Skip to main content

ഉറങ്ങാത്ത നിലവിളികള്‍

     മോഹനന്റെ കലാസൃഷ്ടികളോട് സംവദിക്കാന്‍ നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ ലോകത്തു നിന്ന് പടിയിറങ്ങുകയാണ്.  നിദ്രയുടേയും ബോധത്തിന്റേയും വിടവുകളില്‍ സചേതനമാവുന്ന ആ ലോകത്തിന്റെ പരിസ്ഥിതി വ്യത്യസ്തമായതുകൊണ്ട്.  ആരംഭിക്കാനൊരുങ്ങുന്നതോ അവസാനിച്ചു കഴിഞ്ഞതോ ആയ ഒരു ലോകമാണത്.  എങ്കിലും നമ്മുടെ നോട്ടത്തിന്റെ കുഴലിലൂടെത്തന്നെ അവ നമ്മേയും തീക്ഷണമായി തിരിച്ചു നോക്കുന്നതായി അനുഭവപ്പെടും.  മാത്രമല്ല നോട്ടങ്ങളിലൂടെയുളള സംവേദനത്തിന്റെ മൂഹൂര്‍ത്തങ്ങളില്‍ ആ ചിത്രങ്ങളും ശില്‍പ്പങ്ങളും നവതലമുറയുടെ ആകാംക്ഷകളെപ്പോലും അഭിസംബോധന ചെയ്യുന്നത്ര സമകാലികമാണെന്നു ബോധ്യപ്പെടുകയും ചെയ്യും.      
അടിയന്തരാവസ്ഥയുടെ കാലത്ത് കക്കയം പോലീസ് കാംപില്‍ അനുഭവിക്കേണ്ടി വന്ന കടുത്ത മര്‍ദ്ദനത്തിനും കാരാഗ്രഹ വാസത്തിനുമിടയില്‍ മൃദുപ്രകൃതിയായ മോഹനന്റെ മാനവ സങ്കല്‍പ്പം ഉടഞ്ഞുപോയിരുന്നു.  ശേഷം ആ യുവാവിന് മനുഷ്യരേയും ലോകത്തേയും വീണ്ടും ആദ്യം മുതല്‍ നട്ടു പിടിപ്പിച്ച് വളര്‍ത്തിയെടുക്കേണ്ടി വന്നു.  നേരിട്ട് മര്‍ദ്ദിക്കപ്പെടാത്ത ജീവിതം സ്ഥിരമായി പുലരാന്‍ തുടങ്ങിയപ്പോള്‍ ക്രമേണ മോഹനന്‍ ഓരോന്നായി അടുക്കി വെയ്ക്കാന്‍ ശ്രമിച്ചു.  തെറിച്ചു പോയ മേശകള്‍ എടുത്തു നേരെ വെച്ചപ്പോള്‍ അവ ചെരിഞ്ഞു നിന്നു.  ഒടിഞ്ഞ കസേരകള്‍ നിവര്‍ത്തി വെച്ചപ്പോള്‍ ഇരിക്കേണ്ടവര്‍ ഇല്ലാതായി.  ഒടുവില്‍ എല്ലാ ഇല്ലായ്മകളും എല്ലാ അഭാവങ്ങളും കുട്ടിക്കാലം മുതല്‍ തന്റെ ഉള്ളില്‍ തുളുമ്പിനിന്നിരുന്ന ദൃശ്യകലാ ശക്യതയ്ക്ക് കര്‍മ്മക്ഷമമായ കല്‍പ്പനാവിഭവങ്ങളായി.  വൈകാതെ ചിത്രങ്ങളിലൂടെയും ശില്‍പ്പങ്ങളിലൂടെയും മോഹനന്റെ ജീവിതം മറ്റൊരു ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 
