കുട്ടികള്‍ പാടുമ്പോള്‍ തെറ്റുവരുന്നത് സ്വാഭാവികമാണ്. അവര്‍ക്ക് കിട്ടുന്ന കൈയ്യടിയില്‍ തെറ്റിയ കാര്യം എല്ലാവരും, അവരടക്കം, മറന്നുപോകും. തെറ്റ് തിരിച്ചറിഞ്ഞ കുട്ടിയ്ക്ക് ചിലപ്പോള്‍ കൈയ്യടിയിയില്‍ സന്തോഷിക്കാന്‍ കഴിയില്ല. നീ ഒരു പെര്‍ഫെക്ഷനിസ്റ്റ് എന്ന് അമ്മ ശാസിക്കും. മാഷ് ഒന്നും പറയില്ല. എങ്കിലും കുട്ടി മാഷെ ഉടന്‍ കാണാന്‍ വന്നില്ല. കുട്ടിയ്ക്ക് കുട്ടിയോട് വിയോജിപ്പ്. ദേഷ്യമല്ല. സ്വയംവിമര്‍ശനത്തോട് പ്രതിബദ്ധതയുള്ള മനോഭാവം. കുട്ടിയുടെ ഭാവി പാട്ടുകളെ ഈ വിമര്‍ശനത്തോടുള്ള ശ്രദ്ധയും തുറന്നുനില്‍പ്പും സംഗീതാത്മകമായി സമ്പന്നമാക്കും എന്ന് പ്രവചിക്കാന്‍ തോന്നിപ്പോയി. കുട്ടിക്കു പകരം ഒരു മുതിര്‍ന്ന ആളായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര എളുപ്പമായിരിക്കില്ല. മുതിര്‍ന്ന ആള്‍ കുറേക്കാലമായി ചില പ്രത്യേക രീതിയില്‍ ചിന്തിക്കുന്നു. തലച്ചോറ്, സ്ഥിരമായി ആവര്‍ത്തിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വഴിവള്ളികളാല്‍ കെട്ടുപിണഞ്ഞു കിടക്കുകയായിരിക്കും. എന്തുപറഞ്ഞാലും വള്ളിക്കുരുക്ക്, കേട്ടപാതി കേള്‍ക്കാത്ത പാതി, ശ്രദ്ധിക്കാതെ, തര്‍ക്കുത്തരം പറയും. ആ നൂലാമാലകളെ അഴിച്ച് വിടര്‍ത്തി പുനര്‍വിന്യസിക്കേണ്ടിവരും വെളി...
വൈകുന്നേരം നാല് മണിയുടെ ബാങ്ക് മധുരവും സ്വകാര്യവുമായ ഒരു തരം വിഷാദം ഉണർത്താറുണ്ട്. കൃത്യമായി ഒരിക്കലും മനസ്സിലാകാറില്ല. ഇന്ന് പെട്ടെന്ന് അത് തിരിച്ചറിഞ്ഞു. കുട്ടിക്കാലത്ത് അമ്മ സ്കൂൾ ജോലി കഴിഞ്ഞ് വരുന്നതുമായി ബന്ധപ്പെട്ടതാണ്. വെള്ളിയാഴ്ചയിലെ ബാങ്ക് വിളിയുമായാണ് ബന്ധം. വിശേഷദിവസമായതുകൊണ്ട് അമ്മ നേരത്തെ വരുന്ന സന്തോഷമാണോ? ഉച്ചക്ക് പള്ളി കഴിഞ്ഞ് സ്കൂൾ വൈകി തുടങ്ങി, വൈകി, നാലരയ്ക്ക് ബെല്ലടിച്ച് വിടുന്നതുകൊണ്ട് അമ്മ വീട്ടിലെത്താൻ വൈകുന്നതിൻ്റെ പരിഭവമാണോ? രണ്ടാമത്തെ കാരണമായിരിക്കാം ശരി. വിഷാദമായിരിക്കാം ദീർഘമായി ഓർക്കപ്പെടുക. ശരിതെറ്ററിയണമെങ്കിൽ അമ്മിണി ഓപ്പോളോട് ചോദിക്കണം. സാധ്യമല്ല. ചെറിയമ്മ മരിച്ചുപോയി. അതിന് മുൻപ് അമ്മ. ഇപ്പോൾ വൈകുന്നേരത്തെ ബാങ്കുവിളി വീട്ടിലിരുന്ന് കേട്ടാൽ, അവ്യക്തമായി, വിഷാദം ബാധിക്കും. വിഷാദവും കാരണസംഭവവും തമ്മിലുള്ള ബന്ധം അഴിഞ്ഞുപോയി. എന്നാൽ ബാങ്ക് വിളിയുമായുള്ള അതിൻ്റെ കോർത്തുകിടപ്പ് തുടരുന്നു. ഒന്നുണരുമ്പോൾ മറ്റൊന്നുണരുന്നു. കാര്യകാരണബന്ധമില്ലാതെ. ഒരു വികാരത്തിന് തൂങ്ങിക്കിടക്കാൻ ഒരു കൊളുത്ത് വേണമെന്നതുപോലെ. മുകുന്ദനുണ്ണി