വൈകുന്നേരം നാല് മണിയുടെ ബാങ്ക് മധുരവും സ്വകാര്യവുമായ ഒരു തരം വിഷാദം ഉണർത്താറുണ്ട്. കൃത്യമായി ഒരിക്കലും മനസ്സിലാകാറില്ല. ഇന്ന് പെട്ടെന്ന് അത് തിരിച്ചറിഞ്ഞു. കുട്ടിക്കാലത്ത് അമ്മ സ്കൂൾ ജോലി കഴിഞ്ഞ് വരുന്നതുമായി ബന്ധപ്പെട്ടതാണ്. വെള്ളിയാഴ്ചയിലെ ബാങ്ക് വിളിയുമായാണ് ബന്ധം. വിശേഷദിവസമായതുകൊണ്ട് അമ്മ നേരത്തെ വരുന്ന സന്തോഷമാണോ? ഉച്ചക്ക് പള്ളി കഴിഞ്ഞ് സ്കൂൾ വൈകി തുടങ്ങി, വൈകി, നാലരയ്ക്ക് ബെല്ലടിച്ച് വിടുന്നതുകൊണ്ട് അമ്മ വീട്ടിലെത്താൻ വൈകുന്നതിൻ്റെ പരിഭവമാണോ? രണ്ടാമത്തെ കാരണമായിരിക്കാം ശരി. വിഷാദമായിരിക്കാം ദീർഘമായി ഓർക്കപ്പെടുക. ശരിതെറ്ററിയണമെങ്കിൽ അമ്മിണി ഓപ്പോളോട് ചോദിക്കണം. സാധ്യമല്ല. ചെറിയമ്മ മരിച്ചുപോയി. അതിന് മുൻപ് അമ്മ. ഇപ്പോൾ വൈകുന്നേരത്തെ ബാങ്കുവിളി വീട്ടിലിരുന്ന് കേട്ടാൽ, അവ്യക്തമായി, വിഷാദം ബാധിക്കും. വിഷാദവും കാരണസംഭവവും തമ്മിലുള്ള ബന്ധം അഴിഞ്ഞുപോയി. എന്നാൽ ബാങ്ക് വിളിയുമായുള്ള അതിൻ്റെ കോർത്തുകിടപ്പ് തുടരുന്നു. ഒന്നുണരുമ്പോൾ മറ്റൊന്നുണരുന്നു. കാര്യകാരണബന്ധമില്ലാതെ. ഒരു വികാരത്തിന് തൂങ്ങിക്കിടക്കാൻ ഒരു കൊളുത്ത് വേണമെന്നതുപോലെ.
മുകുന്ദനുണ്ണി
Comments