മോഹനന്‍ ചിത്രം വരയ്ക്കുമ്പോള്‍ ഒന്നും തന്നെ അലങ്കരിക്കപ്പെടുകയല്ല.  നേരന്വേഷിക്കുമ്പോള്‍ വന്നുചേരുന്ന അലങ്കാരരാഹിത്യം അദ്ദേഹത്തിന്റെ ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും ഉടനീളം കാണാം.  നേരിട്ട് സംവദിക്കാന്‍ പ്രാപ്തവും ലളിതവും നിഷ്‌കപടവുമായ ആവിഷ്‌കാരങ്ങളാണ് അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍.  മോഹനന്റെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്ന് നാല് കസേരകളുടേയും ഒരു മേശയുടേയും പെയ്ന്റിങ്ങാണ്.  വര്‍ഷങ്ങളായി മനുഷ്യവാസം ഇല്ലാതായ ഒരു മുറിയില്‍ അവശേഷിച്ച മേശയും കസേരകളും.  ആരുമല്ലാത്തവരുടെ അവസാനത്തെ അത്താഴം കഴിഞ്ഞ മേശയായിരിക്കണം.  ഒരു കസേരയില്‍ ഒരാള്‍ മാത്രം ബാക്കിയാവുന്ന ആ ചിത്രം ഒരു പാട് കഥകള്‍ പറഞ്ഞേയ്ക്കാം.  പക്ഷെ കഥ പറയുന്ന രീതിയിലല്ല പ്രസ്തുത പെയിന്റിങ്ങിന്റെ ദൃശ്യാവിഷ്‌ക്കരണം.  മറിച്ച് അസ്തിത്വപരമായ ആകാംക്ഷയുടെ അവസാനിക്കാത്ത ഒരു ദൃശ്യം പെട്ടെന്ന് ഒരു കാന്‍വാസിലേയ്ക്ക് കയറി കൂടിയതുപോലെയാണ്. അല്ലെങ്കില്‍ ആ ദൃശ്യം ഒരു പെയിന്റിങ്ങായി ശൂന്യതയ്ക്കും ഉണ്മയ്ക്കുമിടയില്‍ കയറി നിന്നതുപോലെയാണ്. 
ചില പെയിന്റിങ്ങുകളില്‍ വര്‍ണ്ണത്തേക്കാള്‍ പ്രാധാന്യം രൂപങ്ങള്‍ക്കാണ്.  അതുകൊണ്ടായിരിക്കാം മോഹനന്‍ പെയിന്റിങ്ങുകളേക്കാള്‍ കൂടുതല്‍ രേഖാചിത്രങ്ങള്‍ ചെയ്തിട്ടുള്ളത്.  ആശയപ്രകാശനത്തിന്റെ സന്ദര്‍ഭങ്ങളിലാണ് രൂപങ്ങള്‍ വര്‍ണ്ണത്തേക്കാള്‍ പ്രാമുഖ്യം നേടുക. നല്ല കലാസൃഷ്ടികളിലാണ് രൂപം ഭാവപ്രകാശന സാധ്യത സാക്ഷാത്കരിക്കുക.  ചില ആശയങ്ങള്‍ വരച്ച് ഫലിപ്പിക്കാന്‍ കഴിയില്ലെന്ന് കരുതി വരയ്ക്കാതിരിക്കുന്നില്ല.  മറിച്ച് ആശയത്തിലെ അവ്യക്തത വീഴ്ത്തുന്ന നിഴലുകളുടെ ദൃശ്യമാനങ്ങള്‍ അപ്രതീക്ഷിതമായ ആവിഷ്‌കാരങ്ങളായ് മാറുകയാണ്.  ഒരു അനുഭവം അതിന്റെ സ്വാഭാവികതയുടെ ലംഘനമായി മാറുമ്പോഴുണ്ടാകുന്ന വൈചിത്ര്യമാണ് ഇത്തരം ചിത്രങ്ങളിലെ രൂപ തന്തു. 
