Skip to main content

വയലിനില്‍ വിരിയുന്ന സുസ്വരങ്ങള്‍

(സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാരത്തിന് അര്‍ഹയായ വയലിന്‍ വാദക ടി. എച്ച്. ലളിതെയെക്കുറിച്ച്.)
രാഗങ്ങളുടെ മര്‍മ്മങ്ങളില്‍ വിരല്‍തൊട്ട് സ്ഫുടം ചെയ്ത നാദങ്ങളെക്കൊണ്ട് ഈണ ചിത്രങ്ങള്‍ വരയ്ക്കു വയലിന്‍ വാദന ശൈലി ടി. എച്ച്. ലളിത കര്‍ണ്ണാടക സംഗീതത്തിന് നല്‍കിയ സംഭാവനയാണ്. തൃപ്പൂണിത്തുറക്കാരിയാണ് ലളിത. വയലിനിസ്റ്റുകളുടെ നാടാണ് തൃപ്പൂണിത്തുറ. ടി. എന്‍. കൃഷ്ണന്‍, എല്‍. സുബ്രഹ്മണ്യം, തുടങ്ങിയ ലോക പ്രശസ്ത വയലിനിസ്റ്റുകള്‍. കൂടാതെ ലളിതയുടെ ചെറിയച്ചന്റെ മക്കള്‍ ഗണേഷ് കുമരേഷ് സഹോദരന്മാര്‍, സഹോദരന്‍ ടി. എച്ച്. സുബ്രഹ്മണ്യന്‍, സഹോദരി ടി. എച്ച്. വസന്ത.
അച്ഛന്‍ എസ് ഹരിഹരയ്യരില്‍നിന്നാണ് ലളിതയും ടി. എച്ച്. സുബ്രഹ്മണ്യനും ടി. എച്ച്. വസന്തയും വയലിന്‍ അഭ്യസിച്ചത്. ഇവര്‍ക്ക് അച്ഛന്‍ മാത്രമാണ് ഗുരു. ബാക്കിയെല്ലാം അവര്‍ സ്വന്തമായി അഭ്യസിച്ചെടുത്തതാണ്.
ലളിത വയലിന്‍ പഠിക്കാന്‍ തുടങ്ങുന്നത് യാദൃശ്ചികമായാണ്. നാല് വയസ്സുള്ളപ്പോള്‍ വാശിപിടിച്ച് ഒരു കളിപ്പാട്ടം വാങ്ങിയ്ക്കാന്‍ അച്ഛനോടൊപ്പം ടൗണില്‍ പോയതായിരുന്നു. പക്ഷെ മനസ്സില്‍ കണ്ട കാര്‍ കടയില്‍ ഇല്ലായിരുന്നു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു അവിടെയുള്ള ഒരു ബേബി വയലിന്‍ വാങ്ങിച്ചുകൊള്ളാന്‍. പിന്നെ ഒരു അഞ്ചാറു മാസം അച്ഛന്‍ കുട്ടികളെ പഠിപ്പിക്കുന്നത് കേട്ട് ലളിതയും തന്റെ ബേബി വയലിനില്‍ എന്തൊക്കെയോ ചറപറ വായിച്ച് കളിച്ചു നടന്നു. അവള്‍ എന്തൊക്കെയോ വായിക്കുന്നുണ്ട്, ഒന്നു ശ്രദ്ധിക്കൂ എന്ന് അമ്മ പറഞ്ഞപ്പോഴാണ് അച്ഛന്‍ ശ്രദ്ധിച്ചത്. ലളിത നവരാഗ വര്‍ണ്ണം വായിച്ചു കേള്‍പ്പിച്ചു ('ഒരു പക്ഷെ ഒമ്പതിന്റെ ഇരട്ടി രാഗങ്ങള്‍ വായിച്ചിട്ടുണ്ടാകും,' ലളിത സ്വയം കളിയാക്കി ചിരിച്ചു.) വായന കേട്ട് മതിപ്പ് തോന്നി ലളിതയെ അച്ഛന്‍ യഥാവിധി പഠിപ്പിക്കാന്‍ തുടങ്ങി.
