Skip to main content

Oxygen Awaits

 സച്ചിദാനന്ദൻ രചിച്ച രോഗി എന്ന കവിതയുടെ ആസ്വാദനം

ഒരു കവിതയ്ക്കുളള ഓക്സിജൻ ബാക്കിയുണ്ട്, സിസ്റ്റർ പറഞ്ഞു. മുകളിൽ കുപ്പി തൂക്കിയതുകണ്ട് രോഗി കരുതി അത് പഴമാണെന്ന്. മരുന്നായിരുന്നു. തൂങ്ങി നിൽക്കുന്നത് കൊലക്കയറോ? നദിയിൽ ഒഴുകിപ്പോയ വെള്ളമായിരുന്നു സിസ്റ്റർ. അല്ല, ഒഴുകിപ്പോയ ചോര.
ഐസിയുവിന് ചുറ്റും മരണം കാവൽ. മരണം വരുകയാണ്. എപ്പോഴും അത് അവിടെത്തന്നെ ഉണ്ടായിരുന്നു. പ്രതീക്ഷിക്കാൻ അസാധ്യമായ വിധത്തിൽ. ഈ ലോകത്തിൽ ഞാൻ--രോഗി, കവി--ഉണ്ട്. ഞാൻ അതിജീവിക്കുന്നു അതുകൊണ്ട് ഞാനുണ്ട് എന്നതുപോലെ.
രോഗിയുടെ ഉത്കണ്ഠയിൽ ഒരു ലോകമുണ്ട്. അനുഭവഗോചരമായ ഒരു ലോകം. അവിടെ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ ശീലിച്ചുവരുകയാണ്. അനുസരണം ശീലത്തെ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശീലത്തിനെതിരെ ഉത്കണ്ഠപ്പെടുകയാണ് രോഗി. കവി മറക്കുന്നില്ല. മറവിയുടെ പുസ്തകം ആശുപത്രിയിൽ മറന്നു വെച്ച കവി ഓർക്കുന്നതിലൂടെ ശ്രദ്ധിക്കുകയാണ്. മുറിവേറ്റവർ അനുസരണത്തിന് വഴങ്ങുമ്പോഴും കവി അവർക്ക് നേരെ നോക്കാൻ ഉത്തരവാദിത്തം കാണിക്കുന്നു. പോയതും വരുന്നതും വരാനിരിക്കുന്നതുമായ, പതിയാൻ നോട്ടങ്ങളില്ലാത്ത, സകലലോകങ്ങളോടും കവി ഉത്കണ്ഠപ്പെടുകയാണ്.
ആശുപത്രി പറഞ്ഞു, കുട്ടിയുടെ ശരീരത്തിലുള്ള കുഴലുകൾ പത്താം ക്ലാസ് വരെ എടുത്തു മാറ്റരുത്. മതവും ആചാരവും വംശീയതയും മുതലാളിത്തവും കുത്തിനിർത്തിയ കുഴലുകളാകാം. ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഈ ആശുപത്രി നൽകുന്നതാണ് ഇവയെല്ലാം. ആരോഗ്യത്തെ അനുസരിക്കാനുള്ള കുഴലുകൾ. സംശയം തോന്നിയാൽ ഉടൻ മരുന്നു കഴിക്കണം. ധാരാളം വെള്ളം കുടിക്കട്ടെ. പത്തിലെത്തുമ്പോഴേയ്ക്കും അനുസരിക്കാൻ പഠിക്കട്ടെ.
എങ്ങിനെ ജീവിയ്ക്കണമെന്ന് രോഗിയും പഠിക്കണം. എങ്ങനെ ജീവിയ്ക്കണമെന്ന് പഠിയ്ക്കാനാവുക ജീവിതത്തിൽനിന്നല്ല, മരണത്തിൽനിന്നാണ്. മരണം അപ്രതീക്ഷിതമാണ്. അപ്രതീക്ഷിതത്തെ പ്രതീക്ഷിക്കുന്നതുപോലെ. ഏവരും മരിക്കുമെന്നറിഞ്ഞുള്ള കരുണാദ്രമായ ഉത്കണ്ഠയുടെ ഇളം കാറ്റിൽ, രാത്രി സുഹൃത്തുക്കൾ വേർപിരിയുന്നതുപോലെ.
പരാജിതർക്കിടയിൽ, ഇനിയും മരിക്കാത്തവനാണ്, അതിജീവിക്കുന്നവനാണ്, രോഗിയായ കവി. അനുസരിക്കുന്ന കുട്ടിയായും. അനുസരിക്കാൻ വേണ്ടി, ജീവിക്കാൻ അവകാശമില്ലാത്തവരായി, മുറിവേറ്റു മടങ്ങുന്നവരെ ശാസന തെറ്റിച്ച് നോക്കിയിരുന്നും.
അതെ, മരുന്നു കഴിക്കണം, വെള്ളം ധാരാളം കുടിക്കണം... രോഗി, കവി, കുട്ടി എങ്ങനെ ജീവിക്കണമെന്ന് പഠിക്കാൻ ആത്മരതി ശീലിക്കുകയാണ്. എങ്ങനെ മരിക്കണം? എങ്ങനെ ജീവിയ്ക്കണം? രണ്ടും ഒരേ ചോദ്യം.

An FB Post
മുകുന്ദനുണ്ണി

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...