ചില ചിത്രങ്ങള്‍ ശൂന്യവും നിശ്ശബ്ദവുമാണ്.  അതിനര്‍ത്ഥം അവയില്‍ ഒന്നും ഇല്ല എന്നല്ല.  ശബ്ദത്തിനോടും വസ്തുബഹുലതയോടുമുള്ള പ്രതികരണങ്ങള്‍ പോലെയാണ് അവ നിശ്ശബ്ദവും ശൂന്യവുമാകുന്നത്.  വസ്തുബഹുലത എത്രമാത്രം ശൂന്യമാണെന്ന അര്‍ത്ഥത്തിലും.  ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡില്‍ ആലീസ് കുറേ കൗതുക വസ്തുക്കള്‍ നിറച്ച ഷെല്‍ഫുകള്‍ കാണുന്ന സന്ദര്‍ഭമുണ്ട്.  കൗതുകംപൂണ്ട് ആലീസ് ഒരു ഷെല്‍ഫിലേക്ക് നോക്കാന്‍ തുടങ്ങും.  നോക്കാന്‍ തുടങ്ങുമ്പോള്‍ അതില്‍ നിറയെ കൗതുക വസ്തുക്കളുള്ളതായി തോന്നിയിരുന്നു.  സൂക്ഷിച്ചു നോക്കാന്‍ തുടങ്ങിയപ്പോള്‍ ഓരോ ഷെല്‍ഫും യഥാര്‍ത്ഥത്തില്‍ കാലിയാണെന്ന വിചിത്ര സത്യം ആലീസിന് മനസ്സിലായി.  നിശ്ശബ്ദതയുടെ സംഗീതാവിഷ്‌കാരമായി ജോണ്‍ കെയ്ജ് ഒരു പിയാനോ കച്ചേരി നടത്തിയിരുന്നു.  അദ്ദേഹം പിയാനോ വായിക്കാതെ വെറുതെ ഇരുന്നു.  എല്ലാവരും നിശ്ശബ്ദരായി കാതോര്‍ക്കുമ്പോള്‍ പുറം ലോകത്തിന്റെ ശബ്ദങ്ങള്‍ എല്ലാവര്‍ക്കും തെളിഞ്ഞു കേള്‍ക്കുമാറായി.  അതായിരുന്നു കെയ്ജിന്റെ നിശ്ശബ്ദ സംഗീതം.  അതുപോലെ മോഹനന്റെ പല പെയ്ന്റിങ്ങളും ശൂന്യമായ നിശ്ശബ്ദ ചിത്രങ്ങളാണ്.  
മോഹനന്റെ ചിത്രങ്ങള്‍ നമ്മുടെ ദൃശ്യശീലങ്ങളെ ചിലപ്പോള്‍ അങ്കലാപ്പിലാക്കും.  ചിത്രത്തിന്റെ ഒരു ഭാഗം നമ്മെ ഒരു പ്രത്യേക അകലത്തില്‍ നോക്കാന്‍ തയ്യാറാക്കുമ്പോള്‍ മറ്റൊരു ഭാഗം നമ്മെ മറ്റൊരു അകലത്തില്‍ നിന്ന് നോക്കാന്‍ പ്രേരിപ്പിക്കുന്നു. ആഴത്തേയും വെളിച്ചത്തേയും ആവിഷ്‌ക്കരിക്കുന്ന ചില ചിത്രങ്ങളുണ്ട്.  കടലിലോ മലയിലോ കരയിലോ കാണാത്ത വെളിച്ചമാണ് മോഹനന്റെ കാന്‍വാസുകളില്‍ പ്രകാശിക്കുന്നതെന്ന് തോന്നിപ്പോകും.  മറ്റു ചിലതില്‍ ഇതേ പ്രകാശത്തിന്റെ അഭാവത്തെ ആവിഷ്‌ക്കരിച്ചതുപോലെ ഗുപ്തമാക്കപ്പെട്ട വെളിച്ചവും കാണാം.   
ശില്‍പ്പമായാലും പെയിന്റിങ്ങുകളായാലും അവ മോഹനന്റേതാണെങ്കില്‍ എളുപ്പം തിരിച്ചറിയാം.  എല്ലാ ഒരുപോലെ ആയതുകൊണ്ടല്ല.  എത്ര വ്യത്യസ്തമായി പാടിയാലും ശബ്ദംകൊണ്ട് ഒരു ഗായികയെ തിരിച്ചറിയുന്നതുപോലെ.  ആ അര്‍ത്ഥത്തില്‍ ഒരേ നാദമുള്ള ചിത്രങ്ങളാണ് മോഹനന്റേത്.  അമൂര്‍ത്തമായ ആ ശബ്ദത്തിന്റെ ഭാവം എന്താണെന്ന് പറയാന്‍ കഴിയില്ല.  ഈ സന്ദിഗ്ധത കാരണമായിരിക്കാം മോഹനന്‍ തന്റെ ചിത്രങ്ങള്‍ക്ക് പേരിടാത്തത്.  
