കുട്ടികള്‍ പാടുമ്പോള്‍ തെറ്റുവരുന്നത് സ്വാഭാവികമാണ്. അവര്‍ക്ക് കിട്ടുന്ന കൈയ്യടിയില്‍ തെറ്റിയ കാര്യം എല്ലാവരും, അവരടക്കം, മറന്നുപോകും. തെറ്റ് തിരിച്ചറിഞ്ഞ കുട്ടിയ്ക്ക് ചിലപ്പോള്‍ കൈയ്യടിയിയില്‍ സന്തോഷിക്കാന്‍ കഴിയില്ല. നീ ഒരു പെര്‍ഫെക്ഷനിസ്റ്റ് എന്ന് അമ്മ ശാസിക്കും. മാഷ് ഒന്നും പറയില്ല. എങ്കിലും കുട്ടി മാഷെ ഉടന്‍ കാണാന്‍ വന്നില്ല. കുട്ടിയ്ക്ക് കുട്ടിയോട് വിയോജിപ്പ്. ദേഷ്യമല്ല. സ്വയംവിമര്‍ശനത്തോട് പ്രതിബദ്ധതയുള്ള മനോഭാവം. കുട്ടിയുടെ ഭാവി പാട്ടുകളെ ഈ വിമര്‍ശനത്തോടുള്ള ശ്രദ്ധയും തുറന്നുനില്‍പ്പും സംഗീതാത്മകമായി സമ്പന്നമാക്കും എന്ന് പ്രവചിക്കാന്‍ തോന്നിപ്പോയി.
കുട്ടിക്കു പകരം ഒരു മുതിര്‍ന്ന ആളായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര എളുപ്പമായിരിക്കില്ല. മുതിര്‍ന്ന ആള്‍ കുറേക്കാലമായി ചില പ്രത്യേക രീതിയില്‍ ചിന്തിക്കുന്നു. തലച്ചോറ്, സ്ഥിരമായി ആവര്‍ത്തിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വഴിവള്ളികളാല്‍ കെട്ടുപിണഞ്ഞു കിടക്കുകയായിരിക്കും. എന്തുപറഞ്ഞാലും വള്ളിക്കുരുക്ക്, കേട്ടപാതി കേള്‍ക്കാത്ത പാതി, ശ്രദ്ധിക്കാതെ, തര്‍ക്കുത്തരം പറയും. ആ നൂലാമാലകളെ അഴിച്ച് വിടര്‍ത്തി പുനര്‍വിന്യസിക്കേണ്ടിവരും വെളിവോടെ പ്രവര്‍ത്തിക്കാന്‍. ആത്മപ്രതിഫലനം മാത്രമേ ഇവിടെ ഡ്രഗ്ഗ് ഉപയോഗിക്കാതെയുള്ള പോംവഴിയുള്ളൂ. തിരിച്ചറിവോടെയുള്ള കരുണാവികാരത്തിനും മുതിര്‍ന്ന തലച്ചോറില്‍ കുരുങ്ങിക്കിടക്കുന്ന നൂലാമാലകളെ ഏറ്റവും നവമായ വള്ളിബന്ധങ്ങളായി ആവിഷ്‌കരിക്കാന്‍ കഴിയും. കരുണയും ആത്മപ്രതിഫലനവും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മുതിര്‍ന്ന മനുഷ്യനും കുട്ടിയുടെ മനോഭാവം വീണ്ടെടുക്കാനാവും.
ഒരുകൂട്ടം മുതിര്‍ന്നവരാണെങ്കില്‍ നവോന്മേഷത്തിന്റെ പുനര്‍വിന്യാസം കൂടുതല്‍ സങ്കീര്‍ണ്ണമാണ്. കൂട്ടരാകുമ്പോള്‍ അവര്‍ ആ കൂട്ടിലേയ്ക്ക് അവരുടെ ഓരോരുത്തരുടേയും ഫ്രണ്ട് ഓഫീസ് മാത്രമേ തുറക്കു. ഒട്ടും എളുപ്പമല്ലെങ്കിലും, ഇവിടെയും പോംവഴി ഒന്നേയുള്ളൂ. ആത്മപരിശോധനയും കരുണാഭാവവും സമന്വയത്തെ ലക്ഷ്യമാക്കിയുള്ള സൗഹൃദസംവാദവും. ഏത് വിമര്‍ശനവും നവീകരിക്കുകയേ ചെയ്യൂ എന്ന തിരിച്ചറിവോടെ വിമര്‍ശനത്തോട് തുറന്നുനില്‍ക്കാന്‍ പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ടിരിക്കല്‍. കരുണയുണ്ടെങ്കില്‍ വിമര്‍ശനത്തെ മനസ്സിലാക്കിത്തുടങ്ങാന്‍ കഴിയും. അതേ സമയം വിമര്‍ശനമല്ലാത്ത വിമര്‍ശനരൂപങ്ങളോട് കരുണയോടെ നിശബ്ദത പുലര്‍ത്താനും കഴിയും.
മുകുന്ദനുണ്ണി
Comments