തൃപ്പൂണിത്തുറ പാലസ് ഗേള്‍സ് സ്ക്കൂളിലെ വാര്‍ഷികത്തിനാണ് ആദ്യമായി പൊതുവേദിയില്‍ ലളിത വയലിന്‍ വായിക്കുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാന യുവജനോത്സവത്തില്‍ രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. പിന്നീട് മത്സരം നിര്‍ത്തി. ആയിടയ്ക്ക് തൃപ്പൂണിത്തുറയിലെ ശിവക്ഷേത്രത്തില്‍ വയലിന്‍ കച്ചേരി നടത്തി. 15 രൂപ പ്രതിഫലമായി കിട്ടി. അതായിരുന്നു ആദ്യത്തെ പ്രതിഫലം.
കോഴിക്കോട് ആള്‍ ഇന്ത്യാ റേഡിയോവില്‍ ചേര്‍ന്ന ശേഷമാണ് സങ്കോചമില്ലാതെ വായിച്ചു തുടങ്ങിയത്. അന്ന് കുഞ്ഞിരാമന്‍ മാഷും ഹരിപ്പാട് കെ. പി. എന്‍. പിള്ളയും ശശിധരന്‍ നായരുമൊക്കെ ഇവിടത്തെ സ്റ്റാഫ് ആര്‍ട്ടിസ്റ്റുകളായിരുന്നു. അവരെല്ലാം സ്റ്റുഡിയോവില്‍ ഇരുന്ന് പാടുമായിരുന്നു. അപ്പോഴൊക്കെ ലളിതയും പിന്നീട് ജീവിത സഖാവായിത്തീര്‍ന്ന മൃദംഗവിദ്വാന്‍ എന്‍. ഹരിയും അവരോടൊപ്പം ഇരുന്ന് പക്കമേളം വായിക്കും. ധാരാളം വായിച്ച് സങ്കോചം തീരാനുള്ള അവസരമായിരുന്നു ലളിതയ്ക്ക് അത്. 'അതിന് മുന്‍പുതന്നെ ഞാനും ഹരിയും ഒരുമിച്ച് ധാരാളം കച്ചേരികള്‍ക്ക് വായിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷം മുന്‍പല്ലേ. ഇപ്പോഴാണെങ്കില്‍ ഒരുമിച്ച് കച്ചേരിയ്ക്ക് പോകുന്നത് അത്ര പ്രശ്‌നമല്ല. ഒരു കണക്കില്‍ നാട്ടുകാരുടെ നിര്‍ബന്ധംകൊണ്ട് കല്യാണം
കഴിച്ചതുപോലെയാണ്‌
ച്ചതുപോലെയാണ് ഞങ്ങള്‍,' ലളിത പ്രണയത്തെ നര്‍മ്മത്തിലൊതുക്കി.
കര്‍ണ്ണാടക സംഗീതലോകത്തെ പ്രഗത്ഭന്മാര്‍ക്കൊപ്പം ധാരാളം കച്ചേരികള്‍ വായിക്കാന്‍ കഴിഞ്ഞത് ലളിത ഒരു ഭാഗ്യമായി കരുതുന്നു. ശെമ്മാങ്കുടി
ശ്രീനിവാസയ്യര്‍, ഡോ. എസ്. രാമനാഥന്‍, ബാലമുരളീകൃഷ്ണ, യേശുദാസ്, വൈരമംഗലം ലക്ഷ്മീനാരായണന്‍, ഡി. കെ. ജയറാം, മണീകൃഷ്ണസ്വാ
മി, പുതുക്കോട് കൃഷ്ണമൂര്‍ത്തി, തുടങ്ങിവര്‍ക്കൊപ്പം. കൂടാതെ കേരളത്തിലെ മിക്കവാറും എല്ലാവര്‍ക്കും ലളിത വയലിനില്‍ അകമ്പടി നല്‍കിയിട്ടുണ്ട്.
കോഴിക്കോട് നടക്കുന്ന ത്യാഗരോജോത്സവം ദക്ഷിണേന്ത്യയിലെ സംഗീതോത്സവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ലളിത വയലിന്‍ വായിച്ച് തകര്‍ക്കുന്ന സന്ദര്‍ഭങ്ങളിലൊന്നാണിത്. ഇവിടെ വെച്ചാണ് ടി. വി. മണിയുടെ പുല്ലാങ്കുഴല്‍ കച്ചേരിയ്ക്ക് വയലിന്‍ വായിക്കുന്നത്. 'ടി. വി. രമണി സാറിന്റെ കച്ചേരിയ്ക്ക് വായിക്കുന്നത് വല്ലാത്തൊരു അനുഭവമാണ്. അദ്ദേഹവും ബാലമുരളീകൃഷ്ണയും നെയ്യാറ്റിന്‍കര വാസുദേവനുമൊക്കെ അകമ്പടിക്കാരെ നന്നായി പ്രോത്സാഹിപ്പിക്കും. വാസുദേവന്‍ പാടുമ്പോള്‍ കച്ചേരി തീരുന്നതിറിയില്ല,.' ഒരു സുവര്‍ണ്ണകാലത്തെ ഓര്‍ത്തതുപോലെ ലളിത പറഞ്ഞു.