കാഴ്ചയുടെ ശീലങ്ങള്‍ കാണലിനെ സ്വാധീനിക്കുന്നതുകൊണ്ട് കാണലിന്റെ സ്വഭാവം ഏറെക്കുറെ നിര്‍ണ്ണയിക്കപ്പെട്ടിരിക്കാം.  നമ്മുടെ ലോകത്തില്‍ നമുക്ക് ചുറ്റും ഒരുക്കപ്പെട്ടിട്ടുള്ളതും നാം സ്വപ്‌നം കാണുന്നതുമായ രൂപങ്ങളും വര്‍ണ്ണങ്ങളും സുഖം, സൗകര്യം, വൃത്തി, ഭദ്രത, ആര്‍ഭാടം, സൗന്ദര്യം എന്നീ സങ്കല്‍പ്പങ്ങളെ ധ്വനിപ്പിക്കുന്ന സ്വഭാവത്തിലുള്ളവയാണ്.  നമ്മുടെ നാഗരിക ദൃശ്യശീലങ്ങള്‍ അവയെ മാത്രം ശ്രദ്ധിക്കാനും വിലമതിക്കാനും പരിശീലിപ്പിക്കുന്നവയാണ്.  ഈ ശീലത്തെ ശിഥിലമാക്കുന്ന സ്വഭാവമാണ് മോഹനന്റെ കാന്‍വാസുകളിലെ ഒട്ടും ഭദ്രമല്ലാത്ത ലോകം.     
കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് സ്ഥാപിച്ച അഞ്ചു കല്ലുകളില്‍ തീര്‍ത്ത ശില്‍പ്പം കരുണയുടെ ഒരു ഗാഥപോലെയാണ്.  ചലനത്തെയാണ് ശില്‍പ്പം ഓര്‍മ്മിപ്പിക്കുക എന്നു പറയാറുണ്ട്.  ചലനം ഉണ്ടെന്ന് തെളിയിക്കാന്‍ ഡയോജനീസ് നടന്നുപോയതുപോലെ ആ ശില്‍പ്പഗാഥ ശാശ്വതമായ ഒരു ഗാനാലാപമായി പ്രദീപ്തപ്രജ്ഞയോടെ ഒഴുകിപ്പോകുമോ എന്ന് തോന്നിപ്പോകും.  നാടന്‍ ഉളികള്‍ ഉപയോഗിച്ച് സ്വന്തം കൈകൊണ്ട് ദീര്‍ഘകാലം വെയിലും മഴയും കൊണ്ട് കൊത്തിയെടുത്തതാണ് ആ ശില്‍പ്പം.  കാലങ്ങളോളം കൊത്തിക്കൊണ്ടിരിക്കെ ശില്‍പ്പം പാറക്കല്ലിന്റെ പരുക്കന്‍ പ്രതലങ്ങള്‍ ഭേദിച്ച് പതുക്കെ പുറത്തു വന്നതായാണ് ആ കലാസൃഷ്ടിയെ കുറിച്ച് ശില്‍പ്പി ഓര്‍ക്കുന്നത്.  കാലകാരനായതുകൊണ്ട് നിരന്തരം ഉത്പാദിക്കുക എന്ന ലക്ഷ്യം മോഹനനില്ല. മനസ്സില്‍ എപ്പോഴും ചിത്രങ്ങളും ശില്‍പ്പങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും നല്ല കല്ലുകളുടെ അലഭ്യതകൊണ്ട് വലിയ ശില്‍പ്പം കൂടുതല്‍ എണ്ണം  ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.   
