Skip to main content

Photo Exhibition of C.S. Arun

വസ്തുവില്‍നിന്ന് അടര്‍ത്താനാവുന്ന വസ്തുവിന്റെ പ്രതിഛായകളെ ഒരു ഫ്രെയ്മിനകത്ത് പുനഃസംവിധാനം ചെയ്യുക നിശ്ചല ഛായാഗ്രഹണത്തില്‍ സാധ്യമാകുമോ? സി.എസ്.അരുണിന്റെ ഫോട്ടോകള്‍ ഈ ചോദ്യത്തിന്റെ വിവിധ മാനങ്ങളെ അന്വേഷിക്കുകയാണ്.


കുറെ കാലമായി പൊളിഞ്ഞു കിടക്കുന്ന പാലത്തിന്റെ തുണുകളോടൊപ്പം കടലിനെ നോക്കുന്ന ഇരുണ്ട മനുഷ്യരൂപങ്ങളെ കേമറയുടെ സുഷിരത്തിലൂടെ നോക്കുമ്പോള്‍ അരുണ്‍ പകര്‍ത്തിയത് ഒരു ദൃശ്യത്തെയല്ല, അദൃശ്യദൃശ്യങ്ങളെയാണ്. നാം അത്ഭുതത്തോടെ നോക്കുന്നത് കടലിനെ കണ്ടവരെ നോക്കുന്ന പ്രക്രിയയുടെ ഒരു മുഹൂര്‍ത്തമാണ്.

സുഹൃത്തായ ജോണ്‍സിനെ ഉള്‍പ്പെടുത്തിയ ഫോട്ടോയില്‍ പ്രധാന ദൃശ്യം വേറെയുണ്ട്. കാണാം; ശ്രദ്ധിക്കാനാവില്ല. ഫ്രെയ്മിന്റെ അരുകില്‍നിന്ന് ജോണ്‍സ് തിരശ്ചീനമായി നോക്കുകയാണ്. ആ നോട്ടത്തെ മുറിച്ച് പുറകിലെ ദൃശ്യത്തിലേയ്ക്കുള്ള നേര്‍നോട്ടം അനുവദിക്കാത്തതുപോലെ. അരുകില്‍നിന്ന് ജോണ്‍സ് നോക്കുന്ന ദിക്കിലേയ്ക്ക് നമ്മുടെ കാഴ്ച വളഞ്ഞുപോകും. വസ്തുവും പ്രതിഛായയും ഛായാഗ്രഹണകലയും ചേര്‍ന്ന ഒരു വിസ്തൃതശ്രേണി സാക്ഷാത്കരിക്കപ്പെടുന്നതുപോലെ.

പ്രദര്‍ശനത്തില്‍ വ്യക്തികളുടെ ഛായാചിത്രങ്ങളുണ്ട്. നീരീക്ഷിക്കപ്പെടാതെ പകര്‍ത്തിയവ. വ്യക്തികളുടെ, അവരുടെ ശരീരങ്ങളില്‍നിന്ന്, ഏതോ ചിന്താവികാരാദികളിലേയ്ക്കുള്ള ഉണര്‍ന്നുനില്‍പ്പുകള്‍. മഹേഷിന്റെ ഭാവം മൊണാലിസയെപ്പോലെയുണ്ടെന്ന് ചിലര്‍ പറഞ്ഞതായി അരുണ്‍ പറഞ്ഞു; നര്‍മ്മം മാത്രമായിരുന്നില്ല.

ലെന്‍സ് നിരീക്ഷിക്കുമ്പോള്‍ നിരീക്ഷിക്കപ്പെടുന്നവര്‍ പോസ് ചെയ്യും. ഫോട്ടോ ആകാന്‍ പോകുന്ന ശരീരങ്ങളായി രൂപാന്തരം പ്രാപിക്കും. മനുഷ്യരെ അരുണ്‍ രഹസ്യമായാണ് പകര്‍ത്തിയത്. ആര്‍ക്കും പോസ് ചെയ്യാന്‍ അവസരം കിട്ടിയില്ല! പക്ഷിമൃഗാദികള്‍ക്ക് ഓര്‍ക്കാപ്പുറങ്ങള്‍ കുറവായതുകൊണ്ടാവാം അവ വളരെ ജാഗ്രതയോടെ പോസ് ചെയ്തു. ഒരു കുരങ്ങന്‍ പോസ് ചെയ്യുന്നുണ്ട്. ശ്രദ്ധിക്കാതിരിക്കാനാവില്ല. കുരങ്ങനില്‍നിന്ന് ഫോട്ടോയ്ക്ക് സ്വയം വ്യതിരിക്തമാവാന്‍ കഴിയാത്തതുപോലെ. ഫോട്ടോ അല്ല കുരങ്ങന്‍തന്നെ. കുരങ്ങന്‍ തിരിച്ചുവന്നതുപോലെ.

കോട്ടൂളി തണ്ണീര്‍തടത്തിലെ ദേശാടന കൊറ്റികള്‍ പറന്നുയര്‍ന്നു. ചിറകിന്റെ വെളുപ്പും ആകാശത്തിന്റെ വെളുപ്പും ബ്ലാക്ക് ഏന്‍ഡ് വൈറ്റിലെ വെളുപ്പും ചേര്‍ന്ന് തിളക്കത്തിന്റെ മറവില്‍ മറഞ്ഞു. കടലിന്റെ മുകളിലൂടെ വെയിലത്ത് പറന്നുപോയ കടലാളകള്‍ പറക്കുന്ന മത്സ്യങ്ങളായി പോസ് ചെയ്തു.

മറ്റു ബിംബങ്ങളില്‍നിന്ന് വ്യതിരിക്തമായ ഒരു അസ്തിത്വം ഫോട്ടോഗ്രഫിയ്ക്ക് ഉണ്ടെന്ന് അരുണിന്റെ ഫോട്ടോ പ്രദര്‍ശനം പ്രഖ്യാപിക്കുന്നു. പ്രകാശം വസ്തുവില്‍ പതിഞ്ഞ് ഒരു രാസക്രിയ നടക്കുന്നതിനപ്പുറം, ഇവിടെ ബിംബങ്ങള്‍ വസ്തുവിന് പതിപ്പുണ്ടാക്കുകയും വസ്തു പതിപ്പിലേയ്ക്ക് തിരിച്ചുവരുകയും ചെയ്യുന്നു.

-മുകുന്ദനുണ്ണി-

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...