സംഭാഷണത്തിനിടയില്‍ ഒരു ഖയാല്‍ പാടിത്തുടങ്ങിയപ്പോള്‍, സലാം പറഞ്ഞു, 'ഭൈരവ്.' ഇത്ര പെട്ടെന്ന് ഭൈരവ് രാഗത്തെ തിരിച്ചറിയാന്‍ കഴിയുന്നത് സംഗീതം അറിയുന്നതുകൊണ്ടാണ്. പണ്ട് കണ്ണൂരില്‍ വെച്ച് കിഷോരി അമോന്‍കറെക്കുറിച്ചും അന്നപൂര്‍ണ്ണാദേവിയെക്കുറിച്ചുമൊക്കെ നേരിട്ടറിയുന്നതുപോലെ പറയാറുണ്ടായിരുന്നു. സംഭാഷണത്തിന്, ഉള്ളില്‍നിന്ന് തടസ്സമില്ലാതിരിക്കുമ്പോള്‍: ബാറിലിരിക്കുമ്പോള്‍. നല്ല ആസ്വാദകന്‍ ആണെന്നേ കരുതിയിരുന്നുള്ളു. ഭൈരവ് രാഗത്തെ ക്ഷണത്തില്‍ തിരിച്ചറിഞ്ഞപ്പോഴാണ് സംഗീതം അറിയാമെന്ന് മനസ്സിലായത്. പണ്ട് രുദ്രവീണ പഠിച്ചിരുന്നു എന്ന് പ്രതാപന്റെ കുറിപ്പിലുണ്ട്.
മിംസില്‍ വന്നപ്പോള്‍ കൂട്ടിന് ചെന്നതിന് ശേഷമാണ് അടുത്തത്. ചികിത്സ കഴിഞ്ഞ് ഒരു ചായയും സിഗരറ്റും വേണം. 'ശിവസേനയുടെ ചായയായാലോ.' 'ആവാം.' തട്ടുകടയുടെ മുന്നില്‍ ചായ കുടിച്ച് ആകാശം മൂടി നില്‍ക്കുന്ന മരച്ചില്ലകളിലേയ്ക്ക് പുകയുതി ചെറുതായി ചിരിച്ചുകൊണ്ട് 'ശിവസേനയുടെ ചായ നന്നായി.' സലാമിന്റെ ചിരികൂടി ഏറ്റെടുത്ത് ചിരിച്ചപ്പോള്‍ സലാം ആദ്യമായി അടുപ്പത്തോടെ നോക്കി. അടുത്ത ചികിത്സയ്ക്ക് സുനീതയും വന്നു. വീട്ടില്‍ താമസിച്ചു. തിരുവണ്ണൂര്‍ മുഴുവന്‍ നടന്നു കണ്ടു. സുനീത പറഞ്ഞു, 'പുഴയും കുളങ്ങളും, ഇത്രമാത്രം ജലസമ്പത്ത്. ആശ്ചര്യം.' ആ നടപ്പ് അവസാനിച്ചത് ആലിന്‍ചുവട്ടിലാണ്. കുറച്ചു നേരം എല്ലാവരും ആല്‍ മരത്തിന്റെ കൂറ്റന്‍ മരക്കുടക്കീഴില്‍ നിന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത് കാലത്തിന് മായ്ക്കാനാവാത്ത നിശ്ചലദൃശ്യംപോലെ.
അടുത്ത ദിവസം പിരിയുന്നതിനിടയ്ക്ക് പറഞ്ഞു, 'നമുക്ക് ഒരു മാസം മുഴുവന്‍ മലപ്പുറത്ത് യാത്ര ചെയ്യണം.' മലപ്പുറത്തെ ജനജീവിതവും സൗഹൃദത്തിന്റെ ഊഷ്മളതയും ഒരുമിച്ച് ഖനനം ചെയ്യാനാണെന്ന് സ്പഷ്ടം. 'വണ്ടിയുമായി ഞാന്‍ റെഡി.' മറന്നില്ല, പക്ഷെ, നടന്നില്ല.
ഒരിക്കല്‍ കൂടി സലാം വന്നു. മിംസിലെ ചികിത്സ കഴിഞ്ഞ്, വീട്ടിലെത്തി. ടിഎം കൃഷ്ണയുടെ പുസ്തകം കൊണ്ടുപോയിരുന്നു. പുസ്തകാഭിപ്രായം, കുലുങ്ങിച്ചിരിച്ചതിനിടയില്‍ ഗോലികളെപ്പോലെ ശബ്ദമുണ്ടാക്കി ഉരുണ്ടുപോയി. 'തിരിച്ചുതരേണ്ടതില്ലായിരുന്നു.' 'കൃഷ്ണ ഒപ്പിട്ടുതന്ന പുസ്തകമല്ലേ?' 'ഹഹഹഹഹ...' രണ്ടു പേരുടെയും ചിരി ഞാന്‍ ഒറ്റയ്ക്ക് ചിരിച്ചു. സലാം ആഴത്തില്‍ ചിരിച്ചു. പുറത്തേയ്ക്ക് ആ ചിരിയുടെ ചെറിയ ഓളങ്ങള്‍ മാത്രം ചിതറി. ഗോവിന്ദരാജുമുണ്ടായിരുന്നു. രാത്രി നീണ്ട് അവസാനിക്കാതെ സൂര്യനുദിച്ചു. അവര്‍ ഒരുമിച്ച് മടങ്ങി. സലാമിനെ പിന്നെ കണ്ടില്ല. വിളികളും മെസേജുകളും തുടര്‍ന്നു. ഡെഹ്‌റാഡൂണിലേക്ക് നീണ്ട താമസത്തിന് ക്ഷണിച്ചു. പോകാനായില്ല. സലാമിന് അസുഖമാണെന്ന് ഗോവിന്ദരാജ് പറഞ്ഞറിഞ്ഞു. ഒടുക്കം, ഇന്നലെ, പോയെന്നും.
പരിചയത്തിന്റെ ആദ്യ കാലത്ത് എപ്പോഴും ആലോചിച്ചിരിക്കുന്നതുപോലെയാണ് കണ്ടിട്ടുള്ളത്. സലാമിനെയും സലാമിന്റെ അടുപ്പക്കാരായ ഒരുപാട് സുഹൃത്തുക്കളെയും ഒരുമിച്ചാണ് ഗോവിന്ദരാജ് സമ്മാനിച്ചത്. ഗോവിന്ദരാജും നരേന്ദ്രനും -- അക്കാലത്ത് അവര്‍ രണ്ടു പേരായിരുന്നില്ല; ഒരുവര്‍ -- ആരാണ്, എന്താണ് എന്ന് പറയാനാവില്ല. അത്രയേറെ അടുത്താല്‍ കാഴ്ചയില്ല. സൗഹൃദം മൂര്‍ച്ചിച്ചാല്‍ അന്ധതയല്ല; കാഴ്ച ആവശ്യമില്ലാതാകും. അവര്‍ സലാമിനെ ആദരിക്കുന്നു. കൂടെ എന്റെ പങ്കും സമര്‍പ്പിക്കുന്നു.
മുകുന്ദനുണ്ണി
Comments