ചിത്രകലയുടെ ചരിത്രം നോക്കുമ്പോള്‍ മികവായി കരുതപ്പെട്ടിരുന്ന വശങ്ങള്‍ ഓരോ കാലത്തും വ്യത്യസ്തമായിരുന്നു എന്നു കാണാം.  ഒരു തിരയെ, ഒരു പുഷ്പത്തെ ഭംഗിയായി പകര്‍ത്തുന്നതിലെ മിടുക്ക് മികവായി കരുതപ്പെട്ടിരുന്നു.  ഇന്ന് ചിത്രകലയുടെ ആകാംക്ഷകള്‍ പകര്‍പ്പിന്റെ സൗന്ദര്യ ചിന്തകളിലല്ല.  അതുകൊണ്ട് ചിത്രകലയെ ഒരു കല എന്ന രീതിയില്‍ ആന്തരിക ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തി ഒരു കര്‍മ്മ പദ്ധതിയായിട്ടല്ല മോഹനന്‍ കലയെ സമീച്ചത്.  അതായത്, മോഹനന് കല ഒരു സംരംഭമല്ല.  മറിച്ച് വൈകാരികമായി കെട്ടുപിണഞ്ഞ് കിടക്കുന്ന അനുഭവങ്ങളില്‍നിന്ന് വേറിടാതെ സ്വന്തം ജീവിതത്തോടും സഹജീവികളോടും പുലര്‍ത്തുന്ന ആത്മാര്‍ത്ഥമായ സമീപനമാണ് ചിത്രകല.  അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നിറങ്ങള്‍ക്കും രൂപങ്ങള്‍ക്കും ഒരു പക്ഷെ വേദനിക്കാനും സാന്ത്വനിപ്പിക്കാനും കഴിയുന്നത്.   
ചിത്രകലയുടെ ആഗോള ധാരകളിലൊന്നും മോഹനന്റെ ശൈലി ബോധപൂര്‍വ്വം ഉള്‍പ്പെടുന്നില്ല.  അദ്ദേഹത്തിന്റെ ഉള്ളില്‍ ദൃശ്യങ്ങളുടെ പൊട്ടുന്ന അഗ്നിപര്‍വ്വതം ഉള്ളതുകൊണ്ട് പുറത്ത് എന്ത് നടക്കുന്നു എന്ന് നോക്കാനുള്ള സാവകാശം ഇതുവരെ ഉണ്ടായിട്ടില്ല.  എങ്കിലും മോഹനന്റെ തരുണ സ്വപ്‌നങ്ങള്‍ ആധുനികതയുടേതായിരുന്നു എന്നു പറയാം.  പ്രത്യേകിച്ചും പഠിക്കുന്ന കാലത്ത് 'പ്രസക്തി'യില്‍ 'ബംഗാള്‍' തുടങ്ങിയ കവിതകള്‍ക്കെല്ലാം വേണ്ടി വരച്ചത്.  പിന്നീട് ആ സ്വപ്‌നങ്ങളിലെ നായകനും അതിന്റെ ദുരന്തം പേറുന്ന ഇരയും അദ്ദേഹം തന്നെയായി.  ലഘുകരിച്ച് പറയുകയാണെങ്കില്‍ ആധുനികതയുടെ ശൈഥില്ല്യമാണ് മോഹനന്റെ വര്‍ത്തമാനകാല സൃഷ്ടികളില്‍ കാണാന്‍ കഴിയുക.  കള്ളികളില്‍ ഒതുക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ രചനാശൈലി തീര്‍ത്തും മൗലികമാണെന്ന് പറയാം.  ഉച്ചസ്ഥായിയിലുള്ള ചില ഭാവ തരംഗങ്ങളെ തീവ്രമായി സംവദിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ കലാസൃഷ്ടികളെന്ന് തോന്നിപ്പോകും.  ഒരുപാട് അവ്യക്തതകളുള്ള ആ ഭാവം അവാച്യമാണ്.  അതിന്റെ അവ്യക്തത ആശയ തലത്തിലുള്ളതല്ല.  അസ്തിത്വത്തിന്റെ തലത്തിലുള്ളതാണ്.  അതുകൊണ്ടായിരിക്കാം മോഹനന്‍ തന്റെ ചിത്രങ്ങളുടെ വലിയ ഒരു ശൃംഖലയ്ക്ക് 'ഉറങ്ങാത്ത നിലവിളികള്‍' എന്ന് പേിരിട്ടത്. 
