും സൗഹൃദവും സിനിമയും ജോണും സന്നിഹിതമായ  ഒരു ബൊഹീമിയന്‍ ജീവിതശൈലിയായിരുന്നു ഹരിയുടെ അകത്തും പുറത്തും. 

ഹരി ഒരു അഭ്യസിച്ച കലകാരനായിരുന്നില്ല.  അഭ്യാസങ്ങള്‍ക്ക് അപ്പുറത്തുള്ള സംഗീതത്തില്‍ തന്നെ സ്വയം കാത്തിരുന്ന ഒരു പ്രതിഭയായിരുന്നു.  പലപ്പോഴും വളരെ വ്യവസ്ഥയോടെ അഭ്യസിക്കാനൊരുങ്ങുകയും ഉടന്‍തന്നെ വ്യവസ്ഥീകരണത്തോട് കലഹിക്കുകയും ചെയ്യുന്ന കലാകാരന്‍. അതുകൊണ്ട് വ്യവസ്ഥ പാലിക്കാത്ത സംഗീത രൂപങ്ങളായിരുന്നു ഹരിയുടെ മേഖല.  പ്രതിഭ മാത്രം മതി.  വ്യവസ്ഥീകരണത്തിലൂടെ ആര്‍ജിച്ച് ജ്ഞാനം വേണ്ട.  പ്രതിഭയെ വ്യവസ്ഥാതീതമായി പ്രകാശനം ചെയ്യാന്‍ പുതിയ കലാരൂപങ്ങള്‍ ഉണ്ടാക്കണം.  ഇതിവൃത്തങ്ങളില്ലാത്ത, വ്യാകരണമില്ലാത്ത, നിയമങ്ങളില്ലാത്ത സംഗീതം ചെയ്യാന്‍ പ്രതിഭയുള്ളവരെ ചേര്‍ത്ത് എന്‍സെംബിള്‍ ചെയ്യുക.  ഏതാനും തവണ ഹരി എന്‍സെംബിള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.  വ്യവസ്ഥയുടേയോ ക്രമത്തിന്റെയോ കുറവുകളോടെ അത്തരം പരിപാടികള്‍ അരങ്ങേറി.  എന്നാല്‍ ഹരിയുടെ സംഗീതസൃഷ്ടികളും അവതരണങ്ങളും കേള്‍ക്കാനും കാണാനുമുണ്ടായിരുന്നത് സംഗീതജ്ഞരായിരുന്നില്ല.  വ്യവസ്ഥയ്‌ക്കെതിരെ ഒഴുന്നവര്‍ മാത്രമായിരുന്നു.  അതുകൊണ്ട് സമാനവൈദഗ്ധ്യമുള്ളവരുടെ ഇടയിലല്ല ഹരിയുടെ അവതരണങ്ങള്‍ ഉണ്ടായിരുന്നത്.  കോഴിക്കോട് ഒരു വ്യവസ്ഥാവിരുദ്ധ സംഗീതത്തിന്റെ സാംസ്‌കാരിക കാലവസ്ഥ നിലനിന്നിരുന്നെങ്കില്‍ ഹരിയുടേയും സമാനരുടേയും ശ്രമങ്ങള്‍, ഒരു പക്ഷെ, ഫലോന്മുഖമാകുമായിരുന്നു. ഏറ്റവും ചുരുങ്ങിയത് ജീവിതവും കലയും തമ്മില്‍ ഇത്രയേറെ ഇടയില്ലായിരുന്നു. 

കേരളത്തിലെ ഗ്രാമങ്ങളിലൂടെ നജ്മല്‍ ബാബുവിനോടൊപ്പം അബ്ദുള്‍ ഖാദറിന്റേയും ബാബുരാജിന്റേയും ഗാനങ്ങള്‍ മലയാള ഗസല്‍ ശൈലിയില്‍ ആലപിച്ചു യാത്ര ചെയ്യുന്ന പദ്ധതിയില്‍ ഹരി കുറച്ചു കാലം സജീവമായിരുന്നു.  എല്ലാവര്‍ക്കും പ്രാപ്യമായ സംഗീതത്തിലൂടെ ജീവിതത്തെ സ്വരപ്പെടുത്തുക എന്നീ അവ്യക്തവും ഉദാരവുമായ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും തന്റെ പരീക്ഷണങ്ങളില്‍ ഇടംപിടിച്ച് ഒരു കാലമായിരുന്നു അത്.

