Skip to main content

ക്ലാസും ചര്‍ച്ചയും

സനിലിന്റെ അവതരണത്തിന്റേയും വഴികാട്ടി നയിക്കുന്ന ചര്‍ച്ചയുടേയും ബുദ്ധിത്തിളക്കം ആസ്വദിച്ചിരുന്നു. കെയറിനെ ജനാധിപത്യപ്പരുവമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യം: കെയറിനെ ആദ്യം വര്‍ക്കാക്കുക; പിന്നെ ജനാധിപത്യപരമാക്കുക; പ്രവര്‍ത്തകരേയും ഗവേഷകരേയും ആ ക്രമത്തിലേയ്ക്ക് സജ്ജമാക്കുക. കെയര്‍ ഒരു വര്‍ക്കായാല്‍ കെയര്‍ അല്ലാതാകുമോ?! ഈ വഴി കടന്നുപോയ നിരവധി ചിന്തകളെടുത്ത് സനില്‍ വെളിച്ചം വീശി.

ഗവേഷകരും പ്രവര്‍ത്തകരും കെയറിനെ എങ്ങിനെയാണ് മനസ്സിലാക്കുന്നത്? ഈ മേഖലയിലെ വിദഗ്ധയായ ആശ കെയറിനെ നിര്‍വ്വചിച്ചു. മറ്റൊരവസരത്തില്‍ പരിണാമ സിദ്ധാന്ത നിരീക്ഷണങ്ങളെ നിര്‍വചനത്തിനുള്ള അടിത്തറയായി കൂട്ടിച്ചേര്‍ത്തു. നന്നായി അവതരിപ്പിച്ചു. ഇതൊരു വീക്ഷണമാണ്. പല വീക്ഷണങ്ങളിലൂടെ നോക്കാന്‍ സനില്‍ ഉത്സാഹിപ്പിച്ചു. ഉദാഹരണത്തിന് ഗാന്ധിയുടെ വാക്‌സിനെതിരെയുള്ള നിലപാട്. അറിവ് പുതുക്കുന്നതിലൂടെ പരിഷ്‌കരിക്കാവുന്നതല്ല വേറിട്ട വീക്ഷണം എന്ന ഉദ്‌ബോധനം ചര്‍ച്ചയുടെ മതില്‍ തകര്‍ത്തു. .
കെയര്‍ അതാവുന്നതിന് മുന്‍പുള്ള മുഹൂര്‍ത്തത്തില്‍ എന്താണെന്നുള്ള അന്വേഷണമാണ് കാതല്‍ എന്ന് ശോഭ ഉന്നയിച്ചു. സനില്‍ ആ ചിന്തയുടെ പ്രധാന്യത്തില്‍ ഊന്നി. എങ്കിലും ഗവേഷകര്‍ക്ക് താത്വികാന്വേഷണം ഒരു ലക്ഷ്വറിയാകുമോ എന്ന് ശങ്കിച്ചു. ടോണ്‍കൊണ്ട്, ഗവേഷകനായി തോന്നുന്ന ഒരു യുവാവ് ഉടന്‍ സംശയിച്ചു, പ്രത്യക്ഷത്തിനപ്പുറത്തുള്ളതിനെ തിരയുന്നത് അവ്യക്തതകളില്‍ തപ്പിത്തിരയുന്നതുപോലെയല്ലേ?
കെയറിനെക്കുറിച്ച് സനില്‍ പല രസകരമായ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കൂട്ടത്തില്‍ സ്റ്റാര്‍ ആയത് സിമോണ്‍ വെയ്ല്‍. അറ്റന്‍ഷനാണ് കെയര്‍. അല്പം അശ്രദ്ധ നടിച്ച് പിന്നോട്ടു വലിഞ്ഞ് നിന്നുകൊണ്ടുള്ള അറ്റന്‍ഷന്‍. പിന്നോട്ട് നില്‍ക്കുന്നത്, കെയര്‍ ചെയ്യപ്പെടേണ്ട ആള്‍, കെയര്‍ ചെയ്യപ്പെടേണ്ട വസ്തു എന്ന പദവിയില്‍നിന്ന്, ഒരു മനുഷ്യനോ ജീവിയോ ആയി ഉണരാന്‍ അനുവദിക്കാനാണ്.

ഈ ക്ലാസ്സും ചര്‍ച്ചയും ഉച്ചയ്ക്കും അടുത്ത ദിവസങ്ങളിലും തുടരുകയാണെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?! മുന്‍കൂര്‍ ധാരണ പാടില്ല. പക്ഷെ രസത്തിന് പന്തയം വെയ്ക്കാം. ഹെഡ് ഓര്‍ ടെയ്ല്‍ പറയാം. ഹെഡ്. പ്രവര്‍ത്തനത്തിനും ഗവേഷണത്തിനും കൂടുതല്‍ ആവേശത്തോടെ സങ്കല്‍പ്പങ്ങളെ ഉണ്ടാക്കിക്കൊണ്ട് ചിന്താശാലയിലിരുന്ന് പഠനധ്യാനത്തില്‍ മുഴുകേണ്ടിവരും. നിലവിലുള്ള സാമഗ്രികളുമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് പോകാവുന്ന ദൂരം അല്‍പ്പം.

മുകുന്ദനുണ്ണി

Comments

Popular posts from this blog

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...