ലളിത ഏറ്റവും കൂടുതല്‍ തവണ വയലിനില്‍ അകമ്പടി വായിച്ചിട്ടുള്ളത് പാലാ സി. കെ. രാമചന്ദ്രന്റെ കച്ചേരികള്‍ക്കാണ്. തനിക്ക് ശ്രുതിപ്പറ്റ് സ്വായത്തമായത് പാലാ സി. കെ. രാമചന്ദ്രന്റെ കച്ചേരികള്‍ക്ക് വായിച്ചാണ് എന്ന് അവര്‍ സ്വയം വിലയിരുത്തുന്നു. ആ പാഠമാണത്രെ ഉറച്ച ആത്മവിശ്വാസം പകര്‍ന്നത്.
ഡോ. എം.
ബാലമുരളീകൃഷ്ണക്കുറിച്ച് ലളിതയ്ക്ക് അങ്ങേയറ്റത്തെ മതിപ്പാണ്. 'ബാലമുരളീകൃഷ്ണ കച്ചേരി തുടങ്ങും മുന്‍പുതന്നെ അരങ്ങില്‍വെച്ച് ബാലന്‍സ് ചെയ്യിപ്പിച്ച് നന്നായി പ്രോത്സാഹിപ്പിക്കും. കച്ചേരിയ്ക്കിടയില്‍ കൂടെ വായിപ്പിച്ച് അങ്ങേരുടെ തലത്തിലെത്തിച്ചുകളയും.'
ആകാശവാണിയില്‍ ചേരുന്നതിന് മുന്‍പേ ലളിത ധാരാളം സോളോസ് വായിച്ചിട്ടുണ്ട്. 1994 ല്‍ ലളിതയ്ക്ക് എ ഗ്രെയ്ഡ് കിട്ടി. സോളോ വായിക്കുന്നതിനേക്കാള്‍ ലളിതയ്ക്ക് അകമ്പടി വായിക്കാനാണ് താല്‍പ്പര്യം. ഓരോരുത്തരും വ്യത്യസ്ഥ രീതിയില്‍ പാടുമ്പോള്‍ അവരുടെ ശൈലിയോട് ഇണങ്ങി വായിക്കുക ഒരു വെല്ലുവിളിപോലെയാണ്. ലളിതയുടെ അഭിപ്രായത്തില്‍ സോളോവിന്റെ മാനം വേറെത്തന്നെയാണെന്നാണ്. 'സോളോയില്‍ വളരെ സ്വതന്ത്രമായി വായിക്കാം. കര്‍ണ്ണാടക സംഗീത്തിന്റെ വ്യാകരണശുദ്ധി സൂക്ഷിച്ചുകൊണ്ടുതന്നെ.'
തന്റെ വയലിന്‍വാദന നൈപുണ്യത്തെ കഴിയുന്നത്ര തെളിവുള്ളതാക്കുക എന്നതാണ് ലളിതയുടെ പ്രഥമ ജീവിത ലക്ഷ്യം. മറ്റൊന്ന് അര്‍പ്പണബോധമുള്ള വിദ്യാര്‍ത്ഥികളെ നല്ല വയലിനിസ്റ്റുകളായി വാര്‍ത്തെ
ടു ക്കുക എന്നതാണ്. ഇപ്പോഴത്തെ കുട്ടികളുടെ പൊതുവിലുള്ള ഭ്രമം ഫ്യൂഷനാണ് എന്ന ഖേദമുണ്ട് ലളിതയ്ക്ക്. ലളിതയുടെ അഭിപ്രായത്തില്‍ നല്ല കൈയ്യുണ്ടെങ്കില്‍ ഫ്യൂഷന്‍ താരതമ്യേന എളുപ്പമാണ്. കാരണം ചിട്ട ചെയ്ത ഈണത്തെ നിരവധി തവണ ആവര്‍ത്തിച്ച് വായിച്ച് കൃത്യമാക്കുകയാണ് ഫ്യൂഷനില്‍ ചെയ്യുന്നത്. എന്നാല്‍ കര്‍ണ്ണാടക സംഗീത കച്ചേരിയ്ക്ക് വായിക്കാനുള്ള പ്രാപ്തി ഉണ്ടാകണമെങ്കില്‍ ആര് എന്ത് പാടിയാലും അതിനോട് സമാനമായ രീതിയില്‍ വായിക്കാനുള്ള മനോധര്‍മ്മ പാടവമുണ്ടാകണം. ആ തലത്തിലേയ്ക്ക് ഉയരുക അത്ര അനായാസമല്ല. മനസ്സില്‍ തെളിയുകയും കൈയ്യില്‍ വരുകയും വേണം. ഇതിന് കേള്‍വിജ്ഞാനം അനിവാര്യമാണ്. 'ഇന്നത്തെ കുട്ടികള്‍ക്കില്ലാത്തത് പ്രധാനമായും കേള്‍വി ജ്ഞാനമാണ്. ഐഡിയ സ്റ്റാര്‍ സിങ്ങറാണ് സംഗീതത്തിന്റെ അറ്റം എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണവര്‍.'