എപ്പോഴും നീട്ടിവെച്ചുകൊണ്ടിരുന്ന അവതരണംപോലെയായിരുന്നു ഹരിയുടെ സംഗീതപ്രകാശനം.  ഇപ്പോള്‍ തബല വായിക്കും എന്ന മട്ടിലാണ് ഹരി എപ്പോഴും ഇരിക്കുക.  പക്ഷെ വായിക്കുക എന്നതിന് ചുറ്റും ഒരുപാട് വ്യവസ്ഥകളുള്ളതുകൊണ്ട്, ഒരുപാട് സംപ്രദായങ്ങളുള്ളതുകൊണ്ട്, അറച്ചു നില്‍ക്കും.  ഉപകരണവാദ്യത്തിന്റെ നിലവിലുള്ള ഭാഷയെ തകര്‍ത്തെറിയാന്‍ കഴിയുന്ന ഒരു നിറഞ്ഞ നിമിഷം വരുമ്പോഴാണ് ഹരി തബല വായിക്കുക.  നീണ്ട വിരലുകള്‍ തബലയില്‍ ഉണ്ടാക്കുന്ന നാദം...  ആ നാദമുണര്‍ത്തുന്ന ആത്മരതിയില്‍ ഹരി നിര്‍ന്നിമേഷനാകാറുണ്ട്.  വ്യാകരണം നോക്കാതെയുള്ള ചില ദ്രുത ശീലുകള്‍... ഒരു അപ്രതീക്ഷിതമായ, പെട്ടെന്ന്, ന്യാസ നാദത്തിന്റെ അലയുടെ അന്ത്യത്തില്‍ എല്ലാം നിശ്ശബ്ദമാകുന്ന ഇഫക്ട് എന്നിവ ഹരിയുടെ സോളോയുടെ പ്രധാനവെളിച്ചങ്ങളാണ്. 

ഹരിയുടെ സ്വപ്‌നം തബലയില്‍ സോളോ ചെയ്യുക എന്നതായിരുന്നു.  ഹിന്ദുസ്ഥാനിയുടെ രീതിയിലുള്ള വാദനമല്ല.  സമകാലസംഗീതത്തിന്റെ അപ്രവചനീയമായ സോളാ.  ആത്മാവിന്റെയല്ല, ശരീരത്തിന്റെ. ഭിന്നവര്‍ഗ്ഗത്തിന്റേയല്ല, സ്വവര്‍ഗ്ഗരതിയുടെ ഏകാംഗ തബല വാദനമായിരുന്നു ഹരി അവതരിപ്പിക്കുമായിരുന്നത്.  ചില മുഹൂര്‍ത്തങ്ങളില്‍, സ്വന്തം പ്രതിഛായയില്‍ തന്മയീഭവിച്ച്, ഹരി പലര്‍ക്കും കേരളത്തിന്റെ ബോബ് മാര്‍ലിയായി. 

ചേരിയില്‍ നിന്ന് ആഗോള താരാപഥത്തിലേയ്ക്ക് ഉയര്‍ന്ന സംഗീതജ്ഞനായിരുന്നു ബോബ് മാര്‍ലി.  പക്ഷെ അതേ സമയം കമ്പോളവും സ്വധര്‍മ്മവും തമ്മിലുളള സംഘര്‍ഷം അദ്ദേഹത്തിന്റെ ഉള്ളില്‍ സദാ ആളിയിരുന്നു.  ഇതേ ആളല്‍ മറ്റൊരു രൂപത്തില്‍, ആവിഷ്‌കരിക്കാന്‍ ആഗ്രഹിച്ചതും ആവിഷ്‌കരിക്കാത്തതുമായ കലാപ്രകാശനത്തിന്റെ അവ്യക്തതകളാല്‍ മൂടിയ സംഘര്‍ഷങ്ങള്‍, ഹരിയിലും കാണാം.  'കണ്ണുകാണാതാവും വരെ ഗഞ്ജ വലിക്കാന്‍ പോകുകയാണ്' എന്നു പാടിയ ബോബ്മാര്‍ലിയോടൊപ്പം ഹരിയുമുണ്ടായിരുന്നു. 

മുകുന്ദനുണ്ണി

(ദേശാഭിമാനി വാരാന്തം, 25 ഓഗസ്ത് 2018, ശനി, പുറം - 04)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