മോഹനന്റെ ചിത്രങ്ങളില്‍ കുറേ ലോകങ്ങളില്ല.  എല്ലാ ലോകങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു ലോകമാണുള്ളത്.   ആ ലോകത്തിന്റെ ആധാര സ്വഭാവം അനിശ്ചിതത്വമാണ്.  പക്ഷെ ഈ ലോകത്തിന് വിഷയനിഷ്ഠമായി ഉള്ളതല്ല ഈ അനിശ്ചിതത്വം.  കാണലിലാണ് ആ അനിശ്ചതത്വം.  കാണുമ്പോള്‍ നിലയില്ലാതാകുകയാണ്.  നിലതെറ്റിയുള്ള കാണലില്‍ ലോകം ചെരിയുകയും കീഴ്‌മേല്‍ മറിയുകയും ഒഴുകിപ്പോകുകയും പറന്നുപോകുകയും ചെയ്യുകയാണ്.  കാണലിന്റെ നിലയില്ലായ്മയാണ് ഈ ചിത്രങ്ങളുടെ തത്വചിന്ത. 
   
ചിത്രകലാനുഭവത്തിന്റെ ഏറ്റവും ആദ്യത്തെ മുഹൂര്‍ത്തങ്ങളില്‍നിന്നാണ് മോഹനന്റെ ഓരോ ചിത്രവും രൂപംകൊള്ളുന്നത്.  ഒരു ചിത്രകാരനായിത്തീരുകയും ആ തന്മയില്‍ രമിക്കുകയും ചെയ്യുമ്പോള്‍ നഷ്ടമാകുന്ന അനുഭവത്തിന്റെ 'നവനവോന്മേഷ പ്രതിഭ' മോഹനന്റെ ചിത്രങ്ങളില്‍ ഒരു തരം ആന്തരിക വെളിച്ചമായി നിലനില്‍ക്കുന്നുണ്ട്. ആര്‍ജിച്ച ശീലങ്ങളുടെയും അറിവുകളുടെയും ഉറ ഊരിയെറിഞ്ഞ് എല്ലാം ആദ്യം തൊട്ട് തുടങ്ങുന്നതുപോലെ നവജാതമായ ഉള്‍ക്കാഴ്ചകളാണ് ഈ ചിത്രകാരനെ വരയുടെ വിചിത്രമായ അനുഭവങ്ങളിലെത്തിക്കുന്നത്.  വേര്‍പിരിക്കാനോ മുറിച്ചുമാറ്റാനോ ആവാത്ത ലോകമാണ് ഈ ചിത്രങ്ങളില്‍.  വേര്‍തിരിവുകളുടെ ആരംഭത്തിലേയ്ക്ക് പുതുതായി ചിത്രകാരന്‍ വീണ്ടും വീണ്ടും മടങ്ങിവരുന്നു. അതുകൊണ്ട് ചിത്രകാരനുതന്നെ ഓരോ ചിത്രവും ഓരോ തവണയും പുതിയ അനുഭവമാണ്.  വരകള്‍ രൂപമാവുന്നതിന്റെ മുഹൂര്‍ത്തങ്ങളില്‍ അപ്രതീക്ഷിതമായ വൈചിത്ര്യങ്ങളാണ് കാത്തിരിക്കുന്നത്.  ഈ ചിത്രങ്ങള്‍ കാണുന്നവര്‍ക്കും വരയ്ക്കുമ്പോഴുണ്ടായിരുന്ന മനോധര്‍മ്മമുഹൂര്‍ത്തങ്ങളുടെ മായാജാലങ്ങള്‍ അനുഭവപ്പെടും.  ഈ അനുഭവങ്ങള്‍ ചിത്രങ്ങളുടെ നിശ്ചലതയെ മാറ്റിമറിക്കുന്നു.  വയലിന്‍ വായിക്കുന്ന സംഗീതജ്ഞന്‍ സ്വയമൊരു ഈണമായൊഴുകുന്ന ചിത്രം.  ഓര്‍ക്കാപ്പുറങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ബുദ്ധന്‍. ഇങ്ങനെ അപ്രതീക്ഷിതത്വങ്ങള്‍ നിറഞ്ഞ നിരവധി ചിത്രങ്ങളുണ്ട് പ്രദര്‍ശിപ്പിച്ചവയും പ്രദര്‍ശിപ്പിക്കാത്തവയുമായി.
