Skip to main content

ഒരു മെലിഞ്ഞ കാറ്റില്‍...

ശബ്ദത്തിന്റെ പൊരുള്‍ തേടിഞാന്‍ വൃഥാ
താളത്തിന്റെ മിടിപ്പിലുംരാഗത്തിന്റെ മാറിലും തഴുകിത്തിരഞ്ഞു.
എവിടേയും പിടി തന്നില്ല ശബ്ദം,
കാണാസ്ഥായികളിലൊളിച്ചതല്ലാതെ.

ഉള്ളില്‍ മുഴങ്ങിയത്‌ കുറേകഥാശബ്ദരേഖകളായിരുന്നു.
പുറത്തറിയരുതാത്ത ഞാന്‍തന്നെ
എന്നോടു പറയാന്‍ മടിച്ചകഥകളുടെ മുഴക്കം.
പക്ഷെ എനിക്ക്‌ എല്ലാവരുടേതുമായിത്തീര്‍ന്ന
ശബ്ദത്തേയാണ്‌ അറിയേണ്ടിയിരുന്നത്‌.
എന്നെ ഭ്രമിപ്പിച്ച ത്രിസ്ഥായീ നാദങ്ങളെ.
ഓരോ ശബ്ദകണത്തേയും പിടികൂടാന്‍ഞാന്‍ ഉപാധികള്‍ തേടി -
ചൂണ്ടയും ഉഷ്‌ണമാപിനിയും കയ്യില്‍ കരുതി.

കാണാത്തിരയാണ്‌ ശബ്ദമെന്ന്‌ ശാസ്‌ത്രം;
വിറയലിന്‍ തേങ്ങലെന്ന്‌. ഞാനും കണ്ടു - വിറയ്‌ക്കുന്നത്‌.
സൃഷ്ടിയുടെ പ്രകമ്പനത്തില്‍നിന്ന്‌വിറയുടെ
പകര്‍ച്ചയാടുന്ന ശബ്ദത്തെ എനിക്ക്‌
നേരില്‍ കണ്ട്‌ കുശലം ചോദിക്കണമായിരുന്നു.
ശബ്ദക്കണ്ണുകളില്‍ നോക്കിനിര്‍ന്നിമേഷനാകണമായിരുന്നു.
ശബ്ദത്തോടൊപ്പം പുല്‍ത്തകിടിയില്‍,
ഉച്ചയുറങ്ങുന്ന രഹസ്യ അറയില്‍,
കടലോരപ്പൂഴിയില്‍, സിനിമാതിയേറ്ററില്‍...

വിറയേല്‍ക്കും പ്രതലത്തിന്‍ കഥയത്രെ
കാട്ടില്‍പതിക്കും മരത്തിന്‍ ശബ്ദം!
അറിവെന്നാലീ തത്ത്വമറിയലത്രെ.
ഒടുവിലീ തേടലിന്‍മൂര്‍ച്ഛനാസന്ധിയില്‍
ഞാന്‍ ശബ്ദത്തെ തടഞ്ഞുവെച്ചു.
അതു നിശ്ശബ്ദമായി നിന്നു,
എല്ലാം നിലച്ചപോലെ,
പറന്നകന്നാകാശമായി മാറിയപക്ഷിക്കൂട്ടത്തെപ്പോലെ
ഒരു മെലിഞ്ഞ കാറ്റില്‍ മറഞ്ഞു.
അപ്പോള്‍ ഞാനറിഞ്ഞു:
'മറഞ്ഞുപോക'യത്രെ ശബ്ദത്തിന്‍ തത്ത്വം.

(മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌. 2008 ഏപ്രില്‍ 27 - മെയ്‌ 3. പുസ്‌തകം 86. ലക്കം 8.)

Comments