പാശ്ചാത്യ സംഗീതത്തിലാണ് ബോയിങ് ടെക്‌നിക്ക്‌സ് കൂടുതല്‍ പ്രയോഗിക്കപ്പെടുന്നത്. കൃതികള്‍ വായിക്കാന്‍ അത്രത്തോളം ടെക്‌നിക്‌സ് ആവശ്യമായി വരുന്നില്ല. ഭാരതീയ സംഗീതത്തിന് ഇടതുകൈയ്യിനാണ് പ്രാധാന്യം. ഗമകവും മറ്റും വായിക്കാന്‍. ആ വശം, ഗമകപ്രയോഗങ്ങള്‍, പാശ്ചാത്യ സംഗീതത്തിലില്ല. കര്‍ണ്ണാടക സംഗീതത്തില്‍ വയലിന്‍ വളരെ കാലംകൊണ്ടാണ് ഇപ്പോഴത്തെ രീതിയിലേയ്ക്ക് വികസിച്ചത്. ആദ്യമൊക്കെ പ്ലെയ്ന്‍ നോട്ട്‌സാണ് വായിച്ചിരുന്നതത്രെ. പല പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇന്നത്തെ രീതിയിലായത്. ഇപ്പോള്‍ നമ്മുടെ ഇടവും വലവും വളരെ മുന്നേറിയിട്ടുണ്ട്. വയലിന്‍വാദന കലയുടെ ആന്തരികാംശങ്ങളെക്കുറിച്ച് ലളിതയ്ക്ക് നല്ല ധാരണയുണ്ട്. അവര്‍ പറയുന്നത് പാട്ടുകാരന്റെ ശാരീരംപോലെതന്നെയാണ് വയലിനില്‍ ഫിംഗറിങ്ങും എന്നാണ്. പറ്റാത്ത ഒരു ഫിംഗറിങ്ങ് രീതി പരിശീലിക്കരുത് എന്നേ ഉള്ളൂ. ചിലര്‍ക്ക് ഭൃഗകള്‍ അധികം വരും മറ്റു ചിലര്‍ക്ക് ഗമകങ്ങള്‍ കൂടുതലായിരിക്കും. ഫിംഗറിങ് ഒരു പ്രത്യേക മട്ടിലേ പാടുള്ളൂ എന്നൊന്നും ഇല്ല. എന്തായാലും ഈണത്തിന്റെ അല്ലെങ്കില്‍ സംഗീതത്തിന്റെ ആശയങ്ങള്‍ വരണമെങ്കില്‍ സര്‍ഗ്ഗാത്മകമായ മനസ്സ്തന്നെ വേണം.
കോഴിക്കോട്ടെ വീട്ടിലിരിക്കുമ്പോള്‍ ഇപ്പോഴും വളരെ നേരം വയലിന്‍ വായിക്കാറുണ്ട് ലളിത. ഹരിയും ലളിതയും ചേര്‍ന്ന് രണ്ടായിരത്തിലധികം കച്ചേരികള്‍ വായിച്ചു കഴിഞ്ഞു. ലളിതയുടെ സംഗീത ലോകം ഇപ്പോഴും നവമാണ്. തന്റെ വയലിനില്‍നിന്ന് ഇനിയും പലതും പ്രതീക്ഷിച്ചുള്ള അന്വേഷണം തുറന്നുവെച്ചുകൊണ്ട്....



(മാതൃഭൂമി വാരാന്ത്യപ്പതിപ്പ്. 2011 മെയ് 22)


Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