യക്ഷിക്കഥകളുടേയും ഓര്‍മ്മയില്‍ പമ്പരം തിരിയുന്ന കുട്ടിക്കാല ദൃശ്യങ്ങളുടേയും പരിണിത രൂപങ്ങള്‍ മോഹനന്റെ ചിത്രങ്ങളില്‍ ഒരു വലിയ ഇടം കൊള്ളുന്നുണ്ട്.  മോഹനന്റെ രേഖാചിത്രങ്ങള്‍ മാത്രമായി ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്: 'എനിക്കാ പച്ചിലയില്‍ ഒന്നുകൂടി തൊടണം.'  ആ ഗ്രന്ഥത്തിലെ ആദ്യ ചിത്രം കറങ്ങുന്ന പമ്പരത്തിന് മുന്‍പിലിരിക്കുന്ന ചിറകുള്ള കുട്ടിയാണ്.  പമ്പരം കറങ്ങുന്ന കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു ചെന്ന ഓര്‍മ്മയായിരിക്കണം അത്.  ഓര്‍മ്മയുടെ ചിറകില്‍ കയറി പറന്ന് വീണ്ടും വീണ്ടും കുട്ടിയായി ചിത്രം വരച്ചു നടക്കുകയാവാം മോഹനന്‍. 
സ്വപ്‌നങ്ങളും ഭ്രമകല്‍പ്പനകളും തീര്‍ക്കുന്ന ലോകത്ത് ഉയിര്‍കൊണ്ട ചിത്രങ്ങളാണ് ഏറെ.  കിഴുക്കാംതൂക്കം നിന്ന് കണ്ട സ്വപ്‌നങ്ങള്‍പോലെ ചില ചിത്രങ്ങള്‍ ലോകത്തിന്റെ നാട്യങ്ങളെയൊക്കെ തിരിച്ചു വായിക്കുന്നു.  ചെരിഞ്ഞു വീഴുകയും ആകാശത്തിലേയ്ക്ക് കയറി പോകുകയും വേരുകളായി മാറുകയും മനുഷ്യരാവുകയും ചെയ്യുന്ന രൂപാന്തരാത്മകമായ ജീവചക്രങ്ങളുടെ ആലേഖനമാണ് ഒട്ടേറെ രേഖാചിത്രങ്ങള്‍.  കാലത്തിനു മുന്‍പിലെ നിസ്സഹായതയുടെ ചിത്രങ്ങള്‍.  ചിതറി പിടിയറ്റുപോയ മൂഹൂര്‍ത്തങ്ങളുടെ വേദനിപ്പിക്കുന്ന ചിത്രങ്ങള്‍.  ഇത്തരം വൈയക്തികമായ നിരവധി ആത്മപ്രതിഫലനങ്ങളുള്ള ചിത്രങ്ങള്‍.  അനന്തമായ നീളവും ഉയരവും തേടിപ്പോകുന്ന ഭ്രാന്തന്‍ വരകള്‍ ഏതാനും ചിത്രങ്ങളില്‍ അതിര്‍ത്തികളില്ലാത്ത ലോകത്തെ സ്വപ്‌നം കാണുന്നുണ്ട്.  മനസ്സടഞ്ഞുപോകുന്ന ദുരന്തങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങളിലൂടെ യാഥാര്‍ഥ്യത്തിന്റെ ഭീകരമായ സാന്നിധ്യത്തെ കുറിച്ച് താക്കീത് തരുന്നുണ്ട് മോഹനന്‍.  ഇവയിലൊന്ന് ഒരു ജലാശയത്തില്‍ മുങ്ങിയ മനുഷ്യന്‍ തല ഉയര്‍ത്തുമ്പോള്‍ തല മാത്രം കാഫ്‌കെയുടെ ദുര്‍ഗ്ഗത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു കോട്ടയുടെ കൊത്തളത്തിനു മുകളിലേയ്ക്കു പൊന്തിവരുന്നതുപോലെയുള്ള ചിത്രമാണ്.
