Skip to main content

സാമൂഹികമായ കണ്ണാടി

 പത്തുവയസ്സുള്ള കുട്ടി പറഞ്ഞു, ഐ ഹെയ്റ്റ് വാര്‍. മുതിര്‍ന്നവരുടെ ലോകം. അവരുടെ യുദ്ധം. ഉപദ്രവിച്ചേ അടുങ്ങൂ എങ്കില്‍, ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കാം. യുദ്ധം തുടങ്ങിയാല്‍ യുക്തി ഷോക്കേറ്റ് വീഴും. ഏതാണ് ചെറുത്തുനില്‍പ്പ് എന്നറിയാന്‍ കഴിയില്ല. ഇരുകൂട്ടരും ഇടയില്‍ കയറി കളിക്കുന്നവരും കണ്ടാസ്വദിക്കുന്നവരും കേള്‍ക്കുന്നവരും വഴങ്ങല്‍/വിഴുങ്ങല്‍ അവസ്ഥകള്‍ക്കിടയിലെവിടെയൊക്കെയോ ആയിരിക്കും. ക്വാണ്ടം വേവ് പോലെ എല്ലായിടത്തും ഒരേ സമയം. മാറി നിന്ന് വിലയിരുത്തുമ്പോള്‍, യുക്തി ഷോക്കില്‍നിന്ന് ഉണരും.


ചെറുത്ത് നില്‍ക്കുമ്പോള്‍ നിലവിലുള്ള സംവിധാനം മാറ്റത്തിന്റെ വക്കില്‍ നില്‍ക്കും. മനുഷ്യരുടെ സാമൂഹികബുദ്ധി പ്രവര്‍ത്തിച്ചാല്‍ രക്ഷപ്പെട്ടു. എല്ലാവര്‍ക്കും ഒരുമിച്ച് മുഖംനോക്കാന്‍ പറ്റുന്ന കണ്ണാടി ഇതുവരെ കണ്ടുപിടിച്ചില്ല. അന്വേഷിച്ചില്ല. കണ്ടെത്തിയില്ല.

രാജ്യങ്ങളുടെ എണ്ണം കൈവിരലില്‍ എണ്ണിത്തീര്‍ന്നിരുന്ന കാലത്ത് ആകെ നൂറ്റാണ്ടിലൊരിക്കല്‍ വരുന്ന കടല്‍ക്കൊള്ളക്കാരെ പുറത്തുനിന്ന് ആക്രമിക്കാനുണ്ടായിരുന്നുള്ളൂ. പേടിക്കാന്‍ ആകെ ശത്രുവായി അയല്‍ക്കാര്‍ മാത്രമായിരുന്നു. രാജ്യമുണ്ടായി. അയല്‍ രാജ്യങ്ങളുണ്ടായി. ലോകം നിറയെ രാജ്യങ്ങളായി. കൊളോണിയലിസം നിയോകൊളോണിയലിസമായി. ഓരോ രാജ്യത്തിനും സാമ്രാജ്യമാകണം. അതിന് അണുബോംബ് നിര്‍മ്മിക്കാതെ വഴിയില്ല. ഇപ്പോള്‍ സ്വന്തം പരമാധികാരം സൂക്ഷിക്കണമെങ്കില്‍ ആള്‍ക്കൊരു അണുബോംബ് വെച്ച് ഉണ്ടാക്കണമെന്ന നിലയിലേയ്‌ക്കെത്തുകയാണ്.

യുദ്ധത്തില്‍ ജയിച്ചോ തോറ്റോ എന്നത് നിര്‍വചനമാണ്. രണ്ടുപേരും തോറ്റാല്‍ രണ്ടുപേരും ജയിക്കും. യുദ്ധം തോല്‍ക്കും. യുദ്ധം തോറ്റു കിട്ടിയാല്‍ സംക്രമണത്തിന് സമയമായി. രാജ്യം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ശക്തിയാര്‍ജ്ജിക്കാത്ത ക്ഷേമപ്രവര്‍ത്തന-രാജ്യങ്ങളുടെ സമാഹരണമായി ലോകം ഉണ്ടാക്കാന്‍ യോജിച്ച സമയം. സാമൂഹികമായി മുഖം നോക്കാവുന്ന ഒരു കണ്ണാടി ഉണ്ടാക്കണം.

മുകുന്ദനുണ്ണി

Comments

Popular posts from this blog

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...