Skip to main content

സാമൂഹികമായ കണ്ണാടി

 പത്തുവയസ്സുള്ള കുട്ടി പറഞ്ഞു, ഐ ഹെയ്റ്റ് വാര്‍. മുതിര്‍ന്നവരുടെ ലോകം. അവരുടെ യുദ്ധം. ഉപദ്രവിച്ചേ അടുങ്ങൂ എങ്കില്‍, ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കാം. യുദ്ധം തുടങ്ങിയാല്‍ യുക്തി ഷോക്കേറ്റ് വീഴും. ഏതാണ് ചെറുത്തുനില്‍പ്പ് എന്നറിയാന്‍ കഴിയില്ല. ഇരുകൂട്ടരും ഇടയില്‍ കയറി കളിക്കുന്നവരും കണ്ടാസ്വദിക്കുന്നവരും കേള്‍ക്കുന്നവരും വഴങ്ങല്‍/വിഴുങ്ങല്‍ അവസ്ഥകള്‍ക്കിടയിലെവിടെയൊക്കെയോ ആയിരിക്കും. ക്വാണ്ടം വേവ് പോലെ എല്ലായിടത്തും ഒരേ സമയം. മാറി നിന്ന് വിലയിരുത്തുമ്പോള്‍, യുക്തി ഷോക്കില്‍നിന്ന് ഉണരും.


ചെറുത്ത് നില്‍ക്കുമ്പോള്‍ നിലവിലുള്ള സംവിധാനം മാറ്റത്തിന്റെ വക്കില്‍ നില്‍ക്കും. മനുഷ്യരുടെ സാമൂഹികബുദ്ധി പ്രവര്‍ത്തിച്ചാല്‍ രക്ഷപ്പെട്ടു. എല്ലാവര്‍ക്കും ഒരുമിച്ച് മുഖംനോക്കാന്‍ പറ്റുന്ന കണ്ണാടി ഇതുവരെ കണ്ടുപിടിച്ചില്ല. അന്വേഷിച്ചില്ല. കണ്ടെത്തിയില്ല.

രാജ്യങ്ങളുടെ എണ്ണം കൈവിരലില്‍ എണ്ണിത്തീര്‍ന്നിരുന്ന കാലത്ത് ആകെ നൂറ്റാണ്ടിലൊരിക്കല്‍ വരുന്ന കടല്‍ക്കൊള്ളക്കാരെ പുറത്തുനിന്ന് ആക്രമിക്കാനുണ്ടായിരുന്നുള്ളൂ. പേടിക്കാന്‍ ആകെ ശത്രുവായി അയല്‍ക്കാര്‍ മാത്രമായിരുന്നു. രാജ്യമുണ്ടായി. അയല്‍ രാജ്യങ്ങളുണ്ടായി. ലോകം നിറയെ രാജ്യങ്ങളായി. കൊളോണിയലിസം നിയോകൊളോണിയലിസമായി. ഓരോ രാജ്യത്തിനും സാമ്രാജ്യമാകണം. അതിന് അണുബോംബ് നിര്‍മ്മിക്കാതെ വഴിയില്ല. ഇപ്പോള്‍ സ്വന്തം പരമാധികാരം സൂക്ഷിക്കണമെങ്കില്‍ ആള്‍ക്കൊരു അണുബോംബ് വെച്ച് ഉണ്ടാക്കണമെന്ന നിലയിലേയ്‌ക്കെത്തുകയാണ്.

യുദ്ധത്തില്‍ ജയിച്ചോ തോറ്റോ എന്നത് നിര്‍വചനമാണ്. രണ്ടുപേരും തോറ്റാല്‍ രണ്ടുപേരും ജയിക്കും. യുദ്ധം തോല്‍ക്കും. യുദ്ധം തോറ്റു കിട്ടിയാല്‍ സംക്രമണത്തിന് സമയമായി. രാജ്യം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ശക്തിയാര്‍ജ്ജിക്കാത്ത ക്ഷേമപ്രവര്‍ത്തന-രാജ്യങ്ങളുടെ സമാഹരണമായി ലോകം ഉണ്ടാക്കാന്‍ യോജിച്ച സമയം. സാമൂഹികമായി മുഖം നോക്കാവുന്ന ഒരു കണ്ണാടി ഉണ്ടാക്കണം.

മുകുന്ദനുണ്ണി

Comments