മോഹനന്റെ ചിത്രങ്ങളുടെ പ്രത്യേകതകളിലൊന്ന് ഒരു രൂപവും ഒന്നു മാത്രമല്ല എന്നതാണ്.  ഒരു രൂപത്തിന്റെ ദൃശ്യാനുഭവത്തിലെത്തി നില്‍ക്കുമ്പോഴേയ്ക്കും മറ്റൊരു രൂപത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാവും.  ചിത്രങ്ങളുടെ പ്രകൃതിയില്‍ ഒരു ജീവി മറ്റൊന്നുകൂടിയാണ്.  കാടും മണ്ണും പുഴയുമെല്ലാം പരസ്പരം കയറി നില്‍ക്കുന്ന പാരസ്പര്യത്തിന്റെ ദൃശ്യവിസ്മയങ്ങള്‍. രൂപങ്ങളുടെ ലയത്തിനനുസരിച്ച് വിന്യസിക്കപ്പെടുന്ന ജീവപരിണാമം മോഹനന്റെ ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രമേയമാണ്.  പരസ്പര ശ്രദ്ധയിലാസ്പദമായ പ്രകൃതിയും മനുഷ്യരുടെ ഇരുണ്ട ഭ്രാന്തന്‍ ഇടവഴികളും ഇടുക്കുകളും അങ്ങോട്ടും ഇങ്ങോട്ടും കുഴഞ്ഞു കിടക്കുന്ന ദൃശ്യങ്ങള്‍ ഈ ചിത്രങ്ങളില്‍ തീര്‍ക്കാനാവാത്ത ആശയക്കുഴപ്പംപോലെ വരകളുടെ ആശയങ്ങളായി വളരുന്നുണ്ട്. 
ഒരു ചിത്രവും ആ ചിത്രത്തിന്റെപോലും അവസാന ചിത്രമല്ല.  ഓരോ ചിത്രത്തിലും വരയ്ക്കപ്പെട്ടതിലധികം വരകള്‍ ബാക്കിയിരിപ്പുണ്ടെന്ന തിരിച്ചറിവാണ് മോഹനനിലെ ചിത്രകാരനെ സദാ പുനരുജ്ജീവിപ്പിക്കുന്നത്.  ചിത്രകലയോടുള്ള ഇത്തരം ആഭിമുഖ്യങ്ങളാണ് ഈ ചിത്രകാരനെ മറ്റു ചിത്രകാരന്മാരില്‍നിന്ന് തികച്ചും വ്യത്യസ്തനാക്കുന്നത്. 
മോഹനന്റെ ചിത്രങ്ങള്‍ കണ്ട് ഒരു കുട്ടി, 'ഇത് ചായം ചേര്‍ക്കാനുള്ളതാണോ?' എന്നു ചോദിച്ചാല്‍ ആ ചോദ്യം ആ ചിത്രങ്ങളുടെ വിനിമയസഫലതയുടെ ലക്ഷണമായാണ് മനസ്സിലാക്കേണ്ടത്.   ചിത്രങ്ങളെ സന്ദര്‍ഭവല്‍ക്കരിക്കാന്‍ മോഹനന്‍ മടിച്ചത് ഒരു പക്ഷെ കുട്ടികളുടെ ചോദ്യങ്ങള്‍ കാത്തായിരിക്കാം. 
ആല്‍ബര്‍ട്ടോ ജിയാക്കോമെറ്റിയെ കുറിച്ച് സാര്‍ത്ര് പറഞ്ഞത് മോഹനനെ കുറിച്ചും ശരിയാണെന്ന് തോന്നുന്നു, 'അദ്ദേഹം എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം, പക്ഷെ നമുക്ക് അറിയില്ല.  എന്നാല്‍ അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളതെന്ന് നമുക്കിറിയാം.  പക്ഷെ അദ്ദേഹത്തിന്നറിയില്ല.'


(മുകുന്ദനുണ്ണി. ഉറങ്ങാത്ത നിലവിളികള്‍. സമകാലിക മലയാളം വാരിക.  2017 ഒക്ടോബര്‍ 30. പുറം 90-93.)


Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